നെഹമിയ 1
ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍: അര്‍ത്താക്‌സെര്‍ക്‌സെസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ്‌ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു.
എന്റെ സഹോദരരില്‍ ഒരുവനായ ഹനാനി ഏതാനും ആളുകളോടുകൂടെ യൂദായില്‍നിന്നു വന്നു. പ്രവാസത്തെ അതിജീവിച്ച യഹൂദരെയും ജറുസലെമിനെയും കുറിച്ചു ഞാന്‍ അവരോട് ആരാഞ്ഞു.
അവര്‍ പറഞ്ഞു: പ്രവാസത്തെ അതിജീവിച്ച് ദേശത്തു കഴിയുന്നവര്‍ കഷ്ടതയിലും അപമാനത്തിലുമാണ്. ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്‌നിക്കിരയായി, അതേപടി കിടക്കുന്നു.
ഇതുകേട്ടു ഞാന്‍ നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു. സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ സന്നിധിയില്‍ ഞാന്‍ പ്രാര്‍ഥിച്ചു:
സ്വര്‍ഗത്തില്‍ വസിക്കുന്ന ദൈവമായ കര്‍ത്താവേ, തന്നെ സ്‌നേഹിക്കുകയും തന്റെ പ്രമാണങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവരോട് ഉടമ്പടി പാലിക്കുകയും കാരുണ്യം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഭീതികരനുമായ ദൈവമേ, അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിനു വേണ്ടി ഈ ദാസന്‍ രാവും പകലും അങ്ങയുടെ മുന്‍പില്‍ പ്രാര്‍ഥിക്കുന്നു.
ഈ ദാസനെ കടാക്ഷിച്ച് പ്രാര്‍ഥന ശ്രവിക്കണമേ! അവിടുത്തെ ജനമായ ഞങ്ങള്‍ അങ്ങേക്കെതിരേ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
അങ്ങേക്കെതിരേ ഞങ്ങള്‍ കഠിനമായ തെറ്റു ചെയ്തു. അങ്ങയുടെ ദാസനായ മോശവഴി അങ്ങു നല്‍കിയ കല്‍പനകളും ചട്ടങ്ങളും അനുശാസനങ്ങളും ഞങ്ങള്‍ പാലിച്ചില്ല.
അങ്ങയുടെ ദാസനായ മോശയോട് അങ്ങു കല്‍പിച്ച ഈ വാക്കുകള്‍ അനുസ്മരിക്കുക: അവിശ്വസ്തത കാട്ടിയാല്‍ നിന്നെ ഞാന്‍ ജനതകള്‍ക്കിടയില്‍ ചിതറിക്കും.
എന്നാല്‍, എന്റെ അടുക്കലേക്കു മടങ്ങി എന്റെ കല്‍പനകള്‍ പാലിച്ചാല്‍, നിന്റെ ജനം എത്ര ദൂരത്തേക്കു ചിതറിക്കപ്പെട്ടാലും, എന്റെ നാമത്തിനു വസിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്ത് അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും.
അവിടുത്തെ മഹത്തായ കരബലത്താല്‍ വീണ്ടെടുത്ത അവിടുത്തെ ദാസന്‍മാരും ജനവുമാണ് അവര്‍.
കര്‍ത്താവേ, ഈ ദാസന്റെയും അവിടുത്തെ നാമം വണങ്ങുന്ന ഇതര ദാസരുടെയും പ്രാര്‍ഥന ശ്രവിക്കണമേ! അവിടുത്തെ ദാസന് ഇന്ന് വിജയമരുളണമേ! ഈ മനുഷ്യന് എന്നോടു കരുണ തോന്നാന്‍ ഇടയാക്കണമേ! ഞാന്‍ രാജാവിന്റെ പാനപാത്രവാഹകന്‍ ആയിരുന്നു.