1 മക്കബായര്‍ 15

അന്തിയോക്കസുമായി സഖ്യം
1

ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ്, പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും, യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു കത്തയച്ചു.

2

അതിന്റെ ഉള്ളടക്കം ഇതാണ്: പ്രധാന പുരോഹിതനും അധിപനുമായ ശിമയോനും യഹൂദജനത്തിനും അന്തിയോക്കസ് രാജാവിന്റെ അഭിവാദനം!

3

ചില രാജ്യദ്രോഹികള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ രാജ്യം പിടിച്ചടക്കിയിരുന്നു. അതിന്‍മേലുള്ള എന്റെ അവകാശം സ്ഥാപിച്ച് രാജ്യം പൂര്‍വസ്ഥിതിയിലാക്കാന്‍ ഞാന്‍ ഉദ്‌ദേശിക്കുന്നു. അതിനുവേണ്ടി ഞാന്‍ വലിയ ഒരു കൂലിപ്പട്ടാളം ശേഖരിക്കുകയും പടക്കോപ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

4

ഞങ്ങളുടെ രാജ്യം നശിപ്പിക്കുകയും അതിലെ പല നഗരങ്ങളും ശൂന്യമാക്കുകയും ചെയ്ത, അവര്‍ക്കെതിരേ പൊരുതുന്നതിന് എന്റെ രാജ്യത്ത് എത്താന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

5

എനിക്കു മുന്‍പുള്ള രാജാക്കന്‍മാര്‍ നിങ്ങള്‍ക്ക് അനുവദിച്ചുതന്ന എല്ലാ നികുതിയിളവുകളും ഞാന്‍ സ്ഥിരീകരിക്കുന്നു. അവര്‍ നിങ്ങളെ ഒഴിവാക്കിയിരുന്ന മറ്റെല്ലാ കടങ്ങളിലും നിന്നു ഞാനും നിങ്ങളെ ഒഴിവാക്കുന്നു.

6

നിങ്ങളുടെ രാജ്യത്തിനുവേണ്ട പണം സ്വന്തം കമ്മട്ടത്തില്‍ അടിച്ചിറക്കാന്‍ ഞാന്‍ അനുവദിക്കുന്നു.

7

ജറുസലെമിനും വിശുദ്ധസ്ഥലത്തിനും ഞാന്‍ സ്വാതന്ത്ര്യം തരുന്നു. നിങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആയുധങ്ങളും നിങ്ങള്‍ പണിതീര്‍ത്തു കൈവശം വച്ചിട്ടുള്ള കോട്ടകളും നിങ്ങള്‍ക്കുതന്നെ ആയിരിക്കും.

8

രാജഭണ്‍ഡാരത്തിലേക്ക് നിങ്ങള്‍ കൊടുത്തുവീട്ടേണ്ട കടങ്ങളും, ഭാവിയില്‍ ഉണ്ടായേക്കാവുന്ന അത്തരം കടങ്ങളും ഇതിനാല്‍ എന്നേക്കുമായി ഒഴിവാക്കുന്നു.

9

ഞങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്തുകഴിയുമ്പോള്‍ നിങ്ങളുടെ മഹത്വം ഭൂമിയിലെങ്ങും വെളിപ്പെടേണ്ടതിനു നിന്റെയും നിന്റെ ജനത്തിന്റെയും ദേവാലയത്തിന്റെയും മേല്‍ ഞങ്ങള്‍ വലിയ ബഹുമതികള്‍ ചൊരിയും.

10

നൂറ്റിയെഴുപത്തിനാലാമാണ്ടില്‍, അന്തിയോക്കസ് തന്റെ പിതാക്കന്‍മാരുടെ ദേശത്ത് എത്തി അതിനെ ആക്രമിച്ചു. സേനകള്‍ അവനോടു ചേര്‍ന്നു, വളരെക്കുറച്ചുപേര്‍ മാത്രമേ ട്രിഫൊയോടൊത്തു നിന്നുള്ളു.

11

അന്തിയോക്കസ് അവനെ പിന്തുടര്‍ന്നു.

12

അവന്‍ പലായനം ചെയ്തു സമുദ്രതീരത്തുള്ള ദോറിലെത്തി. സൈന്യം കൂറുമാറിയെന്നും തനിക്കു വിപത്തു സംഭവിക്കാന്‍ പോകുന്നുവെന്നും അവന്‍ അറിഞ്ഞിരുന്നു.

13

അന്തിയോക്കസ് ദോറിനെതിരേ പാളയമടിച്ചു. അവനോടൊപ്പം, ഒരു ലക്ഷത്തിയിരുപതിനായിരം യോദ്ധാക്കളും എണ്ണായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. അവന്‍ നഗരം വളഞ്ഞു.

14

കടലില്‍ നിന്നു കപ്പലുകളും യുദ്ധത്തില്‍ ഏര്‍പ്പെട്ടു. അങ്ങനെ കരയിലും കടലിലും നിന്ന് അവന്‍ നഗരത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. അകത്തുകടക്കാനോ പുറത്തു പോകാനോ ആരെയും അനുവദിച്ചില്ല.

ലൂസിയൂസിന്റെ കത്ത്
15

രാജാക്കന്‍മാര്‍ക്കും രാജ്യങ്ങള്‍ക്കുമുള്ള കത്തുകളുമായി, നുമേനിയൂസും സംഘവും റോമായില്‍ നിന്ന് എത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

16

ടോളമി രാജാവിന്, റോമാസ്ഥാനപതിയായ ലൂസിയൂസിന്റെ അഭിവാദനം!

17

ഞങ്ങളുടെ സുഹൃത്തുക്കളും സഖ്യകക്ഷികളുമായ യഹൂദരുടെ ദൂതന്‍മാര്‍ ഞങ്ങളുടെ പൂര്‍വസൗഹൃദവും സഖ്യവും നവീകരിക്കാന്‍ വന്നിരുന്നു. പ്രധാന പുരോഹിതനായ ശിമയോനും യഹൂദജനവുമാണ് അവരെ അയച്ചത്.

18

ആയിരം മീന തൂക്കമുള്ള ഒരു സുവര്‍ണപരിച അവര്‍ കൊണ്ടുവന്നു.

19

അവരെ ഉപദ്രവിക്കുകയോ അവര്‍ക്കും അവരുടെ നഗരങ്ങള്‍ക്കും രാജ്യത്തിനും എതിരേ യുദ്ധം ചെയ്യുകയോ അവരോടു യുദ്ധംചെയ്യുന്നവരുമായി സഖ്യമുണ്ടാക്കുകയോ അരുതെന്ന് രാജാക്കന്‍മാര്‍ക്കും രാജ്യങ്ങള്‍ക്കും എഴുതാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.

20

അവരില്‍ നിന്നു സ്വര്‍ണ പരിച സ്വീകരിക്കുക ഉചിതമെന്നും ഞങ്ങള്‍ക്കു തോന്നി.

21

ആകയാല്‍, ഏതെങ്കിലും രാജ്യദ്രോഹികള്‍ അവരുടെ ദേശത്തു നിന്നു നിങ്ങളുടെ അടുത്തേക്കു പലായനം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ പ്രധാനപുരോഹിതനായ ശിമയോനു കൈമാറുക. അവന്‍ യഹൂദനിയമപ്രകാരം അവരെ ശിക്ഷിക്കട്ടെ.

22

ഇതേ വിവരങ്ങള്‍ തന്നെ ദമെത്രിയൂസ് രാജാവിനും അത്താലൂസിനും അരിയാറാത്തസിനും അര്‍സാക്കെസിനും സ്ഥാനപതി എഴുതി.

23

സംപ്‌സാമെസ്, സ്പാര്‍ത്താ, ദേലോസ്, മിന്‍ദോസ്, സിസിയോന്‍, കാരിയ, സാമോസ്, പംഫീലിയാ, ലിസിയാ, ഹലിക്കാര്‍നാസൂസ്, റോദേസ്, ഫസേലിസ്, കോസ്, സീദെ, അരാദൂസ്, ഗോര്‍ത്തീനാ, സ്‌നീദൂസ്, സൈപ്രസ്, കിറേനെ തുടങ്ങി എല്ലാ രാജ്യങ്ങള്‍ക്കും ഈ സന്‌ദേശം അയച്ചു.

24

ഇതിന്റെ ഒരു പകര്‍പ്പ് പ്രധാനപുരോഹിതനായ ശിമയോനും അയച്ചുകൊടുത്തു.

അന്തിയോക്കസ് പിണങ്ങുന്നു
25

അന്തിയോക്കസ് രാജാവ്, സൈന്യവും യുദ്‌ധോപകരണങ്ങളുമായി വീണ്ടും ദോറിനെ ആക്രമിച്ചു. പുറത്തു പോകാനോ അകത്തുകടക്കാനോ കഴിയാത്തവിധം ട്രിഫൊയെ അതിനുള്ളിലാക്കി.

26

സ്വര്‍ണം, വെള്ളി, ധാരാളം യുദ്‌ധോപകരണങ്ങള്‍ എന്നിവയുമായി സമര്‍ഥരായ രണ്ടായിരം യോദ്ധാക്കളെ ശിമയോന്‍ അന്തിയോക്കസിന്റെ അടുത്തേക്ക് അയച്ചു.

27

അവരെ സ്വീകരിക്കാന്‍ അവന്‍ വിസമ്മതിച്ചു. ശിമയോനുമായി മുന്‍പുണ്ടാക്കിയിരുന്ന കരാറുകളെല്ലാം അവന്‍ തള്ളിക്കളയുകയും അവനുമായി പിണങ്ങുകയും ചെയ്തു.

28

അന്തിയോക്കസ് തന്റെ മിത്രമായ അത്തനോബിയൂസിനെ ഈ സന്‌ദേശവുമായി അയച്ചു: ജോപ്പായും ഗസറായും ജറുസലെം കോട്ടയും നിന്റെ നിയന്ത്രണത്തിലാണ്. അവ എന്റെ രാജ്യത്തെ നഗരങ്ങളാണ്.

