2 ദിനവൃത്താന്തം 18

ആഹാബ്
1

യഹോഷാഫാത്തിനു സമ്പത്തും പ്രശസ്തിയും വര്‍ധിച്ചു. അവന്‍ ആഹാബു കുടുംബവുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു.

2

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം യഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവനെയും കൂടെയുള്ളവരെയും സത്കരിച്ചു. അങ്ങനെ റാമോത്ത്‌വേഗിലയാദിനെതിരേ യുദ്ധം ചെയ്യുവാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അവനെ പ്രേരിപ്പിച്ചു.

3

ഇസ്രായേല്‍രാജാവായ ആഹാബ് യൂദാരാജാവായ യഹോഷാഫാത്തിനോടു ചോദിച്ചു: റാമോത്ത്‌വേഗിലയാദിലേക്ക് നീ എന്നോടുകൂടി വരുമോ? യഹോഷാഫാത്ത് മറുപടി പറഞ്ഞു: നീ തയ്യാറാണെങ്കില്‍ ഞാനും തയ്യാര്‍. എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെ തന്നെ. ഞങ്ങള്‍ നിങ്ങളോടൊത്തു യുദ്ധത്തിനു പോരാം.

4

അവന്‍ തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഹിതം ആരായാം.

5

അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്‍മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറു പേരുണ്ടായിരുന്നു. അവന്‍ അവരോടു ചോദിച്ചു: റാമോത്ത് വേഗിലയാദിനോടു യുദ്ധം ചെയ്യാന്‍ ഞാന്‍ പോകണമോ വേണ്ടായോ? അവര്‍ പറഞ്ഞു: പോവുക. ദൈവം അത് രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.

6

അപ്പോള്‍ യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഇംഗിതം ആരായാന്‍ അവിടുത്തെ പ്രവാചകനായി മറ്റാരും ഇവിടെ ഇല്ലേ? ഇസ്രായേല്‍രാജാവ് പറഞ്ഞു:

7

കര്‍ത്താവിന്റെ ഹിതം ആരായാന്‍ ഒരാള്‍കൂടി ഉണ്ട്, ഇമ്‌ലായുടെ മകന്‍ മിക്കായാ. എന്നാല്‍, എനിക്ക് അവനോടു വെറുപ്പാണ്. അവന്‍ എനിക്കു തിന്‍മയല്ലാതെ നന്‍മ ഒരിക്കലും പ്രവചിക്കുകയില്ല. യഹോഷാഫാത്ത് പറഞ്ഞു: രാജാവ് അങ്ങനെ പറയരുതേ!

8

ആഹാബ് ഒരു ഭൃത്യനെ വിളിച്ച് ഇമ്‌ലായുടെ മകന്‍ മിക്കായായെ വേഗം കൂട്ടിക്കൊണ്ടുവരുവാന്‍ കല്‍പിച്ചു.

9

ഇസ്രായേല്‍രാജാവും യൂദാരാജാവായ യഹോഷാഫാത്തും രാജകീയ വസ്ത്രങ്ങളണിഞ്ഞ് സമരിയായുടെ കവാടത്തിനടുത്തുള്ള മെതിക്കളത്തില്‍ സിംഹാസനത്തില്‍ ഉപവിഷ്ടരായി. പ്രവാചകന്‍മാര്‍ അവരുടെ മുന്‍പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.

10

അവരിലൊരാള്‍ കെനാനയുടെ മകന്‍ സെദെക്കിയാ ഇരുമ്പുകൊണ്ടുള്ള കൊമ്പുകള്‍വച്ച് ആഹാബിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു. നീ ഇതുകൊണ്ട് സിറിയാക്കാരെ കുത്തി നശിപ്പിക്കും.

11

എല്ലാ പ്രവാചകന്‍മാരും അതു ശരിവച്ചു പറഞ്ഞു: റാമോത്ത് വേഗിലയാദിനെതിരേ നീങ്ങുക. കര്‍ത്താവ് അത് രാജാവിന്റെ കൈകളില്‍ ഏല്‍പ്പിക്കും.

12

മിക്കായായെ വിളിക്കാന്‍ ചെന്ന രാജസേവകന്‍ അവനോടു പറഞ്ഞു: എല്ലാ പ്രവാചകന്‍മാരും ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.

13

മിക്കായാ പറഞ്ഞു: കര്‍ത്താവാണേ എന്റെ ദൈവം അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും.

14

അവന്‍ വന്നപ്പോള്‍ രാജാവ് ചോദിച്ചു: മിക്കായാ, ഞങ്ങള്‍ റാമോത്ത്‌വേഗിലയാദിനെതിരേ യുദ്ധത്തിനു പോകണമോ വേണ്ടായോ? മിക്കായാ പറഞ്ഞു: പോയി വിജയംവരിക്കുക. കര്‍ത്താവ് അവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കും. രാജാവ് പറഞ്ഞു:

15

കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ ആവശ്യപ്പെടണം.

16

അപ്പോള്‍ മിക്കായാ പറഞ്ഞു: ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം പര്‍വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു. ഇവര്‍ക്കു നാഥനില്ല, കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു; ഇവര്‍ സ്വഭവനത്തിലേക്ക് സമാധാനത്തോടെ മടങ്ങട്ടെ.

17

ഇസ്രായേല്‍ രാജാവ്‌ യഹോഷാഫാത്തിനോടു പറഞ്ഞു: ഇവന്‍ എനിക്ക് തിന്‍മയല്ലാതെ ഒരിക്കലും നന്‍മ പ്രവചിക്കുകയില്ലെന്നു ഞാന്‍ പറഞ്ഞില്ലേ?

