1 ദിനവൃത്താന്തം 5

റൂബന്റെ സന്തതികള്‍
1

റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്‍മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്‍മാര്‍ക്കു നല്‍കപ്പെട്ടു. അങ്ങനെ അവന്‍ വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല.

2

യൂദാ സഹോദരന്‍മാരുടെയിടയില്‍ പ്രബലനാവുകയും അവനില്‍നിന്ന് ഒരു നായകന്‍ ഉദ്ഭവിക്കുകയും ചെയ്തിട്ടും ജന്‍മാവകാശം ജോസഫിനു തന്നെ ആയിരുന്നു.

3

ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്‍മാര്‍: ഹനോക്, പല്ലു, ഹെസ്രോന്‍, കര്‍മി.

4

ജോയേലിന്റെ പുത്രന്‍മാര്‍ തലമുറ പ്രകാരം: ഷെമായാ, ഗോഗ്, ഷീമെയി,

5

മിഖാ, റയായാ, ബാല്‍.

6

ബേറായെ അസ്‌സീറിയാരാജാവായ തില്‍ഗത്പില്‍നേസര്‍ തടവുകാരനായി കൊണ്ടുപോയി. അവന്‍ റൂബന്‍ ഗോത്രത്തിലെ നേതാവായിരുന്നു.

7

റൂബന്‍ ഗോത്രത്തിലെ മറ്റു കുലത്തലവന്‍മാരുടെ വംശാവലി: ജയിയേല്‍, സഖറിയാ.

8

ജോയേലിന്റെ പുത്രനായ ഷെമായുടെ പൗത്രനും അസാസിന്റെ പുത്രനുമായ ബേലാ. അരോവെറില്‍ വസിച്ച ഇവരുടെ അതിര്‍ത്തി നെബോയും ബാല്‍മെയോനും വരെ വ്യാപിച്ചിരുന്നു.

9

ഗിലയാദില്‍ അവര്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നതിനാല്‍ യൂഫ്രട്ടീസ്‌നദിയുടെ കിഴക്കു കിടക്കുന്ന മരുഭൂമിവരെയുള്ള പ്രദേശം മുഴുവന്‍ അവര്‍ അധിവസിച്ചു.

10

സാവൂള്‍രാജാവിന്റെ കാലത്ത് റൂബന്‍ ഗോത്രക്കാര്‍ ഹഗ്രിയരെ യുദ്ധത്തില്‍ തോല്‍പിച്ച് ഗിലയാദിന്റെ കിഴക്കുള്ള പ്രദേശം സ്വന്തമാക്കി കൂടാരമടിച്ചു പാര്‍ത്തു.

ഗാദിന്റെ സന്തതികള്‍
11

ഗാദിന്റെ പുത്രന്‍മാര്‍ റൂബന്റെ വടക്ക് ബാഷാന്‍ദേശത്ത് സലേക്കാവരെ പാര്‍ത്തു.

12

അവരില്‍ പ്രമുഖന്‍ ജോയേല്‍, രണ്ടാമന്‍ ഷാഫാം. യാനായിയും ഷാഫാത്തും ബാഷാനിലെ പ്രമുഖന്‍മാര്‍.

13

ഗാദുഗോത്രത്തിലെ മറ്റു കുലത്തലവന്‍മാരുടെ വംശാവലി: മിഖായേല്‍, മെഷുല്ലാം, ഷേബ, യോറായ്, യക്കാന്‍, സീയ, ഏബര്‍ ഇങ്ങനെ ഏഴു പേര്‍.

14

ഇവര്‍ ഹൂറിയുടെ മകനായ അബിഹായിലിന്റെ പുത്രന്‍മാരാണ്. ഹൂറിയറോവായുടെയും യറോവാ ഗിലയാദിന്റെയും ഗിലയാദ് മിഖായേലിന്റെയും മിഖായേല്‍ യഷിഷായിയുടെയും യഷിഷായി യഹ്‌ദോയുടെയും യഹ്‌ദോ ബൂസിന്റെയും പുത്രന്‍മാരാണ്.

