നെഹമിയ 9

ജനം പാപം ഏറ്റുപറയുന്നു
1

ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേല്‍ജനം സമ്മേളിച്ചു. അവര്‍ ചാക്കുടുത്ത് തലയില്‍ പൂഴിവിതറി ഉപവസിച്ചു.

2

അവര്‍ അന്യജനതകളില്‍ നിന്നു വേര്‍തിരിയുകയും എഴുന്നേറ്റു നിന്നു തങ്ങളുടെ പാപങ്ങളും പിതാക്കന്‍മാരുടെ അകൃത്യങ്ങളും ഏറ്റുപറയുകയും ചെയ്തു.

3

കൂടാതെ, ദിവസത്തിന്റെ കാല്‍ഭാഗം തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നിയമഗ്രന്ഥം എഴുന്നേറ്റുനിന്ന് വായിക്കാനും കാല്‍ഭാഗം തങ്ങളുടെ പാപങ്ങളേറ്റു പറഞ്ഞ് അവിടുത്തെ ആരാധിക്കാനും ചെലവഴിച്ചു.

4

യഷുവ, ബാനി, കദ്മിയേല്‍, ഷബാനിയാ, ബുന്നി, ഷെറെബിയാ, ബാനി, കെനാനി എന്നിവര്‍ ലേവ്യരുടെ പീഠങ്ങളില്‍ നിന്നുകൊണ്ടു ദൈവമായ കര്‍ത്താവിനെ ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു.

5

അനന്തരം, ലേവ്യരായയഷുവ, കദ്മിയേല്‍, ബാനി, ഹഷബ്‌നയാ, ഷെറെബിയാ, ഹോദിയാ, ഷബാനിയ, പത്താഹിയാ എന്നിവര്‍ ജനത്തെ ആഹ്വാനം ചെയ്തു: എഴുന്നേറ്റു നിന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നേക്കും സ്തുതിക്കുവിന്‍. എല്ലാ സ്‌തോത്രങ്ങള്‍ക്കും അതീതനായ അവിടുത്തെ മഹനീയനാമം സ്തുതിക്കപ്പെടട്ടെ!

6

എസ്രാ തുടര്‍ന്നു: അവിടുന്ന് മാത്രമാണ് കര്‍ത്താവ്. അവിടുന്ന് ആകാശത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും ആകാശസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; അവിടുന്ന് അവയെ സംരക്ഷിക്കുന്നു. ആകാശഗോളങ്ങള്‍ അവിടുത്തെ ആരാധിക്കുന്നു.

7

അവിടുന്നാണ് കല്‍ദായദേശമായ ഊറില്‍നിന്ന് അബ്രാമിനെ തിരഞ്ഞെടുത്തുകൊണ്ടുവന്ന്, അബ്രഹാം എന്ന പേരു നല്‍കിയ ദൈവമായ കര്‍ത്താവ്.

8

അവന്‍ വിശ്വസ്തനാണെന്ന് അവിടുന്ന് മനസ്‌സിലാക്കി. കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, ഗിര്‍ഗാഷ്യര്‍ എന്നിവരുടെ നാട് അവന്റെ പിന്‍ഗാമികള്‍ക്കു നല്‍കുമെന്ന് അവിടുന്ന് അവനോട് വാഗ്ദാനം ചെയ്തു. നീതിമാനായ അവിടുന്ന് അതു നിറവേറ്റി.

9

അവിടുന്ന് ഈജിപ്തില്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ പീഡകള്‍ കാണുകയും ചെങ്കടലിങ്കല്‍വച്ചുള്ള വിലാപം ശ്രവിക്കുകയും ചെയ്തു.

10

ഫറവോയും സേവകന്‍മാരും ജനവും ഞങ്ങളുടെ പിതാക്കന്‍മാരോടു ധിക്കാരം പ്രവര്‍ത്തിച്ചത് അവിടുന്ന് അറിഞ്ഞു. അവര്‍ക്ക് എതിരായി അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ച് ഇന്നെന്നപോലെ അവിടുത്തെനാമം വിശ്രുതമാക്കി.

