മിക്കാ 6

ഇസ്രായേലിനെതിരേ ആരോപണം
1

കര്‍ത്താവ് പറയുന്ന വാക്കു കേള്‍ക്കുക: എഴുന്നേറ്റ്, പര്‍വതങ്ങളുടെ മുന്‍പില്‍ നിന്റെ ആവലാതികള്‍ ബോധിപ്പിക്കുക. കുന്നുകള്‍ നിന്റെ ശബ്ദം കേള്‍ക്കട്ടെ!

2

പര്‍വതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അസ്ഥിവാരങ്ങളേ, കര്‍ത്താവിന്റെ ആരോപണങ്ങള്‍ കേള്‍ക്കുവിന്‍. അവിടുന്ന് തന്റെ ജനത്തിനെതിരേ കുറ്റമാരോപിക്കുന്നു; ഇസ്രായേലിനെതിരേ വാദിക്കുന്നു.

3

എന്റെ ജനമേ, നിങ്ങളോടു ഞാന്‍ എന്തു ചെയ്തു? എങ്ങനെ ഞാന്‍ നിങ്ങള്‍ക്കു ശല്യമായി? ഉത്തരം പറയുവിന്‍.

4

ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു മോ ചിപ്പിച്ചു; അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാന്‍ മോശയെയും അഹറോനെയും മിരിയാമിനെയും അയച്ചു.

5

എന്റെ ജനമേ,മോവാബ്‌രാജാവായ ബാലാക് നിങ്ങള്‍ക്കെതിരേ ആലോചിച്ച ഉപായങ്ങളും അവന് ബയോറിന്റെ മകന്‍ ബാലാം നല്‍കിയ മറുപടിയും ഓര്‍ക്കുക. ഷിത്തിംമുതല്‍ ഗില്‍ഗാല്‍വരെ സംഭവിച്ചതു സ്മരിക്കുക. അങ്ങനെ കര്‍ത്താവിന്റെ രക്ഷാകരമായ പ്രവൃത്തികള്‍ ഗ്രഹിക്കുക.

6

കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ എന്തു കാഴ്ചയാണ് കൊണ്ടുവരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുന്‍പില്‍ ഞാന്‍ എങ്ങനെയാണ് കുമ്പിടേണ്ടത്? ദഹനബലിക്ക് ഒരു വയസ്‌സുള്ള കാളക്കിടാവുമായിട്ടാണോ ഞാന്‍ വരേണ്ടത്?

7

ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിന് എണ്ണപ്പുഴകളിലും അവിടുന്ന് സംപ്രീതനാകുമോ? എന്റെ അതിക്രമങ്ങള്‍ക്കു പരിഹാരമായി എന്റെ ആദ്യജാതനെ ഞാന്‍ നല്‍കണമോ? ആത്മാവിന്റെ പാപത്തിനുപകരം ശരീരത്തിന്റെ ഫലം കാഴ്ചവയ്ക്കണമോ?

8

മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്?

9

കര്‍ത്താവിന്റെ ശബ്ദം നഗരത്തില്‍ മുഴങ്ങുന്നു. അവിടുത്തെനാമത്തെ ഭയപ്പെടുകയാണ്‌യഥാര്‍ഥജ്ഞാനം.ഗോത്രങ്ങളേ, നഗരസഭയേ, കേള്‍ക്കുവിന്‍.

10

ദുഷ്ടരുടെ ഭവനത്തിലെ തിന്‍മയുടെ നിക്‌ഷേപങ്ങളും ശപ്തമായ കള്ള അളവുകളും എനിക്കു മറക്കാനാവുമോ?

11

കള്ളത്തുലാസും കള്ളക്കട്ടികളും കൈവശം വയ്ക്കുന്നവനെ ഞാന്‍ വെറുതെവിടുമോ?

12

നിന്റെ ധനികരത്രയും അക്രമാസക്തരാണ്. നിന്റെ നിവാസികള്‍ വ്യാജം പറയുന്നു. അവരുടെ നാവുകള്‍ വഞ്ചന നിറഞ്ഞതാണ്.

13

അതിനാല്‍, നിന്നെ ഞാന്‍ അതികഠിനമായി പീഡിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിന്റെ പാപങ്ങള്‍ നിമിത്തം നിന്നെ ഞാന്‍ വിജനമാക്കും.

14

നീ ഭക്ഷിക്കും, എന്നാല്‍, തൃപ്തിവരുകയില്ല. ഉദരത്തില്‍നിന്നു വിശപ്പു വിട്ട കലുകയില്ല. നീ നീക്കിവയ്ക്കും, എന്നാല്‍, ഒന്നും സമ്പാദിക്കുകയില്ല, സമ്പാദിച്ചാല്‍ത്തന്നെ അതു ഞാന്‍ വാളിനിരയാക്കും.

15

നീ വിതയ്ക്കും, എന്നാല്‍ കൊയ്യുകയില്ല. നീ ഒലിവ് ആട്ടും, എന്നാല്‍ എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയില്ല. നീ മുന്തിരി പിഴിയും, എന്നാല്‍ വീഞ്ഞുകുടിക്കുകയില്ല.

16

കാരണം, നീ ഓമ്രിയുടെ അനുശാസനകള്‍ പാലിച്ചു. ആഹാബ്ഭവനത്തിന്റെ ചെയ്തികള്‍ നീ ആവര്‍ത്തിച്ചു; അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചു വ്യാപരിച്ചു. അതിനാല്‍, ഞാന്‍ നിന്നെ ശൂന്യമാക്കും. നിന്റെ നിവാസികളെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദനമേല്‍ക്കും.