നാഹും 1

നിനെവേയുടെമേല്‍ വിധി
1

നിനെവേയെ സംബന്ധിച്ചുള്ള പ്രവചനം, എല്‍ക്കോഷനായ നാഹുമിന്റെ ദര്‍ശനഗ്രന്ഥം.

2

കര്‍ത്താവ് അസഹിഷ്ണുവായ ദൈവവും പ്രതികാരംചെയ്യുന്നവനുമാണ്. കര്‍ത്താവ് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. കര്‍ത്താവ് തന്റെ വൈരികളോടു പകരംവീട്ടുകയും ശത്രുക്കള്‍ക്കുവേണ്ടി ക്രോധം കരുതിവെയ്ക്കുകയും ചെയ്യുന്നു.

3

കര്‍ത്താവ് ദീര്‍ഘക്ഷമയുള്ള വനും അതിശക്തനുമാണ്. ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമാണ് അവിടുത്തെ പാത. മേഘങ്ങള്‍ അവിടുത്തെ പാദങ്ങളിലെ പൊടിയാണ്.

4

അവിടുന്ന് കട ലിനെ ശാസിക്കുകയും വറ്റിച്ചുകളയുകയും ചെയ്യുന്നു; നദികളെ അവിടുന്ന് വരട്ടുന്നു. ബാഷാനും കാര്‍മലും ഉണങ്ങുകയും ലബനോനിലെ പുഷ്പങ്ങള്‍ വാടുകയും ചെയ്യുന്നു.

5

പര്‍വതങ്ങള്‍ അവിടുത്തെ മുന്‍പില്‍ പ്രകമ്പനം കൊള്ളുന്നു. മലകള്‍ ഉരുകിപ്പോകുന്നു; ഭൂമിയും ലോകവും അതിലുള്ളതൊക്കെയും അവിടുത്തെ മുന്‍പില്‍ ശൂന്യമായിത്തീരുന്നു.

6

അവിടുത്തെ രോഷത്തിനുമുന്‍പില്‍ നിലകൊള്ളാന്‍ ആര്‍ക്കു കഴിയും? അവിടുത്തെ കോപാഗ്‌നി ആര്‍ക്കു സഹിക്കാനാവും? അഗ്‌നിപോലെ അവിടുത്തെക്രോധം വര്‍ഷിക്കപ്പെടുന്നു. അവിടുന്ന് പാറകളെ ഉടച്ചു കളയുന്നു.

7

കര്‍ത്താവ് നല്ലവനും കഷ്ടതയുടെ നാളില്‍ അഭയദുര്‍ഗവുമാണ്. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.

8

എന്നാല്‍, കവിഞ്ഞൊഴുകുന്ന പ്രവാഹത്താല്‍ അവിടുന്ന് തന്റെ ശത്രുക്കളെ നിശ്‌ശേഷം നശിപ്പിക്കും. അവിടുന്ന് അവരെ അന്ധകാരത്തിലേക്ക് അനുധാവനം ചെയ്യും.

9

കര്‍ത്താവിനെതിരായി നിങ്ങള്‍ എന്തു ഗൂഢാലോചനയാണു നടത്തുന്നത്? അവിടുന്ന് അതു നിശ്‌ശേഷം തകര്‍ക്കും. ശത്രുക്കളുടെമേല്‍ രണ്ടാമതൊരു പ്രതികാരം അവിടുന്ന് ചെയ്യുകയില്ല.

10

കെട്ടുപിണഞ്ഞു കിടക്കുന്ന മുള്‍പ്പടര്‍പ്പുപോലെ, ഉണങ്ങിയ വയ്‌ക്കോല്‍പോലെ, അവര്‍ ദഹിപ്പിക്കപ്പെടും.

11

കര്‍ത്താവിനെതിരേ ഗൂഢാലോചന നടത്തുകയും ദ്രോഹം ഉപദേശിക്കുകയും ചെയ്ത ഒരുവന്‍ നിന്നില്‍നിന്ന് ഉദ്ഭവിച്ചില്ലേ?

12

കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവരുടെ ശക്തിയും എണ്ണവും എത്ര അധികമായാലും അവര്‍ വിച്‌ഛേദിക്കപ്പെട്ട് ഇല്ലാതാകും. ഞാന്‍ നിന്നെ പീഡിപ്പിച്ചെങ്കിലും മേലില്‍ പീഡിപ്പിക്കുകയില്ല.

13

അവന്റെ നുകം നിന്നില്‍നിന്നു ഞാന്‍ ഒടിച്ചുകളയുകയും നിന്റെ ബന്ധനങ്ങളെ ഞാന്‍ ഛേദിക്കുകയും ചെയ്യും.

14

കര്‍ത്താവ് നിന്നെപ്പറ്റി കല്‍പ്പിച്ചിരിക്കുന്നു. നിന്റെ നാമം മേലില്‍ നിലനില്‍ക്കുകയില്ല. നിന്റെ ദേവന്‍മാരുടെ ആല യത്തില്‍നിന്നു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഞാന്‍ വെട്ടിമാറ്റും. ഞാന്‍ നിനക്കു ശവക്കുഴി ഉണ്ടാക്കും; എന്തെന്നാല്‍, നീ നികൃഷ്ടനാണ്.

15

സദ്‌വാര്‍ത്ത കൊണ്ടുവരുന്നവന്റെ, സമാധാനം പ്രഘോഷിക്കുന്ന വന്റെ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്റെ ഉത്‌സവങ്ങള്‍ ആചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ചെയ്യുക. എന്തെന്നാല്‍, ഇനി ഒരിക്കലും ദുഷ്ടന്‍ നിനക്കെ തിരേ വരുകയില്ല; അവന്‍ നിശ്‌ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.