2 ദിനവൃത്താന്തം 16

1

ആസായുടെ മുപ്പത്തിയാറാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായ ബാഷാ യൂദായ്‌ക്കെതിരേ പുറപ്പെട്ടു. യൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാന്‍ അവന്‍ റാമാ നിര്‍മിച്ചു തുടങ്ങി.

2

ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്‍ഡാരത്തില്‍നിന്നു സ്വര്‍ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന സിറിയാരാജാവായ ബന്‍ഹദാദിന് കൊടുത്തയച്ചു കൊണ്ടു പറഞ്ഞു:

3

നമ്മുടെ പിതാക്കന്‍മാര്‍ തമ്മില്‍ ഉണ്ടായിരുന്നതുപോലെ നമുക്കും ഒരു സഖ്യം ചെയ്യാം. ഞാനിതാ സ്വര്‍ണവും വെള്ളിയും സമ്മാനമായി അയയ്ക്കുന്നു. ഇസ്രായേല്‍ രാജാവായ ബാഷാ എന്റെ രാജ്യത്തുനിന്നു പിന്‍മാറുന്നതിന് അവനുമായുള്ള സഖ്യം വിച്‌ഛേദിക്കുക.

4

ആസാ രാജാവിന്റെ അഭ്യര്‍ഥന സ്വീകരിച്ചു ബന്‍ഹദാദ് സേനാധിപന്‍മാരെ ഇസ്രായേല്‍ നഗരങ്ങള്‍ക്കെതിരേ അയച്ചു. അവര്‍ ഈയോന്‍, ദാന്‍, ആബേല്‍മയിം എന്നിവയും നഫ്താലിയിലെ എല്ലാ സംഭരണനഗരങ്ങളും പിടിച്ചടക്കി.

5

ഇതു കേട്ടപ്പോള്‍ ബാഷാ റാമായുടെ പണി നിര്‍ത്തിവച്ചു.

6

ആസാരാജാവ് യൂദാനിവാസികളെയെല്ലാം കൂട്ടി റാമാ പണിയാന്‍ ബാഷാ കൊണ്ടുവന്നു വച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുപോയി. അവകൊണ്ടു ഗേബയും മിസ്പായും പണിതു.

7

ആ സമയത്ത് ഹനാനി ദീര്‍ഘദര്‍ശി യൂദാരാജാവായ ആസായുടെ അടുത്തു ചെന്നു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവില്‍ ആശ്രയിക്കാതെ സിറിയാരാജാവിനെ അഭയം തേടിയതിനാല്‍ സിറിയാരാജാവിന്റെ സൈന്യം നിന്റെ കൈയില്‍നിന്നു രക്ഷപെട്ടു.

8

അസംഖ്യം രഥങ്ങളും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യമല്ലേ എത്യോപ്യര്‍ക്കും ലിബിയര്‍ക്കും ഉണ്ടായിരുന്നത്? എന്നിട്ടും നീ കര്‍ത്താവില്‍ ആശ്രയിച്ചതിനാല്‍ അവിടുന്ന് അവരെ നിന്റെ കൈയില്‍ ഏല്‍പിച്ചുതന്നു.

9

തന്റെ മുന്‍പില്‍ നിഷ്‌കളങ്കരായി വര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി ശക്തി പ്രകടിപ്പിക്കുവാന്‍ കര്‍ത്താവിന്റെ ദൃഷ്ടികള്‍ ഭൂമിയിലുടനീളം പായുന്നു. എന്നാല്‍ നീ ചെയ്തത് ഭോഷത്തമാണ്. ഇനിയുദ്ധം നിന്നെ വിട്ടുമാറുകയില്ല.

10

ആസാ കോപിച്ച്, ദീര്‍ഘദര്‍ശിയെ ചങ്ങലയാല്‍ ബന്ധിച്ചു കാരാഗൃഹത്തിലടച്ചു. കാരണം, ഈ വാക്കുകള്‍ അവനെ പ്രകോപിപ്പിച്ചു. അന്ന് ആസാ ജനത്തില്‍ ചിലരെ ക്രൂരമായി പീഡിപ്പിച്ചു.

11

ആസായുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം യൂദായുടെയും ഇസ്രായേലിന്റെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

12

തന്റെ മുപ്പത്തിയൊന്‍പതാം ഭരണവര്‍ഷം ആസായുടെ കാലില്‍ രോഗബാധയുണ്ടായി. അതു മൂര്‍ച്ഛിച്ചിട്ടും അവന്‍ വൈദ്യന്‍മാരിലല്ലാതെ കര്‍ത്താവില്‍ ആശ്രയിച്ചില്ല.

13

നാല്‍പത്തിയൊന്നാം ഭരണവര്‍ഷം ആസാ പിതാക്കന്‍മാരോടു ചേര്‍ന്നു.

14

ദാവീദിന്റെ നഗരത്തില്‍ തനിക്കുവേണ്ടി തയ്യാറാക്കിയ കല്ലറയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. വിദഗ്ധമായി കൂട്ടിയെടുത്ത പലവിധ പരിമളദ്രവ്യങ്ങള്‍ കൊണ്ടു നിറച്ച മഞ്ചത്തില്‍ അവനെ കിടത്തി. അവന്റെ ബഹുമാനത്തിനായി വലിയൊരു തീക്കൂന കൂട്ടി.