തോബിത് 1

തോബിത്തിന്റെ ക്ലേശങ്ങള്‍
1

നഫ്താലി ഗോത്രജനായ തോബിത്തിന്റെ ചരിത്രം. തോബിത് തോബിയേലിന്റെയും തോബിയേല്‍ അനനിയേലിന്റെയും അനനിയേല്‍ അദ്‌വേലിന്റെയും അദ്‌വേല്‍ അസിയേലിന്റെ പിന്‍ഗാമികളില്‍പ്പെട്ട ഗബായേലിന്റെയും പുത്രന്‍മാരാണ്.

2

തോബിത് അസ്‌സീറിയാ രാജാവായ ഷല്‍മനേസറിന്റെ കാലത്ത് ഗലീലിയിലെ കേദെഷ്നഫ്താലിക്കു തെക്ക് ആഷേറിനു മുകള്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന തിഷ്‌ബെയില്‍ നിന്നു തടവുകാരനായി പിടിക്കപ്പെട്ടു.

3

ഞാന്‍, തോബിത്, ജീവിതകാലമത്രയും സത്യത്തിന്റെയും നീതിയുടെയും മാര്‍ഗത്തിലാണു ചരിച്ചത്. അസ്‌സീറിയായിലെ നിനെവേയിലേക്ക് എന്നോടുകൂടെപ്പോന്ന സ്വദേശീയരായ സഹോദരര്‍ക്ക് ഞാന്‍ നിരവധി ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്.

4

സ്വദേശമായ ഇസ്രായേലില്‍ ഞാന്‍ താമസിച്ചിരുന്ന ചെറുപ്പകാലത്തുതന്നെ എന്റെ പൂര്‍വപിതാവായ നഫ്താലിയുടെ ഗോത്രം മുഴുവന്‍ ജറുസലെം ഭവനത്തെ പരിത്യജിച്ചു. ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുക്കപ്പെട്ടത് ജറുസലെമാണല്ലോ. സകല ഗോത്രങ്ങളും ബലിയര്‍പ്പിക്കേണ്ടത് അവിടെയാണ്. അത്യുന്നതന്‍ വസിക്കുന്നതും എല്ലാതലമുറകള്‍ക്കും വേണ്ടി എന്നേക്കുമായി പ്രതിഷ്ഠിക്കപ്പെട്ടതും ആയ ആലയം അവിടെയാണ്.

5

വിശ്വാസം ത്യജിച്ച ഗോത്രങ്ങളെല്ലാം ബാല്‍കാളക്കുട്ടിക്കു ബലിയര്‍പ്പിച്ചു പോന്നു. എന്റെ പൂര്‍വപിതാവായ നഫ്താലിയുടെ കുടുംബവും അങ്ങനെ ചെയ്തു.

6

എന്നാല്‍, ഞാന്‍ മാത്രം ഇസ്രായേലിന്റെ ശാശ്വതനിയമം അനുസരിച്ച്, കൂടെക്കൂടെ ഉത്‌സവങ്ങളില്‍ പങ്കുകൊള്ളാന്‍ ജറുസലെമില്‍ പോയി. ആദ്യഫലങ്ങളും വിളവിന്റെ ദശാംശവും ആദ്യം കത്രിക്കുന്ന ആട്ടിന്‍രോമവും ബലിപീഠത്തിങ്കല്‍ അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരെ ഞാന്‍ ഏല്‍പിച്ചു.

7

ഉത്പന്നങ്ങളുടെയെല്ലാം ദശാംശം ജറുസലെമില്‍ ശുശ്രൂഷ ചെയ്തിരുന്ന ലേവി പുത്രന്‍മാര്‍ക്കു ഞാന്‍ നല്‍കിപ്പോന്നു. മറ്റൊരു ദശാംശം വിറ്റുകിട്ടുന്നത് എല്ലാക്കൊല്ലവും ഞാന്‍ ജറുസലെമില്‍ കൊണ്ടുപോയി ചെലവഴിക്കുമായിരുന്നു.

8

മൂന്നാമതൊരു ദശാംശം എന്റെ പിതാമഹിയായ ദബോറാ നിര്‍ദേശിച്ചതനുസരിച്ച്, എനിക്കു കടപ്പാടുള്ളവര്‍ക്കു ഞാന്‍ നല്‍കിപ്പോന്നു; പിതാവു മരിച്ച അനാഥനായിരുന്നു ഞാന്‍.

9

പ്രായപൂര്‍ത്തിയായപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തില്‍പ്പെട്ട അന്ന എന്ന ഒരുവളെ വിവാഹംചെയ്തു. അവളില്‍ എനിക്കു തോബിയാസ് എന്ന മകന്‍ ജനിച്ചു.

10

തടവുകാരനായി നിനെവേയില്‍ എത്തിയപ്പോള്‍ എന്റെ സഹോദരന്‍മാരും ചാര്‍ച്ചക്കാരും വിജാതീയരുടെ ഭക്ഷണം കഴിച്ചു.

