സുഭാഷിതങ്ങള്‍ 27

1

നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ,ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.

2

ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്‍േറതല്ല,അതു ചെയ്യേണ്ടത്.

3

കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്; എന്നാല്‍, ഭോഷന്റെ പ്രകോപനം ഇവരണ്ടിനെയുംകാള്‍ ഭാരമുള്ളതത്രേ.

4

ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്; എന്നാല്‍, അസൂയയെ നേരിടാന്‍ആര്‍ക്കാണു കഴിയുക?

5

തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്‌നേഹത്തെക്കാള്‍ മെച്ചം.

6

സ്‌നേഹിതന്‍മുറിപ്പെടുത്തുന്നത്ആത്മാര്‍ഥത നിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെചുംബിക്കുകമാത്രം ചെയ്യുന്നു.

7

ഉണ്ടുനിറഞ്ഞവനു തേന്‍പോലുംമടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു.

8

വീടുവിട്ട് അലയുന്നവന്‍ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്.

9

തൈലവും സുഗന്ധദ്രവ്യവുംഹൃദയത്തെ സന്തോഷിപ്പിക്കുന്നു; അപ്പോഴും ക്ലേശങ്ങള്‍ ആത്മാവിനെഉലച്ചുകൊണ്ടിരിക്കുന്നു.

10

സ്വന്തം സ്‌നേഹിതനെയും പിതാവിന്റെ സ്‌നേഹിതനെയും പരിത്യജിക്കരുത്; ആപത്തുവരുമ്പോള്‍ സഹോദരന്റെഭവനത്തില്‍ പോവുകയുമരുത്. അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം.

11

മകനേ, നീ ജ്ഞാനിയാവുക, അങ്ങനെ എന്നെ സന്തോഷിപ്പിക്കുക. എന്നെ കുറ്റപ്പെടുത്തുന്നവനു മറുപടികൊടുക്കാന്‍ അപ്പോള്‍ എനിക്കു സാധിക്കും.

12

വിവേകി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു; അല്‍പബുദ്ധി അതിലേക്കു ചെന്ന്ശിക്ഷ അനുഭവിക്കുന്നു.

13

അന്യനു ജാമ്യം നില്‍ക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യം നില്‍ക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക.

14

അതിരാവിലെ അയല്‍ക്കാരന് ഉച്ചത്തില്‍ നേരുന്ന അനുഗ്രഹം ശാപമായി ഗണിക്കും.

15

ദിവസംമുഴുവന്‍ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റല്‍മഴയും കലഹപ്രിയയായ ഭാര്യയും ഒന്നുപോലെതന്നെ.

16

അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്കാറ്റിനെ പിടിച്ചടക്കാന്‍തുനിയുന്നതുപോലെയോ, കൈയില്‍ എണ്ണ മുറുക്കിപ്പിടിക്കാന്‍ശ്രമിക്കുന്നതുപോലെയോ, ആണ്.

17

ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്റെ ബുദ്ധിക്കുമൂര്‍ച്ച കൂട്ടുന്നു.

18

അത്തിമരം വളര്‍ത്തുന്നവന്‍ അതിന്റെ പഴം തിന്നും; യജമാനനെ ശുശ്രൂഷിക്കുന്നവന്‍ബഹുമാനിക്കപ്പെടും.

19

വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുന്നതു പോലെ മനുഷ്യന്റെ മനസ്‌സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.

20

പാതാളവും നരകവും ഒരിക്കലുംതൃപ്തിയടയുന്നില്ല; മനുഷ്യന്റെ കണ്ണുകള്‍ ഒരിക്കലുംസംതൃപ്തമാകുന്നില്ല.

21

വെള്ളിയുടെ മാറ്റ് മൂശയിലൂടെയുംസ്വര്‍ണത്തിന്റെ മാറ്റ്ചൂളയിലൂടെയുമെന്നപോലെ, മനുഷ്യന്റെ മാറ്റ് അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണയിക്കപ്പെടുന്നു.

22

ഭോഷനെ ധാന്യത്തോടൊപ്പം ഉരലിലിട്ട്ഇടിച്ചാലും അവന്റെ ഭോഷത്തംവിട്ടുമാറുകയില്ല.

23

നിന്റെ ആട്ടിന്‍പറ്റങ്ങളെ ശരിക്കുനോക്കിക്കൊള്ളുക; കന്നുകാലികളെ സശ്രദ്ധം പാലിക്കുക;

24

എന്തെന്നാല്‍, സമ്പത്ത് എന്നേക്കുംനിലനില്‍ക്കുകയില്ല. കിരീടം എല്ലാ തലമുറകളിലുംനിലനില്‍ക്കാറുണ്ടോ?

25

പുല്ലു തീര്‍ന്നുപോകുന്നു; പുതിയത് മുളച്ചുവരുന്നു; കുന്നിന്‍പുറങ്ങളിലെ പച്ചപ്പുല്ല് ശേഖരിക്കപ്പെടുന്നു.

26

അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ ഉടുപ്പിനുള്ള വകയും കോലാടുകള്‍ നിലത്തിനുള്ള വിലയും നിനക്കു നേടിത്തരും.

27

നിനക്കും കുടുംബത്തിനും വേണ്ടത്രപാലും പരിചാരികമാരെപോറ്റാനുള്ള വകയും ലഭിക്കും.