1 സാമുവല്‍ 14

ജോനാഥാന്റെ സാഹസികത
1

ഒരു ദിവസം സാവൂളിന്റെ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോട് പറഞ്ഞു: വരൂ, അക്കരെ ഫിലിസ്ത്യ സേനയുടെ പാളയം വരെ നമുക്കൊന്നു പോകാം. എന്നാല്‍, ഇക്കാര്യം അവന്‍ പിതാവിനെ അറിയിച്ചില്ല.

2

സാവൂള്‍ ഗിബെയായുടെ അതിര്‍ത്തിയിലെ മിഗ്രോനില്‍ മാതളനാരകത്തിന്റെ കീഴിലായിരുന്നു. അവനോടുകൂടെ ഏകദേശം അറുനൂറു പടയാളികളാണ് ഉണ്ടായിരുന്നത്.

3

അഹിത്തൂബിന്റെ മകന്‍ അഹിയായാണ് എഫോദു ധരിച്ചിരുന്നത്. അഹിത്തൂബ് ഇക്കാബോദിന്റെ സഹോദരനും ഫിനെഹാസിന്റെ പുത്രനുമായിരുന്നു. ഷീലോയില്‍ കര്‍ത്താവിന്റെ പുരോഹിതനായിരുന്ന ഏലിയുടെ പുത്രനാണ് ഫിനെഹാസ്. ജോനാഥാന്‍ പോയ വിവരം ജനം അറിഞ്ഞിരുന്നില്ല.

4

ജോനാഥാന്‍ ഫിലിസ്ത്യ സൈന്യത്തിന്റെ നേരേ ചെല്ലാന്‍ നോക്കിയ വഴിയുടെ അപ്പുറവും ഇപ്പുറവും കടുംതൂക്കായ ഓരോ പാറഉണ്ടായിരുന്നു - ഒന്ന്, ബോസെസ് മറ്റേത് സേനെ.

5

ഒന്ന് മിക്മാഷിനഭിമുഖമായി വടക്കുവശത്തും, മറ്റേത് ഗേബായ്ക്ക് അഭിമുഖമായിതെക്കുവശത്തും ഉയര്‍ന്നുനിന്നിരുന്നു.

6

ജോനാഥാന്‍ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: വരുക, നമുക്ക് ഈ അപരിച്ഛേദിതരായ സൈന്യത്തിന്റെ നേരേ ചെല്ലാം. കര്‍ത്താവ് നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആള് ഏറിയാലും കുറഞ്ഞാലും കര്‍ത്താവിനു രക്ഷിക്കാന്‍ തടസ്‌സമില്ലല്ലോ.

7

ആയുധവാഹകന്‍ അവനോടു പറഞ്ഞു: അങ്ങയുടെ ഇഷ്ടംപോലെ. ഞാന്‍ അങ്ങയുടെ കൂടെത്തന്നെയുണ്ട്. അങ്ങയുടെ ഇഷ്ടമാണ് എന്റേതും.

8

ജോനാഥാന്‍പ്രതിവചിച്ചു: നമുക്ക് അവരുടെ നേരേ ചെന്ന് അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാം.

9

ഞങ്ങള്‍ വരുവോളം അനങ്ങിപ്പോകരുത് എന്ന് അവര്‍ പറഞ്ഞാല്‍ മുന്‍പോട്ടുപോകാതെ നമുക്ക് അവിടെത്തന്നെ നില്‍ക്കാം;

10

കടന്നുവരുവിന്‍ എന്ന് പറഞ്ഞാല്‍ നമുക്ക് കയറിച്ചെല്ലാം. കര്‍ത്താവ് അവരെ നമ്മുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു എന്നതിന് അതായിരിക്കും അടയാളം.

11

അങ്ങനെ അവര്‍ ഇരുവരും ഫിലിസ്ത്യ സേനയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇതാ, ഒളിച്ചിരുന്ന ഗുഹകളില്‍ നിന്നു ഹെബ്രായര്‍ പുറത്തുവരുന്നു എന്ന് ഫിലിസ്ത്യര്‍ വിളിച്ചുപറഞ്ഞു.

12

കാവല്‍സൈന്യം ജോനാഥാനെയും ആയുധവാഹകനെയും അഭിവാദനം ചെയ്തുകൊണ്ട് പറഞ്ഞു: ഇങ്ങോട്ടു കയറിവരുവിന്‍. ഞങ്ങള്‍ ഒരു കാര്യം കാണിച്ചുതരാം. ജോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: എന്റെ പിന്നാലെ വരുക. കര്‍ത്താവ് അവരെ ഇസ്രായേലിന്റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.

