മിക്കാ 4

സീയോന്‍ രക്ഷാകേന്ദ്രം
1

അന്തിമനാളുകളില്‍ കര്‍ത്താവിന്റെ ആ ലയം സ്ഥിതിചെയ്യുന്ന മല ഗിരിശൃംഗങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കപ്പെടും; കുന്നുകള്‍ക്കു മുകളില്‍ ഉയര്‍ത്തപ്പെടും.

2

ജനതകള്‍ അവിടേക്കു പ്രവഹിക്കും. വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക് പോ കാം, അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും, നമുക്ക് അവിടുത്തെ വഴികളിലൂടെ നടക്കാം എന്നുപറഞ്ഞുകൊണ്ട് അനേകം ജനതകള്‍ വരും. സീയോനില്‍നിന്നു നിയമവും ജറുസലെമില്‍നിന്നു കര്‍ത്താവിന്റെ വചനവും പുറപ്പെടും.

3

അവിടുന്ന് അനേകം ജനതകള്‍ക്കിടയില്‍ന്യായം വിധിക്കും. വിദൂരസ്ഥമായ പ്രബലരാജ്യങ്ങള്‍ക്ക് അവിടുന്ന് വിധിയാളനായിരിക്കും. അവര്‍ തങ്ങളുടെ വാളുകള്‍ കൊഴുവായും കുന്തങ്ങള്‍ വാക്കത്തിയായും രൂപാന്തരപ്പെടുത്തും. ജനം ജനത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ മേലില്‍യുദ്ധം അഭ്യസിക്കുകയില്ല.

4

അവരോരോരുത്തരും താന്താങ്ങളുടെ മുന്തിരിത്തോപ്പിലും അത്തിമരച്ചോട്ടിലുമായിരിക്കും. ആരും അവരെ ഭയപ്പെടുത്തുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.

5

എല്ലാ ജനതകളും തങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ചരിക്കുന്നു. നാം നമ്മുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ എന്നെന്നും വ്യാപരിക്കും.

6

കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ മുടന്തരെ ഒരുമിച്ചുകൂട്ടും; ചിതറിക്കപ്പെട്ടവരെയും ഞാന്‍ പീഡിപ്പിച്ചവരെയും ശേഖരിക്കും.

7

മുടന്തരെ ഞാന്‍ എന്റെ അവശേഷിച്ച ജനമാക്കും; ബഹിഷ്‌കൃതരെ പ്രബ ലജനതയാക്കും. അന്നു മുതല്‍ എന്നേക്കും സീയോന്‍മലയില്‍ കര്‍ത്താവ് അവരുടെമേല്‍ വാഴും.

8

അജഗണത്തിന്റെ ഗോപുരമേ, സീയോന്‍പുത്രിയുടെ പര്‍വതമേ, പൂര്‍വകാലത്തെ ആധിപത്യം, ഇസ്രായേല്‍ പുത്രിയുടെ രാജത്വം, നിന്നിലേക്കു വരും.

9

എന്തേ, നീ ഇപ്പോള്‍ ഉച്ചത്തില്‍ കരയുന്നു? നിനക്കു രാജാവില്ലേ? നിന്റെ ഉപദേഷ്ടാവ് മരിച്ചുപോയോ? ഈറ്റുനോവുപോലെ കഠിനവേദന നിന്നെ കീഴടക്കിയിരിക്കുന്നതെന്തുകൊണ്ട്?

10

സീയോന്‍പുത്രീ, പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ നീ വേദനയാല്‍ പുളയുക. നീ ഇപ്പോള്‍ ഈ നഗരം വിട്ടുപോയി, വിജനപ്രദേശത്ത് വസിക്കേണ്ടിവരും. നീ ബാബിലോണിലേക്കു പോകും. അവിടെ വച്ചു നീ രക്ഷിക്കപ്പെടും. കര്‍ത്താവ് നിന്നെ ശത്രുകരങ്ങളില്‍നിന്നു വീണ്ടെടുക്കും.

11

അനേകം ജനതകള്‍ നിനക്കെതിരേ സമ്മേളിച്ചു പറയുന്നു: അവള്‍ അശുദ്ധയാകട്ടെ, നമുക്ക് അവളുടെ നാശം കണ്ടു സന്തോഷിക്കാം.

12

എന്നാല്‍, കര്‍ത്താവിന്റെ വിചാരങ്ങള്‍ അവര്‍ അറിയുന്നില്ല; അവിടുത്തെ ആലോചനകള്‍ അവര്‍ ഗ്രഹിക്കുന്നില്ല. മെതിക്കളത്തില്‍ കറ്റയെന്നപോലെ അവിടുന്ന് അവരെ ശേഖരിച്ചിരിക്കുന്നു.

13

സീയോന്‍പുത്രീ, എഴുന്നേറ്റ് മെതിക്കുക. ഞാന്‍ നിന്റെ കൊമ്പ് ഇരുമ്പും കുളമ്പ് പിച്ചളയും ആക്കും. അനവധി ജനതകളെ നീ ചിതറിക്കും. അവരില്‍നിന്നെടുത്ത കൊള്ളമുതല്‍ നീ കര്‍ത്താവിന് അര്‍പ്പിക്കും. അവരുടെ സമ്പത്ത് ഭൂമി മുഴുവന്റെയും കര്‍ത്താവിനു നീ കാഴ്ചവയ്ക്കും.