റൂത്ത് 1

എലിമെലെക്കും കുടുംബവും മൊവാബില്‍
1

ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു.

2

അവന്റെ പേര് എലിമെലെക്ക്, ഭാര്യ നവോമി, പുത്രന്‍മാര്‍ മഹ്‌ലോനും കിലിയോനും; അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍ മൊവാബില്‍ താമസമാക്കി.

3

നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്‍മാരും ശേഷിച്ചു.

4

പുത്രന്‍മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു.

5

അങ്ങനെയിരിക്കെ മഹ്‌ലോനും കിലിയോനും മരിച്ചു; നവോമിക്ക് ഭര്‍ത്താവും പുത്രന്‍മാരും നഷ്ടപ്പെട്ടു.

നവോമിയും റൂത്തും ബേത്‌ലെഹെമിലേക്ക്
6

കര്‍ത്താവ് തന്റെ ജനത്തെ ഭക്ഷണം നല്‍കി അനുഗ്രഹിക്കുന്നു എന്നു കേട്ട് നവോമി മരുമക്കളോടുകൂടെ മൊവാബില്‍ നിന്നു തിരികെ പോകാനൊരുങ്ങി.

7

അവള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നു മരുമക്കളോടുകൂടെ പുറപ്പെട്ട് യൂദായിലേക്കുള്ള വഴിയിലെത്തി.

8

അപ്പോള്‍ നവോമി മരുമക്കളോടു പറഞ്ഞു: നിങ്ങള്‍ മാതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍. മരിച്ചവരോടും എന്നോടും നിങ്ങള്‍ കരുണകാണിച്ചു. കര്‍ത്താവ് നിങ്ങളോടും കരുണകാണിക്കട്ടെ!

9

വീണ്ടും വിവാഹം ചെയ്തു കുടുംബജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! അവള്‍ അവരെ ചുംബിച്ചു. അവര്‍ പൊട്ടിക്കരഞ്ഞു.

10

അവര്‍ പറഞ്ഞു: ഞങ്ങള്‍ പോകുന്നില്ല. അമ്മയുടെ ആളുകളുടെ അടുത്തേക്കു ഞങ്ങളും വരുന്നു.

11

എന്നാല്‍, നവോമി പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ തിരിച്ചുപോകുവിന്‍. എന്തിന് എന്നോടുകൂടെ വരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്‍മാരാകാന്‍ എനിക്കിനി പുത്രന്‍മാര്‍ ഉണ്ടാകുമോ?

12

എന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പോകുവിന്‍. വിവാഹം ചെയ്യാന്‍ കഴിയാത്തവിധം ഞാന്‍ വൃദ്ധയായിരിക്കുന്നു. അഥവാ ഈ രാത്രിതന്നെ ഭര്‍ത്താവിനെ സ്വീകരിച്ച് പുത്രന്‍മാരെ ഗര്‍ഭം ധരിച്ചാല്‍ത്തന്നെ

13

അവര്‍ക്കു പ്രായമാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുമോ? നിങ്ങള്‍ വിധവകളായിക്കഴിയുമോ? ഇല്ല! മക്കളേ, കര്‍ത്താവിന്റെ കരം എനിക്കെതിരായി ഉയര്‍ന്നിരിക്കുന്നു. നിങ്ങളെ പ്രതിയും ഞാന്‍ അത്യന്തം വ്യസനിക്കേണ്ടിവരും.

14

അവര്‍ വീണ്ടും പൊട്ടിക്കരഞ്ഞു; ഓര്‍ഫാ അമ്മായിയമ്മയെ ചുംബിച്ച് വിടവാങ്ങി; റൂത്ത് അവളെ പിരിയാതെ നിന്നു.

15

നവോമി പറഞ്ഞു: നിന്റെ സഹോദരി ചാര്‍ച്ചക്കാരുടെയും ദേവന്‍മാരുടെയും അടുത്തേക്ക് മടങ്ങിപ്പോയല്ലോ; അവളെപ്പോലെ നീയും പോകുക.

16

റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും;

17

അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും. മരണം തന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, കര്‍ത്താവ് എന്തു ശിക്ഷയും എനിക്കു നല്‍കിക്കൊള്ളട്ടെ.

18

അവള്‍ തന്നോടുകൂടെ പോരാനുറച്ചു എന്നുകണ്ടു നവോമി അവളെ നിര്‍ബന്ധിച്ചില്ല.

19

അവര്‍ ബേത്‌ലെഹെമില്‍ എത്തി. പട്ടണം മുഴുവന്‍ അവരെ കണ്ടു വിസ്മയിച്ചു. ഇതു നവോമിയോ എന്നു സ്ത്രീകള്‍ പരസ്പരം ചോദിച്ചു.

20

അവള്‍ പറഞ്ഞു: എന്നെ നവോമിയെന്നല്ല മാറാ എന്നാണു വിളിക്കേണ്ടത്. സര്‍വശക്തന്‍ എന്നോടു വളരെ കഠിനമായിട്ടാണ് പ്രവര്‍ത്തിച്ചത്.

21

എല്ലാം തികഞ്ഞവളായി ഞാന്‍ ഇവിടെനിന്നുപോയി. ഒന്നും ഇല്ലാത്തവളായി കര്‍ത്താവ് എന്നെതിരിച്ചയച്ചു. കര്‍ത്താവ് എന്നെ ഞെരുക്കുകയും, സര്‍വശക്തന്‍ എനിക്ക് ആപത്തു വരുത്തുകയും ചെയ്യുമ്പോള്‍ എന്തിനെന്നെ നവോമി എന്നു വിളിക്കുന്നു?

22

അങ്ങനെ നവോമി മൊവാബില്‍നിന്ന് അവിടത്തുകാരിയായ മരുമകള്‍ റൂത്തിനോടുകൂടെ തിരിച്ചെത്തി. ബാര്‍ലിക്കൊയ്ത്തു തുടങ്ങിയപ്പോഴാണ് അവര്‍ ബേത്‌ലെഹെമില്‍ എത്തിയത്.