സുഭാഷിതങ്ങള്‍ 24

1

ദുഷ്ടരെക്കുറിച്ച് അസൂയതോന്നരുത്; അവരോടു കൂട്ടുകൂടാന്‍ ആഗ്രഹിക്കുകയുമരുത്.

2

അവരുടെ മനസ്‌സ് അക്രമം ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണിപറയുകയും ചെയ്യുന്നു.

3

ജ്ഞാനത്താല്‍ വീടു പണിയപ്പെടുന്നു; വിവേകത്താല്‍ അത് ഉറപ്പിക്കപ്പെടുന്നു.

4

അമൂല്യവും മനോഹരവുമായവസ്തുക്കളാല്‍ വിജ്ഞാനം അതിലെ മുറികള്‍ നിറയ്ക്കുന്നു.

5

ജ്ഞാനി കരുത്തനെക്കാള്‍ ബലവാനത്രേ; അറിവുള്ളവന്‍ ശക്തനെക്കാളും.

6

വിവേകിയായ മാര്‍ഗദര്‍ശിയുണ്ടെങ്കിലേയുദ്ധത്തിനു പുറപ്പെടാവൂ; ഉപദേഷ്ടാക്കള്‍ ധാരാളം ഉണ്ടെങ്കില്‍വിജയം നേടാം.

7

ജ്ഞാനം ഭോഷനു കൈയെത്താത്ത ഉയരത്തിലാണ്; സദസ്‌സില്‍ അവന്‍ വായ് തുറക്കുകയില്ല.

8

തിന്‍മ നിനയ്ക്കുന്നവന്‍ ഉപജാപകന്‍എന്ന് അറിയപ്പെടും.

9

ഭോഷന്‍ ആലോചിക്കുന്നതെന്തുംപാപമാണ്; പരിഹാസകന്‍മനുഷ്യരെ വെറുപ്പിക്കുന്നു.

10

ആപദ്ഘട്ടങ്ങളില്‍ പതറിപ്പോകുന്നവന്‍ദുര്‍ബലനത്രേ.

11

കൊലയ്ക്കു കൊണ്ടുപോകുന്നവരെമോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നവരെ രക്ഷപെടുത്തുക.

12

ഞാന്‍ ഇത് അറിഞ്ഞില്ല എന്നു നീപറഞ്ഞാല്‍ത്തന്നെ ഹൃദയത്തെ തൂക്കിനോക്കുന്നവന്‍ സത്യം ഗ്രഹിക്കുന്നില്ലേ? നിന്റെ ആത്മാവിനെനിരീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍അതറിയുകയില്ലേ? അവിടുന്ന് പ്രവൃത്തിക്കു തക്കപ്രതിഫലമല്ലേ നല്‍കുക?

13

മകനേ, തേന്‍ കുടിക്കുക, അതു നല്ലതാണ്. തേന്‍തുള്ളികള്‍ നാവിന് ആസ്വാദ്യമാണ്.

14

നിന്റെ ആത്മാവിനു ജ്ഞാനവുംഅതുപോലെയാണെന്നറിയുക; അതു നേടിയാല്‍ നിനക്കു നല്ല ഭാവിയുണ്ടാകും; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയുമില്ല.

15

നീതിമാന്റെ പാര്‍പ്പിടത്തിനെതിരേദുഷ്ടനെപ്പോലെ പതിയിരിക്കരുത്; അവന്റെ ഭവനത്തെ ആക്രമിക്കയുമരുത്.

16

എന്തെന്നാല്‍, നീതിമാന്‍ ഏഴുതവണവീണാലും വീണ്ടും എഴുന്നേല്‍ക്കും; ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത്പൂര്‍ണനാശത്തിലേക്കാണ്.

17

ശത്രുവിന്റെ പതനത്തില്‍ ആഹ്ലാദിക്കരുത്; അവന്‍ തട്ടിവീഴുമ്പോള്‍ സന്തോഷിക്കയുമരുത്.

18

സന്തോഷിച്ചാല്‍, കര്‍ത്താവിനു നിന്നോട് അപ്രീതി തോന്നുകയും നിന്റെ ശത്രുവില്‍നിന്നു തന്റെ കോപം അകറ്റിക്കളയുകയും ചെയ്യും.

19

തിന്‍മ പ്രവര്‍ത്തിക്കുന്നവരെയോര്‍ത്ത്അസ്വസ്ഥനാകേണ്ടാ; ദുഷ്ടരെ നോക്കി അസൂയപ്പെടുകയും വേണ്ടാ.

20

എന്തെന്നാല്‍, തിന്‍മ ചെയ്യുന്നവനു ഭാവിയില്ല; ദുഷ്ടരുടെ വിളക്ക് അണഞ്ഞുപോകും.

21

മകനേ, കര്‍ത്താവിനെയും രാജാവിനെയും ഭയപ്പെടുക, അവരെ ധിക്കരിക്കരുത്.

22

എന്തെന്നാല്‍, അവരില്‍നിന്നുള്ളശിക്ഷ പെട്ടെന്നായിരിക്കും; അതില്‍നിന്നുണ്ടാകുന്ന നാശത്തിന്റെ വലുപ്പം ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയുക?

23

ഇനി പറയുന്നവയും ജ്ഞാനികളുടെസൂക്തങ്ങളാണ്. ന്യായംവിധിക്കുന്നതില്‍ പക്ഷപാതം പാടില്ല.

24

കുറ്റവാളികളോട്, നിങ്ങള്‍ നിരപരാധരാണ് എന്നു പറയുന്നവനെ ജനങ്ങള്‍ ശപിക്കും; ജനതകള്‍ അവനെ വെറുക്കും.

25

എന്നാല്‍, കുറ്റവാളികളെ ശാസിക്കുന്നവര്‍സന്തോഷമനുഭവിക്കും; അവര്‍ക്കു സമൃദ്ധമായ അനുഗ്രഹം ലഭിക്കും.

26

സത്യസന്ധമായ ഉത്തരം നല്‍കുന്നത്ചുംബനം നല്‍കുന്നതുപോലെയാണ്.

27

ആദ്യം പുറത്തെ ജോലികള്‍ ക്രമപ്പെടുത്തുക; വയലിലും എല്ലാം സജ്ജീകരിക്കുക; അതിനുശേഷം വീടുപണി തുടങ്ങുക.

28

അയല്‍ക്കാരനെതിരേ അകാരണമായിസാക്ഷി നില്‍ക്കരുത്; അവനെ വാക്കുകൊണ്ട് വഞ്ചിക്കയുമരുത്.

29

എന്നോടു പ്രവര്‍ത്തിച്ചതുപോലെ ഞാന്‍ അവനോടും പ്രവര്‍ത്തിക്കും, അവന്‍ ചെയ്തതിനു ഞാന്‍ പകരംചെയ്യും എന്നു നീ പറയരുത്.

30

ഞാന്‍ അലസന്റെ വയലുംബുദ്ധിശൂന്യന്റെ മുന്തിരിത്തോപ്പുംകടന്നുപോയി.

31

അവിടെയെല്ലാം മുള്ളുകള്‍ നിറഞ്ഞിരുന്നു; നിലമാകെ കളകള്‍കൊണ്ടു മൂടിയിരുന്നു; അതിന്റെ കല്‍ഭിത്തി ഇടിഞ്ഞുപൊളിഞ്ഞുകിടന്നു.

32

അതുകൊണ്ട് ഞാന്‍ ചിന്തിച്ചു; അതില്‍നിന്ന് ഒരു ഗുണപാഠംപഠിക്കുകയും ചെയ്തു.

33

കുറച്ചുകൂടി ഉറങ്ങാം, തെല്ലുനേരംകൂടി മയങ്ങാം; കൈയുംകെട്ടിയിരുന്ന്അല്‍പംകൂടെ വിശ്രമിക്കാം.

34

ഫലമോ, ദാരിദ്ര്യം കവര്‍ച്ചക്കാരനെപ്പോലെയും, ദുര്‍ഭിക്ഷം ആയുധപാണിയെപ്പോലെയും നിന്നെ സമീപിക്കും.