1 മക്കബായര്‍ 3

യൂദാസ് മക്കബേയൂസ്
1

മത്താത്തിയാസിന്റെ പുത്രന്‍മക്കബേയൂസ് എന്ന യൂദാസ് നേതൃത്വമേറ്റെടുത്തു.

2

സഹോദരന്‍മാരും പിതാവിന്റെ പക്ഷം ചേര്‍ന്നു നിന്നവരും അവനെ സഹായിച്ചു. അവര്‍ ഉത്‌സാഹത്തോടെ ഇസ്രായേലിനു വേണ്ടി പോരാടി.

3

അവന്‍ സ്വജനത്തിന്റെ കീര്‍ത്തി പരത്തി. മല്ലനെപ്പോലെ മാര്‍ക്കവചം ധരിച്ചു; ആയുധമേന്തി അവന്‍ യുദ്ധം ചെയ്തു; വാള്‍ കൊണ്ടു സൈന്യത്തിനു സംരക്ഷണം നല്‍കി.

4

പ്രവര്‍ത്തനങ്ങളില്‍ അവന്‍ സിംഹത്തെപ്പോലെയായിരുന്നു - ഇരയ്ക്കായി അലറുന്ന ഒരു സിംഹക്കുട്ടിയെപ്പോലെ.

5

അധര്‍മികളെ അവന്‍ തെരഞ്ഞുപിടിച്ചു. ജനദ്രോഹികളെ അഗ്‌നിക്കിരയാക്കി.

6

ദുര്‍മാര്‍ഗികള്‍ ഭയന്നു പിന്‍മാറി. ദുര്‍വൃത്തര്‍ പരിഭ്രാന്തരായി. അവന്റെ കീഴില്‍ വിമോചനത്തിന്റെ മാര്‍ഗം തെളിഞ്ഞു.

7

പല രാജാക്കന്‍മാരെയും അവന്‍ പ്രകോപിപ്പിച്ചു. എന്നാല്‍, യാക്കോബ് അവന്റെ പ്രവൃത്തികളില്‍ സന്തുഷ്ടനായി. അവന്റെ സ്മരണ എന്നെന്നും അനുഗൃഹീതമാണ്.

8

യൂദായിലെ നഗരങ്ങളിലൂടെ അവന്‍ ചുറ്റി സഞ്ചരിച്ചു. ദൈവനിഷേധകരെ ഉന്‍മൂലനം ചെയ്തു. ഇസ്രായേലില്‍നിന്നു ക്രോധം അകറ്റി.

9

ഭൂമിയുടെ അതിര്‍ത്തികള്‍വരെ അവന്റെ കീര്‍ത്തി വ്യാപിച്ചു. നശിച്ചുകൊണ്ടിരുന്നവരെ അവന്‍ ഒരുമിച്ചുകൂട്ടി.

യൂദാസിന്റെ ആദ്യവിജയം
10

അപ്പളോണിയൂസ് വിജാതീയരെയും സമരിയായില്‍നിന്നു വലിയൊരു സൈന്യത്തെയും ശേഖരിച്ച് ഇസ്രായേലിനെതിരേ യുദ്ധത്തിനൊരുങ്ങി.

11

ഇതറിഞ്ഞ യൂദാസ് അവനെതിരേ ചെന്ന് അവനെ തോല്‍പിച്ചു വധിച്ചു. വളരെപ്പേര്‍ മുറിവേറ്റു വീണു. ശേഷിച്ചവര്‍ പലായനം ചെയ്തു.

12

എതിരാളികളെ അവര്‍ കൊള്ളയടിച്ചു. അപ്പളോണിയൂസിന്റെ വാള്‍ യൂദാസ് കൈക്കലാക്കി, മരണംവരെ അതു യുദ്ധത്തിനുപയോഗിച്ചു.

