സഖറിയാ 11

1

ലബനോനേ, നിന്റെ വാതിലുകള്‍ തുറക്കുക, അഗ്‌നി നിന്റെ ദേവദാരുക്കളെ വിഴുങ്ങട്ടെ.

2

സരളവൃക്ഷമേ, വിലപിക്കുക, ദേവദാരു നിപതിച്ചു. വിശിഷ്ട വൃക്ഷങ്ങള്‍ നശിച്ചു. ബാഷാനിലെ കരുവേലകമേ, വിലപിക്കുക. നിബിഡവനങ്ങള്‍ വെട്ടിവീഴ്ത്തിയിരിക്കുന്നു.

3

ഇതാ, ഇടയന്‍മാര്‍ നിലവിളിക്കുന്നു; അവരുടെ മഹത്വം അപഹരിക്കപ്പെട്ടു. ഇതാ, സിംഹങ്ങള്‍ ഗര്‍ജിക്കുന്നു; ജോര്‍ദാന്‍ വനം ശൂന്യമായിരിക്കുന്നു.

രണ്ട് ഇടയന്‍മാര്‍
4

എന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: കൊലയ്ക്കു വിധിക്കപ്പെട്ട ആടുകളുടെ ഇടയനാവുക.

5

വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു, അവര്‍ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വില്‍ക്കുന്നവര്‍ പറയുന്നു, കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ, ഞാന്‍ ധനികനായി. സ്വന്തം ഇടയന്‍മാര്‍ക്കുപോലും അവയോടു കരുണയില്ല.

6

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്തു വസിക്കുന്നവരുടെമേല്‍ ഇനി എനിക്കു കരുണ തോന്നുകയില്ല. ഞാന്‍ അവരെ ഓരോരുത്തരെയും താന്താങ്ങളുടെ ഇടയന്റെയും രാജാവിന്റെയും പിടിയില്‍ അകപ്പെടാന്‍ ഇടയാക്കും. അവര്‍ ഭൂമിയെ ഞെരിക്കും. അവരുടെ കൈയില്‍നിന്നു ഞാന്‍ ആരെയും രക്ഷിക്കുകയില്ല.

7

ഞാന്‍ ആടു വ്യാപാരികള്‍ക്കുവേണ്ടി കൊലയ്ക്കു വിധിക്കപ്പെട്ടിരുന്ന ആടുകളുടെ ഇടയനായി. ഞാന്‍ രണ്ടു വടി എടുത്തു. ഒന്നിനു കൃപയെന്നും രണ്ടാമത്തേതിന് ഐക്യം എന്നുംപേരിട്ടു. ഞാന്‍ ആടുകളെ മേയിച്ചു.

8

ഒരു മാസത്തിനുള്ളില്‍ ഞാന്‍ മൂന്ന് ഇടയന്‍മാരെ ഓടിച്ചു. ഞാന്‍ അവയെക്കൊണ്ടു മടത്തു. അവയ്ക്ക് എന്നോടും വെറുപ്പായി.

9

ഞാന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഇടയനായിരിക്കുകയില്ല. മരിക്കാനുള്ളതു മരിക്കട്ടെ; നശിക്കാനുള്ളതു നശിക്കട്ടെ. ശേഷിക്കുന്നവ പരസ്പരം വിഴുങ്ങട്ടെ.

10

ഞാന്‍ കൃപ എന്ന വടി എടുത്തൊടിച്ചു. അങ്ങനെ സകല ജനതകളുമായി ചെയ്ത എന്റെ ഉടമ്പടി ഞാന്‍ അസാധുവാക്കി.

11

അന്നുതന്നെ അത് അസാധുവായി. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആടുവ്യാപാരികള്‍ ഇത് കര്‍ത്താവിന്റെ വചനമാണെന്ന് അറിഞ്ഞു.

12

ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ക്കുയുക്തമെന്നു തോന്നുന്നെങ്കില്‍ കൂലിതരുക. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ സൂക്ഷിച്ചുകൊള്ളുക. അവര്‍ എന്റെ കൂലിയായി മുപ്പതുഷെക്കല്‍ തൂക്കിത്തന്നു.

13

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അത് ഭണ്‍ഡാരത്തില്‍ നിക്‌ഷേപിക്കുക - അവര്‍ എനിക്കു മതിച്ച നല്ല വില! ഞാന്‍ ആ മുപ്പതുഷെക്കല്‍ വെള്ളി കര്‍ത്താവിന്റെ ആലയത്തിലെ ഭണ്‍ഡാരത്തില്‍ ഇട്ടു.

14

പിന്നെ, ഞാന്‍ ഐക്യം എന്ന വടി ഒടിച്ചു; ഞാന്‍ ഇസ്രായേലും യൂദായും തമ്മിലുള്ള സാഹോദര്യം അവസാനിപ്പിച്ചു.

15

കര്‍ത്താവ് എന്നോട് കല്‍പിച്ചു: നീ ഇനി നീചനായ ഒരു ഇടയന്റെ വേഷം എടുക്കുക.

16

ഞാന്‍ ദേശത്തേക്ക് ഒരു ഇടയനെ അയയ്ക്കും. അവന്‍ നശിക്കുന്നവയെരക്ഷിക്കുകയോ വഴിതെറ്റിപ്പോയവയെ അന്വേഷിക്കുകയോ, മുറിവേറ്റവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുകയോ ചെയ്യാതെ കൊഴുത്തവയുടെ മാംസം തിന്നുന്നു; കുളമ്പുപോലും പറിച്ചെടുക്കുന്നു.

17

ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എന്റെ നീചനായ ഇടയനു ദുരിതം! വാള്‍ അവന്റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവന്റെ കൈ പൂര്‍ണമായും ശോഷിച്ചു പോകട്ടെ. അവന്റെ വലത്തുകണ്ണ് തീര്‍ത്തും അന്ധമാകട്ടെ.