നെഹമിയ 3

മതില്‍ പുനരുദ്ധരിക്കുന്നു
1

പ്രധാന പുരോഹിതനായ എലിയാഷിബ് സഹപുരോഹിതന്‍മാരോടൊത്ത് അജകവാടം പണിതു. അവര്‍ അതിന്റെ പ്രതിഷ്ഠാകര്‍മം നടത്തുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനേല്‍ ഗോപുരവും വരെ പണിത് പ്രതിഷ്ഠാകര്‍മം നടത്തി.

2

അതിനോടുചേര്‍ന്ന ഭാഗം ജറീക്കോക്കാരും അതിനപ്പുറം ഇമ്രിയുടെ പുത്രന്‍ സക്കൂറും പണിതു.

3

ഹസ്‌സേനായുടെ പുത്രന്‍മാര്‍ മത്‌സ്യകവാടം പണിത് അതിന് ഉത്തരം, കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു.

4

അടുത്തഭാഗം ഹക്കോസിന്റെ പുത്രനായ ഊറിയായുടെ പുത്രന്‍ മെറെമോത്ത് പുതുക്കിപ്പണിതു. തുടര്‍ന്നുള്ള ഭാഗം മെഷെസാബേലിന്റെ പുത്രനായ ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാം പണിതു. അടുത്തഭാഗം ബാനായുടെ പുത്രന്‍ സാദോക്ക് പുതുക്കിപ്പണിതു.

5

തെക്കോവക്കാരാണ് അടുത്തഭാഗം പണിതത്. എന്നാല്‍, മേലാളന്‍മാര്‍ നിശ്ചയിച്ച ജോലി പ്രമുഖന്‍മാര്‍ ചെയ്തില്ല.

6

പാസെയായുടെ പുത്രന്‍ യൊയാദായും ബസോദെയായുടെ പുത്രന്‍ മെഷുല്ലാമും കൂടെ പ്രാചീനകവാടം പുതിക്കിപ്പണിത് ഉത്തരം, കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഉറപ്പിച്ചു.

7

ഗിബയോന്‍കാരനായ മെലാത്തിയായും മെറോനോത്യനായയാദോനും ഗിബയോനിലെയും മിസ്പായിലെയും ആളുകളും തുടര്‍ന്നുള്ള ഭാഗം പണിതു. ഇവര്‍ നദിക്കക്കരെയുള്ള ദേശത്തിന്റെ അധിപതിമാരുടെ കീഴിലായിരുന്നു.

8

തുടര്‍ന്നുള്ള ഭാഗം സ്വര്‍ണപ്പണിക്കാരനായ ഹര്‍ഹായിയായുടെ പുത്രന്‍ ഉസിയേല്‍ പണിതു. പിന്നീടുള്ള ഭാഗം സുഗന്ധദ്ര വ്യവ്യാപാരിയായ ഹനാനിയാ പണിതു. അങ്ങനെ അവര്‍ വിശാലമതില്‍ വരെ ജറുസലെം പുനരുദ്ധരിച്ചു.

9

ജറുസലെമിന്റെ അര്‍ധഭാഗത്തിന്റെ അധിപനായ ഹൂറിന്റെ പുത്രന്‍ റഫായാ അടുത്ത ഭാഗം പണിതു.

10

ഹറുമാഫിന്റെ പുത്രന്‍യദായാ തന്റെ വീടിനു നേരെയുള്ള ഭാഗം പണിതു. ഹഷാബനേയായുടെ പുത്രന്‍ ഹത്തുഷ് തുടര്‍ന്നുള്ള ഭാഗം പണിതു.

11

ഹാറിമിന്റെ പുത്രന്‍മല്‍ക്കിയായും പഹാത്ത്‌മൊവാബിന്റെ പുത്രന്‍ ഹഷൂബും അടുത്ത ഭാഗവും ചൂളഗോപുരവും പണിതു.

12

അടുത്ത ഭാഗം ജറുസലെമിന്റെ മറ്റേ അര്‍ധഭാഗത്തിന്റെ അധിപനായ ഹല്ലോഹെഷിന്റെ പുത്രന്‍ ഷല്ലൂമും പുത്രിമാരും പണിതു.

13

ഹാനൂനും സാനോവാനിവാസികളും താഴ്‌വരക്കവാടം പുതുക്കി. അതിനു കതകുകള്‍, കുററികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിക്കുകയും ചവറ്റുവാതില്‍വരെ ആയിരം മുഴം നീളത്തില്‍ മതിലിന്റെ അറ്റകുറ്റപ്പണി തീര്‍ക്കുകയും ചെയ്തു.

14

ബത്ഹക്കേറെം പ്രദേശത്തിന്റെ അധിപനും റേഖാബിന്റെ പുത്രനുമായ മല്‍ക്കിയാ ചവറ്റുവാതില്‍ പുതുക്കിപ്പണിത്, അതിനു കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ പിടിപ്പിച്ചു.

15

മിസ്പായുടെ അധിപനും കൊല്‍ഹോസെയുടെ പുത്രനുമായ ഷല്ലൂം ഉറവവാതില്‍ പുതുക്കിമേഞ്ഞ്, കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു. അവന്‍ രാജകീയോദ്യാനത്തിലെ ഷേലാക്കുളം കെട്ടിച്ച്, ദാവീദിന്റെ നഗരത്തിലേക്കിറങ്ങുന്ന കോണിപ്പടിവരെ പണി തീര്‍ത്തു.

16

ബേത്‌സൂറിന്റെ അര്‍ധഭാഗത്തിന്റെ അധിപനും അസ്ബുക്കിന്റെ പുത്രനുമായ നെഹെമിയാ ദാവീദിന്റെ ശവകുടീരത്തിന് എതിര്‍ഭാഗം വരെയും കൃത്രിമ വാപിവരെയും പടത്താവളം വരെയും അറ്റകുറ്റപ്പണികള്‍ നടത്തി.

17

തുടര്‍ന്നുള്ള ഭാഗം ലേവ്യര്‍ പണിതു. ബാനിയുടെ പുത്രന്‍ രേഹും അടുത്ത ഭാഗം പണിതു. തുടര്‍ന്നു കെയ്‌ലായുടെ അര്‍ധഭാഗത്തിന്റെ അധിപതിയായ ഹഷാബിയാ തന്റെ ദേശത്തെ പ്രതിനിധാനം ചെയ്തു പണി നടത്തി.

18

തുടര്‍ന്നുള്ള ഭാഗം കെയ്‌ലായുടെ മറ്റേ അര്‍ധഭാഗത്തിന്റെ അധികാരിയും ഹെനാദാദിന്റെ പുത്രനുമായ ബാവായിയും ചാര്‍ച്ചക്കാരും ചേര്‍ന്നു പണിതു.

19

തുടര്‍ന്ന് മിസ്പായുടെ ഭരണാധികാരിയും യഷുവയുടെ പുത്രനുമായ ഏസര്‍, മതില്‍ തിരിയുന്നിടത്തെ ആയുധപ്പുരയിലേക്കുള്ള കുന്നിനെതിരേയുള്ള ഭാഗം പണിതു.

20

അവിടം മുതല്‍ പ്രധാനപുരോഹിതന്‍ എലിയാഷീബിന്റെ ഭവനകവാടം വരെ സാബായിയുടെ പുത്രന്‍ ബാറൂക് പുതുക്കിപ്പണിതു.

21

അവിടം മുതല്‍ എലിയാഷീബിന്റെ വീടിന്റെ അതിര്‍ത്തിവരെയുള്ള ഭാഗം ഹക്കോസിന്റെ പുത്രനായ ഊറിയായുടെ പുത്രന്‍മെറെമോത് പണിതു.