13

വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അനുയായികളുടെ ഒരു വലിയ സൈന്യത്തെ യൂദാസ് ശേഖരിച്ചിരിക്കുന്നുവെന്നു കേട്ട് സിറിയാ സൈന്യത്തിന്റെ അധിപനായ സെറോന്‍ പറഞ്ഞു:

14

ഞാന്‍ ഈ രാജ്യത്ത് പേരും പെരുമയും നേടും. രാജകല്‍പന അവഹേളിക്കുന്ന യൂദാസിനും കൂട്ടര്‍ക്കുമെതിരേ ഞാന്‍ പൊരുതും.

15

ഇസ്രായേലിനോടു പ്രതികാരം ചെയ്യുന്നതില്‍ അവനെ സഹായിക്കാന്‍ ദൈവനിഷേധകരുടെ ഒരു പ്രബലസൈന്യം അവനോടൊപ്പം പുറപ്പെട്ടു.

16

അവന്‍ ബത്ത്‌ഹോറോണ്‍ ചുരത്തോടടുത്തപ്പോള്‍ യൂദാസ് ഒരു ചെറിയ സംഘത്തോടുകൂടി അവനെതിരേ ചെന്നു.

17

എതിരേ വരുന്ന സൈന്യത്തെ കണ്ടപ്പോള്‍ കൂടെയുള്ളവര്‍ യൂദാസിനോടു പറഞ്ഞു: ഇത്ര ബൃഹത്തും ശക്തവുമായ ഒരു സൈന്യത്തോട് എണ്ണത്തില്‍ വളരെ കുറച്ചുപേര്‍ മാത്രമുള്ള നമുക്ക് എങ്ങനെ പൊരുതാന്‍ കഴിയും? ഇന്ന് ഒന്നും ഭക്ഷിച്ചിട്ടില്ലാത്ത നമ്മള്‍ തളര്‍ന്നിരിക്കുന്നു.

18

അവന്‍ പറഞ്ഞു: അനേകം പേരെ എളുപ്പത്തില്‍ ഉപരോധിക്കാന്‍ കുറച്ചുപേര്‍ക്കു കഴിയും. കാരണം, രക്ഷ നല്‍കാന്‍ ഉപയോഗിക്കുന്ന സൈന്യം വലുതോ ചെറുതോ എന്നത് ദൈവദൃഷ്ടിയില്‍ അപ്രധാനമാണ്.

19

സൈന്യത്തിന്റെ വലിപ്പത്തെ ആശ്രയിച്ചല്ല യുദ്ധത്തിന്റെ വിജയം. ശക്തി ദൈവത്തില്‍ നിന്നാണു വരുന്നത്.

20

നമ്മെയും നമ്മുടെ ഭാര്യമാരെയും മക്കളെയും നശിപ്പിക്കാനും കൊള്ളയടിക്കാനുമായി അധര്‍മികളായ അവര്‍ അഹങ്കാരപൂര്‍വം നമുക്കെതിരേ വരുന്നു.

21

നാം യുദ്ധം ചെയ്യുന്നത് നമ്മുടെ ജീവനും നിയമത്തിനും വേണ്ടിയാണ്.

22

കര്‍ത്താവു തന്നെ നമ്മുടെ മുന്‍പില്‍വച്ച് അവരെ നിലംപരിശാക്കും. നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ.

23

ഇതു പറഞ്ഞിട്ട് അവന്‍ മിന്നലാക്രമണം നടത്തി. സെറോനും സൈന്യവും പരാജയപ്പെട്ടു.

24

അവന്‍ അവരെ ബത്ത്‌ഹോറോണ്‍ ചുരത്തിലൂടെ സമതലം വരെ പിന്തുടര്‍ന്നു. ശത്രുക്കളില്‍ എണ്ണൂറുപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഫിലിസ്ത്യരുടെ നാട്ടിലേക്കു പലായനം ചെയ്തു.

25

അന്നുമുതല്‍ യൂദാസിനെയും സഹോദരന്‍മാരെയും കുറിച്ചുള്ള ഭയം വ്യാപിച്ചു. ചുറ്റുമുള്ള വിജാതീയര്‍ പരിഭ്രാന്തരായി.

