തീത്തോസ് 3

ക്രിസ്തീയ ജീവിതചര്യ
1

ഭരണകര്‍ത്താക്കള്‍ക്കും മറ്റധികാരികള്‍ക്കും കീഴ്‌പ്പെട്ടിരിക്കാനും അനുസരണമുള്ള വരായിരിക്കാനും സത്യസന്ധമായ ഏതൊരു ജോലിക്കും സന്നദ്ധരായിരിക്കാനും നീ ജനങ്ങളെ ഓര്‍മിപ്പിക്കുക.

2

ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.

3

എന്തെന്നാല്‍, നാംതന്നെയും ഒരു കാലത്തു മൂഢന്‍മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരും ആയിരുന്നു.

4

എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്‍മയും സ്‌നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി;

5

അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രേ.

6

ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്.

7

അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

8

ഇപ്പറഞ്ഞതു സത്യമാണ്. ദൈവത്തില്‍ വിശ്വസിച്ചവര്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ജാഗരൂകരായിരിക്കാന്‍ വേണ്ടി ഇക്കാര്യങ്ങളില്‍ നീ സമ്മര്‍ദം ചെലുത്തണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യര്‍ക്കു പ്രയോജനകരവുമാണ്.

9

അതുപോലെ, അര്‍ഥശൂന്യമായ വാഗ്വാദങ്ങളിലും വംശാവലികളെക്കുറിച്ചുള്ള ചര്‍ച്ചകളിലും കലഹങ്ങളിലും നിയമത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളിലുംനിന്ന് ഒഴിഞ്ഞുനില്‍ക്കുക. അവ പ്രയോജനരഹിതവും നിഷ്ഫലവുമാണ്.

10

വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക.

11

അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണ്. അവന്‍ തന്നെത്തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു.

12

ഞാന്‍ അര്‍ത്തേമാസിനെയോ തിക്കിക്കോസിനെയോ നിന്റെ അടുത്തേക്ക് അയയ്ക്കുമ്പോള്‍, നിക്കോപ്പോളിസില്‍ എന്റെ അടുത്തുവരാന്‍ നീ ഉത്‌സാഹിക്കണം. മഞ്ഞുകാലം അവിടെ ചെലവഴിക്കാനാണു ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്.

13

നിയമജ്ഞനായ സേനാസിനെയും അപ്പോളോസിനെയും വേഗംയാത്രയാക്കാന്‍ നീ കഴിവുള്ളതെല്ലാംചെയ്യണം; അവര്‍ക്ക് ഒന്നിലും പോരായ്മയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

14

നമ്മുടെ ജനങ്ങള്‍ അടിയന്തിരാവശ്യങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിനും പ്രയോജനരഹിതരാകാതിരിക്കുന്നതിനുംവേണ്ടി സത്പ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പഠിക്ക ട്ടെ.

15

എന്റെ കൂടെയുള്ളവരെല്ലാം നിനക്ക് അഭിവാദനങ്ങളയയ്ക്കുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അഭിവാദനങ്ങളര്‍പ്പിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവകൃപ ഉണ്ടായിരിക്കട്ടെ!