1 സാമുവല്‍ 4

1

സാമുവലിന്റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേയുദ്ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്ത്യര്‍ അഫെക്കിലും പാളയമടിച്ചു.

2

ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേ അണിനിരന്നു. യുദ്ധത്തില്‍ ഇസ്രായേല്യര്‍ പരാജയപ്പെട്ടു.യുദ്ധക്കളത്തില്‍ വച്ചുതന്നെ നാലായിരത്തോളം ആളുകളെ ഫിലിസ്ത്യര്‍ വധിച്ചു.

3

ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ പറഞ്ഞു: ഫിലിസ്ത്യര്‍ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്തുകൊണ്ട് കര്‍ത്താവ് അനുവദിച്ചു? നമുക്ക് ഷീലോയില്‍നിന്നു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം. അവിടുന്ന് നമ്മുടെ മധ്യേവന്ന് ശത്രുക്കളില്‍ നിന്നു നമ്മെ രക്ഷിക്കും.

4

അങ്ങനെ, അവര്‍ ഷീലോയിലേക്ക് ആളയച്ച് കെരൂബുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു. പേടകത്തോടൊപ്പം ഏലിയുടെ പുത്രന്‍മാരായ ഹോഫ്‌നിയും ഫിനെഹാസും ഉണ്ടായിരുന്നു.

5

കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ മുഴുവന്‍ ആനന്ദം കൊണ്ട് ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു.

വാഗ്ദാനപേടകം നഷ്ടപ്പെടുന്നു
6

ആ ശബ്ദം ഫിലിസ്ത്യര്‍ കേട്ടു. ഹെബ്രായരുടെ കൂടാരത്തില്‍നിന്ന് പുറപ്പെടുന്ന ഈ ഉഗ്രാട്ടഹാസത്തിന്റെ സൂചനയെന്തെന്ന് അവര്‍ തിരക്കി. കര്‍ത്താവിന്റെ പേടകം കൂടാരത്തിലെത്തിയെന്ന് അവര്‍ മനസ്‌സിലാക്കി.

7

അപ്പോള്‍ ഫിലിസ്ത്യര്‍ ഭയചകിതരായി. അവര്‍ പറഞ്ഞു: പാളയത്തില്‍ ദേവന്‍മാര്‍ എത്തിയിട്ടുണ്ട്. നമ്മള്‍ നശിച്ചു! മുന്‍പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.

8

ആ ദേവന്‍മാരുടെ ശക്തിയില്‍നിന്ന് ആര്‍ നമ്മെ രക്ഷിക്കും? മരുഭൂമിയില്‍വച്ച് നിരവധി ബാധകള്‍കൊണ്ട് ഈജിപ്തുകാരെ ഞെരുക്കിയ ദേവന്‍മാരാണവര്‍.

9

ഫിലിസ്ത്യരേ, നിങ്ങള്‍ ധീരതയോടും പൗരുഷത്തോടും കൂടെ യുദ്ധം ചെയ്യുവിന്‍; അല്ലെങ്കില്‍ ഹെബ്രായര്‍ നമുക്കു അടിമകളായിരുന്നതുപോലെ നാം അവര്‍ക്ക് അടിമകളാകേണ്ടിവരും. അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിന്‍.

10

ഫിലിസ്ത്യര്‍ യുദ്ധം ചെയ്തു. ഇസ്രായേല്‍ പരാജയപ്പെട്ട് കൂടാരത്തിലേക്ക് പലായനം ചെയ്തു. വലിയൊരു നരവേട്ട നടന്നു. മുപ്പതിനായിരം പടയാളികള്‍ നിലംപതിച്ചു.

11

ദൈവത്തിന്റെ പേടകം ശത്രുക്കള്‍ കൈവശപ്പെടുത്തി. ഏലിയുടെ പുത്രന്‍മാരായ ഹോഫ്‌നിയും ഫിനെഹാസും വധിക്കപ്പട്ടു.

12

ബഞ്ചമിന്‍ ഗോത്രജനായ ഒരാള്‍ അന്നു തന്നെ യുദ്ധരംഗത്തു നിന്നോടി ഷീലോയിലെത്തി. അവന്‍ വസ്ത്രം വലിച്ചു കീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്തിരുന്നു.