26

അവന്റെ കീര്‍ത്തി രാജസന്നിധിയിലെത്തി. യൂദാസിന്റെ യുദ്ധങ്ങള്‍ വിജാതീയര്‍ക്കു സംസാരവിഷയമായി.

അന്തിയോക്കസ്‌യുദ്ധത്തിനൊരുങ്ങുന്നു
27

വിവരങ്ങളറിഞ്ഞ അന്തിയോക്കസ് രാജാവ് കോപാക്രാന്തനായി. അവന്‍ രാജ്യമൊട്ടാകെയുണ്ടായിരുന്ന സൈന്യത്തെ വിളിച്ചുകൂട്ടി. അതൊരു സുശക്തമായ സേനയായിരുന്നു.

28

അവന്‍ ഭണ്‍ഡാരത്തില്‍ നിന്നു സേനകള്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളം നല്‍കുകയും ഏതു പ്രതിസന്ധിയും നേരിടുന്നതിനു തയ്യാറായിരിക്കാന്‍ കല്‍പിക്കുകയും ചെയ്തു.

29

താമസമെന്നിയേ ഭണ്‍ഡാരം ശൂന്യമായി എന്നും പുരാതനകാലം മുതലേ നിലവിലിരുന്ന നിയമങ്ങള്‍ നീക്കിക്കളഞ്ഞതുമൂലം നാട്ടിലുളവായ ഭിന്നിപ്പും കലാപവും രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചുവെന്നും അവന്‍ മനസ്‌സിലാക്കി.

30

ഇനിമുതല്‍ സ്വന്തം ചെലവുകള്‍ക്കും മുന്‍രാജാക്കന്‍മാരെക്കാള്‍ ഉദാരമായി താന്‍ നല്‍കാറുള്ള ദാനങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടത്ര ധനശേഖരം ഉണ്ടായിരിക്കയില്ലെന്ന് അവന്‍ ഭയപ്പെട്ടു.

31

അസ്വസ്ഥനായ അവന്‍ പേര്‍ഷ്യയില്‍ പോയി നികുതി പിരിച്ച് വലിയൊരു സംഖ്യ ശേഖരിക്കാന്‍ തീരുമാനിച്ചു.

32

പ്രഗദ്ഭനും രാജവംശജനുമായ ലിസിയാസിനെ യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തിന്റെ അതിര്‍ത്തി വരെയുള്ള പ്രദേശത്തെ ഭരണകാര്യങ്ങള്‍ ഏല്‍പിച്ചു.

33

മടങ്ങിവരുന്നതുവരെ അവന്റെ മകന്‍ അന്തിയോക്കസിനെ സംരക്ഷിക്കാനും ലിസിയാസിനെ ചുമതലപ്പെടുത്തിയിരുന്നു.

34

ഭടന്‍മാരിലും ആനകളിലും പകുതി അവനെ ഏല്‍പിച്ചു; ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു നിര്‍ദേശങ്ങളും നല്‍കി. യൂദായിലെയും ജറുസലെമിലെയും നിവാസികളെ സംബന്ധിച്ചുള്ള നിര്‍ദേശമിതായിരുന്നു:

35

സൈന്യത്തെ അയച്ച് ഇസ്രായേലിനെയും ജറുസലെമില്‍ അവശേഷിച്ചവരെയും നിശ്‌ശേഷം നശിപ്പിച്ച് നാട്ടില്‍ അവരുടെ സ്മരണപോലും ഇല്ലാതാക്കുക.

36

അവരുടെ പ്രദേശങ്ങളിലെല്ലാം വിദേശീയരെ വസിപ്പിച്ച് നാട് വിഭജിച്ചു കൊടുക്കുക.

37

പകുതി സൈന്യവുമായി നൂറ്റിനാല്‍പത്തിയേഴാം വര്‍ഷം രാജാവ് തലസ്ഥാനമായ അന്ത്യോക്യായില്‍ നിന്നു യാത്ര പുറപ്പെട്ടു. യൂഫ്രട്ടീസ്‌ നദി കടന്ന് ഉത്തരപ്രദേശങ്ങളിലൂടെ അവന്‍ മുന്നേറി.

