1 സാമുവല്‍ 12

സാമുവല്‍ വിടവാങ്ങുന്നു
1

സാമുവല്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്തുതന്നു. ഞാന്‍ രാജാവിനെ നിങ്ങള്‍ക്കു വാഴിച്ചുതന്നു.

2

ഇപ്പോള്‍ നിങ്ങളെ നയിക്കാന്‍ ഒരു രാജാവുണ്ട്. ഞാന്‍ വൃദ്ധനായി, ജരാനരകള്‍ ബാധിച്ചു. എന്റെ പുത്രന്‍മാരാകട്ടെ നിങ്ങളോടു കൂടെയുണ്ട്. യൗവനം മുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചുപോന്നു.

3

ഇതാ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നു. ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ കര്‍ത്താവിന്റെയും അവിടുത്തെ അഭിഷിക്തന്റെയും മുന്‍പില്‍വച്ച് ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുവിന്‍. ഞാന്‍ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടുണ്ടോ? ആരില്‍ നിന്നെങ്കിലും കൈക്കൂലി വാങ്ങി സത്യത്തിനു നേരേ കണ്ണടച്ചിട്ടുണ്ടോ? ഇവയിലേതെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.

4

അവര്‍ പറഞ്ഞു: അങ്ങു ഞങ്ങളെ വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്തിട്ടില്ല. ആരിലും നിന്നും യാതൊന്നും അപഹരിച്ചിട്ടുമില്ല.

5

അവന്‍ അവരോടു പറഞ്ഞു: ഞാന്‍ തികച്ചും നിഷ്‌കളങ്കനാണെന്നു നിങ്ങള്‍ കണ്ടുവെന്നതിനു കര്‍ത്താവും അവിടുത്തെ അഭിഷിക്തനും സാക്ഷിയാണ്. അവര്‍ പ്രതിവചിച്ചു; അതേ, കര്‍ത്താവ് സാക്ഷി.

6

സാമുവല്‍ തുടര്‍ന്നു: മോശയെയും അഹറോനെയും നിയമിക്കുകയും നിങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്ത കര്‍ത്താവ് സാക്ഷി.

7

കേട്ടുകൊള്ളുവിന്‍. നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും കര്‍ത്താവു ചെയ്ത വലിയ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് നിങ്ങളെ ഞാന്‍ കര്‍ത്താവിന്റെ മുന്‍പില്‍ കുറ്റപ്പെടുത്താന്‍ പോകുകയാണ്.

8

യാക്കോബ് ഈജിപ്തിലെത്തുകയും അവന്റെ സന്തതികളെ ഈജിപ്തുകാര്‍ ഞെരുക്കുകയും ചെയ്തപ്പോള്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു. അവിടുന്നു മോശയെയും അഹറോനെയും അയച്ചു. അവര്‍ നിങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു താമസിപ്പിച്ചു.

9

പക്‌ഷേ, അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിച്ചു. അവിടുന്ന് അവരെ ഹസോറിലെയാബിന്‍ രാജാവിന്റെ സേനാധിപനായ സിസേറായുടെയും ഫിലിസ്ത്യരുടെയും മൊവാബു രാജാവിന്റെയും കരങ്ങളില്‍ ഏല്‍പിച്ചു. അവര്‍ ഇസ്രായേല്യരോടു യുദ്ധം ചെയ്തു.

10

ഇസ്രായേല്‍ കര്‍ത്താവിനോടു നിലവിളിച്ചുപറഞ്ഞു: ഞങ്ങള്‍ പാപം ചെയ്തുപോയി. കര്‍ത്താവിനെ ഉപേക്ഷിച്ച് ബാലിന്റെയും അഷ്ത്താര്‍ത്തെയുടെയും ബിംബങ്ങളെ ഞങ്ങള്‍ ആരാധിച്ചു. ഇപ്പോള്‍ ശത്രുക്കളുടെ കരങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കുക. ഞങ്ങള്‍ അവിടുത്തെ സേവിച്ചുകൊള്ളാം.

11

കര്‍ത്താവ് ജറുബ്ബാലിനെയും ബാറാക്കിനെയും ജഫ്തായെയും സാമുവലിനെയും അയച്ച് എല്ലാ ശത്രുക്കളിലും നിന്ന് നിങ്ങളെ രക്ഷിച്ചു.