11

അവരുടെ മുന്‍പില്‍ അവിടുന്ന് കടലിനെ വിഭജിച്ചു. ജനം ഉണങ്ങിയ നിലത്തിലൂടെ കടന്നു. അവരെ അനുധാവനം ചെയ്തവരെ അവിടുന്ന് കല്ലെന്നപോലെ കടലിലാഴ്ത്തി.

12

പകല്‍ മേഘസ്തംഭത്താല്‍ അവിടുന്ന് അവരെ നയിച്ചു. രാത്രി അഗ്‌നിസ്തംഭത്താല്‍ അവര്‍ക്കു വഴികാട്ടി.

13

സ്വര്‍ഗസ്ഥനായ അവിടുന്ന് സീനായ്മലയില്‍ ഇറങ്ങിവന്ന് അവരോടു സംസാരിക്കുകയും ഉചിതമായ നിര്‍ദേശങ്ങളും നിയമങ്ങളും കല്‍പനകളും പ്രമാണങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു.

14

അവിടുത്തെ ദാസനായ മോശവഴി വിശുദ്ധ സാബത്തും പ്രമാണങ്ങളും കല്‍പനകളും അവര്‍ക്ക് നല്‍കി.

15

അവിടുന്ന് അവര്‍ക്ക് ആകാശത്തുനിന്ന് അപ്പവും പാറയില്‍ നിന്നു ദാഹജലവും നല്‍കി. അങ്ങു വാഗ്ദാനം ചെയ്ത നാടു കൈവശപ്പെടുത്താന്‍ അവരോടു കല്‍പിക്കുകയും ചെയ്തു.

16

എന്നാല്‍, അവരും ഞങ്ങളുടെ പിതാക്കന്‍മാരും ധിക്കാരവും ദുശ്ശാഠ്യവും കാട്ടി, അവിടുത്തെ കല്‍പന ലംഘിച്ചു.

17

അവര്‍ അനുസരിക്കാന്‍ വിസമ്മതിച്ച്, അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ അവഗണിച്ചു. ദുശ്ശാഠ്യക്കാരായ അവര്‍ ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങാന്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ഷമിക്കാന്‍ സന്നദ്ധനും ദയാലുവും കൃപാനിധിയും ക്ഷമാശീലനും അളവറ്റ സ്‌നേഹത്തിന് ഉടയവനും ആയ ദൈവമാകയാല്‍ അവിടുന്ന് അവരെ കൈവെടിഞ്ഞില്ല.

18

അവര്‍ ലോഹംകൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി. ഇതാ, നിങ്ങളെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ച ദൈവം എന്നു പറഞ്ഞ്, ഘോരമായി ദൈവത്തെ ദുഷിച്ചു.

19

എന്നിട്ടും കാരുണ്യവാനായ അവിടുന്ന് അവരെ മരുഭൂമിയില്‍ ഉപേക്ഷിച്ചില്ല; പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രി അവര്‍ക്കു വഴികാട്ടിയ അഗ്‌നിസ്തംഭവും അവരെ വിട്ടുപോയില്ല.

20

അവിടുന്ന് തന്റെ ചൈതന്യം പകര്‍ന്ന് അവരില്‍ വിവേകം ഉദിപ്പിച്ചു. മന്നായും ദാഹജലവും തുടര്‍ന്നു നല്‍കി.

21

നാല്‍പതുവര്‍ഷം അവിടുന്ന് അവരെ മരുഭൂമിയില്‍ സംരക്ഷിച്ചു. അവര്‍ക്ക് ഒന്നിനും കുറവില്ലായിരുന്നു. അവരുടെ വസ്ത്രം ജീര്‍ണിച്ചില്ല, പാദം വീങ്ങിയില്ല.

