2 ദിനവൃത്താന്തം 3

ദേവാലയ നിര്‍മാണം
1

ജറുസലെമില്‍ തന്റെ പിതാവായ ദാവീദിനു കര്‍ത്താവ് പ്രത്യക്ഷനായ സ്ഥലത്ത് ആലയം പണിയുവാന്‍ സോളമന്‍ ആരംഭിച്ചു. മോറിയാപര്‍വതത്തില്‍, ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍, ദാവീദ് കണ്ടുവച്ച സ്ഥാനത്തു തന്നെയാണ് പണിതത്.

2

ഭരണത്തിന്റെ നാലാം വര്‍ഷം രണ്ടാംമാസം സോളമന്‍ പണിതുടങ്ങി.

3

ദേവാലയത്തിന് അവന്‍ നിശ്ചയിച്ച അളവിന്‍പ്രകാരം, നീളം പഴയ കണക്കനുസരിച്ച് അറുപതു മുഴവും വീതി ഇരുപതുമുഴവും ആയിരുന്നു.

4

മുഖ മണ്‍ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്ത് ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത് മുഴവും. അതിന്റെ അകവശം മുഴുവനും തങ്കം കൊണ്ടു പൊതിഞ്ഞു.

5

അതിനു സരളമരം കൊണ്ടു മച്ചിട്ടു. അതും തങ്കം കൊണ്ടു പൊതിഞ്ഞു. പനകളും ചങ്ങലകളും അതിന്‍മേല്‍ കൊത്തിവച്ചു.

6

ആലയം രത്‌നം കൊണ്ടും പാര്‍വയിമിലെ സ്വര്‍ണം കൊണ്ടും അലങ്കരിച്ചു.

7

തുലാങ്ങള്‍, വാതില്‍പ്പടികള്‍, ഭിത്തി, കതകുകള്‍ - ഇങ്ങനെ ആലയം മുഴുവനും സ്വര്‍ണം കൊണ്ടു പൊതിഞ്ഞു. ചുവരിന്‍മേല്‍ കെരൂബുകളുടെ രൂപങ്ങളും കൊത്തിവച്ചു.

8

ശ്രീകോവിലും പണിതു. അതിന്റെ നീളവും വീതിയും, ആലയത്തിന്റെ വീതിക്കൊത്ത് ഇരുപതുമുഴം വീതമായിരുന്നു. അറുനൂറു താലന്ത് തനിത്തങ്കം കൊണ്ട് അതു പൊതിഞ്ഞു.

9

അതിന്റെ ആണികള്‍ പൊന്നു കൊണ്ടായിരുന്നു. ഓരോന്നിനും അന്‍പതു ഷെക്കല്‍ തൂക്കം വരും. മാളികമുറികളും പൊന്നു പതിച്ചവയായിരുന്നു.

10

അതിവിശുദ്ധസ്ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി; അവയും തങ്കത്താല്‍ ആവരണം ചെയ്തു.

11

രണ്ടു കെരൂബുകളുടെ ചിറകുകള്‍ക്കു മൊത്തം ഇരുപതു മുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും അഞ്ചു മുഴം നീളം.

12

മധ്യത്തിലുള്ളവ രണ്ടും ഒന്നോടൊന്നു തൊട്ടും, രണ്ടറ്റത്തുമുള്ളവ ആലയത്തിന്റെ ഭിത്തിയോടു ചേര്‍ന്നും നിന്നിരുന്നു.

13

ചിറകുകള്‍ മുഴുനീളത്തില്‍ വിടര്‍ത്തി, കാലുകള്‍ നിലത്തുറപ്പിച്ച്, മുഖമണ്‍ഡപത്തിലേക്കു നോക്കിയാണ് കെരൂബുകള്‍ നിലകൊണ്ടത്.

14

നീലം - ധൂമ്രം - കടുംചെമപ്പു നൂലുകള്‍, നേര്‍ത്തചണം - ഇവ ഉപയോഗിച്ചു കെരൂബുകളുടെ ചിത്രപ്പണിയുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി.

15

ആലയത്തിനു മുന്‍പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിതു. അവയ്ക്കു മുകളില്‍ അഞ്ചു മുഴം വീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു.

16

സ്തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട് അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു.

17

ദേവാലയത്തിനു മുന്‍പില്‍ ഇടത്തും വലത്തുമായി ഈ സ്തംഭങ്ങള്‍ സ്ഥാപിച്ചു. വലത്തേതിനു യാഖീല്‍ എന്നും ഇടത്തേതിന് ബോവാസ് എന്നും പേര്‍ നല്‍കി.