2 ദിനവൃത്താന്തം 11

റഹോബോവാം
1

റഹോബോവാം ജറുസലെമില്‍ എത്തിയതിനുശേഷം യൂദാഭവനത്തെയും ബഞ്ചമിന്‍ ഭവനത്തെയും വിളിച്ചുകൂട്ടി അവരില്‍ നിന്ന് ഇസ്രായേലിനോടു യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാന്‍ ഒരുലക്ഷത്തിയെണ്‍പതിനായിരം യോദ്ധാക്കളെ തിരഞ്ഞെടുത്തു.

2

എന്നാല്‍, ദൈവപുരുഷനായ ഷെമായായോട് കര്‍ത്താവ് അരുളിച്ചെയ്തു:

3

സോളമന്റെ മകനും യൂദാരാജാവുമായ റഹോബോവാമിനോടും യൂദായിലും ബഞ്ചമിനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക,

4

കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ അങ്ങോട്ടു പോവുകയോ നിന്റെ സഹോദരരോടു യുദ്ധം ചെയ്യുകയോ അരുത്. ആളുകളെ അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചയയ്ക്കുക. എന്റെ ഹിതമനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. അവര്‍ കര്‍ത്താവിന്റെ വാക്കു കേട്ടു മടങ്ങിപ്പോയി. ജറോബോവാമിനോടു യുദ്ധത്തിനു പോയില്ല.

5

റഹോബോവാം ജറുസലെമില്‍വച്ച് യൂദായുടെ സുരക്ഷിതത്വത്തിനായി പട്ടണങ്ങള്‍ പണിയിച്ചു.

6

ബേത്‌ലെഹെം, ഏഥാം, തെക്കോവാ,

7

ബെത്‌സൂര്‍, സൊക്കോ, അദുല്ലാം,

8

ഗത്ത്, മരേഷാ, സിഫ്,

9

അദൊരായും, ലാഖിഷ്, അസേക്കാ,

10

സോറാ, അയ്യാലോന്‍, ഹെബ്രോണ്‍ എന്നിവ പണിതു. യൂദായിലും ബഞ്ചമിനിലും ഉള്ള സുരക്ഷിത നഗരങ്ങളാണിവ.

11

കോട്ടകള്‍ സുശക്ത മാക്കി; ഓരോന്നിലും അധിപന്‍മാരെ നിയമിച്ചു; ഭക്ഷണസാധനങ്ങള്‍, എണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചു.

12

ഓരോ പട്ടണത്തിലും കുന്തങ്ങളും പരിചകളും ശേഖരിച്ച് അവ ബലിഷ്ഠമാക്കി. യൂദായും ബഞ്ചമിനും അവന്റെ നിയന്ത്രണത്തിലായി.

13

ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ വസിച്ചിരുന്ന പുരോഹിതന്‍മാരും ലേവ്യരും റഹോബോവാമിന്റെ അടുക്കല്‍ അഭയം തേടി.

14

കര്‍ത്താവിന് പുരോഹിത ശുശ്രൂഷ ചെയ്യുന്നതില്‍ നിന്നു ലേവ്യരെ ജറോബോവാമും പുത്രന്‍മാരും ബഹിഷ്‌കരിച്ചതിനാലാണ് സ്വന്തം സ്ഥലവും അവകാശങ്ങളും ഉപേക്ഷിച്ച് അവര്‍ യൂദായിലേക്കും ജറുസലെമിലേക്കും വന്നത്.

15

താനുണ്ടാക്കിയ പൂജാഗിരികളില്‍ ആരാധന നടത്താനും ദുര്‍ഭൂതങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും ശുശ്രൂഷചെയ്യാനും ജറോബോവാം പുരോഹിതന്‍മാരെ നിയമിച്ചു.

16

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വം തേടിയിരുന്നവര്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും നിന്നു ലേവ്യരുടെ പിന്നാലെ ജറുസലെമില്‍ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനു ബലി അര്‍പ്പിക്കാന്‍ വന്നു.

17

അവര്‍ യൂദാരാജ്യം പ്രബലമാക്കി; മൂന്നുവര്‍ഷക്കാലം അവര്‍ ദാവീദിന്റെയും സോളമന്റെയും മാര്‍ഗത്തില്‍ ചരിച്ചു. അക്കാലമത്രയും സോളമന്റെ മകനായ റഹോബോവാം സുരക്ഷിതനായിരുന്നു.

18

ദാവീദിന്റെ മകന്‍ യരിമോത്തിന്റെയും ജസ്‌സെയുടെ മകനായ എലിയാബിന്റെ മകന്‍ അബിഹായിലിന്റെയും മകള്‍ മഹലത്തിനെ റഹോബോവാം വിവാഹം ചെയ്തു.

19

അവര്‍ക്ക്‌യവൂഷ്, ഷെമറിയാ, സാഹം എന്നീ പുത്രന്‍മാര്‍ ജനിച്ചു.

20

അതിനുശേഷം അവന്‍ അബ്‌സലോമിന്റെ മകള്‍ മാഖായെ ഭാര്യയായി സ്വീകരിച്ചു. അവര്‍ക്ക് അബിയാ, അത്തായി, സിസാ, ഷെലോമിത് എന്നിവര്‍ ജനിച്ചു.

21

റഹോബോവാമിനു പതിനെട്ടു ഭാര്യമാരും അറുപത് ഉപനാരികളും ഇരുപത്തെട്ടു പുത്രന്‍മാരും അറുപത് പുത്രിമാരും ഉണ്ടായിരുന്നു. തന്റെ മറ്റു ഭാര്യമാരെയും ഉപനാരികളെയുംകാള്‍ അധികമായി അവന്‍ അബ്‌സലോമിന്റെ മകളായ മാഖായെ സ്‌നേഹിച്ചു.

22

മാഖായുടെ മകന്‍ അബിയായെ രാജാവാക്കാന്‍ ആഗ്രഹിച്ചതിനാല്‍ അവനെ രാജകുമാരന്‍മാരില്‍ പ്രമുഖനാക്കി.

23

അവന്‍ പുത്രന്‍മാരെ യൂദായിലും ബഞ്ചമിനിലുമുള്ള സകല സുരക്ഷിത നഗരങ്ങളിലും ദേശാധിപതികളായി തന്ത്രപൂര്‍വം നിയമിച്ചു. അവര്‍ക്കു വേണ്ടതെല്ലാം സമൃദ്ധമായി കൊടുത്തു. അവര്‍ക്ക് അനേകം ഭാര്യമാരെയും നേടിക്കൊടുത്തു.