തീത്തോസ് 1

അഭിവാദനം
1

ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനുമായ പൗലോസില്‍നിന്ന്:

2

ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്തിക്കുചേര്‍ന്ന സത്യത്തിന്റെ ജ്ഞാനത്തെയും നിത്യജീവന്റെ പ്രത്യാശയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.

3

ഈ പ്രത്യാശ, വ്യാജം പറയാത്തവനായ ദൈവംയുഗങ്ങള്‍ക്കുമുമ്പു വാഗ്ദാനം ചെയ്തിട്ടുള്ളതും തക്കസമയത്ത് തന്റെ വചനത്തിന്റെ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.

4

നമ്മുടെ രക്ഷകനായദൈവത്തിന്റെ കല്‍പനയാല്‍ ഈ പ്രഘോ ഷണത്തിനു നിയുക്തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസം വഴിയഥാര്‍ഥത്തില്‍ എന്റെ പുത്രനായ തീത്തോസിന് എഴുതുന്നത്. പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.

ക്രേത്തേയിലെ ദൗത്യം
5

ഞാന്‍ നിന്നെ ക്രേത്തേയില്‍ വിട്ടിട്ടുപോന്നത്, നീ അവിടത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്‍മാരെ നിയമിക്കുന്നതിനും വേണ്ടിയാണ്.

6

ശ്രേഷ്ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്റെ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം.

7

മെത്രാന്‍ ദൈവത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയ്ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയനോ ആയിരിക്കരുത്;

8

മറിച്ച്, അവന്‍ അതിഥിസത്കാരപ്രിയനും നന്‍മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം.

9

അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന് അവന്‍ , താന്‍ പഠിച്ചറിഞ്ഞസത്യവചനത്തെ മുറുകെപ്പിടിക്കണം.

10

എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്; പ്രത്യേകിച്ച് പരിച്‌ഛേദനവാദികള്‍.

11

അവരെ നിശബ്ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട് പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു.

12

അവരുടെ കൂട്ടത്തിലൊരാള്‍ - അവരുടെതന്നെ ഒരു പ്രവാചകന്‍- ഇപ്രകാരം പറയുകയുണ്ടായി: ക്രേത്തേയിലെ ആളുകള്‍ എല്ലായ്‌പോഴും നുണയരും ദുഷ്ടമൃഗങ്ങളും അലസരും ഭോജനപ്രിയരുമാണ്.

13

ഈ പ്രസ്താവം സത്യമാണ്.

14

അതിനാല്‍, യഹൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെനിഷേധിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുവേണ്ടി നീ അവരെ നിര്‍ദാക്ഷിണ്യം ശാസിക്കുക.

15

നിര്‍മലഹൃദയര്‍ക്ക് എല്ലാം നിര്‍മലമാണ്; എന്നാല്‍, മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മലമല്ല. അവരുടെ ഹൃദയവും മനഃസാക്ഷിയും ദുഷിച്ചതാണ്.

16

തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്.