1 രാജാക്കന്മാര്‍ 2

ദാവീദിന്റെ മരണം
1

മരണം അടുത്തപ്പോള്‍ ദാവീദ്, പുത്രന്‍ സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിര്‍ദേശിച്ചു:

2

മര്‍ത്യന്റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക.

3

നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതു പോലെ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും.

4

നിന്റെ സന്താനങ്ങള്‍ നേര്‍വഴിക്കു നടക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടും കൂടെ എന്റെ മുന്‍പില്‍ വിശ്വസ്തരായി വര്‍ത്തിക്കുകയും ചെയ്താല്‍, നിന്റെ സന്തതി ഇസ്രായേലിന്റെ സിംഹാസനത്തില്‍ നിന്ന് അറ്റുപോവുകുകയില്ല എന്ന് കര്‍ത്താവ് എന്നോട് അരുളിച്ചെയ്ത വാഗ്ദാനം നിറവേറ്റേണ്ടതിന് നീ അവിടുത്തെ അനുസരിക്കുക.

5

സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്തത് എന്തെന്ന് നിനക്കറിയാമല്ലോ. അവന്‍ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്‍മാരെ നേറിന്റെ മകന്‍ അബ്‌നേറിനെയും യഥേറിന്റെ മകന്‍ അമാസയെയും കൊലപ്പെടുത്തി. യുദ്ധകാലത്തെ രക്തച്ചൊരിച്ചിലിനു പകരം വീട്ടാന്‍ അവന്‍ സമാധാനകാലത്ത് അവരെ വധിക്കുകയും രക്തം ചൊരിയുകയും ചെയ്തു. അവന്‍ നിരപരാധരെ കൊലപ്പെടുത്തി. അങ്ങനെ എന്റെ പാദുകങ്ങളും അരപ്പട്ടയും രക്തം പുരണ്ടിരിക്കുന്നു.

6

ആകയാല്‍, നീ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിക്കുക. അവന്‍ വാര്‍ധക്യത്തിലെത്തി സമാധാനത്തോടെ മരിക്കാന്‍ ഇടവരുത്തരുത്.

7

എന്നാല്‍, ഗിലയാദുകാരനായ ബര്‍സില്ലായുടെ മക്കളോട് കാരുണ്യം കാണിക്കണം. നിന്റെ ഭക്ഷണമേശയില്‍ അവരും പങ്കുചേരട്ടെ. നിന്റെ സഹോദരനായ അബ്‌സലോമില്‍ നിന്നു ഞാന്‍ പലായനം ചെയ്തപ്പോള്‍, അവര്‍ എന്നെ കാരുണ്യത്തോടെ സ്വീകരിച്ചു.

8

ബഹൂറിംകാരനും ബഞ്ചമിന്‍ഗോത്രജനുമായ ഗേരായുടെ മകന്‍ ഷിമെയി നിന്നോടുകൂടെയാണല്ലോ. ഞാന്‍ മഹനായീമിലേക്കു പോയപ്പോള്‍ എന്നെ കഠിനമായി ശപിച്ചവനാണവന്‍. എങ്കിലും ജോര്‍ദാന്‍കരയില്‍ അവന്‍ എന്നെ എതിരേറ്റു. അതിനാല്‍, അവനെ ഞാന്‍ വാളിനരിയാക്കുകയില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ സത്യംചെയ്തിട്ടുണ്ട്.

9

എന്നാലും അവന്‍ നിരപരാധനാണെന്നു കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയാം. നീ ബുദ്ധിമാനാണല്ലോ. അവന്റെ നരച്ച തല രക്തരൂഷിതമായി പാതാളത്തിലെത്തട്ടെ!

10

ദാവീദ് മരിച്ചു. അവനെ സ്വനഗരത്തില്‍ അടക്കം ചെയ്തു.

11

അവന്‍ ഇസ്രായേലില്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഏഴുവര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും.

12

പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ സോളമന്‍ ആരൂഢനായി. അവന്റെ രാജ്യം സുപ്രതിഷ്ഠിതമായി.

