2 രാജാക്കന്മാര്‍ 10

ഇസ്രായേല്‍ - യൂദാ രാജകുടുംബങ്ങളെ സംഹരിക്കുന്നു
1

ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരുണ്ടായിരുന്നു. യേഹു, നഗരാധിപന്‍മാര്‍ക്കും ശ്രേഷ്ഠന്‍മാര്‍ക്കും ആഹാബിന്റെ പുത്രന്‍മാരുടെ രക്ഷിതാക്കള്‍ക്കും സമരിയായിലേക്കു കത്തുകള്‍ അയച്ചു.

2

നിങ്ങളുടെ യജമാനന്റെ പുത്രന്‍മാര്‍ നിങ്ങളുടെകൂടെയുണ്ടല്ലോ. തേരുകളും കുതിരകളും സുരക്ഷിത നഗരങ്ങളും ആയുധങ്ങളും നിങ്ങള്‍ക്കുണ്ടല്ലോ.

3

ഈ കത്തു കിട്ടുമ്പോള്‍ നിങ്ങളുടെ യജമാനന്റെ ഏറ്റവും ഉത്തമനായ പുത്രനെ അവന്റെ പിതാവിന്റെ സിംഹാസനത്തില്‍ അവരോധിച്ച്‌ യജമാനന്റെ ഭവനത്തിനു വേണ്ടി നിങ്ങള്‍ പോരാടുവിന്‍.

4

ഭയവിഹ്വലരായ അവര്‍ പറഞ്ഞു: രണ്ടു രാജാക്കന്‍മാര്‍ക്ക് അവനെ എതിര്‍ത്തു നില്‍ക്കാന്‍ സാധിച്ചില്ല. പിന്നെ നമുക്കെങ്ങനെ കഴിയും?

5

അങ്ങനെ കൊട്ടാരവിചാരിപ്പുകാരനും നഗരാധിപനും ശ്രേഷ്ഠന്‍മാരോടും രക്ഷിതാക്കളോടും ചേര്‍ന്ന് യേഹുവിന് ഒരു സന്‌ദേശം അയച്ചു: ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ്. അങ്ങയുടെ അഭീഷ്ടമനുസരിച്ചു ഞങ്ങള്‍ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ ആരെയും രാജാവായി വാഴിക്കുകയില്ല. അങ്ങേക്കു യുക്തമെന്നു തോന്നുന്നതു ചെയ്യുക.

6

അപ്പോള്‍ അവന്‍ വീണ്ടും അവര്‍ക്കു കത്തെഴുതി: നിങ്ങള്‍ എന്റെ പക്ഷംചേര്‍ന്ന് എന്നെ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ യജമാന പുത്രന്‍മാരുടെ ശിരസ്‌സുകളുമായി നാളെ ഈ നേരത്ത് ജസ്രേലില്‍ എന്റെ അടുക്കല്‍ വരുവിന്‍. രാജ പുത്രന്‍മാര്‍ എഴുപതു പേരും രക്ഷാകര്‍ത്താക്കളായ നഗരപ്രമാണികളോടുകൂടെ ആയിരുന്നു.

7

കത്തുകിട്ടിയപ്പോള്‍ അവര്‍ രാജാവിന്റെ എഴുപതു പുത്രന്‍മാരെയും വധിച്ച് ശിരസ്‌സുകള്‍ കുട്ടകളിലാക്കി ജസ്രേലില്‍ അവന്റെ അടുത്തേക്ക് അയച്ചു.

8

രാജപുത്രന്‍മാരുടെ ശിരസ്‌സുകള്‍ കൊണ്ടുവന്നിരിക്കുന്നുവെന്നു ദൂതന്‍ അറിയിച്ചപ്പോള്‍ യേഹു പറഞ്ഞു: അവ രണ്ടു കൂനകളായി പ്രഭാതംവരെ പടിവാതില്‍ക്കല്‍ വയ്ക്കുക.

