റൂത്ത് 4

റൂത്തിന്റെ വിവാഹം
1

ബോവാസ് നഗരവാതില്‍ക്കല്‍ ചെന്നു. അപ്പോള്‍ മുന്‍പു പറഞ്ഞബന്ധു അവിടെ വന്നു. ബോവാസ് അവനോടു പറഞ്ഞു: സ്‌നേഹിതാ, ഇവിടെവന്ന് അല്‍പനേരം ഇരിക്കൂ. അവന്‍ അങ്ങനെ ചെയ്തു.

2

നഗരത്തില്‍ നിന്ന് ശ്രേഷ്ഠന്‍മാരായ പത്തുപേരെക്കൂടി ബോവാസ് വിളിച്ചുകൊണ്ടുവന്നു. ഇവിടെ ഇരിക്കുവിന്‍ എന്ന് അവരോടും പറഞ്ഞു; അവരും ഇരുന്നു.

3

ബോവാസ് തന്റെ ബന്ധുവിനോടു പറഞ്ഞു: മോവാബു ദേശത്തു നിന്നു തിരിച്ചു വന്ന നവോമി നമ്മുടെ ബന്ധുവായ എലിമെലെക്കിന്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ പോകുന്നു. അതു നിന്നെ അറിയിക്കണമെന്നു ഞാന്‍ കരുതി. ഇവിടെ ഇരിക്കുന്നവരുടെയും എന്റെ ജനത്തിലെ ശ്രേഷ്ഠന്‍മാരുടെയും സാന്നിധ്യത്തില്‍ നീ അതു വാങ്ങുക എന്നു പറയണമെന്നും ഞാന്‍ ആഗ്രഹിച്ചു.

4

മനസ്‌സുണ്ടെങ്കില്‍ നീ അതു വീണ്ടെടുക്കുക. താത്പര്യമില്ലെങ്കില്‍ എന്നെ അറിയിക്കുക. അതു വീണ്ടെടുക്കാന്‍ നീയല്ലാതെ മറ്റാരുമില്ല. നീ വീണ്ടെടുക്കുന്നില്ലെങ്കില്‍ അതു ചെയ്യേണ്ട അടുത്ത ആള്‍ ഞാനാണ്. അവന്‍ പറഞ്ഞു: ഞാന്‍ അതു വീണ്ടെടുക്കാം.

5

അപ്പോള്‍ ബോവാസ് പറഞ്ഞു: നവോമിയില്‍ നിന്നു വയല്‍ വാങ്ങുന്ന ദിവസം തന്നെ, മരിച്ചവന്റെ നാമം അവകാശികളിലൂടെ നിലനിര്‍ത്തുന്നതിനു വേണ്ടി അവന്റെ വിധവയും മൊവാബ്യയുമായ റൂത്തിനെയും കൂടി നീ സ്വീകരിക്കണം.

6

അപ്പോള്‍ ബന്ധു പറഞ്ഞു: അതു സാധ്യമല്ല. കാരണം, അതുവഴി എന്റെ അവകാശം നഷ്ടപ്പെടാന്‍ ഇടയാകും.

7

വീണ്ടെടുക്കാനുള്ള അവകാശം നീ തന്നെ ഉപയോഗിച്ചുകൊള്ളുക. എനിക്കതു സാധ്യമല്ല. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ച് ഇസ്രായേലില്‍ മുന്‍പു നിലവിലിരുന്ന നിയമം ഇതാണ്: ഇടപാട് സ്വീകരിക്കുന്നതിനു വേണ്ടി ഒരാള്‍ തന്റെ ചെരിപ്പൂരി മറ്റെയാളെ ഏല്‍പിക്കും. ഇതായിരുന്നു ഇസ്രായേലിലെ നടപ്പ്.

8

അതനുസരിച്ചു നീ വാങ്ങിക്കൊള്ളുക എന്നുപറഞ്ഞ് ആ ബന്ധു തന്റെ ചെരിപ്പൂരി.

9

അനന്തരം, ബോവാസ് ശ്രേഷ്ഠന്‍മാരോടും മറ്റുള്ളവരോടും പറഞ്ഞു: എലിമെലെക്കിന്റേതും, മഹ്‌ലോന്‍, കിലിയോന്‍ എന്നിവരുടേതും ആയ എല്ലാം നവോമിയില്‍നിന്ന് ഇന്നു ഞാന്‍ വാങ്ങി എന്നതിനു നിങ്ങള്‍ സാക്ഷികളാണ്.

10

മൊവാബ്യയും മഹ്‌ലോന്റെ വിധവയുമായ റൂത്തിനെ ഭാര്യയായി ഞാന്‍ സ്വീകരിക്കുന്നു. മരിച്ചവന്റെ നാമം സഹോദരന്‍മാരുടെ ഇടയില്‍നിന്നും ജന്‍മദേശത്തുനിന്നും മാഞ്ഞുപോകാതിരിക്കുന്നതിനും, അനന്തരാവകാശികളിലൂടെ അതു നിലനിര്‍ത്തുന്നതിനും വേണ്ടിയാണിത്. ഇന്നു നിങ്ങള്‍ അതിനു സാക്ഷികളാണ്.

11

അപ്പോള്‍ ശ്രേഷ്ഠന്‍മാരും നഗരകവാടത്തില്‍ നിന്നിരുന്നവരും പറഞ്ഞു: ഞങ്ങള്‍ സാക്ഷികളാണ്. കര്‍ത്താവ് നിന്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ, ഇസ്രായേല്‍ജനത്തിനു ജന്‍മം കൊടുത്ത റാഹേല്‍, ലെയാ എന്നിവരെപ്പോലെ ആക്കട്ടെ! നീ എഫ്രാത്തയില്‍ ഐശ്വര്യവാനും ബേത്‌ലെഹെമില്‍ പ്രസിദ്ധനുമാകട്ടെ!

12

യൂദായ്ക്കു താമാറില്‍ ജനിച്ച പേരെസിന്റെ ഭവനംപോലെ, ഈ യുവതിയില്‍ കര്‍ത്താവ് നിനക്കു തരുന്ന സന്താനങ്ങളിലൂടെ നിന്റെ ഭവനവും ആകട്ടെ!

13

അങ്ങനെ, ബോവാസ് റൂത്തിനെ സ്വീകരിച്ചു. അവള്‍ അവന്റെ ഭാര്യയായി. അവന്‍ അവളെ പ്രാപിച്ചു. കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ അവള്‍ ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിച്ചു.

14

അപ്പോള്‍ സ്ത്രീകള്‍ നവോമിയോടു പറഞ്ഞു: നിനക്ക് ഒരു പിന്തുടര്‍ച്ചാവകാശിയെ നല്‍കിയ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ! ആ അവകാശി ഇസ്രായേലില്‍ പ്രസിദ്ധി ആര്‍ജിക്കട്ടെ!

15

അവന്‍ നിനക്കു നവജീവന്‍ പകരും; വാര്‍ധക്യത്തില്‍ നിനക്കു താങ്ങായിരിക്കും. നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്‍മാരെക്കാള്‍ വിലപ്പെട്ടവളും ആയ നിന്റെ മരുമകളാണ് അവനെ പ്രസവിച്ചത്.

16

നവോമി ശിശുവിനെ മാറോടണച്ചു. അവള്‍ അവനെ പരിചരിച്ചു.

17

അയല്‍ക്കാരായ സ്ത്രീകള്‍, നവോമിക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്നു പറഞ്ഞ് ഓബദ് എന്ന് അവനു പേരിട്ടു. അവന്‍ ദാവീദിന്റെ പിതാവായ ജസ്‌സെയുടെ പിതാവാണ്.

18

പേരെസിന്റെ പിന്‍തലമുറക്കാര്‍ ഇവരാണ്: പേരെസ് ഹെബ്രോന്റെ പിതാവാണ്.

19

ഹെബ്രോണ്‍ രാമിന്റെയും, രാം അമീനാദാബിന്റെയും,

20

അമീനാദാബ് നഹ്‌ഷോന്റെയും, നഹ്‌ഷോന്‍ സല്‍മോന്റെയും,

21

സല്‍മോന്‍ ബോവാസിന്റെയും, ബോവാസ് ഓബദിന്റെയും,

22

ഓബദ് ജസ്‌സെയുടെയും, ജസ്‌സെ ദാവീദിന്റെയും പിതാവാണ്.