13

ജോനാഥാന്‍ ഇഴഞ്ഞു മുകളില്‍ക്കയറി; ആയുധവാഹകന്‍ പിന്നാലെയും. കാവല്‍സൈന്യം ജോനാഥാന്റെ മുന്‍പില്‍ വീണു. ആയുധവാഹകനാകട്ടെ ഓരോരുത്തരെയായി വധിച്ചു.

14

ജോനാഥാനും അവനുംകൂടി നടത്തിയ ആ ആദ്യസംഹാരത്തില്‍ ഒരേക്കര്‍ സ്ഥലത്തിനുള്ളില്‍ ഇരുപതുപേരെ വധിച്ചു.

15

പാളയത്തിലും പോര്‍ക്കളത്തിലും ജനങ്ങള്‍ക്കിടയിലും അമ്പരപ്പുളവായി. കാവല്‍സൈന്യവും കവര്‍ച്ചക്കാരും നടുങ്ങി, ഭൂമി കുലുങ്ങി. അതിഭയങ്കരമായ സംഭ്രാന്തി പടര്‍ന്നു.

16

പുരുഷാരം ചിന്നിച്ചിതറി ഓടുന്നതു ബഞ്ചമിനിലെ ഗിബെയായില്‍ ഉണ്ടായിരുന്ന സാവൂളിന്റെ കാവല്‍ക്കാര്‍ കണ്ടു.

17

അപ്പോള്‍ സാവൂള്‍ തന്നോടുകൂടെയുണ്ടായിരുന്ന ജനത്തോടു പറഞ്ഞു: നമ്മുടെ കൂട്ടത്തില്‍നിന്നു പോയത് ആരെന്നറിയാന്‍ എണ്ണിനോക്കുവിന്‍. അവര്‍ നോക്കിയപ്പോള്‍ ജോനാഥാനും ആയുധവാഹകനും അവിടെ ഇല്ലായിരുന്നു.

18

ദൈവത്തിന്റെ പേടകം ഇവിടെ കൊണ്ടുവരുക എന്ന് സാവൂള്‍ അഹിയായോടു പറഞ്ഞു. അക്കാലത്ത് ഇസ്രായേല്യരോടുകൂടെയായിരുന്നു, ദൈവത്തിന്റെ പേടകം.

19

സാവൂള്‍ പുരോഹിതനോട് സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഫിലിസ്ത്യപാളയത്തിലെ ബഹളം മേല്‍ക്കുമേല്‍ വര്‍ധിച്ചു. കൈ പിന്‍വലിക്കുക എന്ന് സാവൂള്‍ പുരോഹിതനോടു പറഞ്ഞു.

20

അനന്തരം, സാവൂളും കൂടെയുണ്ടായിരുന്ന ജനവും അണിനിരന്ന്‌ യുദ്ധസ്ഥലത്തേക്ക് ചെന്നു. ഫിലിസ്ത്യര്‍ പരസ്പരം പടവെട്ടി നശിക്കുന്നതാണ് അവര്‍ അവിടെ കണ്ടത്.

21

നേരത്തെ ഫിലിസ്ത്യരോടുകൂടെ ആയിരുന്നവരും അവരുടെ പാളയത്തില്‍ ചേര്‍ന്നവരും ആയ ഹെബ്രായര്‍ സാവൂളിനോടും ജോനാഥാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷം ചേര്‍ന്നു.

22

എഫ്രായിം മലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫിലിസ്ത്യര്‍ തോറ്റോടിയെന്ന് അറിഞ്ഞ്, പക്ഷം ചേര്‍ന്ന് അവരെ പിന്തുടര്‍ന്നു.

23

അങ്ങനെ, കര്‍ത്താവ് അന്ന് ഇസ്രായേലിനെ രക്ഷിച്ചു; ബത്താവന് അപ്പുറം വരെ യുദ്ധം നടന്നു.

24

ഇസ്രായേല്യര്‍ അന്ന് അസ്വസ്ഥരായിരുന്നു. കാരണം ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സന്ധ്യയ്ക്കുമുന്‍പേ ഭക്ഷണം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ എന്ന് സാവൂള്‍ പറയുകയും ജനങ്ങളെക്കൊണ്ട് അങ്ങനെ ശപഥംചെയ്യിക്കുകയും ചെയ്തിരുന്നു. തന്‍മൂലം, ആരും ഭക്ഷണം കഴിച്ചില്ല.

25

ജനം ഒരു കാട്ടുപ്രദേശത്തെത്തി, അവിടെ തേന്‍കട്ടകള്‍ നിലത്തുവീണുകിടപ്പുണ്ടായിരുന്നു.

26

കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റുവീഴുന്നത് അവര്‍ കണ്ടു. എന്നാല്‍ ശപഥമോര്‍ത്ത് അവരാരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.

