ഫിലിപ്പി 1

അഭിവാദനം
1

യേശുക്രിസ്തുവിന്റെ ദാസന്‍മാരായ പൗലോസും തിമോത്തേയോസും ഫിലിപ്പിയിലെ മെത്രാന്‍മാരും ഡീക്കന്‍മാരും ഉള്‍പ്പെടെ യേശുക്രിസ്തുവിലുള്ള സകല വിശുദ്ധര്‍ക്കും എഴുതുന്നത്.

2

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

കൃതജ്ഞതയും പ്രാര്‍ഥനയും
3

ഞാന്‍ നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു നന്ദിപറയുന്നു;

4

എപ്പോഴും എന്റെ എല്ലാ പ്രാര്‍ഥനകളിലും നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി സന്തോഷത്തോടെയാചിക്കുന്നു;

5

ആദ്യദിവസംമുതല്‍ ഇന്നുവരെയും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാന്‍ നന്ദി പറയുന്നു.

6

നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ട്.

7

നിങ്ങളെ എന്റെ ഹൃദയത്തില്‍ സംവഹിക്കുന്നതുകൊണ്ട്, നിങ്ങളെല്ലാവരെയുംകുറിച്ച് ഞാന്‍ അപ്രകാരം വിചാരിക്കുന്നതുയുക്തമാണ്. കാരണം, നിങ്ങളെല്ലാവരും കൃപയില്‍ എന്റെ പങ്കുകാരാണ്; അതുപോലെ തന്നെ, എന്റെ ബന്ധനത്തിലും സുവിശേഷസംരക്ഷണത്തിലും സ്ഥിരീകരണത്തിലും.

8

യേശുക്രിസ്തുവിന്റെ വാത്‌സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിനു ദൈവംതന്നെ സാക്ഷി.

9

നിങ്ങളുടെ സ്‌നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

10

അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും.

11

ദൈവത്തിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന നീതിയുടെ ഫലങ്ങള്‍കൊണ്ടു നിറഞ്ഞ് നിങ്ങള്‍ ക്രിസ്തുവിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദോഷരുമായി ഭവിക്കട്ടെ.

എനിക്കു ജീവിതം ക്രിസ്തു
12

സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം സുവിശേഷത്തിന്റെ പുരോഗതിക്കു കാരണമായെന്ന് നിങ്ങള്‍ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

13

കാരണം, ഞാന്‍ ക്രിസ്തുവിനുവേണ്ടിയാണ് ബന്ധനസ്ഥനായതെന്നു പ്രത്തോറിയം മുഴുവനിലുംശേഷം എല്ലാവര്‍ക്കും സുവിദിതമാണ്.

14

മിക്കസഹോദരര്‍ക്കും എന്റെ ബന്ധനംനിമിത്തം കര്‍ത്താവില്‍ ആത്മധൈര്യം ലഭിച്ചതുകൊണ്ട് ഭയംകൂടാതെ ദൈവവചനം പ്രസംഗിക്കാന്‍ അവര്‍ കൂടുതല്‍ സന്നദ്ധരായിരിക്കുന്നു.

15

ചിലര്‍ അസൂയയും മാത്‌സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്‍മനസ്‌സോടെതന്നെ പ്രസംഗിക്കുന്നു.

16

ഇവര്‍ സ്‌നേഹത്തിന്റെ പേരിലാണ് അങ്ങനെ ചെയ്യുന്നത്. കാരണം, സുവിശേഷത്തിന്റെ സംരക്ഷണത്തിനു ഞാന്‍ നിയുക്ത നാണെന്ന് അവര്‍ക്കറിയാം.

17

ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്‌സര്യംമൂലം, എന്റെ ബന്ധ നത്തില്‍ എനിക്കു ദുഃഖം വര്‍ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട് ആത്മാര്‍ഥത കൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു.

18

എന്നാലെന്ത്? ആത്മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും.

19

നിങ്ങളുടെ പ്രാര്‍ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാന്‍ അറിയുന്നു.

20

ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച്, പൂര്‍ണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തില്‍ - ജീവിതംവഴിയോ മരണംവഴിയോ - മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹ വും പ്രതീക്ഷയുമുണ്ട്.

21

എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.

22

ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ.

23

ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം.

24

പക്‌ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവ ശ്യമാണ്.

25

നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള സന്തോഷത്തിനുമായി ഞാന്‍ തുടര്‍ന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരുടെയുംകൂടെ ആയിരിക്കുമെന്നും എനിക്കറിയാം.

26

നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചുവരവ് യേശുക്രിസ്തുവില്‍ ഞാന്‍ മൂലമുള്ള നിങ്ങളുടെ അഭിമാനത്തെ വര്‍ധിപ്പിക്കും.

വിശ്വാസത്തെപ്രതി പോരാട്ടം
27

ഞാന്‍ നിങ്ങളെ വന്നുകണ്ടാലും നിങ്ങളില്‍നിന്നു ദൂരസ്ഥനായിരുന്നാലും, നിങ്ങള്‍ ഒരേ ആത്മാവോടും ഒരേ മനസ്‌സോടുംകൂടെ ഉറച്ചുനിന്നു സുവിശേഷത്തിലുള്ള വിശ്വാസത്തിനുവേണ്ടി പോരാടുന്നുവെന്ന് നിങ്ങളെക്കുറിച്ചു കേള്‍ക്കുവാന്‍ തക്കവിധം, ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായരീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്നുമാത്രം.

28

നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്നയാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത് - അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും.

29

ക്രിസ്തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.

30

ഒരിക്കല്‍ ഞാന്‍ ചെയ്തതായി കണ്ടതും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്തന്നെയാണല്ലോ നിങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്.