15

ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകന്‍ ആഹി, തന്റെ പിതൃഭവനത്തില്‍ തലവനായിരുന്നു.

16

അവര്‍ ഗിലയാദിലും ബാഷാനിലും അതിന്റെ പട്ടണങ്ങളിലും ഷാരോനിലെ മേച്ചില്‍പ്പുറങ്ങളിലും അതിര്‍ത്തിവരെ പാര്‍ത്തു.

17

ഇവരുടെ വംശാവലി യൂദാരാജാവായ യോഥാമിന്റെയും ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെയും കാലത്ത് എഴുതപ്പെട്ടു.

18

റൂബന്‍, ഗാദ്, മനാസ്‌സെയുടെ അര്‍ധഗോത്രം ഇവയില്‍ ശൂരന്‍മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ളവരുമായി നാല്‍പത്തിനാലായിരത്തിയെഴുനൂറ്റമ്പതു യോദ്ധാക്കള്‍ ഉണ്ടായിരുന്നു.

19

അവര്‍ ഹഗ്രീയരോടും യഥൂര്‍, നാഫിഷ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.

20

ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ടു. ആ സഹായത്താല്‍ അവര്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയും മേല്‍ വിജയം വരിച്ചു.

21

അവര്‍ അവരുടെ കന്നുകാലികളെ കൊള്ളയടിച്ചു. അന്‍പതിനായിരം ഒട്ടകങ്ങള്‍, രണ്ടുലക്ഷത്തിയന്‍പതിനായിരം ആടുകള്‍, രണ്ടായിരം കഴുതകള്‍ ഇവയ്ക്കു പുറമേ ഒരു ലക്ഷം ആളുകളെയും അവര്‍ പിടിച്ചുകൊണ്ടു പോയി.

22

യുദ്ധം ദൈവത്തിന്റെ ഇഷ്ടം അനുസരിച്ചായിരുന്നതിനാല്‍ വളരെപ്പേര്‍ കൊല്ലപ്പെട്ടു. അവര്‍ പ്രവാസകാലംവരെ അവിടെ പാര്‍ത്തു.

23

മനാസ്‌സെയുടെ അര്‍ധഗോത്രക്കാര്‍ ബാഷാന്‍മുതല്‍ ബാല്‍ഹെര്‍മോന്‍, സെനിര്‍, ഹെര്‍മോന്‍ പര്‍വതം എന്നിവിടം വരെ വസിച്ചു. അവര്‍ സംഖ്യാതീതമായി വര്‍ധിച്ചു.

24

ഏഫര്‍, ഇഷി, എലിയേര്‍, അസ്രിയേല്‍, ജറെമിയാ, ഹോദാവിയാ, യഹദിയേല്‍ എന്നിവര്‍ അവരുടെ കുലത്തലവന്‍മാരും പ്രസിദ്ധരായ ധീരയോദ്ധാക്കളും ആയിരുന്നു.

25

എന്നാല്‍, അവര്‍ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവത്തെ ഉപേക്ഷിക്കുകയും അവിടുന്നു തങ്ങളുടെ മുന്‍പില്‍നിന്നു നിര്‍മാര്‍ജനം ചെയ്ത ജനതകളുടെ ദേവന്‍മാരെ ആരാധിക്കുകയും ചെയ്തു.

26

ആകയാല്‍ ഇസ്രായേലിന്റെ ദൈവം അസ്‌സീറിയാരാജാവായ പൂലിനെ - തില്‍ഗത്പില്‍നേസറിനെ - അവര്‍ക്കെതിരേ അയച്ചു. അവന്‍ റൂബന്‍ - ഗാദ്‌ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും തടവുകാരായി കൊണ്ടുപോയി ഹാലാ, ഹാബോര്‍, ഹാരാ, ഗോസാന്‍നദീതീരം എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ഇന്നും അവിടെ വസിക്കുന്നു.