2 ദിനവൃത്താന്തം 15

1

ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ മകന്‍ അസറിയായുടെമേല്‍ വന്നു.

2

അവന്‍ ആസായുടെ അടുത്തു ചെന്നു പറഞ്ഞു: ആസാ രാജാവേ, യൂദാ - ബഞ്ചമിന്‍ നിവാസികളേ, കേള്‍ക്കുവിന്‍, നിങ്ങള്‍ കര്‍ത്താവിനോടു ചേര്‍ന്നിരിക്കുന്നിടത്തോളം കാലം അവിടുന്ന് നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടുത്തെ അന്വേഷിച്ചാല്‍ കണ്ടെണ്ടത്തും. നിങ്ങള്‍ അവിടുത്തെ പരിത്യജിച്ചാല്‍ അവിടുന്ന് നിങ്ങളെയും പരിത്യജിക്കും.

3

സത്യദൈവമോ പഠിപ്പിക്കാന്‍ പുരോഹിതനോ നിയമമോ ഇല്ലാതെ ഇസ്രായേല്‍ ദീര്‍ഘകാലം കഴിച്ചു.

4

എന്നാല്‍, കഷ്ടതകള്‍ നേരിട്ടപ്പോള്‍ അവര്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിഞ്ഞു; അവര്‍ അവിടുത്തെ അന്വേഷിച്ചു; കണ്ടെണ്ടത്തി.

5

അന്നു സകല ദേശങ്ങളിലും അക്രമങ്ങളും കലാപങ്ങളും നടമാടിയിരുന്നതിനാല്‍ , ആരും സുരക്ഷിതരായിരുന്നില്ല.

6

ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതിനാല്‍ ജനത ജനതയ്‌ക്കെതിരായും നഗരം നഗരത്തിനെതിരായും യുദ്ധം ചെയ്തു ഛിന്നഭിന്നമായി.

7

നിങ്ങള്‍ ധീരന്‍മാരായിരിക്കുവിന്‍. നിങ്ങളുടെ കൈകള്‍ തളരാതിരിക്കട്ടെ. നിങ്ങളുടെ പ്രവൃത്തികള്‍ക്കു പ്രതിഫലം ലഭിക്കും.

8

ഒദേദിന്റെ മകന്‍ അസറിയായുടെ പ്രവചനം കേട്ട് ആസാ ധൈര്യപ്പെട്ടു. യൂദായിലും ബഞ്ചമിനിലും എഫ്രായിം മലമ്പ്രദേശത്തും അവന്‍ പിടിച്ചടക്കിയ നഗരങ്ങളിലും നിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കികളഞ്ഞു. ദേവാലയ പൂമുഖത്തിന്റെ മുന്‍പിലുണ്ടായിരുന്ന കര്‍ത്താവിന്റെ ബലിപീഠം പുനരുദ്ധരിച്ചു.

9

കര്‍ത്താവ് ആസായോടുകൂടെ ഉണ്ടെന്നു മനസ്‌സിലാക്കിയപ്പോള്‍ എഫ്രായിം, മനാസ്‌സെ, ശിമയോന്‍ എന്നീ ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്ന് അനേകര്‍ അവനോടു ചേര്‍ന്ന് അവന്റെ രാജ്യത്തു താമസമാക്കി. യൂദായ്ക്കും ബഞ്ചമിനും പുറമേ ഇസ്രായേലില്‍ നിന്നു കൂറുമാറി വന്നവരെയും ആസാ വിളിച്ചുകൂട്ടി.

10

ആസായുടെ പതിനഞ്ചാം ഭരണവര്‍ഷം മൂന്നാംമാസം എല്ലാവരും ജറുസലെമില്‍ സമ്മേളിച്ചു.

11

തങ്ങള്‍ കൊണ്ടുവന്ന കൊള്ളമുതലില്‍ നിന്ന് എഴുനൂറു കാളകളെയും ഏഴായിരം ആടുകളെയും അന്ന് അവര്‍ കര്‍ത്താവിനു ബലിയര്‍പ്പിച്ചു.

12

തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടി അന്വേഷിക്കുമെന്നും

13

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.

14

ആര്‍ത്തുവിളിച്ച്, കൊമ്പും കുഴലും ഊതിക്കൊണ്ട് കര്‍ത്താവിന്റെ നാമത്തില്‍ അവര്‍ ശപഥം ചെയ്തു.

15

യൂദാ മുഴുവനും ഈ ശപഥത്തില്‍ ആഹ്‌ളാദിച്ചു. പൂര്‍ണഹൃദയത്തോടെ പ്രതിജ്ഞചെയ്യുകയും പൂര്‍ണമനസ്‌സോടെ കര്‍ത്താവിനെ അന്വേഷിക്കുകയും ചെയ്തു. അവിടുന്ന് അവര്‍ക്ക് ദര്‍ശനമരുളി; എങ്ങും സ്വസ്ഥത നല്‍കുകയും ചെയ്തു.

16

ആസാരാജാവിന്റെ പിതാമഹി മാഖാ അഷേരാ ദേവതയുടെ മ്‌ളേച്ഛവിഗ്രഹം ഉണ്ടാക്കിയതിനാല്‍ അവളെ അമ്മറാണി എന്ന സ്ഥാനത്തുനിന്നു മാറ്റി. ആസാ ആ വിഗ്രഹം വെട്ടിമുറിച്ചു കഷണങ്ങളാക്കി, കിദ്രോന്‍തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു.

17

പൂജാഗിരികള്‍ ഇസ്രായേലില്‍ നിന്നു നീക്കം ചെയ്തില്ലെങ്കിലും ജീവിതകാലം മുഴുവനും ആസാ ഹൃദയവിശുദ്ധി പാലിച്ചു.

18

തന്റെ പിതാവും താനും കാഴ്ചവച്ച സ്വര്‍ണവും വെള്ളിയും പാത്രങ്ങളും അവന്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നു.

19

അവന്റെ മുപ്പത്തിയഞ്ചാം ഭരണവര്‍ഷം വരെ യുദ്ധമൊന്നും ഉണ്ടായില്ല