27

ജോനാഥാനാകട്ടെ തന്റെ പിതാവ് ജനത്തെക്കൊണ്ട് ശപഥം ചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം തേന്‍കട്ടയില്‍ മുക്കി അത് ഭക്ഷിച്ചു. ഉടനെ അവന്റെ കണ്ണ് പ്രകാശിച്ചു.

28

അപ്പോള്‍ ഒരുവന്‍ വന്നു പറഞ്ഞു: ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെയെന്ന് നിന്റെ പിതാവ് ജനത്തെക്കൊണ്ട് ശപഥം ചെയ്യിച്ചിട്ടുണ്ട്. അവര്‍ ക്ഷീണിച്ചുമിരിക്കുന്നു.

29

ജോനാഥാന്‍ പ്രതിവചിച്ചു: എന്റെ പിതാവ് ഈ ദേശത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു. അല്‍പം തേന്‍ കഴിച്ചപ്പോള്‍ എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലേ?

30

ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ജനം വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു! ഫിലിസ്ത്യരെ എത്രയോ അധികം കൊന്നൊടുക്കുവാന്‍ സാധിക്കുമായിരുന്നു!

31

അവര്‍ ഫിലിസ്ത്യരെ മിക്മാഷ് മുതല്‍ അയ്യാലോന്‍ വരെ അനുധാവനം ചെയ്തു സംഹരിച്ചു. ജനം അത്യധികം ക്ഷീണിച്ചിരുന്നു.

32

അവര്‍ കൊള്ളവസ്തുക്കളായ ആടുമാടുകളെയും കിടാക്കളെയും പാഞ്ഞുചെന്ന് പിടിച്ചു നിലത്തടിച്ചുകൊന്ന് രക്തത്തോടെ ഭക്ഷിച്ചു.

33

അവര്‍ സാവൂളിനോടു പറഞ്ഞു: രക്തത്തോടുകൂടി ഭക്ഷിക്കുകയാല്‍ ജനം കര്‍ത്താവിനെതിരേ പാപം ചെയ്തിരിക്കുന്നു. സാവൂള്‍ പറഞ്ഞു: നിങ്ങള്‍ അവിശ്വസ്തത കാണിച്ചിരിക്കുന്നു. വലിയ ഒരു കല്ല് എന്റെയടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍.

34

ഓരോരുത്തനും അവനവന്റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്ന് കൊന്നു തിന്നാനും, രക്തത്തോടുകൂടെ ഭക്ഷിച്ച്, കര്‍ത്താവിനെതിരേ പാപം ചെയ്യാതിരിക്കാനും നിങ്ങള്‍ എല്ലാ ജനങ്ങളോടും പറയുവിന്‍. അന്നു രാത്രി ഓരോരുത്തരും കാളകളെകൊണ്ടുവന്ന് അവിടെവച്ചു കൊന്നു.

35

സാവൂള്‍ കര്‍ത്താവിനൊരു ബലിപീഠം ഉണ്ടാക്കി. അവന്‍ പണിയിച്ച ആദ്യത്തെ ബലിപീഠമാണത്.

36

സാവൂള്‍ പറഞ്ഞു: നമുക്കു രാത്രിയിലും ഫിലിസ്ത്യരെ പിന്തുടര്‍ന്നു പ്രഭാതംവരെ കൊള്ളയടിക്കുകയും സകലരെയും കൊന്നൊടുക്കുകയും ചെയ്യാം. അങ്ങേക്ക് ഉചിതമെന്നു തോന്നുന്നത് ചെയ്യുക എന്ന് ജനം മറുപടി പറഞ്ഞു. എന്നാല്‍, പുരോഹിതന്‍ നമുക്കു ദൈവത്തോട് ആരായാം എന്നുപറഞ്ഞു.

37

സാവൂള്‍ ദൈവത്തോടു ചോദിച്ചു: ഞാന്‍ ഫിലിസ്ത്യരെ പിന്തുടരണമോ? അങ്ങ് അവരെ ഇസ്രായേലിന്റെ കരങ്ങളില്‍ ഏല്‍പിക്കുമോ? എന്നാല്‍, അവിടുന്ന് അന്ന് അവനു മറുപടി നല്‍കിയില്ല.

38

സാവൂള്‍ കല്‍പിച്ചു: ജനത്തിലെ പ്രമാണികളെല്ലാവരും അടുത്തുവരട്ടെ. ഇന്ന് ഈ പാപം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചറിയാം.

39

ഇസ്രായേലിന്റെ രക്ഷകനായ കര്‍ത്താവാണേ, ഇതു ചെയ്തത് എന്റെ മകന്‍ ജോനാഥാന്‍തന്നെയാണെങ്കിലും, മരിക്കണം.

