1 തെസലോനിക്കാ 3

തിമോത്തേയോസ്
1

ഈ വേര്‍പാട് ദുസ്‌സഹമായിത്തീര്‍ന്നപ്പോള്‍ ആഥന്‍സില്‍ തനിച്ചുകഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

2

നിങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ തരാനുമായി, ഞങ്ങളുടെ സഹോദര നും ക്രിസ്തുവിന്റെ സുവിശേഷത്തില്‍ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമോത്തേയോസിനെ നിങ്ങളുടെ അടുത്തേക്ക് അയച്ചു.

3

പീഡനങ്ങള്‍ നിമിത്തം ആര്‍ക്കും ഇളക്കം തട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇതിനാണു ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കുതന്നെ അ റിയാമല്ലോ.

4

എന്തെന്നാല്‍, ഞങ്ങള്‍ക്കു ക ഷ്ടതകള്‍ സഹിക്കേണ്ടിവരുമെന്നു നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. അപ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. അതു നിങ്ങള്‍ക്കറിയുകയും ചെയ്യാം.

5

ഇക്കാരണത്താലാണ്, ഇനിയും കാത്തിരിക്കുക അസാധ്യമെന്നു വന്നപ്പോള്‍, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആളയച്ചത്. പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്‌നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.

6

എന്നാല്‍, തിമോത്തേയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്‌നേഹത്തെയും സംബന്ധിക്കുന്ന സദ്‌വാര്‍ത്തയുമായി ഞങ്ങളുടെ അടുത്തു മടങ്ങിയെത്തി. നിങ്ങള്‍ ഞങ്ങളെ സ്‌നേഹപൂര്‍വം സദാ സ്മരിക്കുന്നെന്നും, ഞങ്ങള്‍ നിങ്ങളെക്കാണാന്‍ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങള്‍ക്കും ഞങ്ങളെക്കാണാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ അറിയിച്ചു.

7

ഇക്കാരണത്താല്‍ സഹോദരരേ, എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു.

8

ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍, അതു നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ്.

9

ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെ പേരില്‍ ദൈവത്തിന് എങ്ങനെ നന്ദി പ്രകാശിപ്പിക്കും!

10

നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്തുന്നതിനുംവേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ ഥിക്കുന്നുണ്ട്.

11

നമ്മുടെ പിതാവായ ദൈവംതന്നെയും, നമ്മുടെ കര്‍ത്താവായ യേശുവും നിങ്ങളുടെ അടുത്തേക്കു ഞങ്ങളെ നയിക്കട്ടെ.

12

ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹംപോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടും ഉള്ള സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ.

13

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!