പ്രഭാഷകന്‍ 29

കടവും ദാനവും
1

കരുണയുള്ളവന്‍ അയല്‍ക്കാരനുകടം കൊടുക്കും; അവനെ തുണയ്ക്കുന്നവന്‍കല്‍പനകളനുസരിക്കുന്നു.

2

അയല്‍ക്കാരന് ആവശ്യംവരുമ്പോള്‍കടംകൊടുക്കുക; നീ കടംവാങ്ങിയാല്‍ സമയത്തിന്തിരിച്ചുകൊടുക്കണം.

3

വാക്കുപാലിച്ച് അയല്‍ക്കാരനോടുവിശ്വസ്തത കാണിക്കുക; നിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും.

4

വീണുകിട്ടിയ നിധിപോലെകടത്തെ കരുതുന്ന വളരെപ്പേരുണ്ട്; അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക്ഉപദ്രവം വരുത്തും.

5

കടം കിട്ടുന്നതുവരെ അയല്‍ക്കാരന്റെ കൈ ചുംബിക്കുകയും അവന്റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്; കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ഥകമായ വാഗ്ദാനം നല്‍കുകയും സമയംപോരെന്നു പരാതി പറയുകയും ചെയ്യുന്നു.

6

നിര്‍ബന്ധം ചെലുത്തിയാലുംകടം കൊടുത്തവനു കഷ്ടിച്ച്പകുതിയേ തിരിച്ചു കിട്ടുകയുള്ളൂ; അവന്‍ അത് ഭാഗ്യമായിക്കരുതും. നിര്‍ബന്ധിച്ചില്ലെങ്കില്‍ കടം വാങ്ങിയവന്‍ പണം അപഹരിച്ചതുതന്നെ. ആവശ്യമില്ലാതെ അവനെ ശത്രുവാക്കുകയാണ്. നിന്ദയും ശാപവര്‍ഷവും കൊണ്ടായിരിക്കും അവന്‍ കടം വീട്ടുക; മാനത്തിനു പകരം അപമാനം ലഭിക്കുന്നു.

7

ഇത്തരം ദുഷ്ടത നിമിത്തം കടം കൊടുക്കാന്‍ പലരും മടിച്ചിട്ടുണ്ട്; ആവശ്യമില്ലാതെ വഞ്ചിതരാകാന്‍അവര്‍ ഭയപ്പെടുന്നു.

8

എങ്കിലും നിര്‍ദ്ധനരോടു കരുണ കാണിക്കണം; നിന്റെ ദാനത്തിനുവേണ്ടി കാത്തിരിക്കാന്‍ അവന് ഇടയാകരുത്.

9

കല്‍പനകളെപ്രതി ദരിദ്രനെ സഹായിക്കുക; ആവശ്യക്കാരനായ അവനെവെറുംകൈയോടെ അയയ്ക്കരുത്.

10

സഹോദരനോ സ്‌നേഹിതനോ വേണ്ടിധനം നഷ്ടപ്പെടുത്താന്‍മടിക്കരുത്; കല്ലിനടിയിലിരുന്ന് അത് തുരുമ്പിച്ചുനഷ്ടപ്പെടാതിരിക്കട്ടെ.

11

അത്യുന്നതന്റെ കല്‍പനകളനുസരിച്ചുവേണം ധനം നേടാന്‍; അതു സ്വര്‍ണത്തെക്കാള്‍ ലാഭകരമാണ്.

12

ദാനധര്‍മം ആയിരിക്കട്ടെ നിന്റെ നിക്‌ഷേപം; എല്ലാ തിന്‍മകളിലുംനിന്ന് അതു നിന്നെ രക്ഷിക്കും.

13

ശത്രുവിനെതിരേയുദ്ധംചെയ്യാന്‍ബലമേറിയ പരിചയെക്കാളും കനത്ത കുന്തത്തെക്കാളും അത് ഉപകരിക്കും

14

നല്ല മനുഷ്യന്‍ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കും; നാണംകെട്ടവനേ അവനെ വഞ്ചിക്കൂ.

15

ജാമ്യക്കാരന്റെ കാരുണ്യം വിസ്മരിക്കരുത്; അവന്‍ തന്റെ ജീവനാണ് നിനക്കു നല്‍കുന്നത്.

16

ദുഷ്ടന്‍ ജാമ്യക്കാരന്റെ ഐശ്വര്യം നശിപ്പിക്കുന്നു.

17

നന്ദിഹീനന്‍ തന്നെ രക്ഷിച്ചവനെകൈവെടിയുന്നു.

18

ജാമ്യം പലരുടെയും ഐശ്വര്യംനശിപ്പിച്ചിട്ടുണ്ട്; അത് അവരെ കടലിലെ തിരമാലപോലെ ഉലച്ചു; പ്രബലന്‍മാരെ നാടുകടത്തി; വിദേശങ്ങളില്‍ അലയാന്‍ ഇടയാക്കി.

19

ലാഭേച്ഛമൂലം ജാമ്യംനില്‍ക്കുന്നദുഷ്ടന്‍ വ്യവഹാരത്തില്‍ കുടുങ്ങും.

20

കഴിവിനൊത്ത് അയല്‍ക്കാരനെ സഹായിക്കുക; വീഴാതിരിക്കാന്‍ സൂക്ഷിക്കുകയും ചെയ്യുക.

21

ജലം, ആഹാരം, വസ്ത്രം, സൈ്വരമായി പാര്‍ക്കാന്‍ ഒരിടം എന്നിവയാണ്ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍

22

സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ് അന്യന്റെ ഭവനത്തില്‍ സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിനെക്കാള്‍ നല്ലത്.

23

ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക; ദാക്ഷിണ്യം അനുഭവിക്കുന്നവനെന്നദുഷ്‌കീര്‍ത്തി വരരുത്.

24

വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്. വായ് പൊത്തി നില്‍ക്കേണ്ടിവരും.

25

അന്യവീട്ടില്‍ ആതിഥേയന്‍ ചമഞ്ഞ്‌നീ പാനീയം പകരും; എന്നാല്‍, നന്ദിയല്ല പരുഷവാക്കുകളായിരിക്കുംനീ കേള്‍ക്കുക:

26

ഹേ, മനുഷ്യാ, വന്നു മേശയൊരുക്കൂ,എടുത്തു വിളമ്പൂ, ഞാന്‍ ഭക്ഷിക്കട്ടെ.

27

ഈ മാന്യനുവേണ്ടി സ്ഥലം ഒഴിഞ്ഞുതരുക; എന്റെ സഹോദരന്‍ വന്നതിനാല്‍ വീട് എനിക്ക് ആവശ്യമുണ്ട്.

28

പാര്‍പ്പിടത്തെ സംബന്ധിക്കുന്ന ശകാരവും ഉത്തമര്‍ണന്റെ പരിഹാസവും വികാരവാനെ വ്രണപ്പെടുത്തുന്നു.