ഗോര്‍ജിയാസും നിക്കാനോറും
38

രാജാവിന്റെ സ്‌നേഹിതന്‍മാരില്‍ ശക്തന്‍മാരായ ദോറിമേനസിന്റെ പുത്രന്‍ ടോളമി, നിക്കാനോര്‍, ഗോര്‍ജിയാസ് എന്നിവരെ ലിസിയാസ് തിരഞ്ഞെടുത്തു.

39

അവരെ രാജകല്‍പന പ്രകാരം യൂദാദേശം നശിപ്പിക്കാന്‍ നാല്‍പതിനായിരം പേരുടെ കാലാള്‍പ്പടയോടും ഏഴായിരം പേരുടെ കുതിരപ്പടയോടും കൂടി അങ്ങോട്ടയച്ചു.

40

അവര്‍ സൈന്യം മുഴുവനോടുംകൂടി പുറപ്പെട്ടു. എമ്മാവൂസിനു സമീപമുള്ള സമതലത്തില്‍ അവര്‍ പാളയമടിച്ചു.

41

ആ പ്രദേശത്തെ വ്യാപാരികള്‍ അവരെക്കുറിച്ചു പറയപ്പെട്ടിരുന്നതു കേട്ട് ഇസ്രായേല്യരെ അടിമകളായി വാങ്ങാന്‍ ധാരാളം വെള്ളിയും സ്വര്‍ണവും ഒപ്പം ചങ്ങലകളുമായി പാളയത്തിലേക്കു ചെന്നു. സിറിയായിലും ഫിലിസ്ത്യരുടെ നാട്ടിലും നിന്നുള്ള സൈന്യങ്ങളും അവരോടുകൂടെ ചേര്‍ന്നു.

42

ആപത്തു വര്‍ദ്ധിച്ചിരിക്കുന്നതായും ശത്രുസൈന്യം രാജ്യത്തു പാളയമടിച്ചിരിക്കുന്നതായും യൂദാസും സഹോദരന്‍മാരും അറിഞ്ഞു. ജനങ്ങളെ നിശ്‌ശേഷം നശിപ്പിക്കാന്‍ രാജാവ് നല്‍കിയ കല്‍പനയെക്കുറിച്ചും അവര്‍ കേട്ടു.

43

അവര്‍ പരസ്പരം പറഞ്ഞു: നമ്മുടെ ജനത്തെനാശത്തില്‍ നിന്നു നമുക്കു പുനരുദ്ധരിക്കാം. ജനത്തിനും വിശുദ്ധസ്ഥലത്തിനും വേണ്ടി പൊരുതാം.

44

യുദ്ധത്തിനു തയ്യാറാകാനും കാരുണ്യവും അനുകമ്പയും യാചിക്കാനുമായി ജനം സമ്മേളിച്ചു.

45

ജറുസലെം, മരുഭൂമിപോലെ വിജനമായിക്കിടക്കുന്നു. അവളുടെ മക്കളിലാരും അകത്തുകടക്കുകയോ പുറത്തു പോകുകയോ ചെയ്യുന്നില്ല. വിശുദ്ധസ്ഥലം ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. വിദേശീയര്‍ കോട്ട കൈയടക്കിയിരിക്കുന്നു. വിജാതീയര്‍ക്ക് അതു താവളമായിത്തീര്‍ന്നിരിക്കുന്നു. യാക്കോബില്‍നിന്നു സന്തോഷം പോയി മറഞ്ഞു; കുഴലും വീണയും നിശ്ശബ്ദമായിരിക്കുന്നു.

മിസ്പായിലെ സമ്മേളനം
46

അവര്‍ ഒരുമിച്ച് ജറുസലെമിനെതിരേയുള്ള മിസ്പായിലേക്കു പോയി. അവിടെ പൂര്‍വകാലത്ത് ഇസ്രായേലിന് ഒരു പ്രാര്‍ഥനാ കേന്ദ്രമുണ്ടായിരുന്നു.