40

ആരും ഉത്തരം പറഞ്ഞില്ല. അവന്‍ എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: നിങ്ങള്‍ ഒരുഭാഗത്തു നില്‍ക്കുവിന്‍; ഞാനും എന്റെ മകന്‍ ജോനാഥാനും മറുഭാഗത്തും നില്‍ക്കാം. നിന്റെ ഇഷ്ടംപോലെയാവട്ടെ എന്ന് ജനം പറഞ്ഞു.

41

സാവൂള്‍ അപേക്ഷിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇന്ന് അങ്ങയുടെ ദാസനോട് ഉത്തരം പറയാത്തതെന്ത്? ഈ പാപം എന്റേതോ എന്റെ മകന്‍ ജോനാഥാന്റേതോ ആണെങ്കില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് ഉറീം കൊണ്ടും ഇസ്രായേല്‍ജനത്തിന്റേതെങ്കില്‍ തുമ്മീം കൊണ്ടും അടയാളം കാണിക്കണമേ. ജോനാഥാനും സാവൂളും കുറ്റക്കാരായി കാണപ്പെട്ടു. ജനം രക്ഷപെട്ടു.

42

സാവൂള്‍ പറഞ്ഞു: എന്റെയും എന്റെ മകന്‍ ജോനാഥാന്റെയും പേരില്‍ കുറിയിടുവിന്‍. കുറി ജോനാഥാന്റെ പേരില്‍ വീണു.

43

സാവൂള്‍ ജോനാഥാനോടു ചോദിച്ചു: നീ എന്താണ് ചെയ്തത്? എന്നോടു പറയുക. ജോനാഥാന്‍ പറഞ്ഞു: എന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി അല്‍പം തേന്‍ ഞാന്‍ രുചിച്ചു. ഞാനിതാ മരിക്കാന്‍ തയ്യാറാണ്.

44

ജോനാഥാന്‍, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിക്കട്ടെ.

45

അപ്പോള്‍ ജനം സാവൂളിനോടു പറഞ്ഞു: ഇസ്രായേലിനു വന്‍വിജയം നേടിക്കൊടുത്ത ജോനാഥാന്‍ മരിക്കണമെന്നോ? അതുപാടില്ല. കര്‍ത്താവാണേ സത്യം! അവന്റെ തലയിലെ ഒരു മുടിപോലും നിലത്തുവീണുകൂടാ. അവന്‍ ദൈവേഷ്ടമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. അങ്ങനെ ജനം ജോനാഥാനെ രക്ഷിച്ചു. അവന്‍ വധിക്കപ്പെട്ടില്ല.

46

സാവൂള്‍ ഫിലിസ്ത്യരെ പിന്തുടരാതെ മടങ്ങി. ഫിലിസ്ത്യരാകട്ടെ തങ്ങളുടെ സ്ഥലത്തേക്കു പോയി.

47

ഇസ്രായേലിന്റെ രാജാവായതിനുശേഷം മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്‍മാര്‍, ഫിലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം സാവൂള്‍ പൊരുതി. അവന്‍ ചെന്നിടങ്ങളിലെല്ലാം വിജയംവരിച്ചു.

48

അവന്‍ അമലേക്യരോടും വീറോടെ പൊരുതി ജയിച്ചു. ഇസ്രായേലിനെ കവര്‍ച്ചക്കാരുടെ കരങ്ങളില്‍നിന്നു മോചിപ്പിച്ചു.

49

സാവൂളിന്റെ പുത്രന്‍മാര്‍ ജോനാഥാനും ഇഷ്വിയും മല്‍ക്കിഷ്വയുമായിരുന്നു. പുത്രിമാരില്‍ മൂത്തവള്‍ മേരബ്, ഇളയവള്‍ മിഖാല്‍.

50

അഹിമാസിന്റെ മകള്‍ അഹിനോവാം ആയിരുന്നു സാവൂളിന്റെ ഭാര്യ. പിതൃസഹോദരനായ നേറിന്റെ മകന്‍ അബ്‌നേര്‍ സേനാപതിയും.

51

സാവൂളിന്റെ പിതാവ് കിഷും അബ്‌നേറിന്റെ പിതാവ്‌നേറും അബിയേലിന്റെ പുത്രന്‍മാരായിരുന്നു.

52

സാവൂളിന്റെ ഭരണകാലം മുഴുവന്‍ ഫിലിസ്ത്യരുമായി ഉഗ്രയുദ്ധം നടന്നു. ശക്തരും ധീരരുമായവരെയെല്ലാം അവന്‍ തന്നോടുകൂടെ ചേര്‍ത്തിരുന്നു.