റോമാ 1

അഭിവാദനം
1

യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്.

2

ഈ സുവിശേഷം വിശുദ്ധലിഖിതങ്ങളില്‍ പ്രവാചകന്‍മാര്‍ മുഖേന ദൈവം മുന്‍കൂട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.

3

ഇത് അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന്‍ , ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍നിന്നു ജനിച്ചവനും

4

മരിച്ചവരില്‍നിന്നുള്ള ഉത്ഥാനം വഴി വിശു ദ്ധിയുടെ ആത്മാവിനു ചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്.

5

അവന്റെ നാമത്തെപ്രതി, വിശ്വാസത്തിന്റെ വിധേയത്വം സകല ജാതികളുടെയിടയിലും ഉളവാകേണ്ടതിന്, ഞങ്ങള്‍ കൃപയും അപ്പസ്‌തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു.

6

യേശുക്രിസ്തുവിന്റെ സ്വന്തമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരില്‍ ഉള്‍പ്പെടുന്നു.

7

ദൈവത്തിന്റെ സ്‌നേ ഹഭാജനങ്ങളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും സമാധാനവും.

റോമാ സന്ദര്‍ശിക്കാന്‍ ആഗ്രഹം
8

നിങ്ങളുടെ വിശ്വാസം ഭൂമിയില്‍ എല്ലായിടത്തും പ്രകീര്‍ത്തിക്കപ്പെടുന്നതിനാല്‍ , നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ആദ്യമേ ഞാന്‍ യേശുക്രിസ്തുവഴി എന്റെ ദൈവത്തിനു നന്ദിപറയുന്നു.

9

ഞാന്‍ നിങ്ങളെ ഇടവിടാതെ പ്രാര്‍ഥനയില്‍ സ്മരിക്കുന്നു എന്നതിന്, അവിടുത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷംവഴി ഞാന്‍ ആത്മനാ ശുശ്രൂഷിക്കുന്ന ദൈവമാണ് എനിക്കു സാക്ഷി.

10

ദൈവേ ഷ്ടത്താല്‍ എങ്ങനെയെങ്കിലും നിങ്ങളുടെ അടുത്തു വന്നുചേരാന്‍ ഇപ്പോഴെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

11

നിങ്ങളെ സ്‌ഥൈര്യപ്പെടുത്താന്‍ എന്തെങ്കിലും ആത്മീയവരം നിങ്ങള്‍ക്കു നല്‍കേണ്ടതിനു നിങ്ങളെക്കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.

12

എന്റെയും നിങ്ങളുടെയും വിശ്വാസം നമ്മെ പരസ്പരം പ്രോത്‌സാഹിപ്പിക്കുമല്ലോ.

13

സഹോദരരേ, ഇതു നിങ്ങള്‍ മനസ്‌സിലാക്കണം: മറ്റു വിജാതീയരുടെയിടയിലെന്നപോലെ നിങ്ങളുടെയിടയിലും ഫലമുളവാകുന്നതിനു നിങ്ങളുടെ അടുക്കല്‍ വരാന്‍ പലപ്പോഴും ഞാന്‍ ഒരുങ്ങിയതാണ്; എന്നാല്‍, ഇതുവരെയും എനിക്കു തടസ്‌സം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

14

ഗ്രീക്കുകാരോടും അപരിഷ് കൃതരോടും വിജ്ഞാനികളോടും അജ്ഞന്‍മാരോടും ഞാന്‍ കടപ്പെട്ടവനാണ്.

15

അതുകൊണ്ടാണ് റോമായിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നത്.

16

സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്.

17

അതില്‍, വിശ്വാസത്തില്‍നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന്‍ വിശ്വാസംവഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.

മനുഷ്യന്റെ തിന്‍മ
18

മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.

19

ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.

20

ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല.

21

അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെയുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു.

22

ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.

23

അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.

24

അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു.

25

എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.

26

അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു.

27

അതുപോലെ പുരുഷന്‍മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു.

28

ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.

29

അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.

30

അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും

31

ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.

32

ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.