1 ദിനവൃത്താന്തം 23

ലേവ്യഗണങ്ങള്‍
1

ദാവീദ് അതിവൃദ്ധനായപ്പോള്‍ പുത്രന്‍ സോളമനെ ഇസ്രായേലിന്റെ രാജാവാക്കി.

2

ദാവീദ് ഇസ്രായേലിലെ എല്ലാ നായകന്‍മാരെയും പുരോഹിതന്‍മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി.

3

മുപ്പതും അതില്‍കൂടുതലും വയസ്‌സുള്ള ലേവ്യരുടെ കണക്കെടുത്തു. ആകെ മുപ്പത്തെണ്ണായിരം പേര്‍ ഉണ്ടായിരുന്നു.

4

അവരില്‍ ഇരുപത്തിനാലായിരം പേരെ ദേവാലയ ശുശ്രൂഷകരായും ആറായിരം പേരെ കാര്യവിചാരകരും ന്യായാധിപന്‍മാരുംആയും ദാവീദ് നിയമിച്ചു.

5

നാലായിരം പേരെ വാതില്‍ കാക്കുന്നതിനും നാലായിരം പേരെ, താന്‍ നിര്‍മിച്ച വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് കര്‍ത്താവിനു സ്തുതി പാടുന്നതിനും നിയോഗിച്ചു.

6

അനന്തരം, ദാവീദ് അവരെ ഗര്‍ഷോം, കൊഹാത്ത്, മെറാറി എന്നിങ്ങനെ കുലക്രമത്തില്‍ ഗണം തിരിച്ചു.

7

ഗര്‍ഷോമിന്റെ പുത്രന്‍മാര്‍: ലാദാന്‍, ഷിമെയി.

8

ലാദാന്റെ പുത്രന്‍മാര്‍: പ്രമുഖനായ യഹിയേലും സേഥാം, ജോയേല്‍ എന്നിവരും.

9

ഷിമെയിയുടെ പുത്രന്‍മാര്‍: ഷെലോമോത്, ഹസിയേല്‍, ഹാരാന്‍ എന്നു മൂന്നുപേര്‍. ലാദാന്റെ കുലത്തലവന്‍മാര്‍ ഇവരായിരുന്നു.

10

യാഹാത്, സീസാ, യവൂഷ്, ബറിയാ എന്നു നാലുപേരും ഷിമെയിയുടെ പുത്രന്‍മാര്‍.

11

യാഹാത് ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു; യവൂഷിനും ബറിയായ്ക്കും അധികം പുത്രന്‍മാര്‍ ഇല്ലായിരുന്നു. അതുകൊണ്ട് അവര്‍ ഒറ്റവംശമായി കരുതപ്പെട്ടു.

12

കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്‌റാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍ എന്നീ നാലുപേര്‍.

13

അഹറോനും മോശയും അമ്‌റാമിന്റെ പുത്രന്‍മാരാണ്. അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ നടത്താനും കര്‍ത്താവിന്റെ മുന്‍പാകെ ധൂപം അര്‍പ്പിക്കാനും അവിടുത്തെ നാമത്തെ സ്തുതിക്കാനും അഹറോനും പുത്രന്‍മാരും നിയോഗിക്കപ്പെട്ടു.

14

ദൈവപുരുഷനായ മോശയുടെ പുത്രന്‍മാര്‍ ലേവി ഗോത്രത്തില്‍പ്പെടുന്നു.

15

മോശയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, എലിയേസര്‍,

16

നഗര്‍ഷോമിന്റെ പുത്രന്‍മാരില്‍ പ്രമുഖന്‍ ഷെബുവേല്‍.

17

എലിയേസറിന്റെ പുത്രന്‍ റഹാബിയ. എലിയേസറിനു വേറെപുത്രന്‍മാര്‍ ഇല്ലായിരുന്നു. എന്നാല്‍ റഹാബിയായ്ക്കു ധാരാളം പുത്രന്‍മാര്‍ ഉണ്ടായിരുന്നു.

