1 രാജാക്കന്മാര്‍ 7
സോളമന്‍ പതിമൂന്നു വര്‍ഷം കൊണ്ട് കൊട്ടാരം പണിതു പൂര്‍ത്തിയാക്കി.
അവന്‍ ലബനോന്‍ കാനനമന്ദിരവും നിര്‍മിച്ചു. അതിന് നീളം നൂറു മുഴം, വീതി അമ്പതു മുഴം, ഉയരം മുപ്പതു മുഴം. അതിനു ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണുകളും ഉത്തരവും ഉണ്ടായിരുന്നു.
ഓരോനിരയിലും പതിനഞ്ചു തൂണു വീതം നാല്‍പത്തഞ്ചു തൂണിന്‍മേല്‍ തുലാം വച്ച് ദേവദാരുപ്പലക കൊണ്ടു തട്ടിട്ടു.
മൂന്നു നിര ജാലകങ്ങള്‍ ഇരുഭിത്തികളിലും പരസ്പരാഭിമുഖമായി നിര്‍മിച്ചു.
വാതിലുകളും ജനലകുളും ചതുരാകൃതിയില്‍ ഉണ്ടാക്കി; ഇരുവശങ്ങളിലുമുള്ള ജനലുകള്‍ മൂന്നു നിരയില്‍ പരസ്പരാഭിമുഖമായാണ് ഉറപ്പിച്ചത്.
അന്‍പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള സ്തംഭശാലയും അവന്‍ പണിയിച്ചു. അതിന്റെ മുന്‍വശത്ത് തൂണുകളില്‍ വിതാനത്തോടുകൂടി പൂമുഖവും തീര്‍ത്തു.
ന്യായാസന മണ്‍ഡപവും അവന്‍ നിര്‍മിച്ചു. തറ മുതല്‍ മുകളറ്റം വരെ ദേവദാരു കൊണ്ടാണ് അതു നിര്‍മിച്ചത്.
മണ്‍ഡപത്തിന്റെ പിന്‍ഭാഗത്ത് തനിക്കു വസിക്കാന്‍ അതേ ശില്‍പവേലകളോടുകൂടിയ ഒരു ഭവനവും നിര്‍മിച്ചു. ഇതേ രീതിയില്‍ ഒരു ഭവനം തന്റെ ഭാര്യയായ ഫറവോയുടെ പുത്രിക്കു വേണ്ടിയും പണിതു.
ഒരേ തോതില്‍ വെട്ടിയെടുത്ത വിലയേറിയ കല്ലുകൊണ്ടാണ് ഇവയുടെയെല്ലാം അസ്തിവാരം മുതല്‍ മേല്‍പുര വരെ അകവും പുറവും, കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണം മുതല്‍ മുഖ്യാങ്കണം വരെയും പണികഴിപ്പിച്ചത്.
അടിസ്ഥാനമിട്ടത് എട്ടും പത്തും മുഴമുള്ള വിലയേറിയ വലിയ കല്ലുകൊണ്ടാണ്.
അതിനു മീതേ ഒരേ തോതില്‍ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു.
മുഖ്യാങ്കണത്തിനു ചുറ്റുമെന്നതുപോലെ കര്‍ത്താവിന്റെ ആലയത്തിനും പൂമുഖത്തിനും ചുറ്റും മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുപ്പലകയും ഉണ്ടായിരുന്നു.
സോളമന്‍ രാജാവു ടയിറില്‍നിന്നു ഹീരാമിനെ ആളയച്ചു വരുത്തി.
അവന്‍ നഫ്താലി ഗോത്രത്തിലെ ഒരു വിധവയുടെ മകനായിരുന്നു. ടയിര്‍ക്കാരനായ ഒരു പിച്ചളപ്പണിക്കാരനായിരുന്നു അവന്റെ പിതാവ്. ഹീരാം ഏതു തരം പിച്ചളപ്പണിയും ചെയ്യാന്‍ പോരുന്ന പാടവവും ബുദ്ധിയും ഉള്ള ശില്‍പിയായിരുന്നു. അവന്‍ വന്ന് സോളമന്‍ രാജാവിന് എല്ലാപ്പണികളും ചെയ്തുകൊടുത്തു.
അവന്‍ രണ്ട് ഓട്ടു സ്തംഭങ്ങളുണ്ടാക്കി. ഓരോന്നിനും പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം വണ്ണവുമായിരുന്നു. അകം പൊള്ളയായി നാലു വിരല്‍ ഘനത്തിലാണ് അതു നിര്‍മിച്ചത്.
സ്തംഭങ്ങളുടെ മുകളില്‍ സ്ഥാപിക്കാന്‍ അവന്‍ ഓടുകൊണ്ട് രണ്ടു മകുടങ്ങള്‍ വാര്‍ത്തു. ഓരോന്നിന്റെയും ഉയരം അഞ്ചുമുഴം.
രണ്ടു സ്തംഭങ്ങളുടെയും മുകളിലെ മകുടങ്ങളില്‍ ചിത്രപ്പണി ചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു.
സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളിലെ തൊങ്ങലുകളുടെ മീതേ, മകുടങ്ങള്‍ മൂടത്തക്കവിധം, രണ്ടു വരി മാതളപ്പഴം കൊത്തിവച്ചു.
പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങള്‍, നാലു മുഴം ഉയരത്തില്‍, ലില്ലിപ്പുഷ്പത്തിന്റെ ആകൃതിയില്‍ ആയിരുന്നു.
സ്തംഭങ്ങളുടെ മുകളില്‍ തൊങ്ങലുകളോടു ചേര്‍ന്ന് ഉന്തി നില്‍ക്കുന്ന ഭാഗത്തു മകുടങ്ങള്‍ സ്ഥാപിച്ചു. അവയ്ക്കു ചുറ്റും രണ്ടു നിരയായി ഇരുനൂറു മാതളപ്പഴം വീതം കൊത്തിയിരുന്നു.
ദേവാലയത്തിന്റെ പൂമുഖത്താണു സ്തംഭങ്ങള്‍ സ്ഥാപിച്ചത്. വലത്തുവശത്തെ സ്തംഭത്തിനുയാക്കിന്‍ എന്നും ഇടതുവശത്തേതിനു ബോവാസ് എന്നും പേരിട്ടു.
സ്തംഭങ്ങളുടെ ഉപരിഭാഗത്ത് ലില്ലിപ്പുഷ്പങ്ങള്‍ കൊത്തിയിരുന്നു. ഇപ്രകാരം സ്തംഭങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി.
ഉരുക്കിയ ലോഹംകൊണ്ട് അവന്‍ ഒരു ജലസംഭരണി വൃത്താകൃതിയില്‍ നിര്‍മിച്ചു. അതിന്റെ വ്യാസം പത്തുമുഴം, ആഴം അഞ്ചു മുഴം, ചുറ്റളവ് മുപ്പതു മുഴം.
വക്കിനു താഴെ ചുറ്റും മുപ്പതു മുഴം നീളത്തില്‍ കായ്കള്‍ ഉണ്ടാക്കിയിരുന്നു. കായ്കള്‍ രണ്ടു നിരകളായി ജലസംഭരണിയോടൊപ്പമാണു വാര്‍ത്തെടുത്തത്.
പന്ത്രണ്ടു കാളകളുടെ പുറത്താണു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും തിരിഞ്ഞുനിന്നു. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്ക് തിരിഞ്ഞുനിന്നു.
ജലസംഭരണിക്ക് ഒരു കൈപ്പത്തിയുടെ ഘനം ഉണ്ടായിരുന്നു. അതിന്റെ വക്ക് കോപ്പയുടേതെന്ന പോലെ, ലില്ലിപ്പുഷ്പം പോലെ ആയിരുന്നു. രണ്ടായിരം ബത്ത് വെള്ളം അതില്‍ കൊള്ളുമായിരുന്നു.
ഹീരാം ഓടുകൊണ്ടു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള പത്തു പീഠങ്ങളുണ്ടാക്കി.
പീഠങ്ങള്‍ പണിതത് ഇങ്ങനെയാണ്; പീഠത്തിന്റെ പലകകള്‍ ചട്ടത്തില്‍ ഉറപ്പിച്ചു.
പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്പം എന്നിവ കൊത്തിവച്ചു.
ഓരോ പീഠത്തിനും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചു തണ്ടുകളുമുണ്ടായിരുന്നു. നാലു കോണുകളിലും ക്ഷാളനപാത്രത്തിനുള്ള താങ്ങുകളുണ്ടായിരുന്നു, അവയില്‍ പുഷ്പമാല്യം വാര്‍ത്തിരുന്നു.
ഒരു മുഴം ഉയര്‍ന്നു നില്‍ക്കുന്ന ഒരു മകുടത്തിലാണ് അതിന്റെ വായ് ഉറപ്പിച്ചിരുന്നത്. പീഠംപോലെ വൃത്താകൃതിയില്‍ ഒന്നര മുഴം ഉയരമുള്ളതായിരുന്നു അത്. അതിലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകള്‍ വൃത്താകൃതിയിലല്ല, ചതുരത്തിലായിരുന്നു.
നാലു ചക്രങ്ങളും പലകയ്ക്കടിയിലായിരുന്നു. അവയുടെ അച്ചുതണ്ടുകള്‍ പീഠത്തോടു ഘടിപ്പിച്ചിരുന്നു. ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
രഥത്തിന്റെ ചക്രങ്ങള്‍ പോലെയാണ് ഇവയും. അച്ചുതണ്ടുകളും പട്ടകളും ആരക്കാലുകളും ചക്രനാഭികളും വാര്‍ത്തുണ്ടാക്കിയവയായിരുന്നു.
ഓരോ പീഠത്തിന്റെയും നാലു കോണിലും താങ്ങുകള്‍ ഉണ്ടായിരുന്നു. അവ പീഠത്തോടു ഘടിപ്പിച്ചിരുന്നു.
