2 ദിനവൃത്താന്തം 17

യഹോഷാഫാത്ത്
1

ആസായ്ക്കു ശേഷം മകന്‍ യഹോഷാഫാത്ത് രാജാവായി. അവന്‍ ഇസ്രായേലിനെതിരേ തന്റെ നില ഭദ്രമാക്കി.

2

യൂദായിലെ സുരക്ഷിത നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും, എഫ്രായിം ദേശത്തു നിന്നു തന്റെ പിതാവായ ആസാ പിടിച്ചെടുത്ത പട്ടണങ്ങളിലും പട്ടാളത്തെ നിയോഗിച്ചു.

3

തന്റെ പിതാവിന്റെ ആദ്യകാല മാതൃകയനുസരിച്ച്, ബാലിനെ സേവിക്കാതിരുന്നതിനാല്‍ കര്‍ത്താവ്‌ യഹോഷാഫാത്തിനോടുകൂടി ഉണ്ടായിരുന്നു.

4

അവന്‍ പിതാവിന്റെ ദൈവത്തെ തേടുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്തു. ഇസ്രായേല്‍ രാജാക്കന്‍മാരുടെ മാര്‍ഗം സ്വീകരിച്ചതുമില്ല.

5

കര്‍ത്താവ്‌ യഹോഷാഫാത്തിന് രാജ്യത്തിന്റെ പൂര്‍ണനിയന്ത്രണം നല്‍കി. യൂദാ മുഴുവനും അവനു കാഴ്ചകള്‍ കൊണ്ടുവന്നു. അങ്ങനെ അവന്റെ ധനവും മാനവും പെരുകി.

6

അവന്‍ കര്‍ത്താവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു; യൂദായിലെ പൂജാഗിരികളും അഷേരാപ്രതിഷ്ഠകളും നശിപ്പിച്ചു.

7

തന്റെ മൂന്നാം ഭരണവര്‍ഷം യഹോഷാഫാത്ത് യൂദാനഗരങ്ങളില്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഉപദേഷ്ടാക്കളായി ബന്‍ഹായില്‍, ഒബാദിയാ, സഖറിയാ, നെത്തനേല്‍, മിഖായാ എന്നിവരെ അയച്ചു.

8

അവരോടൊപ്പം ലേവ്യരായ ഷെമായ, നെഥാനിയാ, സെബദിയാ, അസഹേല്‍, ഷെമിറാമോത്ത്, യഹോനാഥാന്‍, അദോനിയാ, തോബിയാ, തോബ് അദോനിയാ എന്നിവരെയും പുരോഹിതന്‍മാരായ എലിഷാമാ, യഹോറാം എന്നിവരെയും അയച്ചു.

9

അവര്‍ കര്‍ത്താവിന്റെ നിയമഗ്രന്ഥവുമായി യൂദാനഗരങ്ങളിലെല്ലാം ചെന്നു ജനത്തെ പഠിപ്പിച്ചു.

10

യൂദായ്ക്കു ചുറ്റുമുള്ള രാജ്യങ്ങളില്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭീതി പരന്നതിനാല്‍ അവരാരും യഹോഷാഫാത്തിനെതിരേ യുദ്ധത്തിനു പോയില്ല.

11

ഫിലിസ്ത്യരില്‍ ചിലര്‍യഹോഷാഫാത്തിനു കാഴ്ചയായി ധാരാളം വെള്ളിയും മറ്റു സമ്മാനങ്ങളും കൊണ്ടു വന്നു. ഏഴായിരത്തിയെഴുനൂറു ചെമ്മരിയാടുകളെയും ഏഴായിരത്തിയെഴുനൂറു കോലാടുകളെയും അറബികള്‍ സമ്മാനിച്ചു.

12

യഹോഷാഫാത്ത് അടിക്കടി പ്രബലനായിക്കൊണ്ടിരുന്നു. യൂദായിലെങ്ങും കോട്ടകളും സംഭരണനഗരങ്ങളും പണിതു.

13

അവിടെ ധാരാളം വിഭവങ്ങള്‍ ശേഖരിച്ചു. ജറുസലെമില്‍ വീരയോദ്ധാക്കളുടെ വ്യൂഹങ്ങളെ നിയോഗിച്ചു.

14

ഗോത്രക്രമത്തില്‍ അവരുടെ പേരുവിവരം: യൂദാഗോത്രത്തിലെ സഹസ്രാധിപന്‍മാരുടെ തലവന്‍ അദ്‌നാ - അവന്റെ കീഴില്‍ മൂന്നു ലക്ഷം പടയാളികള്‍.

15

രണ്ടാമന്‍, യഹോഹനാന്‍ - അവന്റെ കീഴില്‍ രണ്ടു ലക്ഷത്തിയെണ്‍പതിനായിരം പേര്‍.

16

മൂന്നാമന്‍ സിക്രിയുടെ മകന്‍ അമസിയാ - കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി തന്നെത്തന്നെ സമര്‍പ്പിച്ച അവന്റെ കീഴില്‍ രണ്ടുലക്ഷം പേര്‍.

17

ബഞ്ചമിന്‍ ഗോത്രത്തിന്റെ സൈന്യാധിപന്‍ എലിയാദാ - വീരപരാക്രമിയായ അവന്റെ കീഴില്‍ പരിചയും വില്ലും ഉപയോഗിക്കുന്ന പടയാളികള്‍ രണ്ടുലക്ഷം.

18

നാലാമന്‍, യഹോസബാദ് - അവന്റെ കീഴില്‍ ആയുധധാരികള്‍ ഒരു ലക്ഷത്തിയെണ്‍പതിനായിരം.

19

യൂദായിലെ സുരക്ഷിതനഗരങ്ങളില്‍ നിയമിച്ചിരുന്നവര്‍ക്കു പുറമേയുള്ള രാജസേവകരാണിവര്‍.