11

എന്നാല്‍, ഞാന്‍ കഴിച്ചില്ല;

12

കാരണം, ദൈവത്തേക്കുറിച്ചുള്ള ഓര്‍മ എന്റെ മനസ്‌സില്‍ നിറഞ്ഞു നിന്നിരുന്നു.

13

അത്യുന്നതന്റെ കാരുണ്യത്താല്‍ ഞാന്‍ ഷല്‍മനേസറിന്റെ പ്രീതിക്കു പാത്രമായി. അവന്‍ എന്നെ ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുന്ന ചുമതല ഏല്‍പിച്ചു.

14

അങ്ങനെ ഞാന്‍ മേദിയായില്‍ പോകുക പതിവായി. ഒരിക്കല്‍ മേദിയായിലെ റാഗെസില്‍ വച്ചു ഗബ്രിയാസിന്റെ സഹോദരന്‍ ഗബായേലിനെ ഞാന്‍ പത്തു താലന്ത് വെള്ളി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.

15

ഷല്‍മനേസര്‍ മരിച്ചു. മകന്‍ സെന്നാക്കെരിബ് ഭരണമേറ്റു. അവന്റെ ഭരണകാലത്ത് രാജവീഥി സുരക്ഷിതമല്ലാതെ വന്നതുകൊണ്ടു ഞാന്‍ മേദിയായില്‍ പോകാതെയായി.

16

ഷല്‍മനേസറിന്റെ കാലത്ത് ഞാന്‍ എന്റെ നാട്ടുകാര്‍ക്കു വളരെയേറെ ഉപകാരം ചെയ്തിട്ടുണ്ട്.

17

വിശക്കുന്നവര്‍ക്കു ഞാന്‍ ഭക്ഷണം കൊടുത്തു; നഗ്‌നര്‍ക്കു വസ്ത്രം നല്‍കി; എന്റെ ജനത്തിലാരുടെയെങ്കിലും മൃതശരീരം നിനെവേയുടെ മതിലിനു വെളിയില്‍ കിടക്കുന്നതു കണ്ടാല്‍, ഉടന്‍ ഞാന്‍ സംസ്‌കരിക്കുമായിരുന്നു.

18

യൂദായില്‍ നിന്ന് ഒളിച്ചോടിവന്ന ആരെയെങ്കിലും സെന്നാക്കെരിബ്‌ രാജാവ് വധിച്ചാല്‍ ഞാന്‍ അവരെ രഹസ്യമായി സംസ്‌കരിക്കും. വളരെപ്പേര്‍ അവന്റെ കോപാഗ്‌നിയില്‍പ്പെട്ടു മരിച്ചു. രാജാവ് മൃതദേഹങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.

19

ഞാനാണു മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതെന്ന് നിനെവേക്കാരില്‍ ആരോ രാജാവിനെ അറിയിച്ചു. അതോടെ എനിക്ക് ഒളിവില്‍ പോകേണ്ടതായിവന്നു. എന്നെ കൊല്ലാന്‍ അന്വേഷിക്കുന്നെന്നു കേട്ടുപേടിച്ചു ഞാന്‍ നാടുവിട്ടു.

20

രാജാവ് എന്റെ വസ്തുവകകള്‍ കണ്ടുകെട്ടി. എന്റെ ഭാര്യ അന്നയും മകന്‍ തോബിയാസും മാത്രം അവശേഷിച്ചു.

21

അന്‍പതുദിവസം തികഞ്ഞില്ല, സെന്നാക്കെരിബിനെ അവന്റെ രണ്ടു പുത്രന്‍മാര്‍തന്നെ വധിച്ചു. അവര്‍ അറാറാത്ത് മലകളിലേക്ക് ഒളിച്ചോടി. സെന്നാക്കെരിബിന്റെ മറ്റൊരു മകന്‍ എസാര്‍ഹദോണ്‍ ആണ് പിന്നെ ഭരണം ഏറ്റത്. അവന്‍ എന്റെ സഹോദരന്‍ അനായേലിന്റെ പുത്രന്‍ അഹിക്കാറിനെ രാജ്യത്തിലെ വരവുചെലവുകളുടെയും എല്ലാ വകുപ്പുകളുടെയും മേല്‍നോട്ടം ഏല്‍പിച്ചു.

22

അഹിക്കാര്‍ എനിക്കുവേണ്ടി ഇടപെട്ടു. ഞാന്‍ നിനെവേയില്‍ തിരിച്ചെത്തി. രാജാവിന്റെ പാനപാത്രവാഹകനും രാജമുദ്രയുടെ സൂക്ഷിപ്പുകാരനും കണക്കു സൂക്ഷിപ്പുകാരനും ആയിരുന്നു അഹിക്കാര്‍. എസാര്‍ഹദോണ്‍ രാജാവ് തനിക്കു തൊട്ടുതാഴെ അവനെ അവരോധിച്ചു. അവന്‍ എന്റെ സഹോദരപുത്രനായിരുന്നു.