സോളമന്‍ എതിരാളികളെ നിര്‍മാര്‍ജനം ചെയ്യുന്നു
13

അങ്ങനെയിരിക്കേ, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയാ സോളമന്റെ അമ്മ ബത്‌ഷെബായെ ചെന്നു കണ്ടു. നിന്റെ വരവ് സൗഹാര്‍ദപരമാണോ എന്ന് അവള്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: സൗഹാര്‍ദപരംതന്നെ; എന്നാല്‍, എനിക്കു ചിലതു പറയാനുണ്ട്.

14

പറയാനുള്ളതു പറയുക, അവള്‍ പറഞ്ഞു.

15

അവന്‍ പറഞ്ഞു: രാജ്യം എനിക്കു കിട്ടേണ്ടതായിരുന്നുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ രാജാവാകുമെന്ന് ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മറിച്ചു സംഭവിച്ചു; എന്റെ സഹോദരന്‍ രാജാവായി.

16

ഇതു കര്‍ത്താവിന്റെ ഹിതമാണ്. ഇപ്പോള്‍ ഞാന്‍ ഒരു കാര്യം അഭ്യര്‍ഥിക്കുകയാണ്. അതു തള്ളിക്കളയരുത്. എന്താണെന്നു പറയുക, അവള്‍ പറഞ്ഞു.

17

അവന്‍ അഭ്യര്‍ഥിച്ചു; ഷൂനാംകാരി അബിഷാഗിനെ എനിക്കു ഭാര്യയായിത്തരണമെന്നു സോളമന്‍ രാജാവിനോടു പറയണം. അവന്‍ നിങ്ങളുടെ അപേക്ഷ തള്ളിക്കളയുകയില്ല.

18

ശരി, ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം, അവള്‍ പറഞ്ഞു.

19

ബത്‌ഷെബാ അദോനിയായ്ക്കുവേണ്ടി സംസാരിക്കാന്‍ സോളമന്‍ രാജാവിനെ സമീപിച്ചു. രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്തിട്ട് സിംഹാസനത്തില്‍ ഇരുന്നു; മാതാവിന് ഇരിപ്പിടം സജ്ജീകരിച്ചു. അവള്‍ രാജാവിന്റെ വലത്തുഭാഗത്ത് ഇരുന്നു.

20

ഞാന്‍ നിന്നോട് ഒരു ചെറിയ കാര്യം ആവശ്യപ്പെടുന്നു. തള്ളിക്കളയരുത്, അവള്‍ പറഞ്ഞു. എന്താണമ്മേ, അത്? പറയുക, ഞാന്‍ തള്ളിക്കളയുകയില്ല, അവന്‍ മറുപടി പറഞ്ഞു.

21

ഷൂനാംകാരി അബിഷാഗിനെ നിന്റെ സഹോദരന്‍ അദോനിയായ്ക്കു ഭാര്യയായി കൊടുക്കണം, അവള്‍ പറഞ്ഞു.

22

സോളമന്‍ രാജാവ് അമ്മയോട് ഇങ്ങനെപ്രതിവചിച്ചു: ഷൂനാംകാരി അബിഷാഗിനെ അദോനിയായ്ക്കുവേണ്ടി ചോദിക്കുന്നത് എന്താണ്? രാജ്യവും അവനുവേണ്ടി ചോദിക്കാമല്ലോ? അവന്‍ എന്റെ ജ്യേഷ്ഠനല്ലേ? പുരോഹിതന്‍ അബിയാഥറും സെരൂയായുടെ മകന്‍ യോവാബും അവന്റെ പക്ഷമാണല്ലോ.

23

അനന്തരം, സോളമന്‍ കര്‍ത്താവിന്റെ നാമത്തില്‍ ശപഥം ചെയ്തു: അദോനിയായുടെ ഈ അഭ്യര്‍ഥന അവന്റെ ജീവന്‍ ഒടുക്കിയില്ലെങ്കില്‍ ദൈവം എന്നോട് അതും അതിലധികവും ചെയ്യട്ടെ.

24

എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ കര്‍ത്താവ് എന്നെ ഉപവിഷ്ടനാക്കി. അവിടുത്തെ വാഗ്ദാനം നിവേറ്റിക്കൊണ്ട് എനിക്ക് ഒരു ഭവനം തീര്‍ത്തിരിക്കുന്നു. കര്‍ത്താവാണേ അദോനിയാ ഇന്നു തന്നെ മരിക്കണം.