29

നീ ആ പ്രദേശങ്ങള്‍ നശിപ്പിക്കുകയും ദേശത്തിന് വലിയ നാശങ്ങള്‍ വരുത്തുകയും എന്റെ രാജ്യത്തെ പല സ്ഥലങ്ങളും കൈയടക്കുകയും ചെയ്തു.

30

ആകയാല്‍, നിങ്ങള്‍ പിടിച്ചടക്കിയ നഗരങ്ങള്‍ വിട്ടുതരുകയും യൂദയായുടെ അതിര്‍ത്തികള്‍ക്കു പുറത്തു നിന്നു പിടിച്ചെടുത്ത സ്ഥലങ്ങള്‍ക്കുള്ള കപ്പം തരുകയും ചെയ്യുക.

31

അല്ലെങ്കില്‍, അവയ്ക്കു പകരം അഞ്ഞൂറു താലന്ത് വെള്ളിയും നീ വരുത്തിവച്ച നഷ്ടങ്ങള്‍ക്കു പകരമായും നഗരങ്ങള്‍ക്കുള്ള കപ്പമായും വേറെ അഞ്ഞൂറ് താലന്തുംകൂടി നല്‍കുക. അല്ലെങ്കില്‍, ഞങ്ങള്‍ വന്ന് നിന്നെ കീഴടക്കും.

32

രാജമിത്രമായ അത്തനോബിയൂസ് ജറുസലെമില്‍ എത്തി. ശിമയോന്റെ പ്രതാപവും ഭക്ഷണമേശയ്ക്കരികെ തട്ടുതട്ടായി അടുക്കിവച്ചിരുന്ന സ്വര്‍ണ - വെള്ളിപ്പാത്രങ്ങളും അവന്റെ സമ്പല്‍സമൃദ്ധിയും കണ്ട് അവന്‍ വിസ്മയഭരിതനായി. അവന്‍ രാജസന്‌ദേശം ശിമയോനെ അറിയിച്ചു.

33

ശിമയോന്‍ ഇങ്ങനെ മറുപടി നല്‍കി: ശത്രുക്കള്‍ ഒരുകാലത്ത് അന്യായമായി പിടിച്ചെടുത്ത ഞങ്ങളുടെ പിതൃസ്വത്തല്ലാതെ, അന്യദേശമോ വസ്തുവകകളോ ഞങ്ങള്‍കൈവശപ്പെടുത്തിയിട്ടില്ല.

34

ഇപ്പോള്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കേ, പിതാക്കന്‍മാരുടെ അവകാശം ഞങ്ങള്‍ മുറുകെപ്പിടിക്കുകയാണ്.

35

നിങ്ങള്‍ ആവശ്യപ്പെടുന്ന ജോപ്പായും ഗസറായും ഞങ്ങളുടെ ജനത്തിനും ദേശത്തിനും വലിയ നാശങ്ങള്‍ വരുത്തിയിട്ടുണ്ട്. അവയ്ക്കു നൂറു താലന്ത് ഞങ്ങള്‍ തന്നുകൊള്ളാം. അത്തനോബിയൂസ് ഒന്നും മറുപടി പറഞ്ഞില്ല.

36

അവന്‍ ക്രോധത്തോടെ മടങ്ങി, രാജസന്നിധിയിലെത്തി ഈ സന്‌ദേശവും ശിമയോന്റെ പ്രതാപവും താന്‍ കണ്ട എല്ലാ കാര്യങ്ങളും രാജാവിനെ അറിയിച്ചു. രാജാവ് അത്യധികം കുപിതനായി.

37

ട്രിഫൊ ഒരു കപ്പലില്‍ കയറി ഓര്‍ത്തോസിയായിലേക്ക് രക്ഷപെട്ടു.

38

രാജാവ് സെന്തെബേയൂസിനെ തീര പ്രദേശങ്ങളുടെ സൈന്യാധിപനാക്കുകയും അവനു ഭടന്‍മാരെയും കുതിരപ്പടയാളികളെയും നല്‍കുകയും ചെയ്തു.

39

യൂദയായ്‌ക്കെതിരേ പാളയമടിക്കാനും കെദ്രോന്‍ പുനരുദ്ധരിച്ചു കവാടങ്ങള്‍ സുശക്തമാക്കാനും ജനത്തിനെതിരേ യുദ്ധം ചെയ്യാനും രാജാവ് അവനു കല്‍പന നല്‍കി. രാജാവ് ട്രിഫൊയെ അനുധാവനം ചെയ്തു.

40

സെന്തെബേയൂസ്‌ യാമ്‌നിയായിലെത്തി, ജനത്തെ പ്രകോപിപ്പിക്കാനും യൂദയാ കൈയേറി ആളുകളെ തടവുകാരായിപിടിച്ച് കൊല്ലാനും തുടങ്ങി.

41

രാജകല്‍പനയനുസരിച്ചു കെദ്രോന്‍ പുതുക്കിപ്പണിയുകയും അവിടെ, യൂദയായിലെ രാജവീഥികള്‍ കാക്കുന്നതിനു കുതിരപ്പടയാളികളെയും ഭടന്‍മാരെയും നിര്‍ത്തുകയും ചെയ്തു.