പീഠത്തിന്റെ മേല്‍ഭാഗത്ത് അരമുഴം ഉയരമുള്ള ഒരു വളയം നിര്‍മിച്ചു. അതിന്റെ താങ്ങുകളും തട്ടുകളും മുകള്‍ഭാഗത്തു ഘടിപ്പിച്ചിരുന്നു.
താങ്ങുകളുടെയും തട്ടുകളുടെയും ഉപരിതലത്തില്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവ ചുറ്റും പുഷ്പമാല്യങ്ങളോടുകൂടി കൊത്തിവച്ചു.
ഇങ്ങനെ ഒരേ അളവിലും രൂപത്തിലും ഹീരാം പത്തു പീഠങ്ങള്‍ പണിതു.
അവന്‍ ഓടുകൊണ്ടു പത്തു ക്ഷാളനപാത്രങ്ങള്‍ നിര്‍മിച്ചു. ഓരോ പീഠത്തിലും ഓരോ ക്ഷാളനപാത്രം ഉറപ്പിച്ചു. നാല്‍പതു ബത്ത് സ്‌നാനത്തിനുള്ള ജലംകൊള്ളുന്നതും നാലു മുഴം ഉയരമുള്ളതുമായിരുന്നു ഓരോന്നും.
പീഠങ്ങളില്‍ അഞ്ചെണ്ണം ദേവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തുമാണു സ്ഥാപിച്ചത്. ജലസംഭരണി ദേവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലായിരുന്നു.
ഹീരാം കലങ്ങളും ചട്ടുകങ്ങളും കോപ്പ കളുമുണ്ടാക്കി. ഇങ്ങനെ അവന്‍ സോളമന്‍ രാജാവിനു വേണ്ടി കര്‍ത്താവിന്റെ ആലയത്തിലെ പണികള്‍ പൂര്‍ത്തിയാക്കി.
രണ്ടു സ്തംഭങ്ങള്‍, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങള്‍, അവയെ മൂടുന്ന രണ്ടു വലപ്പണികള്‍,
ആ വലപ്പണികളില്‍ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങള്‍,
പത്തു പീഠങ്ങള്‍, അവയില്‍ പത്തു ക്ഷാളനപാത്രങ്ങള്‍,
ഒരു ജലസംഭരണി, അതിന്റെ അടിയില്‍ പന്ത്രണ്ടു കാള എന്നിവ ഹീരാം നിര്‍മിച്ചു.
കര്‍ത്താവിന്റെ ഭവനത്തിലെ കലങ്ങള്‍, ചട്ടുകങ്ങള്‍, കോപ്പകള്‍ എന്നിവ അവന്‍ ഓടില്‍ വാര്‍ത്തു.
ജോര്‍ദാന്‍ സമതലത്തില്‍ സുക്കോത്തിനും സാരെഥാനും മധ്യേ കളിമണ്‍നിലത്തുവച്ചാണ് ഇവ രാജാവു വാര്‍പ്പിച്ചത്.
പാത്രങ്ങള്‍ അസംഖ്യമായിരുന്നതിനാല്‍ , സോളമന്‍ അവയുടെ തൂക്കമെടുത്തില്ല; ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയില്ല.
അങ്ങനെ കര്‍ത്താവിന്റെ ആലയത്തിനു വേണ്ടി ഉപകരണങ്ങളെല്ലാം സോളമന്‍ നിര്‍മിച്ചു. സുവര്‍ണബലിപീഠം, തിരുസാന്നിധ്യയപ്പത്തിനുള്ള സുവര്‍ണ്ണമേശ,
ശ്രീകോവിലിന്റെ മുന്‍പില്‍ തെക്കും വടക്കും തങ്കംകൊണ്ട് അഞ്ചു വിളക്കുകാലുകള്‍ വീതം, സ്വര്‍ണംകൊണ്ടുള്ള പുഷ്പങ്ങള്‍, ദീപങ്ങള്‍, കൊടിലുകള്‍,
തങ്കംകൊണ്ടുള്ള കോപ്പകള്‍, തിരിക്കത്രികകള്‍, ക്ഷാളനപാത്രങ്ങള്‍, ധൂപാര്‍പ്പണത്തിനുള്ള പാത്രങ്ങള്‍, തീക്കോരികള്‍, അതിവിശുദ്ധസ്ഥലമായ ശ്രീകോവിലിന്റെയും വിശുദ്ധസ്ഥലത്തിന്റെയും വാതിലുകളുടെ സുവര്‍ണപാദകുടങ്ങള്‍ എന്നിവ സോളമന്‍ പണിയിച്ചു.
ഇങ്ങനെ സോളമന്‍രാജാവ് കര്‍ത്താവിന്റെ ആലയത്തിലെ പണികളെല്ലാം തീര്‍ത്തു. പിതാവായ ദാവീദ് സമര്‍പ്പിച്ചിരുന്ന വസ്തുക്കള്‍, സ്വര്‍ണവും വെള്ളിയും പാത്രങ്ങളുമുള്‍പ്പെടെ എല്ലാം കര്‍ത്താവിന്റെ ആലയത്തിലെ ഭണ്‍ഡാരങ്ങളില്‍ നിക്‌ഷേപിച്ചു.