1 മക്കബായര്‍ 12

സ്പാര്‍ത്തായുമായി സഖ്യം
1

സമയം അനുകൂലമാണെന്നു കണ്ട് ജോനാഥാന്‍ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതിനും നവീകരിക്കുന്നതിനും വേണ്ടി ഏതാനും പേരെ തിരഞ്ഞെടുത്ത് റോമായിലേക്കയച്ചു.

2

അതിനുവേണ്ടിത്തന്നെ സ്പാര്‍ത്തായിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അവന്‍ സന്‌ദേശം അയച്ചു.

3

അവര്‍ റോമായിലെത്തി, അവിടത്തെ പ്രതിനിധിസഭയില്‍ പ്രവേശിച്ചു പറഞ്ഞു: പ്രധാനപുരോഹിതനായ ജോനാഥാനും യഹൂദജനതയും റോമാക്കാരുമായുള്ള മുന്‍സൗഹൃദവും സഖ്യവും നവീകരിക്കുന്നതിനു ഞങ്ങളെ അയച്ചിരിക്കുന്നു.

4

യൂദാദേശത്തേക്കു സുരക്ഷിതരായി മടങ്ങിപ്പോകുന്നതിന് അവര്‍ക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്തുകള്‍ റോമാക്കാര്‍ അവരെ ഏല്‍പിച്ചു.

5

ജോനാഥാന്‍ സ്പാര്‍ത്താക്കാര്‍ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പാണിത്:

6

പ്രധാനപുരോഹിതനായ ജോനാഥാനും, രാജ്യത്തിലെ പ്രതിനിധിസഭയും പുരോഹിതന്‍മാരും മറ്റു യഹൂദരും സ്പാര്‍ത്തായിലെ തങ്ങളുടെ സഹോദരര്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു.

7

ഇതോടൊപ്പം അയയ്ക്കുന്ന പകര്‍പ്പു വ്യക്തമാക്കുന്നതുപോലെ, നിങ്ങള്‍ ഞങ്ങളുടെ സഹോദരരാണെന്നു പ്രസ്താവിച്ചു കൊണ്ട് നിങ്ങളുടെ രാജാവായ ആരിയൂസ് പ്രധാനപുരോഹിതനായ ഓനിയാസിനു മുന്‍പ് ഒരു കത്തയച്ചിരുന്നല്ലോ.

8

ഓനിയാസ് ദൂതനെ ആദരപൂര്‍വം സ്വീകരിക്കുകയും സഖ്യത്തിന്റെയും സൗഹൃദത്തിന്റെയും വ്യക്തമായ പ്രഖ്യാപന മടങ്ങുന്ന ആ കത്ത് കൈപ്പറ്റുകയും ചെയ്തു.

9

ഞങ്ങളുടെ കൈവശമുള്ള വിശുദ്ധഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് ആത്മധൈര്യം പകരുന്നതു കൊണ്ട് ഞങ്ങള്‍ക്ക് ഇവയൊന്നും ആവശ്യമില്ലെങ്കിലും നിങ്ങളുമായുള്ള സാഹോദര്യവും സൗഹൃദവും നവീകരിക്കുന്നതിന് ആളയയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

10

നിങ്ങള്‍ ഞങ്ങള്‍ക്ക് കത്തയച്ചിട്ട് ഏറെക്കാലം കഴിഞ്ഞിരിക്കയാല്‍, നാം തമ്മില്‍ അകല്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനു തന്നെ.

11

ഞങ്ങള്‍ നിങ്ങളെ ഓരോ അവസരത്തിലും, തിരുനാളുകളിലും മറ്റു വിശേഷ ദിവസങ്ങളിലും ബലിയര്‍പ്പണത്തിലും പ്രാര്‍ഥനകളിലും നിരന്തരം അനുസ്മരിക്കുന്നു. സഹോദരരെ അനുസ്മരിക്കുക ഉചിതവും ന്യായവുമാണല്ലോ.

12

നിങ്ങളുടെ മഹത്വത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു.

13

ഞങ്ങളെയാകട്ടെ ഏറെ പീഡനങ്ങളും യുദ്ധങ്ങളും വലയം ചെയ്തിരിക്കുന്നു. ചുറ്റുമുള്ള രാജാക്കന്‍മാര്‍ ഞങ്ങള്‍ക്കെതിരേ യുദ്ധത്തിനു വരുകയും ചെയ്തിരിക്കുന്നു.

14

നിങ്ങളുടെ മറ്റു സഖ്യകക്ഷികളെയോ സുഹൃത്തുക്കളെയോ ഈ യുദ്ധങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല.

15

സ്വര്‍ഗത്തില്‍ നിന്നു വരുന്ന സഹായം ഞങ്ങള്‍ക്കുണ്ട്. ശത്രുവില്‍ നിന്നു ഞങ്ങള്‍ രക്ഷനേടി; അവര്‍ ലജ്ജിതരായി.

16

റോമാക്കാരുമായുള്ള ഞങ്ങളുടെ മുന്‍സൗഹൃദവും സഖ്യവും നവീകരിക്കുന്നതിന് അന്തിയോക്കസിന്റെ മകന്‍ നുമേനിയൂസിനെയും ജാസന്റെ മകന്‍ അന്തിപ്പാത്തറിനെയും ഞങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നു.

17

നിങ്ങളുടെ അടുത്തുവന്ന് അഭിവാദനം അര്‍പ്പിക്കുന്നതിനും നമ്മുടെ സാഹോദര്യം നവീകരിക്കുന്നതു സംബന്ധിച്ചുള്ള ഈ കത്തു നിങ്ങളെ ഏല്‍പിക്കുന്നതിനും ഞങ്ങള്‍ അവരോടു നിര്‍ദേശിച്ചിട്ടുണ്ട്.

18

ദയവായി ഞങ്ങള്‍ക്ക് ഇതിനു മറുപടി തരുവിന്‍.

19

ഓനിയാസിനയച്ച കത്തിന്റെ പകര്‍പ്പ് ഇതാണ്:

20

സ്പാര്‍ത്തായിലെ രാജാവായ ആരിയൂസ് പ്രധാനപുരോഹിതനായ ഓനിയാസിന് മംഗളം ആശംസിക്കുന്നു.

21

സ്പാര്‍ത്താക്കാരും യഹൂദരുടെ സഹോദരരാണെന്നും, അബ്രാഹത്തിന്റെ വംശത്തില്‍പ്പെട്ടവരാണെന്നും രേഖകളില്‍ കാണുന്നു.

22

ഇതറിഞ്ഞ സ്ഥിതിക്ക്, നിങ്ങളുടെ ക്‌ഷേമം അറിയിച്ചാലും.

23

ഞങ്ങള്‍ക്ക് എഴുതാനുള്ളത് ഇതാണ്: നിങ്ങളുടെ കന്നുകാലികളും വസ്തുവകകളും ഞങ്ങള്‍ക്കുള്ളതാകുന്നു; ഞങ്ങളുടേത് നിങ്ങള്‍ക്കുള്ളതും. ഈ വിവരം നിങ്ങളെ അറിയിക്കണമെന്നു ദൂതന്‍മാരോടു ഞങ്ങള്‍ ആജ്ഞാപിച്ചിട്ടുണ്ട്.

ദമെത്രിയൂസിനെതിരേ യുദ്ധം
24

ദമെത്രിയൂസിന്റെ സേനാധിപന്‍മാര്‍ മുമ്പത്തെക്കാള്‍ വലിയൊരു സൈന്യവുമായി തനിക്കെതിരേ വീണ്ടും പടയ്ക്കു വന്നിട്ടുണ്ടെന്നു ജോനാഥാന്‍ കേട്ടു.

25

ജറുസലെമില്‍ നിന്നു പുറപ്പെട്ട് ഹാമാത്തുപ്രദേശത്തുവച്ച് അവന്‍ അവരുമായി ഏറ്റുമുട്ടി. തന്റെ രാജ്യം ആക്രമിക്കാന്‍ അവന്‍ അവര്‍ക്ക് അവസരം നല്‍കിയില്ല.

26

അവന്‍ അവരുടെ പാളയത്തിലേക്കു ചാരന്‍മാരെ അയച്ചു. രാത്രിയില്‍ യഹൂദരുടെമേല്‍ ചാടിവീഴാന്‍ ശത്രു ഒരുങ്ങി നില്‍ക്കുകയാണെന്ന് അവര്‍ അവനു വിവരം നല്‍കി.

27

സൂര്യാസ്തമയമായപ്പോള്‍, രാത്രിമുഴുവന്‍ യുദ്ധത്തിനു തയ്യാറായി ആയുധവുമേന്തി ജാഗരൂകതയോടെ നില്‍ക്കാന്‍ ജോനാഥാന്‍ തന്റെ സേനകളോട് ആജ്ഞാപിക്കുകയും പാളയത്തിനു ചുറ്റും ഉപരക്ഷാസേനയെ ഏര്‍പ്പെടുത്തുകയും ചെയ്തു.

28

ജോനാഥാനും സൈന്യവും യുദ്ധസജ്ജരാണെന്നു കേട്ട് ശത്രുക്കള്‍ ഭയചകിതരും നഷ്ടധൈര്യരുമായി. പാളയത്തില്‍ വിളക്കു കൊളുത്തിയിട്ട് അവര്‍ പിന്‍വാങ്ങി.

