റോമാ 12

ക്രിസ്തുവില്‍ നവജീവിതം
1

ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.

2

നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.

3

എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍.

4

നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല.

5

അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്.

6

നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും,

7

ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അ ധ്യാപനവരം അധ്യാപനത്തിലും,

8

ഉപദേശ വരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഔദാര്യത്തോടെയും, നേതൃത്വം നല്‍കുന്നവന്‍ തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.

9

നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്‍മയെ ദ്വേഷിക്കുവിന്‍; നന്‍മയെ മുറുകെപ്പിടിക്കുവിന്‍.

10

നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്ത രും മുന്നിട്ടുനില്‍ക്കുവിന്‍.

11

തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.

12

പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍.

13

വിശുദ്ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥി സത്കാരത്തില്‍ തത്പരരാകുവിന്‍.

14

നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.

15

സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍.

16

നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍. ബുദ്ധിമാന്‍മാരാണെന്നു നിങ്ങള്‍ നടിക്കരുത്.

17

തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യരുത്; ഏവരുടെയും ദൃഷ്ടിയില്‍ ശ്രേഷ്ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുവിന്‍.

18

സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.

19

പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.

20

മാത്രമല്ല, നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്‌സില്‍ തീക്കനലുകള്‍ കൂനകൂട്ടും.

21

തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍.