2 ദിനവൃത്താന്തം 12

1

റഹോബോവാമിന്റെ ഭരണം സുസ്ഥിരവും സുശക്തവുമായപ്പോള്‍ അവനും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ നിയമം ഉപേക്ഷിച്ചു.

2

അവര്‍ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചതിനാല്‍ റഹോബോവാമിന്റെ അഞ്ചാം ഭരണവര്‍ഷം ഈജിപ്തുരാജാവായ ഷീഷാക്ക്

3

ആയിരത്തിയിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി ജറുസലെമിനെതിരേ വന്നു. ലിബിയരും സൂക്കിയരും എത്യോപ്യരുമായി അസംഖ്യം ആളുകളും അവനോടൊത്തുണ്ടായിരുന്നു.

4

അവര്‍ യൂദായിലെ സുരക്ഷിതനഗരങ്ങള്‍ കീഴടക്കി ജറുസലെം വരെ എത്തി.

5

റഹോബോവാമിനോടും ഷീഷാക്കിനെ ഭയന്നു ജറുസലെമില്‍ സമ്മേളിച്ച യൂദാപ്രഭുക്കന്‍മാരോടും പ്രവാചകനായ ഷെമായാ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചതിനാല്‍, ഞാന്‍ നിങ്ങളെയും ഉപേക്ഷിച്ചു ഷീഷാക്കിന്റെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നു.

6

അപ്പോള്‍ രാജാവും ഇസ്രായേല്‍പ്രഭുക്കന്‍മാരും എളിമപ്പെട്ട്, കര്‍ത്താവ് നീതിമാനാണ് എന്ന് ഏറ്റുപറഞ്ഞു.

7

അവര്‍ എളിമപ്പെട്ടു എന്നു കണ്ട് കര്‍ത്താവ് ഷെമായായോട് അരുളിച്ചെയ്തു: അവര്‍ തങ്ങളെത്തന്നെതാഴ്ത്തി; ഇനി ഞാന്‍ അവരെ നശിപ്പിക്കുകയില്ല. ഞാന്‍ അവര്‍ക്കു മോചനം നല്‍കും; ജറുസലെമിന്റെ മേല്‍ എന്റെ ക്രോധം ഷീഷാക്കുവഴി ചൊരിയുകയില്ല.

8

എന്നാലും അവര്‍ അവനു ദാസന്‍മാരായിത്തീരും. എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്‍മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം അവര്‍ അറിയും.

9

ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിലെത്തി. ദേവാലയത്തിലെയും രാജകൊട്ടാരത്തിലെയും സകല നിക്‌ഷേപങ്ങളും എടുത്തു കൊണ്ടുപോയി. സോളമന്‍ നിര്‍മിച്ച പൊന്‍പരിചകളും കൊണ്ടുപോയി.

10

റഹോബോവാം രാജാവ് അതിനു പകരം ഓട്ടുപരിചകള്‍ നിര്‍മിച്ചു കൊട്ടാരകാവല്‍ക്കാരുടെ മേലാളന്‍മാരെ ഏല്‍പ്പിച്ചു.

11

രാജാവ് ദേവാലയത്തിലേക്കു പോകുമ്പോള്‍ കാവല്‍ക്കാര്‍ അതു ധരിച്ചുകൊണ്ടു നില്‍ക്കും; പിന്നീടു കാവല്‍പ്പുരയില്‍ സൂക്ഷിക്കും.

12

രാജാവ് എളിമപ്പെട്ടതിനാല്‍ സമൂലനാശത്തിനിടയാകാതെ കര്‍ത്താവിന്റെ ക്രോധം അവനില്‍നിന്നകന്നു പോയി. യൂദായുടെ സ്ഥിതി പൊതുവേ മെച്ചമായിരുന്നു.

13

റഹോബോവാം പ്രാബല്യത്തോടെ ജറുസലെമില്‍ വാണു. ഭരണമേല്‍ക്കുമ്പോള്‍ അവന് നാല്‍പത്തിയൊന്ന് വയസ്‌സുണ്ടായിരുന്നു. തന്റെ നാമം നിലനിര്‍ത്തുന്നതിന് കര്‍ത്താവ് ഇസ്രായേല്‍ ഗോത്രത്തില്‍ നിന്നു തിരഞ്ഞെടുത്ത നഗരമായ ജറുസലെമില്‍ അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു. അമ്മോന്യയായ നാമാ ആയിരുന്നു അവന്റെ അമ്മ.

14

റഹോബോവാം തിന്‍മ പ്രവര്‍ത്തിച്ചു. അവന്‍ ഹൃദയപൂര്‍വം കര്‍ത്താവിനെ അന്വേഷിച്ചില്ല.

15

ഷെമായാ പ്രവാചകന്റെയും ഇദ്‌ദോ ദീര്‍ഘദര്‍ശിയുടെയും ദിനവൃത്താന്തങ്ങളില്‍ റഹോബോവാമിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. റഹോബോവാമും ജറോബോവാമും തമ്മില്‍ നിരന്തരം യുദ്ധം നടന്നു.

16

റഹോബോവാം പിതാക്കന്‍മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ അബിയാ ഭരണമേറ്റു.