13

അവന്‍ ഷീലോയില്‍ എത്തുമ്പോള്‍ ഏലി വഴിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പീഠത്തില്‍ ഇരിക്കുകയായിരുന്നു. ദൈവത്തിന്റെ പേടകത്തെക്കുറിച്ച് ആകുലചിത്തനുമായിരുന്നു അവന്‍ . പട്ടണത്തിലെത്തി ദൂതന്‍ വാര്‍ത്ത അറിയിച്ചപ്പോള്‍ പട്ടണവാസികള്‍ മുറവിളി കൂട്ടി.

14

ഏലി അതു കേട്ടു. എന്താണീ മുറവിളി? അവന്‍ ആരാഞ്ഞു. അപ്പോള്‍ ദൂതന്‍ ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു.

15

ഏലിക്കു തൊണ്ണൂറ്റെട്ടു വയസ്‌സുണ്ടായിരുന്നു. അവന്‍ മിക്കവാറും അന്ധനുമായിരുന്നു.

16

ദൂതന്‍ പറഞ്ഞു: ഞാന്‍ പടക്കളത്തില്‍ നിന്നു രക്ഷപെട്ടോടി ഇവിടെ എത്തിയതാണ്. മകനേ, എന്തു സംഭവിച്ചു എന്ന് ഏലി ചോദിച്ചു.

17

അവന്‍ പറഞ്ഞു: ഇസ്രായേല്‍ ഫിലിസ്ത്യരോട് തോറ്റോടി. ജനങ്ങളില്‍ നല്ലൊരു ഭാഗം കൊല്ലപ്പെട്ടു. അത് ഭയങ്കരമായ ഒരു പരാജയമായിരുന്നു. കൂടാതെ, അങ്ങയുടെ പുത്രന്‍മാരായ ഹോഫ്‌നിയെയും ഫിനെഹാസിനെയും അവര്‍ വധിച്ചു. ദൈവത്തിന്റെ പേടകം അവര്‍ കൈവശപ്പെടുത്തുകയും ചെയ്തു.

18

ദൈവത്തിന്റെ പേടകം എന്നു കേട്ടപ്പോള്‍ത്തന്നെ ഏലി വാതില്‍പടിക്കരികേയുള്ള പീഠത്തില്‍നിന്നു പിറകോട്ടു മറിഞ്ഞു. വൃദ്ധനും ക്ഷീണിതനുമായ അവന്‍ കഴുത്തൊടിഞ്ഞു മരിച്ചു. അവന്‍ നാല്‍പതു വര്‍ഷം ഇസ്രായേലില്‍ ന്യാധിപനായിരുന്നു.

19

ഏലിയുടെ ഗര്‍ഭിണിയായ മരുമകള്‍ക്ക് - ഫിനെഹാസിന്റെ ഭാര്യയ്ക്കു - പ്രസവ സമയം അടുത്തിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കള്‍ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭര്‍ത്താവും മരിച്ചെന്നും കേട്ടപ്പോള്‍ പ്രസവവേദന ശക്തിപ്പെട്ട് അവള്‍ ഉടനെ പ്രസവിച്ചു.

20

അവളെ പരിചരിച്ചിരുന്ന സ്ത്രീകള്‍ മരണാസന്നയായ അവളോടു ഭയപ്പെടേണ്ടാ, നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍, അവളതിനു മറുപടി പറയുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്തില്ല.

21

മഹത്വം ഇസ്രായേലില്‍ നിന്നു വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തന്റെ കുഞ്ഞിന് ഇക്കാബോദ് എന്നു പേരിട്ടു. കാരണം, ദൈവത്തിന്റെ പേടകം പിടിക്കപ്പെടുകയും അവളുടെ അമ്മായിയപ്പനും ഭര്‍ത്താവും നഷ്ടപ്പെടുകയും ചെയ്തു.

22

അവള്‍ വീണ്ടും പറഞ്ഞു: ദൈവത്തിന്റെ പേടകം പിടിക്കപ്പെട്ടതിനാല്‍ മഹത്വം ഇസ്രായേലില്‍ നിന്നു വിട്ടുപോയിരിക്കുന്നു.