25

സോളമന്‍രാജാവിന്റെ കല്‍പനയനുസരിച്ച്‌ യഹോയാദായുടെ മകന്‍ ബനായ അദോനിയായെ വധിച്ചു.

26

പുരോഹിതന്‍ അബിയാഥറിനോട് രാജാവു പറഞ്ഞു: നിന്റെ ജന്‍മദേശമായ അനാത്തോത്തിലേക്കു പോവുക. നീയും മരണശിക്ഷയ്ക്കര്‍ഹനാണ്. എങ്കിലും ഇപ്പോള്‍ ശിക്ഷിക്കുന്നില്ല. ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം എന്റെ പിതാവായ ദാവീദിന്റെ മുന്‍പില്‍ നീ വഹിച്ചു. കൂടാതെ, എന്റെ പിതാവിന്റെ എല്ലാ ദുരിതങ്ങളിലും നീയും പങ്കുചേര്‍ന്നു.

27

സോളമന്‍ അബിയാഥറിനെ കര്‍ത്താവിന്റെ പുരോഹിത സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ഇങ്ങനെ, കര്‍ത്താവ് ഷീലോയില്‍വച്ച് ഏലിയുടെ ഭവനത്തെപ്പറ്റി അരുളിച്ചെയ്തതു നിറവേറി.

28

ഈ വാര്‍ത്തയറിഞ്ഞയുടനെ യോവാബ് ഓടിച്ചെന്ന് കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിന്റെ വളര്‍കോണുകളില്‍ പിടിച്ചു. അവന്‍ അബ്‌സലോമിന്റെ പക്ഷംചേര്‍ന്നിരുന്നില്ലെങ്കിലും, അദോനിയായുടെ പക്ഷം ചേര്‍ന്നവനാണ്.

29

യോവാബ് കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിനരികേ നില്‍ക്കുന്നുവെന്ന് അറിഞ്ഞ സോളമന്‍ രാജാവ് ഉടനെ അവനെ കൊന്നുകളയുക എന്നുപറഞ്ഞ്‌ യഹോയാദായുടെ മകന്‍ ബനായായെ അയച്ചു.

30

ബനായാ കര്‍ത്താവിന്റെ കൂടാരത്തില്‍ ചെന്ന് അവനോട് പുറത്തു വരാന്‍ രാജാവ് കല്‍പിക്കുന്നതായി പറഞ്ഞു. വരുകയില്ല; ഞാന്‍ ഇവിടെത്തന്നെ മരിക്കും! എന്നായിരുന്നു അവന്റെ മറുപടി. യോവാബ് പറഞ്ഞത് ബനായാ രാജാവിനെ അറിയിച്ചു.

31

അവന്‍ പറഞ്ഞതു പോലെ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക എന്നു രാജാവ് ബനായായോട് കല്‍പിച്ചു. അങ്ങനെ യോവാബ് അകാരണമായി ചിന്തിയ നിഷ്‌കളങ്ക രക്തത്തിന്റെ ഉത്തരവാദിത്വം എന്നില്‍ നിന്നും എന്റെ പിതൃഭവനത്തില്‍നിന്നും നീക്കിക്കളയുക.

32

അവന്റെ രക്തപങ്കിലമായ പ്രവൃത്തികളുടെ പ്രതിഫലം അവന്റെ മേല്‍തന്നെ കര്‍ത്താവു വരുത്തട്ടെ. ഇസ്രായേല്‍ സൈന്യാധിപനും നേറിന്റെ മകനുമായ അബ്‌നേറിനേയും യൂദാ സൈന്യാധിപനും യഥേറിന്റെ മകനുമായ അമാസയെയും എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവന്‍ വാളിനിരയാക്കി. അവര്‍ ഇരുവര്‍ക്കും അവനെക്കാള്‍ നീതിയും സദ്ഗുണവുമുണ്ടായിരുന്നല്ലോ.

33

അവരെ കൊന്നതിന്റെ ശിക്ഷ, യോവാബിന്റെയും അവന്റെ സന്തതികളുടെയും മേല്‍ എന്നേക്കും ഉണ്ടാകും. ദാവീദിനും അവന്റെ സന്തതികള്‍ക്കും കുടുബത്തിനും സിംഹാസനത്തിനും കര്‍ത്താവിന്റെ സമാധാനം എന്നേക്കും ലഭിക്കും.