12

നിങ്ങള്‍ സുരക്ഷിതരായി വസിച്ചു. അമ്മോന്യരുടെ രാജാവായ നാഹാഷ് ആക്രമിക്കാനുദ്യമിച്ചപ്പോള്‍ ദൈവമായ കര്‍ത്താവ് നിങ്ങളുടെ രാജാവായിരിക്കെ, ഭരിക്കാനൊരു രാജാവ്‌ വേണമെന്നു നിങ്ങള്‍ എന്നോടു പറഞ്ഞു.

13

നിങ്ങളുടെ ആവശ്യമനുസരിച്ചു നിങ്ങള്‍ തിരഞ്ഞെടുത്ത രാജാവിനെ കണ്ടാലും! ഇതാ കര്‍ത്താവ് നിങ്ങള്‍ക്കായി ഒരു രാജാവിനെ വാഴിച്ചിരിക്കുന്നു.

14

നിങ്ങള്‍ കര്‍ത്താവിനെ ബഹുമാനിക്കുകയും സേവിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും കല്‍പനകള്‍ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയും ചെയ്താല്‍ എല്ലാം ശുഭമായിരിക്കും.

15

നിങ്ങള്‍ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതിരിക്കുകയും അവിടുത്തെ കല്‍പനകള്‍ നിരസിക്കുകയും ചെയ്താല്‍ അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനും എതിരായിരിക്കും.

16

നിങ്ങളുടെ മുന്‍പാകെ കര്‍ത്താവ് പ്രവര്‍ത്തിക്കാന്‍ പോകുന്ന ഈ മഹാകാര്യം കാണാന്‍ നിങ്ങള്‍ ശ്രദ്ധയോടെ കാത്തുനില്‍ക്കുവിന്‍.

17

ഇതു ഗോതമ്പ് കൊയ്യുന്ന കാലമല്ലേ? ഇടിയും മഴയും അയയ്ക്കാന്‍ കര്‍ത്താവിനെ വിളിച്ച് ഞാന്‍ അപേക്ഷിക്കും. ഒരു രാജാവിനെ ആവശ്യപ്പെട്ടതു കൊണ്ട് കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച ദുഷ്ടതയെന്തെന്ന് അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.

18

സാമുവല്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് ഇടിയും മഴയും അയച്ചു. ജനം കര്‍ത്താവിനെയും സാമുവലിനെയും ഭയപ്പെട്ടു.

19

അവര്‍ സാമുവലിനോട് അപേക്ഷിച്ചു: ഞങ്ങള്‍ മരിക്കാതിരിക്കാന്‍ അങ്ങയുടെ ദൈവമായ കര്‍ത്താവിനോട് ഈ ദാസന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ! രാജാവിനെ ചോദിച്ചതു കൊണ്ട് മറ്റെല്ലാ പാപങ്ങള്‍ക്കും പുറമേ ഈ പാപവും ഞങ്ങള്‍ ചെയ്തു.

20

സാമുവല്‍ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങള്‍ ഈ തിന്‍മകളെല്ലാം ചെയ്തു. എന്നാലും, കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്ന് പിന്‍മാറരുത്. പൂര്‍ണഹൃദയത്തോടെ അവിടുത്തെ സേവിക്കുവിന്‍.

21

നിങ്ങള്‍ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേക്ക് നിങ്ങള്‍ തിരിയരുത്; അവ വ്യര്‍ഥമാണ്.

22

തന്റെ ഉത്കൃഷ്ട നാമത്തെ പ്രതി കര്‍ത്താവ് തന്റെ ജനത്തെ പരിത്യജിക്കുകയില്ല. നിങ്ങളെ തന്റെ ജനമാക്കാന്‍ അവിടുന്നു പ്രസാദിച്ചിട്ടുണ്ടല്ലോ.

23

നിങ്ങള്‍ക്കു വേണ്ടി തുടര്‍ന്നു പ്രാര്‍ഥിക്കാതെ കര്‍ത്താവിനെതിരേ പാപം ചെയ്യാന്‍ അവിടുന്ന് എനിക്കു ഇടവരുത്താതിരിക്കട്ടെ! ഞാന്‍ നിങ്ങള്‍ക്കു നേര്‍വഴി ഉപദേശിക്കും.

24

നിങ്ങള്‍ പൂര്‍ണഹൃദയത്തോടും വിശ്വസ്തതയോടും കൂടെ കര്‍ത്താവിനെ സേവിക്കുവിന്‍. അവിടുന്നു നിങ്ങള്‍ക്കു ചെയ്ത മഹാകാര്യങ്ങള്‍ സ്മരിക്കുവിന്‍.

25

ഇനിയും പാപം ചെയ്താല്‍ അവിടുന്നു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും നീക്കിക്കളയും.