2 ദിനവൃത്താന്തം 4

ദേവാലയോപകരണങ്ങള്‍
1

സോളമന്‍രാജാവ് ഓടുകൊണ്ടു ബലിപീഠം പണിതു. അതിന്റെ നീളം ഇരുപതു മുഴം, വീതി ഇരുപതു മുഴം, ഉയരം പത്തു മുഴം.

2

ഉരുക്കിയ ലോഹം കൊണ്ട് അവന്‍ വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും ഉണ്ടാക്കി. അതിന്റെ വ്യാസം പത്തു മുഴം, ആഴം അഞ്ചുമുഴം, ചുറ്റളവു മുപ്പതുമുഴം.

3

അതിന്റെ വക്കിനുതാഴെ ചുറ്റും മുപ്പതു മുഴം നീളത്തില്‍ കായ്കള്‍ കൊത്തിയിട്ടുണ്ടായിരുന്നു. കായ്കള്‍ രണ്ടു നിരയായി ജലസംഭരണിയോടൊപ്പമാണ് വാര്‍ത്തെടുത്തത്.

4

പന്ത്രണ്ടു കാളകളുടെ പുറത്തു ജലസംഭരണി ഉറപ്പിച്ചു. കാളകള്‍ മൂന്നുവീതം തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും മുഖം തിരിച്ചാണു നില്‍ക്കുന്നത്. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്കു തിരിഞ്ഞിരുന്നു.

5

അതിന് ഒരു കൈപ്പത്തി ഘനം. അതിന്റെ വക്ക് പാനപാത്രത്തിന്റേതുപോലെ ലില്ലിപ്പൂ കണക്കേ വളഞ്ഞിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.

6

വട്ടത്തിലുള്ള പത്തു ക്ഷാളനപാത്രങ്ങള്‍ ഉണ്ടാക്കി, അഞ്ചെണ്ണം തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചു. ദഹനബലിക്കുള്ള വസ്തുക്കള്‍ കഴുകുവാന്‍ ഇവ ഉപയോഗിച്ചിരുന്നു. പുരോഹിതന്‍മാരുടെ ഉപയോഗത്തിനായിരുന്നു ജലസംഭരണി.

7

നിര്‍ദേശമനുസരിച്ചു പത്തു പൊന്‍വിളക്കുകാലുകള്‍ നിര്‍മിച്ച് അഞ്ചുവീതം ആലയത്തില്‍ തെക്കും വടക്കുമായി വച്ചു.

8

തെക്കും വടക്കും അഞ്ചു വീതം പത്തു പീഠങ്ങളും അവന്‍ ദേവാലയത്തില്‍ സ്ഥാപിച്ചു. നൂറു സ്വര്‍ണത്താലങ്ങളും ഉണ്ടാക്കിവച്ചു.

9

പുരോഹിതന്‍മാര്‍ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത് അവയുടെ വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു.

10

ആലയത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ ജലസംഭരണി സ്ഥാപിച്ചു.

11

കലങ്ങള്‍, കോരികകള്‍, തളികകള്‍ ഇവയും ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിലെ ആവശ്യത്തിലേക്കായി ചെയ്യാമെന്നു ഹീരാം സോളമനോട് ഏറ്റിരുന്ന പണികള്‍ പൂര്‍ത്തിയാക്കി.

12

രണ്ടു സ്തംഭങ്ങള്‍, സ്തംഭങ്ങളുടെ മുകളിലുള്ള പോതികകള്‍, പോതികകളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ മാലക്കണ്ണിപോലെയുള്ള ചിത്രപ്പണികള്‍.

13

സ്തംഭത്തിന്‍മേലുള്ള പോതികകളുടെ മകുടങ്ങള്‍ മറയ്ക്കുന്നതിന് അവയ്ക്കുചുറ്റും രണ്ടു നിരവീതം നാനൂറ് മാതളപ്പഴങ്ങള്‍.

14

പത്തു പീഠങ്ങളും പത്തു ക്ഷാളനപാത്രങ്ങളും;

15

ജലസംഭരണിയും അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകളും;

16

കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാലയത്തിനാവശ്യമായ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓടുകൊണ്ടു നിര്‍മിച്ചു ഹൂരാംഅബി സോളമനു നല്‍കി.

17

ജോര്‍ദാന്‍തടത്തില്‍ സുക്കോത്തിനും സെരേദായ്ക്കും മധ്യേയുള്ള കളിമണ്‍കളത്തില്‍ ഇവയെല്ലാം രാജാവ് വാര്‍ത്തെടുത്തു.

18

സോളമന്‍ വളരെയധികം സാമഗ്രികള്‍ ഉണ്ടാക്കിയതിനാല്‍ അവയ്ക്കു വേണ്ടി വന്ന ഓടിന്റെ ആകെ തൂക്കം തിട്ടപ്പെടുത്തിയില്ല.

19

അങ്ങനെ സോളമന്‍ ദേവാലയത്തിലേക്കാവശ്യമായ ഉപകരണങ്ങളെല്ലാം പണിയിച്ചു. സ്വര്‍ണബലിപീഠം, തിരുസ്‌സാന്നിധ്യയപ്പം വയ്ക്കാനുള്ള മേശ;

20

നിയമപ്രകാരം ശ്രീകോവിലില്‍ കത്തിക്കാനുള്ള പൊന്‍വിളക്കുകള്‍, വിളക്കുകാലുകള്‍,

21

തങ്കം കൊണ്ടുള്ള പൂക്കള്‍, വിളക്കുകള്‍, ചവണകള്‍,

22

തിരിക്കത്രികകള്‍, ക്ഷാളനപാത്രങ്ങള്‍, ധൂപകലശങ്ങള്‍, തീക്കോരികകള്‍ ഇവയും ഉണ്ടാക്കി. ശ്രീകോവിലിന്റെയും വിശുദ്ധസ്ഥലത്തിന്റെയും വാതിലുകളുടെ പാദകൂടങ്ങള്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ചു.