2 ദിനവൃത്താന്തം 19

യഹോഷാഫാത്തിന്റെ നവീകരണം
1

യൂദാരാജാവായ യഹോഷാഫാത്ത് സുരക്ഷിതനായി ജറുസലെമിലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി.

2

അപ്പോള്‍ ഹനാനിയുടെ മകനായ യേഹുദീര്‍ഘദര്‍ശി അവനെ കാണുവാന്‍ ചെന്നു. അവന്‍ രാജാവിനോടു പറഞ്ഞു: നീ അധര്‍മികളെ സഹായിക്കുകയും കര്‍ത്താവിനെ ദ്വേഷിക്കുന്നവരെ സ്‌നേഹിക്കുകയും ചെയ്യുന്നുവോ? നിന്റെ ഈ പ്രവൃത്തിമൂലം കര്‍ത്താവിന്റെ ക്രോധം നിനക്കെതിരേ പുറപ്പെട്ടിരിക്കുന്നു.

3

എന്നാലും അഷേരാപ്രതിഷ്ഠകളെ നശിപ്പിക്കുകയും ദൈവഹിതം അനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തതിനാല്‍ നിന്നില്‍ കുറച്ചു നന്‍മയുണ്ട്.

4

യഹോഷാഫാത്ത് രാജാവ് ജറുസലെമിലാണ് വസിച്ചിരുന്നത്. ജനങ്ങളെ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു വേണ്ടി അവന്‍ ബേര്‍ഷെബാ മുതല്‍ എഫ്രായിം മലമ്പ്രദേശം വരെ വീണ്ടും സഞ്ചരിച്ചു.

5

യൂദായിലെ സുരക്ഷിത നഗരങ്ങളിലെല്ലാം ന്യായാധിപന്‍മാരെ നിയമിച്ചു.

6

അവര്‍ക്ക് ഈ നിര്‍ദേശവും കൊടുത്തു: നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. കാരണം, നിങ്ങള്‍ മനുഷ്യന്റെ പേരിലല്ല, കര്‍ത്താവിന്റെ പേരിലാണ് വിധി പ്രസ്താവിക്കുന്നത്. വിധി പ്രസ്താവിക്കുമ്പോഴെല്ലാം അവിടുന്നു നിങ്ങളോടുകൂടെയുണ്ട്.

7

നിങ്ങള്‍ കര്‍ത്താവിനെ ഭയപ്പെടണം. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുവിന്‍. അനീതിയും പക്ഷപാതവും കൈക്കൂലിയും അവിടുന്നു പൊറുക്കുകയില്ല.

8

കര്‍ത്താവിന്റെ നാമത്തില്‍ വിധിക്കുന്നതിനും തര്‍ക്കം തീര്‍ക്കുന്നതിനും യഹോഷാഫാത്ത് ഏതാനും ലേവ്യരെയും പുരോഹിതന്‍മാരെയും കുടുംബത്തലവന്‍മാരെയും ജറുസലെമില്‍ നിയമിച്ചു.

9

അവിടെയായിരുന്നു അവരുടെ ആസ്ഥാനം. അവന്‍ അവരോടു നിര്‍ദേശിച്ചു: ദൈവഭയത്തോടും വിശ്വസ്തയോടും പൂര്‍ണഹൃദയത്തോടും കൂടി നിങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുവിന്‍.

10

ഏതെങ്കിലും പട്ടണത്തില്‍ നിന്നു നിങ്ങളുടെ സഹോദരര്‍ കൊലപാതകത്തെയോ നിയമം, പ്രമാണം, കല്‍പന, ചട്ടങ്ങള്‍ എന്നിവയുടെ ലംഘനത്തെയോ സംബന്ധിക്കുന്ന പരാതിയുമായി വരുമ്പോള്‍, കര്‍ത്താവിന്റെ മുന്‍പില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും അങ്ങനെ നിങ്ങളുടെയും സഹോദരരുടെയുംമേല്‍ അവിടുത്തെ ക്രോധം പതിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, നിങ്ങള്‍ അവര്‍ക്കുവേണ്ട ഉപദേശം നല്‍കണം. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ കുറ്റക്കാരാവുകയില്ല.

11

കര്‍ത്താവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാന പുരോഹിതനായ അമരിയാ ആണ്. രാജാവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അന്തിമ തീരുമാനം യൂദാ ഭവനത്തിലെ അധിപനും ഇസ്മായേലിന്റെ മകനുമായ സെബദിയായും. ലേവ്യര്‍ നിങ്ങളുടെ സേവകരായിരിക്കും. ധൈര്യപൂര്‍വം പ്രവര്‍ത്തിക്കുവിന്‍. കര്‍ത്താവ് നീതിമാന്റെ പക്ഷത്തായിരിക്കും.