22

പിന്നീടുള്ള ഭാഗം ജറുസലെമിനു ചുറ്റും വസിച്ചിരുന്ന പുരോഹിതന്‍മാര്‍ പണിതു.

23

തുടര്‍ന്ന് ബഞ്ചമിനും ഹാഷൂബും തങ്ങളുടെ വീടിനു നേരേയുള്ള ഭാഗം പുതുക്കിപ്പണിതു. അനനിയായുടെ പുത്രനായ മാസേയായുടെ പുത്രന്‍ അസറിയാ തന്റെ വീടിനോടു ചേര്‍ന്ന ഭാഗം തുടര്‍ന്നു പണിതു.

24

അവനുശേഷം ഹനാദാദിന്റെ പുത്രന്‍ ബിന്നൂയി അസറിയായുടെ വീടുമുതല്‍ മതില്‍ തിരിയുന്നതുവരെയുള്ള ഭാഗം പണിതു.

25

അവിടെ കാവല്‍ഭടന്‍മാരുടെ അങ്കണത്തിലേക്കു തള്ളിനില്‍ക്കുന്ന കൊട്ടാരഗോപുരത്തിന്റെ എതിര്‍വശത്തുള്ള ഭാഗം ഉസായിയുടെ പുത്രന്‍ പലാല്‍ പണിതു. പറോഷിന്റെ പുത്രന്‍ പെദായായും

26

ഓഫെല്‍ നിവാസികളായ ദേവാലയ ശുശ്രൂഷകരും, കിഴക്കുവശത്തെ ജലകവാടത്തിനും തള്ളിനില്‍ക്കുന്ന ഗോപുരത്തിനും എതിരേയുളള ഭാഗം പുതുക്കിപ്പണിതു.

27

വലിയ ഗോപുരത്തിന്റെ എതിരേ ഓഫെല്‍ഭിത്തിവരെയുള്ള ഭാഗം തെക്കോവാക്കാര്‍ പുതുക്കിപ്പണിതു.

28

അശ്വകവാടം മുതല്‍ തങ്ങളുടെ വീടിനു നേരേയുള്ള ഭാഗം പുരോഹിതന്‍മാര്‍ പണിതു.

29

തുടര്‍ന്ന് ഇമ്മെറിന്റെ പുത്രന്‍ സാദോക്ക് തന്റെ വീടിനെതിരേയുള്ള ഭാഗം പണിതു. കിഴക്കേ കവാടസൂക്ഷിപ്പുകാരനായ ഷെക്കെനിയായുടെ പുത്രന്‍ ഷെമായിയാ തുടര്‍ന്നുള്ള ഭാഗം പണിതു.

30

അടുത്ത ഭാഗം ഷെലേമിയായുടെ പുത്രന്‍ ഹനാനിയായും സാലാഫിന്റെ ആറാമത്തെ പുത്രന്‍ ഹാനൂനും പുതുക്കിപ്പണിതു. ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാം തന്റെ വീടിനെതിരേയുള്ള ഭാഗം തുടര്‍ന്നു പുതുക്കിപ്പണിതു.

31

അവനുശേഷം സ്വര്‍ണപ്പണിക്കാരനായ മല്‍ക്കിയാ, ഭടന്‍മാരെ വിളിച്ചുകൂട്ടുന്ന മതില്‍ തിരിയുന്നിടത്തെ കവാടത്തിന്റെയും മാളികമുറിയുടെയും എതിര്‍വശം, ദേവാലയശുശ്രൂഷകരുടെയും വ്യാപാരികളുടെയും വീടുവരെ പുതുക്കിപ്പണിതു.

32

അവിടം മുതല്‍ അജകവാടംവരെയുള്ള ഭാഗം സ്വര്‍ണപ്പണിക്കാരും വ്യാപാരികളും പുതുക്കിപ്പണിതു.