18

മിക്കായാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. കര്‍ത്താവ് തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. സ്വര്‍ഗീയ സൈന്യങ്ങള്‍ അവിടുത്തെ ഇടത്തും വലത്തും നിന്നിരുന്നു.

19

അപ്പോള്‍ കര്‍ത്താവ് ചോദിച്ചു: ഇസ്രായേല്‍ രാജാവായ ആഹാബ് റാമോത്ത് വേഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ തക്കവണ്ണം ആര് അവനെ വശീകരിക്കും?

20

ഓരോരുത്തരും ഓരോവിധത്തില്‍ മറുപടി നല്‍കി. ഒരാത്മാവ് മുന്‍പോട്ടുവന്നു പറഞ്ഞു: ഞാന്‍ വശീകരിക്കാം. കര്‍ത്താവ് ചോദിച്ചു:

21

എങ്ങനെ? അവന്‍ പറഞ്ഞു: ഞാന്‍ പോയി അവന്റെ എല്ലാ പ്രവാചകന്‍മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്ന് അരുളിച്ചെയ്തു: പോയി അവനെ വശീകരിക്കുക.

22

നീ വിജയിക്കും. ഇതാ നിന്റെ ഈ പ്രവാചകന്‍മാരുടെ അധരങ്ങളില്‍ കര്‍ത്താവ് വ്യാജത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് അനര്‍ഥം വരുത്തുമെന്ന് കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.

23

അപ്പോള്‍ കെനാനായുടെ മകന്‍ സെദെക്കിയാ അടുത്തു ചെന്ന് മിക്കായായുടെ ചെകിട്ടത്തടിച്ചു കൊണ്ടു ചോദിച്ചു: നിന്നോടു സംസാരിക്കാന്‍ കര്‍ത്താവിന്റെ ആത്മാവ് എന്നെ വിട്ട് ഏതുവഴിക്കാണ് നിന്റെ അടുത്തെത്തിയത്?

24

അതിനു മിക്കായാ പറഞ്ഞു: ഒളിക്കാന്‍ ഉള്ളറയില്‍ കടക്കുന്ന ദിവസം നീ അതറിയും.

25

ഇസ്രായേല്‍രാജാവ് കല്‍പിച്ചു: മിക്കായായെ പിടിച്ചു നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാഷിന്റെയും മുന്‍പില്‍ കൊണ്ടു ചെന്നു പറയുക:

26

ഞാന്‍ സമാധാനത്തില്‍ തിരിച്ചെത്തുന്നതുവരെ അല്‍പം മാത്രം അപ്പവും വെള്ളവും കൊടുത്ത് ഇവനെ കാരാഗൃഹത്തില്‍ സൂക്ഷിക്കുക എന്നു രാജാവ് ആജ്ഞാപിക്കുന്നു.

27

മിക്കായാ പറഞ്ഞു: നീ സമാധാനത്തില്‍ മടങ്ങിയെത്തുമെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്. ഇതു ജനം മുഴുവന്‍ കേള്‍ക്കട്ടെ!

28

ഇസ്രായേല്‍ രാജാവും യൂദാരാജാവായ യഹോഷാഫാത്തും റാമോത്ത് - ഗിലയാദിലേക്കു പുറപ്പെട്ടു.

29

ഇസ്രായേല്‍ രാജാവ്‌ യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകാം; നീ രാജകീയവസ്ത്രം ധരിച്ചുകൊള്ളൂ. അങ്ങനെ ഇസ്രായേല്‍ രാജാവ് വേഷം മാറി. അവര്‍ യുദ്ധത്തിനു പോയി.

30

ഇസ്രായേല്‍ രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ ആരോടും പട പൊരുതരുത് എന്നു സിറിയാരാജാവ് തന്റെ രഥനായകന്‍മാരോടു കല്‍പിച്ചിരുന്നു.

31

യഹോഷാഫാത്തിനെ കണ്ടപ്പോള്‍ ഇതാ ഇസ്രായേല്‍രാജാവ് എന്നു പറഞ്ഞ് അവര്‍ അവനെ ആക്രമിച്ചു. അപ്പോള്‍ യഹോഷാഫാത്ത് നിലവിളിച്ചു. കര്‍ത്താവ് അവനെ സഹായിച്ചു. അവരില്‍ നിന്നു ദൈവം അവനെ വിടുവിച്ചു.

32

അവന്‍ ഇസ്രായേല്‍ രാജാവല്ല എന്നു മനസ്‌സിലാക്കിയപ്പോള്‍ രഥനായകന്‍മാര്‍ അവനെതിരായുള്ള ആക്രമണത്തില്‍ നിന്നു പിന്തിരിഞ്ഞു.

33

എന്നാല്‍, യദൃച്ഛയാ ഒരു ഭടന്‍ എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്റെ മാര്‍ച്ചട്ടയ്ക്കും കവചത്തിനും ഇടയില്‍ തുളച്ചുകയറി. അവന്‍ സാരഥിയോടു പറഞ്ഞു: രഥം തിരിച്ച് എന്നെ യുദ്ധക്കളത്തില്‍ നിന്നു കൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.

34

അന്നു ഘോരയുദ്ധം നടന്നു. സന്ധ്യവരെ ഇസ്രായേല്‍ രാജാവ് സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അവന്‍ മരിച്ചു.