29

വിളക്കുകള്‍ കത്തിക്കൊണ്ടിരുന്നതു കാണുകയാല്‍ ജോനാഥാനും സൈന്യവും നേരംപുലരുന്നതുവരെ ഇക്കാര്യം അറിഞ്ഞില്ല.

30

ജോനാഥാന്‍ പിന്തുടര്‍ന്നുവെങ്കിലും അവര്‍ എലുത്തെരൂസ്‌ നദി കടന്നിരുന്നതിനാല്‍ അവരെ മറികടക്കാന്‍ കഴിഞ്ഞില്ല.

31

ജോനാഥാന്‍ സബദിയര്‍ എന്ന് അറിയപ്പെട്ടിരുന്ന അറബികളെ ആക്രമിച്ചു കീഴടക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്തു.

32

പാളയം വിട്ട് അവന്‍ ദമാസ്‌ക്കസിലെത്തുകയും ആ പ്രദേശത്തിലൂടെ മുന്നേറുകയും ചെയ്തു.

33

ശിമയോന്‍ അസ്‌കലോണും അതിനടുത്തുള്ള ശക്തികേന്ദ്രങ്ങളും വരെ രാജ്യത്തുടനീളം മുന്നേറി, അവന്‍ ജോപ്പായില്‍ കടന്ന് ഓര്‍ക്കാപ്പുറത്ത് അത് അധീനമാക്കി.

34

ദമെത്രിയൂസ് അയച്ചിരുന്ന സൈന്യത്തിനു കോട്ട വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നു എന്ന് അവന്‍ കേട്ടിരുന്നു. അതിന്റെ സംരക്ഷണത്തിനായി ഒരു കാവല്‍സേനയെ അവന്‍ നിയോഗിച്ചു.

ജറുസലെം സുരക്ഷിതമാക്കുന്നു
35

ജോനാഥാന്‍ തിരിച്ചുവന്ന് ജനത്തിലെ ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി യൂദയായില്‍ ശക്തിദുര്‍ഗങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.

36

ജറുസലെമിന്റെ മതിലുകള്‍ക്ക് ഉയരം കൂട്ടുക, സൈന്യത്തിനു ക്രയ വിക്രയം നടത്താനാകാത്തവിധം നഗരത്തെ ഒറ്റപ്പെടുത്തുവാന്‍ അതിനും കോട്ടയ്ക്കും ഇടയില്‍ ഉയര്‍ന്ന മതില്‍ നിര്‍മിക്കുക എന്നിവയെക്കുറിച്ചും അവര്‍ ആലോചിച്ചു.

37

നഗര നിര്‍മാണത്തിനായി അവര്‍ ഒന്നിച്ചൂകൂടി. കിഴക്കുവശത്തെ താഴ്‌വരയിലുണ്ടായിരുന്ന മതിലിന്റെ ഒരു ഭാഗം നിലംപതിച്ചിരുന്നു. കഫേനാഥ എന്നറിയപ്പെടുന്ന ആ ഭാഗം അവര്‍ പുനരുദ്ധരിച്ചു.

38

ശിമയോന്‍ ഷെഫേലായിലെ ആദീദാ നിര്‍മിച്ചു. ഓടാമ്പലുള്ള വാതിലുകള്‍വച്ച് അതിനെ സുരക്ഷിതമാക്കി.

ജോനാഥാന്‍ ശത്രുകരങ്ങളില്‍
39

ഏഷ്യയുടെ രാജാവായി കിരീടം ധരിക്കുന്നതിനും, അന്തിയോക്കസ് രാജാവിനെതിരേ കരമുയര്‍ത്തുന്നതിനും ട്രിഫൊ ശ്രമിച്ചു.

40

ജോനാഥാന്‍ അതു സമ്മതിക്കുകയില്ലെന്നും തനിക്കെതിരേ യുദ്ധത്തിനു വന്നേക്കുമെന്നും അവന്‍ ഭയപ്പെട്ടു. തന്‍മൂലം, ജോനാഥാനെ പിടികൂടി വധിക്കുന്നതിന് അവസരം അന്വേഷിച്ച് അവന്‍ സൈന്യവുമായി ബേത്ഷാനിലെത്തി.

41

സമര്‍ഥരായ നാല്‍പതിനായിരം യോദ്ധാക്കളുമായി അവനെ നേരിടാന്‍ ജോനാഥാന്‍ ബേത്ഷാനിലെത്തി.

42

വലിയൊരു സൈന്യവുമായാണ് അവന്‍ വരുന്നതെന്നു കണ്ട് ട്രിഫൊ അവനെതിരേ കരമുയര്‍ത്താന്‍ ഭയപ്പെട്ടു.

43

ട്രിഫൊ ആദരപൂര്‍വം അവനെ സ്വീകരിക്കുകയും സുഹൃത്തുക്കളോട് അവനെപ്പറ്റി പ്രശംസിച്ചു പറയുകയും ചെയ്തു; അവനു സമ്മാനങ്ങള്‍ നല്‍കുകയും തന്നോടെന്നപോലെ വിധേയത്വം പുലര്‍ത്താന്‍ സൈന്യത്തിനും സുഹൃത്തുക്കള്‍ക്കും നിര്‍ദേശം കൊടുക്കുകയും ചെയ്തു.

44

അവന്‍ ജോനാഥാനോടു പറഞ്ഞു: നാം യുദ്ധത്തിലല്ലാതിരിക്കെ ഈ ആളുകളെ നീ എന്തിനു ബുദ്ധിമുട്ടിച്ചു?

45

ഏതാനും പേരെ നിന്നോടൊത്തു നിര്‍ത്തിയിട്ട് മറ്റുള്ളവരെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയയ്ക്കുക. എന്നിട്ട് എന്നോടൊപ്പം ടോളമായിസിലേക്കു വരുക. ഞാന്‍ അതും മറ്റു ശക്തിദുര്‍ഗങ്ങളും ശേഷിക്കുന്ന സൈന്യത്തെയും ഉദ്യോഗസ്ഥന്‍മാരെയും നിനക്കു വിട്ടുതരാം. ഞാന്‍ തിരിച്ചു വീട്ടിലേക്കു പൊയ്‌ക്കൊള്ളാം. ഇക്കാര്യം സാധിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങോട്ടു വന്നത്.

46

ജോനാഥാന്‍ അവനെ വിശ്വസിച്ച് അവന്‍ പറഞ്ഞതുപോലെ ചെയ്തു. അവന്‍ സൈന്യത്തെ തിരിച്ചയച്ചു; അവര്‍ യൂദാദേശത്തേക്കു മടങ്ങി.

47

മൂവായിരം പേരെ അവന്‍ തന്നോടൊത്തു നിര്‍ത്തി. അതില്‍ രണ്ടായിരം പേരെ ഗലീലിയില്‍ നിയോഗിച്ചു. ആയിരം പേര്‍ അവനെ അനുഗമിച്ചു.

48

ജോനാഥാന്‍ ടോളമായിസില്‍ വന്നയുടനെ, അവിടത്തുകാര്‍ കവാടങ്ങള്‍ അടച്ച് അവനെ പിടികൂടി. അവനോടൊപ്പം അകത്തുകടന്നവരെയെല്ലാം അവര്‍ വാളിനിരയാക്കി.

49

ജോനാഥാന്റെ യോദ്ധാക്കളെ നശിപ്പിക്കുന്നതിനായി ട്രിഫൊ ഗലീലിയിലേക്കും മഹാസമതലത്തിലേക്കും ഭടന്‍മാരെയും കുതിരപ്പടയാളികളെയും അയച്ചു.

50

ജോനാഥാന്‍ പിടിക്കപ്പെട്ടുവെന്നും അവനോടൊത്തുണ്ടായിരുന്ന ഭടന്‍മാര്‍ കൊല്ലപ്പെട്ടുവെന്നും മനസ്‌സിലാക്കിയ അവര്‍, പരസ്പരം പ്രോത്‌സാഹിപ്പിച്ച്‌ യുദ്ധസജ്ജരായ വ്യൂഹങ്ങളായി മുന്നേറി.

51

അവര്‍ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്നു മനസ്‌സിലാക്കി, അവരെ അനുധാവനം ചെയ്തിരുന്നവര്‍ പിന്തിരിഞ്ഞു.

52

അവരെല്ലാം സുരക്ഷിതരായി യൂദാദേശത്തെത്തി. ജോനാഥാനെയും അവനോടൊത്തുണ്ടായിരുന്ന വരെയും കുറിച്ച് അവര്‍ വിലപിച്ചു. അവര്‍ അത്യധികം ഭയപ്പെട്ടു. ഇസ്രായേല്യര്‍ മുഴുവന്‍ അഗാധമായി ദുഃഖിച്ചു.

53

അവര്‍ക്കു നേതാവോ വിമോചകനോ ഇല്ല. അതിനാല്‍ നമുക്കവരോട്‌ യുദ്ധം ചെയ്ത് മനുഷ്യകുലത്തില്‍ നിന്ന് അവരുടെ ഓര്‍മതന്നെ മായിച്ചുകളയാം എന്നു പറഞ്ഞ് ചുറ്റുമുള്ള ജനതകള്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചു.