2 ദിനവൃത്താന്തം 13

അബിയാ
1

ജറോബോവാം രാജാവിന്റെ പതിനെട്ടാം ഭരണവര്‍ഷം അബിയാ യൂദായില്‍ വാഴ്ച തുടങ്ങി.

2

അവന്‍ ജറുസലെമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊറിയേലിന്റെ മകള്‍ മിക്കായാ ആയിരുന്നു അവന്റെ അമ്മ. അബിയായും ജറോബോവാമും തമ്മില്‍യുദ്ധം നടന്നു.

3

വീരപരാക്രമികളായ നാലുലക്ഷം യോദ്ധാക്കളോടുകൂടി അബിയാ യുദ്ധത്തിനു പുറപ്പെട്ടു. ജറോബോവാം എട്ടുലക്ഷം യുദ്ധവീരന്‍മാരെ അണിനിരത്തി.

4

എഫ്രായിം മലമ്പ്രദേശത്തുള്ള സെമറായീം മലയില്‍ നിന്നു കൊണ്ട് അബിയാ വിളിച്ചുപറഞ്ഞു: ജറോബോവാമും സകല ഇസ്രായേല്യരും കേള്‍ക്കട്ടെ.

5

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ലവണയുടമ്പടിയാല്‍ ദാവീദിനും പുത്രന്‍മാര്‍ക്കും ഇസ്രായേലിന്റെ രാജത്വം ശാശ്വതമായി നല്‍കിയിരിക്കുന്നത് നിങ്ങള്‍ക്കറിഞ്ഞുകൂടേ?

6

എങ്കിലും നെബാത്തിന്റെ മകന്‍ ജറോബോവാം ദാവീദിന്റെ മകനായ സോളമന്റെ ദാസനായിരിക്കെ തന്റെ യജമാനനെതിരായി മത്‌സരിച്ചു.

7

നിസ്‌സാരരും ദുര്‍വൃത്തരുമായ ഏതാനും പേര്‍ അവനോടു ചേര്‍ന്ന് സോളമന്റെ മകനായ റഹോബോവാമിനെ എതിര്‍ത്തു. പ്രായവും പക്വതയും എത്താത്ത അവന് അവരെ ചെറുത്തു നില്‍ക്കാന്‍ സാധിച്ചില്ല.

8

നിങ്ങള്‍ക്ക് സംഖ്യാബലം ഉണ്ട്. ജറോബോവാം ഉണ്ടാക്കിത്തന്ന പൊന്‍ കാളക്കുട്ടികള്‍ ദൈവങ്ങളായും ഉണ്ട്. തന്നിമിത്തം ദാവീദിന്റെ സന്തതിക്കു നല്‍കിയിരിക്കുന്ന രാജത്വത്തോടു ചെറുത്തുനില്‍ക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?

9

കര്‍ത്താവിന്റെ പുരോഹിതന്‍മാരായ അഹറോന്റെ പുത്രന്‍മാരെയും ലേവ്യരെയും തുരത്തിയിട്ട് മറ്റു ജനതകളെപ്പോലെ നിങ്ങള്‍ സ്വന്തമായി പുരോഹിതന്‍മാരെ നിയോഗിച്ചില്ലേ? തന്നെത്തന്നെ പ്രതിഷ്ഠിക്കാന്‍ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏവനും, ദൈവമെന്നു പറയപ്പെടുന്ന നിന്റെ ദേവന്‍മാര്‍ക്കു പുരോഹിതനായിത്തീരുന്നു.

10

എന്നാല്‍, കര്‍ത്താവാണ് ഞങ്ങളുടെ ദൈവം. അവിടുത്തെ ഞങ്ങള്‍ പരിത്യജിച്ചിട്ടില്ല. കര്‍ത്താവിനു ശുശ്രുഷ ചെയ്യാന്‍ അഹറോന്റെ പുത്രന്‍മാരും അവരെ സഹായിക്കാന്‍ ലേവ്യരും ഞങ്ങള്‍ക്കുണ്ട്.

11

അവര്‍ എന്നും രാവിലെയും വൈകുന്നേരവും കര്‍ത്താവിനു ദഹനബലികളും പരിമളധൂപങ്ങളും അര്‍പ്പിക്കുന്നു. തനി സ്വര്‍ണം കൊണ്ടുള്ള മേശമേല്‍ തിരുസാന്നിധ്യയപ്പം വയ്ക്കുന്നു. എല്ലാ സായാഹ്‌നത്തിലും കത്തിക്കുവാന്‍ വേണ്ടി അവര്‍ പൊന്‍ വിളക്കുകാലും വിളക്കുകളും ഭംഗിയായി സൂക്ഷിക്കുന്നു. ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ പാലിക്കുന്നു. നിങ്ങളോ അവിടുത്തെ പരിത്യജിച്ചിരിക്കുന്നു.

12

ദൈവമാണ് ഞങ്ങളുടെ നായകന്‍. നിങ്ങള്‍ക്ക് എതിരേ യുദ്ധകാഹളം മുഴക്കാന്‍ അവിടുത്തെ പുരോഹിതന്‍മാര്‍ യുദ്ധകാഹളവുമായി ഞങ്ങളോടൊപ്പമുണ്ട്. ഇസ്രായേല്‍ സന്തതികളേ, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോട്‌ യുദ്ധത്തിനൊരുമ്പെടരുത്. നിങ്ങള്‍ വിജയിക്കുകയില്ല.

13

ജറോബോവാം, യൂദാസൈന്യത്തെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ പതിയിരുപ്പുകാരെ അയച്ചിരുന്നു. അങ്ങനെ സൈന്യം മുന്‍പിലും പതിയിരുപ്പുകാര്‍ പിന്നിലുമായി യൂദായെ വളഞ്ഞു.

14

മുന്നിലും പിന്നിലും ആക്രമണമുണ്ടായപ്പോള്‍ യൂദാസൈന്യം കര്‍ത്താവിനോടു നിലവിളിച്ചു. പുരോഹിതന്‍മാര്‍ കാഹളം ഊതി.

15

യൂദാസൈന്യം പോര്‍വിളി നടത്തി. അവര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ അബിയായുടെയും യൂദായുടെയും മുന്‍പില്‍ ജറോബോവാമിനെയും ഇസ്രായേലിനെയും ദൈവം തോല്‍പിച്ചു.

16

ഇസ്രായേല്‍സൈന്യം യൂദായുടെ മുന്‍പില്‍ തോറ്റോടി. ദൈവം അവരെ യൂദായുടെ കൈകളില്‍ ഏല്‍പിച്ചു.

17

അബിയായും സൈന്യവും കൂട്ടക്കൊല നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കള്‍ അവിടെ മരിച്ചുവീണു.

18

അന്ന് ഇസ്രായേല്‍ കീഴടങ്ങി. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവില്‍ ആശ്രയിച്ചതിനാല്‍ യൂദാ വിജയം കൈവരിച്ചു.

19

അബിയാ ജറോബോവാമിനെ പിന്‍തുടര്‍ന്ന്, ബഥേല്‍, യെഷാനാ, എഫ്രോണ്‍ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും പിടിച്ചെടുത്തു.

20

അബിയായുടെ കാലത്ത് ജറോബോവാമിനു അധികാരം വീണ്ടെടുക്കാന്‍ സാധിച്ചില്ല. കര്‍ത്താവ് അവനെ ശിക്ഷിച്ചു; അവന്‍ മരിച്ചു. എന്നാല്‍, അബിയാ പ്രാബല്യം നേടി.

21

അവന് പതിനാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്‍മാരും പതിനാറു പുത്രിമാരും ഉണ്ടായിരുന്നു.

22

അബിയായുടെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ വാക്കുകളും പ്രവര്‍ത്തന ശൈലിയുമെല്ലാം ഇദ്‌ദോ പ്രവാചകന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.