22

രാജ്യങ്ങളെയും ജനതകളെയും അവിടുന്ന് അവര്‍ക്ക് ഏല്‍പിച്ചുകൊടുത്തു. ദേശമെല്ലാം അവര്‍ക്ക് അധീനമാക്കി. അവര്‍ ഹെഷ്‌ബോണ്‍രാജാവായ സീഹോന്റെയും ബാഷാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങള്‍ കൈവശപ്പെടുത്തി.

23

ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവരുടെ സന്തതികളെ അവിടുന്ന് വര്‍ധിപ്പിച്ചു, അവരുടെ പിതാക്കന്‍മാരോടു കൈവശമാക്കാന്‍ കല്‍പിച്ചിരുന്ന ദേശത്തേക്ക് അവിടുന്ന് അവരെ നയിച്ചു.

24

അത് അവര്‍ കൈവശമാക്കി. തദ്‌ദേശവാസികളായ കാനാന്യരെ അവിടുന്ന് പരാജയപ്പെടുത്തി. അവരോടും അവരുടെ രാജാക്കന്‍മാരോടും ഇഷ്ടംപോലെ പെരുമാറാന്‍ അവിടുന്ന് തന്റെ ജനത്തെ അനുവദിച്ചു.

25

സുരക്ഷിതനഗരങ്ങളും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും അവര്‍ പിടിച്ചടക്കി; വിശിഷ്ടവിഭവങ്ങള്‍ നിറഞ്ഞവീടുകള്‍, കിണറുകള്‍, മുന്തിരിത്തോപ്പുകള്‍, ഒലിവുതോട്ടങ്ങള്‍ ഫലവൃക്ഷങ്ങള്‍, എന്നിവ ധാരാളമായി അവര്‍ അധീനമാക്കി, അവര്‍ തിന്നുകൊഴുത്തു. അവിടുന്ന് നല്‍കിയ വിശിഷ്ടവിഭവങ്ങള്‍ അവര്‍ ആസ്വദിച്ചു.

26

എങ്കിലും ധിക്കാരികളായ അവര്‍ അവിടുത്തെ എതിര്‍ക്കുകയും നിയമത്തെ അവഗണിക്കുകയും ചെയ്തു. അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാന്‍ ഉപദേശിച്ച അങ്ങയുടെ പ്രവാചകന്‍മാരെ വധിക്കുകയും അങ്ങയെ ആവര്‍ത്തിച്ചു നിന്ദിക്കുകയും ചെയ്തു.

27

അവിടുന്ന് അവരെ ശത്രുകരങ്ങളില്‍ ഏല്‍പിച്ചു. ശത്രുക്കളുടെ പീഡനമേറ്റ് അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു. സ്വര്‍ഗത്തില്‍ നിന്ന് അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ടു. കാരുണ്യാതിരേകത്താല്‍ അവിടുന്ന് രക്ഷ കന്‍മാരെ അയച്ച് അവരെ ശത്രുകരങ്ങളില്‍നിന്നു രക്ഷിച്ചു.

28

എന്നാല്‍ സ്വസ്ഥത ലഭിച്ചപ്പോള്‍ അവര്‍ വീണ്ടും തിന്‍മ ചെയ്തു. അവിടുന്ന് അവരെ ശത്രുക്കള്‍ക്ക് ഏല്‍പിച്ചുകൊടുത്തു. ശത്രുക്കള്‍ അവരുടെമേല്‍ ആധിപത്യം പുലര്‍ത്തി. അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥന കേട്ടു. അങ്ങനെ കാരുണ്യാതിരേകത്താല്‍ അവിടുന്ന് പലതവണ അവരെ രക്ഷിച്ചു.

29

നിയമം അനുസരിക്കാന്‍ അവിടുന്ന് അവരെ അനുശാസിച്ചു. എങ്കിലും അവര്‍ ധിക്കാരപൂര്‍വ്വം അവിടുത്തെ കല്‍പനകള്‍ ലംഘിച്ചു പാപംചെയ്തു. ജീവദായകമായ അവിടുത്തെ അനുശാസനങ്ങള്‍ പാലിച്ചില്ല. ദുശ്ശാഠ്യക്കാരായ അവര്‍ മറുതലിച്ചുകൊണ്ടിരുന്നു.

30

വളരെക്കാലം അവിടുന്ന് അവരോടു ക്ഷമിച്ചു. പ്രവാചകന്‍മാരിലൂടെ അവിടുത്തെ ആത്മാവ് അവര്‍ക്കു താക്കീതു നല്‍കി. എന്നിട്ടും അവര്‍ ഗൗനിച്ചില്ല. അതിനാല്‍ അവിടുന്ന് അവരെ ജനതകള്‍ക്ക് ഏല്‍പിച്ചുകൊടുത്തു.

31

എന്നാല്‍, കാരുണ്യാതിരേകം നിമിത്തം അവിടുന്ന് അവരെ നിര്‍മൂലമാക്കുകയോ പരിത്യജിക്കുകയോ ചെയ്തില്ല. അവിടുന്ന് ദയാലുവും കൃപാനിധിയുമായ ദൈവമാകുന്നു.

32

മഹോന്നതനും ശക്തനും ഭീതികരനുമായ ദൈവമേ, ഉടമ്പടി പാലിക്കുന്ന സ്‌നേഹനിധേ, അസ്‌സീറിയാ രാജാക്കന്‍മാരുടെ കാലം മുതല്‍ ഇന്നു വരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും പ്രവാചകന്‍മാര്‍ക്കും പിതാക്കന്‍മാര്‍ക്കും അവിടുത്തെ ജനത്തിനും നേരിട്ടിരിക്കുന്ന ദുരിതങ്ങള്‍ നിസ്‌സാരമായി തള്ളരുതേ!

33

നീതിയുക്തമായാണ് അവിടുന്ന് ഞങ്ങളെ ശിക്ഷിച്ചത്. അവിടുന്ന് വിശ്വസ്തതയോടെ വര്‍ത്തിച്ചു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചു.

34

ഞങ്ങളുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുരോഹിതന്‍മാരും പിതാക്കന്‍മാരും അവിടുത്തെ നിയമങ്ങളും കല്‍പനകളും താക്കീതുകളും അവഗണിച്ചു.

35

സ്വന്തം രാജ്യത്ത് - വിശാലവും സമ്പന്നവുമായ ദേശത്ത് - അങ്ങ് നല്‍കിയ സമൃദ്ധി ആസ്വദിച്ചു കഴിയുമ്പോഴും അവര്‍ അവിടുത്തെ സേവിച്ചില്ല; ദുഷ്പ്രവൃത്തികള്‍ ഉപേക്ഷിച്ചതുമില്ല.

36

സല്‍ഫലങ്ങളും നല്‍വരങ്ങളും ആസ്വദിക്കുന്നതിന് അവിടുന്ന് ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ ദേശത്ത് ഇന്നു ഞങ്ങള്‍ അടിമകളാണ്.

37

ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞങ്ങളെ കീഴ്‌പ്പെടുത്താന്‍ അങ്ങ് നിയോഗിച്ച രാജാക്കന്‍മാര്‍ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും അവരുടെ വരുതിയിലാണ്. ഞങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്.

ഉടമ്പടിയില്‍ ഒപ്പു വയ്ക്കുന്നു
38

തന്‍മൂലം ഞങ്ങള്‍ ഒരു ഉടമ്പടി എഴുതിയുണ്ടാക്കുകയും നേതാക്കന്‍മാരും ലേവ്യരും പുരോഹിതന്‍മാരും അതില്‍ ഒപ്പു വയ്ക്കുകയും ചെയ്യുന്നു.