34

യഹോയാദായുടെ മകന്‍ ബനായാ യോവാബിനെ വധിച്ച് വിജനപ്രദേശത്തുള്ള അവന്റെ ഭവനത്തില്‍ അടക്കം ചെയ്തു.

35

രാജാവ് അവനു പകരം യഹോയാദായുടെ മകന്‍ ബനായായെ സൈന്യാധിപനായി നിയമിച്ചു. അബിയാഥറിനു പകരം പുരോഹിതന്‍ സാദോക്കിനെയും നിമയിച്ചു.

36

പിന്നെ, രാജാവ് ആളയച്ച് ഷിമെയിയെ വരുത്തി അവനോടു പറഞ്ഞു: ജറുസലെമില്‍ ഒരു വീടു പണിതു പാര്‍ത്തുകൊള്ളുക. അവിടം വിട്ടു പോകരുത്.

37

പുറത്തിറങ്ങി, കെദ്രോന്‍തോടു കടക്കുന്ന നാളില്‍ നീ മരിക്കും എന്ന് ഓര്‍മിച്ചു കൊള്ളുക. നിന്റെ രക്തത്തിനു നീ തന്നെയായിരിക്കും ഉത്തരവാദി.

38

ശരി, രാജാവായ അങ്ങു കല്‍പിക്കുന്നതുപോലെ ഞാന്‍ ചെയ്തു കൊള്ളാം എന്ന് ഷിമെയി പറഞ്ഞു. അങ്ങനെ കുറെക്കാലം അവന്‍ ജറുസലെമില്‍ വസിച്ചു.

39

മൂന്നു വര്‍ഷത്തിനുശേഷം ഷിമെയിയുടെ രണ്ട് അടിമകള്‍ മാഖായുടെ മകനും ഗത്തിലെ രാജാവുമായ അക്കീഷിന്റെ അടുത്തേക്ക് ഓടിപ്പോയി. തന്റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്ന് ഷിമെയി അറിഞ്ഞു.

40

അവന്‍ അടിമകളെ അന്വേഷിച്ച് കഴുതപ്പുറത്തു കയറി ഗത്തില്‍ അക്കീഷിന്റെ അടുത്തേക്കു തിരിച്ചു. അവന്‍ അവരെ ഗത്തില്‍നിന്നു മടക്കിക്കൊണ്ടു വന്നു.

41

ഷിമെയി ജറുസലെം വിട്ട് ഗത്തില്‍പോയി മടങ്ങിയെത്തിയെന്നു സോളമന് അറിവുകിട്ടി.

42

രാജാവ് ആളയച്ചു ഷിമെയിയെ വരുത്തിപ്പറഞ്ഞു: ജറുസലെം വിട്ടുപോകരുതെന്ന് ദൈവനാമത്തില്‍ ഞാന്‍ നിന്നോടാജ്ഞാപിച്ചിട്ടുള്ളതാണ്. പോയാല്‍ നീ മരിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. നീ അതു സമ്മതിച്ച് എന്നെ അനുസരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലേ?

43

എന്തുകൊണ്ടാണ്, കര്‍ത്താവിന്റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചത്? എന്തുകൊണ്ട് എന്റെ കല്‍പന നീ നിരസിച്ചു?

44

രാജാവു തുടര്‍ന്നു: എന്റെ പിതാവായ ദാവീദിനോടു നീ പ്രവര്‍ത്തിച്ച തിന്‍മകള്‍ എന്തൊക്കെയാണെന്നു നിനക്കറിയാമല്ലോ. കര്‍ത്താവിന്റെ ശിക്ഷ നീ അനുഭവിക്കണം.

45

എന്നാല്‍, സോളമന്‍രാജാവ് അനുഗൃഹീതനായിരിക്കും; ദാവീദിന്റെ സിംഹാസനം കര്‍ത്താവിന്റെ മുന്‍പില്‍ എന്നേക്കും സുസ്ഥാപിതമായിരിക്കുകയും ചെയ്യും.

46

രാജാവ്‌ യഹോയാദായുടെ മകന്‍ ബനായായോട് കല്‍പിച്ചു; അവന്‍ ഷിമെയിയെ വധിച്ചു. അങ്ങനെ രാജ്യം സോളമന്റെ കൈയില്‍ സുസ്ഥിരമായി.