1 രാജാക്കന്മാര്‍ 21

നാബോത്തിന്റെ മുന്തിരിത്തോട്ടം
1

ജസ്രേല്‍ക്കാരനായ നാബോത്തിന് ജസ്രേലില്‍ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടു ചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.

2

ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാള്‍ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണു വേണ്ടതെങ്കില്‍ വിലതരാം.

3

എന്നാല്‍, നാബോത്ത് പറഞ്ഞു: എന്റെ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവ് ഇടയാക്കാതിരിക്കട്ടെ.

4

എന്റെ പിതൃസ്വത്ത് ഞാന്‍ അങ്ങേക്കു നല്‍കുകയില്ല എന്ന് ജസ്രേല്‍ക്കാരനായ നാബോത്ത് പറഞ്ഞതില്‍ രോഷാകുലനായി ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി. അവന്‍ മുഖം തിരിച്ചു കട്ടിലില്‍ കിടന്നു; ഭക്ഷണം കഴിച്ചതുമില്ല.

5

അവന്റെ ഭാര്യ ജസെബെല്‍ അടുത്തുവന്നു ചോദിച്ചു: അങ്ങ് എന്താണിത്ര ക്‌ഷോഭിച്ചിരിക്കുന്നത്? ഭക്ഷണം കഴിക്കുന്നില്ലല്ലോ?

6

അവന്‍ പറഞ്ഞു: ജസ്രേല്‍ക്കാരനായ നാബോത്തിനോട് അവന്റെ മുന്തിരിത്തോട്ടം വിലയ്ക്കു തരുക അല്ലെങ്കില്‍ വേറൊന്നിനു പകരമായി തരുക എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, തരുകയില്ല എന്ന് അവന്‍ പറഞ്ഞു.

7

ജസെബെല്‍ പറഞ്ഞു: അങ്ങാണോ ഇസ്രായേല്‍ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്ഷണം കഴിച്ചു സന്തുഷ്ടനായിരിക്കുക. ജസ്രേല്‍ക്കാരനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ അങ്ങേക്കു തരും.

8

അവള്‍ ആഹാബിന്റെ പേരും മുദ്രയുംവച്ച് നഗരത്തില്‍ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും കത്തയച്ചു.

9

അതില്‍ ഇങ്ങനെയെഴുതിയിരുന്നു: നിങ്ങള്‍ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തുകയും ചെയ്യുവിന്‍.

10

അവനെതിരായി രണ്ടു നീചന്‍മാരെ കൊണ്ടുവരുവിന്‍. നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്ന് അവര്‍ കള്ളസാക്ഷ്യം പറയട്ടെ. അപ്പോള്‍ അവനെ പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊല്ലുവിന്‍.

11

പട്ടണത്തിലെ ശ്രേഷ്ഠന്‍മാരും പ്രഭുക്കന്‍മാരും ജസെബെല്‍ എഴുതിയതുപോലെ പ്രവര്‍ത്തിച്ചു.

12

അവര്‍ ഉപവാസം പ്രഖ്യാപിച്ചു. ജനത്തെ വിളിച്ചുകൂട്ടി, നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തി.

13

നീചന്‍മാര്‍ ഇരുവരും അവനെതിരേ ഇരുന്നു. ഇവന്‍ ദൈവദൂഷണവും രാജദൂഷണവും പറഞ്ഞു എന്ന് അവര്‍ ജനത്തിന്റെ മുന്‍പില്‍ നാബോത്തിനെതിരായി കുറ്റം ആരോപിച്ചു. അവര്‍ അവനെ പട്ടണത്തിനു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു.

14

നാബോത്തിനെ കല്ലെറിഞ്ഞു കൊന്നവിവരം ജസെബെലിനെ അറിയിച്ചു.

15

അതുകേട്ടയുടനെ ജസെബെല്‍ ആഹാബിനോടു പറഞ്ഞു: എഴുന്നേല്‍ക്കുക. ജസ്രേല്‍ക്കാരനായ നാബോത്ത് വിലയ്ക്കു തരാന്‍ വിസമ്മതിച്ച മുന്തിരിത്തോട്ടം കൈവശപ്പെടുത്തിക്കൊള്ളുക. നാബോത്ത് ജീവിച്ചിരിപ്പില്ല; അവന്‍ മരിച്ചു.

16

നാബോത്ത് മരിച്ച വിവരം അറിഞ്ഞമാത്രയില്‍ ആഹാബ് എഴുന്നേറ്റ് മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ ഇറങ്ങി.

17

തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്തു:

18

നീ ചെന്നു സമരിയായിലുള്ള ഇസ്രായേല്‍രാജാവ് ആഹാബിനെ കാണുക. അവന്‍ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ എത്തിയിരിക്കുന്നു.

19

നീ അവനോടു പറയണം: കര്‍ത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്റെ വസ്തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നാബോത്തിന്റെ രക്തം നായ്ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചു തന്നെ നിന്റെ രക്തവും നായ്ക്കള്‍ നക്കിക്കുടിക്കും.

20

ആഹാബ് ഏലിയായോടു ചോദിച്ചു: എന്റെ ശത്രുവായ നീ എന്നെ കണ്ടെണ്ടത്തിയോ? അവന്‍ പ്രതിവചിച്ചു: അതേ, ഞാന്‍ നിന്നെ കണ്ടെണ്ടത്തി. കര്‍ത്താവിന്റെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിക്കാന്‍ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു.

21

ഇതാ, ഞാന്‍ നിനക്കു നാശം വരുത്തും; ഞാന്‍ നിന്നെ നിര്‍മാര്‍ജനം ചെയ്യും. ആഹാബിന് ഇസ്രായേലിലുള്ള എല്ലാ പുരുഷന്‍മാരെയും - സ്വതന്ത്രരെയും അടിമകളെയും - ഞാന്‍ നിഗ്രഹിക്കും.

22

നീ എന്നെ പ്രകോപിപ്പിക്കയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതിനാല്‍ ഞാന്‍ നിന്റെ ഭവനത്തെ നെബാത്തിന്റെ മകന്‍ ജറോബോവാമിന്റെയും അഹിയായുടെ മകന്‍ ബാഷായുടെയും ഭവനങ്ങളെപ്പോലെ ആക്കിത്തീര്‍ക്കും.

23

ജസെബെലിനെക്കുറിച്ചും കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു, ജസ്രേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍വച്ച് ജസെബെലിനെ നായ്ക്കള്‍ തിന്നും.

24

ആഹാബിന്റെ ഭവനത്തില്‍ നിന്ന് നഗരത്തില്‍വച്ചു മരിക്കുന്നവനെ നായ്ക്കള്‍ ഭക്ഷിക്കും; നാട്ടിന്‍പുറത്തുവച്ചു മരിക്കുന്നവനെ പറവകളും.

25

ഭാര്യയായ ജസെബെലിന്റെ പ്രേരണയ്ക്കു വഴങ്ങി, കര്‍ത്താവിന് അനിഷ്ടമായതു പ്രവര്‍ത്തിക്കാന്‍ തന്നെത്തന്നെ വിറ്റ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.

26

ഇസ്രായേലിന്റെ മുന്‍പില്‍നിന്നു കര്‍ത്താവ് തുരത്തിയ അമോര്യരെപ്പോലെ അവന്‍ വിഗ്രഹങ്ങളെ പിഞ്ചെന്ന് ഏറ്റവും മ്ലേച്ഛമായി പ്രവര്‍ത്തിച്ചു.

27

ആഹാബ് ഇതുകേട്ടു വസ്ത്രം കീറി, ചാക്കുടുത്ത് ഉപവസിക്കുകയും ചാക്കു വിരിച്ച് ഉറങ്ങുകയും മനം തകര്‍ന്ന് തലതാഴ്ത്തി നടക്കുകയും ചെയ്തു.

28

അപ്പോള്‍ തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്തു:

29

ആഹാബ് എന്റെ മുന്‍പില്‍ എളിമപ്പെട്ടതു കണ്ടില്ലേ? അവന്‍ തന്നെത്തന്നെ താഴ്ത്തിയതിനാല്‍, അവന്റെ ജീവിതകാലത്തു ഞാന്‍ നാശം വരുത്തുകയില്ല. അവന്റെ പുത്രന്റെ കാലത്തായിരിക്കും ആ ഭവനത്തിനു ഞാന്‍ തിന്‍മ വരുത്തുക.