47

അന്ന് അവര്‍ വസ്ത്രങ്ങള്‍ കീറി; ചാക്കുടുത്ത്, തലയില്‍ ചാരംപൂശി ഉപവസിച്ചു.

48

കാര്യങ്ങളറിയാന്‍ വിജാതീയര്‍ ദേവവിഗ്രഹങ്ങളോട് ആരാഞ്ഞിരുന്നതുപോലെ, അവര്‍ നിയമഗ്രന്ഥം പരിശോധിച്ചു.

49

അവര്‍ പുരോഹിതവസ്ത്രങ്ങളും ആദ്യഫലങ്ങളും ദശാംശങ്ങളും കൊണ്ടുവരുകയും വ്രതം പൂര്‍ത്തിയാക്കിയ നാസീരിയരെ വിളിച്ചുകൂട്ടുകയും ചെയ്തു.

50

അനന്തരം, അവര്‍ സ്വര്‍ഗത്തിലേക്കു നോക്കി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഇവരെ ഞങ്ങളെന്തു ചെയ്യും? ഇവരെ എങ്ങോട്ടു കൊണ്ടുപോകും?

51

അവിടുത്തെ വിശുദ്ധസ്ഥലം ചവിട്ടി അശുദ്ധമാക്കിയിരിക്കുന്നു. അപമാനിതരായ പുരോഹിതന്‍മാര്‍ വിലപിക്കുന്നു.

52

ഞങ്ങളെ നശിപ്പിക്കാന്‍ വിജാതീയര്‍ ഒത്തുചേരുന്നു. അവരുടെ ഗൂഢാലോചനകള്‍ അങ്ങ് അറിയുന്നുവല്ലോ.

53

അങ്ങയുടെ സഹായമില്ലെങ്കില്‍ അവരെ ചെറുത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ കഴിയും?

54

അനന്തരം, അവര്‍ കാഹളം ഊതി. വലിയൊരു നിലവിളി ഉയര്‍ന്നു.

55

തുടര്‍ന്ന്, യൂദാസ് ജനങ്ങള്‍ക്കു നേതാക്കന്‍മാരെ നിയോഗിച്ചു. ആയിരം, നൂറ്, അന്‍പത്, പത്ത് ഇങ്ങനെ വേര്‍തിരിച്ച വിവിധ വ്യൂഹങ്ങളുടെ ആധിപത്യം അവരെ ഏല്‍പിച്ചു.

56

വീടു പണിയുന്നവരോ വിവാഹവാഗ്ദാനം ചെയ്തവരോ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നവരോ ഭീരുക്കളോ ആയ എല്ലാവരും നിയമമനുസരിച്ചു വീടുകളിലേക്കു മടങ്ങാന്‍ അവന്‍ ആജ്ഞാപിച്ചു.

57

അതിനുശേഷം, സൈന്യം പുറപ്പെട്ട് എമ്മാവൂസിന്റെ തെക്കുഭാഗത്തെത്തി പാളയമടിച്ചു.

58

യൂദാസ് പറഞ്ഞു: അരമുറുക്കി ധീരരായി നില്‍ക്കുവിന്‍. നമ്മെയും നമ്മുടെ വിശുദ്ധസ്ഥലത്തെയും നശിപ്പിക്കാന്‍ ഒത്തുകൂടിയിരിക്കുന്ന ഈ വിജാതീയരോടു യുദ്ധം ചെയ്യാന്‍ അതിരാവിലെ ഒരുങ്ങിനില്‍ക്കുവിന്‍.

59

നമ്മുടെ ജനത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ദുഃസ്ഥിതി കാണുന്നതിനെക്കാള്‍ യുദ്ധത്തില്‍ മരിക്കുകയാണു നല്ലത്.

60

ദൈവഹിതം നിറവേറട്ടെ!