വെളിപാട് 13

രണ്ടു മൃഗങ്ങള്‍
1

കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.

2

ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. അതിന്റെ കാലുകള്‍ കരടിയുടേതുപോലെ, വായ് സിംഹത്തിന്‍േറ തുപോലെയും. സര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും അതിനു കൊടുത്തു.

3

അതിന്റെ തലകളിലൊന്ന് മാരകമായി മുറിപ്പെട്ടതുപോലെ തോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമി മുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു.

4

മൃഗത്തിന് അധികാരം നല്‍കിയതു നിമിത്തം അവര്‍ സര്‍പ്പത്തെ ആരാധിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയും ആരാധിച്ചു: ഈ മൃഗത്തെപ്പോലെ ആരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും?

5

ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്‍പത്തിരണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു.

6

ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ് തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.

7

വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താന്‍ അതിന് അനുവാദം നല്‍കി. സകല ഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിന് അധികാരവും ലഭിച്ചു.

8

വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വരും അതിനെ ആരാധിക്കും.

9

ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

10

തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിന് ഇരയാകണം. ഇവിടെയാണ് വിശുദ്ധരുടെ സ ഹനശക്തിയും വിശ്വാസവും.

11

ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്‍േറ തുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.

12

അത് ആദ്യത്തെ മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ മു മ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെ ആരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബന്ധിച്ചു.

13

ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു.

14

മൃഗത്തിന്റെ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു.

15

മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്.

16

ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു.

17

മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്.

18

ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്.