18

ഇസ്ഹാറിന്റെ പുത്രന്‍മാരില്‍ ഒന്നാമന്‍ ഷെലോമിത്.

19

ഹെബ്രോണിന്റെ പുത്രന്‍മാര്‍ പ്രായ ക്രമത്തില്‍: ജറിയാ, അമരിയാ, യഹസിയേല്‍, യക്കാമെയാം.

20

ഉസിയേലിന്റെ പുത്രന്‍മാര്‍: ഒന്നാമന്‍ മിഖാ, രണ്ടാമന്‍ ഇസിയ.

21

മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. മഹ്‌ലിയുടെ പുത്രന്‍മാര്‍: എലെയാസര്‍, കിഷ്.

22

എലെയാസറിന് പുത്രന്‍മാര്‍ ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളു. കിഷിന്റെ പുത്രന്‍മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹംചെയ്തു.

23

മൂഷിയുടെ പുത്രന്‍മാര്‍: മഹ്‌ലി, ഏദെര്‍, യറേമോത് എന്നു മൂന്നുപേര്‍.

24

ഇവരാണ് കുലവും കുടുംബവും അനുസരിച്ചു വംശാവലിയില്‍ പേരു ചേര്‍ത്ത ലേവി സന്തതികള്‍. ഇരുപതും അതിനുമേലും വയസ്‌സുള്ള ഇവര്‍ ദേവാലയശുശ്രൂഷയില്‍ പങ്കെടുത്തു.

25

ദാവീദ് പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് തന്റെ ജനത്തിനു സമാധാനം നല്‍കി. അവിടുന്നു ജറുസലെമില്‍ നിത്യമായി വസിക്കുന്നു.

26

ആകയാല്‍, ലേവ്യര്‍ക്ക് ഇനി പേടകവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളും വഹിക്കേണ്ടതില്ല.

27

ദാവീദിന്റെ അന്ത്യശാസനമനുസരിച്ച് ലേവിപുത്രന്‍മാരില്‍ ഇരുപതും അതിനുമേലും വയസ്‌സുള്ളവര്‍ ദേവാലയശുശ്രൂഷയ്ക്ക് പേരെഴുതിച്ചു.

28

ഇവര്‍ ദേവാലയ ശുശ്രൂഷയില്‍ - അങ്കണവും അറകളും സൂക്ഷിക്കുക, വിശുദ്ധ വസ്തുക്കള്‍ ശുദ്ധീകരിക്കുക, ദേവാലയത്തിലെ മറ്റു ശുശ്രൂഷകള്‍ ചെയ്യുക എന്നിവയില്‍ - അഹറോന്റെ പുത്രന്‍മാരെ സഹായിക്കേണ്ടതാണ്.

29

തിരുസ്‌സാന്നിധ്യയപ്പം, ധാന്യബലിക്കുള്ള മാവ്, പുളിപ്പില്ലാത്ത അപ്പം, കാഴ്ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണചേര്‍ത്ത കാഴ്ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണ ചേര്‍ത്ത കാഴ്ചവസ്തുക്കള്‍ എന്നിവയും അവയുടെ അളവുകളും ഇവരുടെ ചുമതലയിലായിരുന്നു.

30

പ്രഭാതത്തിലും പ്രദോഷത്തിലും ലേവ്യര്‍ കര്‍ത്താവിനെ പാടിസ്തുതിക്കണം.

31

സാബത്തിലും അമാവാസിയിലും മറ്റു തിരുനാളുകളിലും ദഹനബലി അര്‍പ്പിക്കുമ്പോഴും ഇവര്‍ നിശ്ചയിക്കപ്പെട്ടിടത്തോളം പേര്‍ അങ്ങനെ ചെയ്യണം.

32

സമാഗമകൂടാരത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ചുമതല വഹിക്കുകയും കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ ചാര്‍ച്ചക്കാരായ അഹറോന്റെ പുത്രന്‍മാരെ സഹായിക്കുകയും ചെയ്യണം.