9

പ്രഭാതത്തില്‍ അവന്‍ പുറത്തുവന്നു ജനത്തോടു പറഞ്ഞു: നിങ്ങള്‍ നിര്‍ദോഷരാണ്. എന്റെ യജമാനനെതിരേ ഗൂഢാലോചന നടത്തി അവനെ കൊന്നത് ഞാനാണ്. എന്നാല്‍, ഇവരെ നിഗ്രഹിച്ചതാരാണ്?

10

ആ ഹാബുഗൃഹത്തെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങളില്‍ ഒന്നുപോലും വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍. കര്‍ത്താവ് തന്റെ ദാസന്‍ ഏലിയായിലൂടെ അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു.

11

യേഹു ജസ്രേലില്‍ ആഹാബുഗൃഹത്തില്‍ ശേഷിച്ചിരുന്ന എല്ലാവരെയും അവന്റെ ഉറ്റ സ്‌നേഹിതരെയും പുരോഹിതന്‍മാരെയും പ്രമുഖ വ്യക്തികളെയും ഒന്നൊഴിയാതെ കൊന്നൊടുക്കി.

12

യേഹു അവിടെനിന്നു പുറപ്പെട്ടു സമരിയായിലെത്തി.

13

മാര്‍ഗമധ്യേ ആട്ടിടയന്‍മാരുടെ ബത്തെക്കെദില്‍ എത്തിയപ്പോള്‍ യൂദാരാജാവായ അഹസിയായുടെ ബന്ധുക്കളെ കണ്ടുമുട്ടി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ അഹസിയായുടെ ബന്ധുക്കളാണ്. ഞങ്ങള്‍ രാജ്ഞീ പുത്രന്‍മാരെയും മറ്റു കുമാരന്‍മാരെയും സന്ദര്‍ശിക്കാന്‍ വന്നതാണ്.

14

അവന്‍ പറഞ്ഞു: അവരെ ജീവനോടെ പിടിക്കുവിന്‍. അവര്‍ അവരെ പിടിച്ചു ബത്തെക്കെദിലെ കിണറ്റിന്‍കരയില്‍വച്ചു വധിച്ചു. അവര്‍ നാല്‍പത്തിരണ്ടു പേരുണ്ടായിരുന്നു. ആരും അവശേഷിച്ചില്ല.

15

യേഹു അവിടെനിന്നു പുറപ്പെട്ടപ്പോള്‍, തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന റക്കാബിന്റെ പുത്രന്‍ യഹൊനാദാബിനെ കണ്ടു മംഗളമാശംസിച്ചു കൊണ്ട് അവന്‍ പറഞ്ഞു: എനിക്കു നിന്നോടുള്ളതുപോലെ നിനക്ക് എന്നോടു വിശ്വസ്തതയുണ്ടോ? യഹൊനാദാബ് മറുപടി പറഞ്ഞു: ഉവ്വ്; യേഹു പ്രതിവചിച്ചു. അങ്ങനെയെങ്കില്‍ കൈതരുക. അവന്‍ കൈകൊടുത്തു. ഉടനെ, യേഹു അവനെ തന്റെ രഥത്തില്‍ കയറ്റി.

16

അവന്‍ പറഞ്ഞു: എന്നോടു കൂടെ വന്ന് കര്‍ത്താവിനോടുള്ള എന്റെ ഭക്തിയുടെ തീവ്രത കാണുക. അങ്ങനെ അവര്‍ യാത്ര തുടര്‍ന്നു.

17

അവന്‍ സമരിയായിലെത്തിയപ്പോള്‍ ആഹാബിന്റെ ഭവനത്തില്‍ അവശേഷിച്ചിരുന്നവരെ സംഹരിച്ചു. കര്‍ത്താവ് ഏലിയായിലൂടെ അരുളിച്ചെയ്തത് അങ്ങനെ നിറവേറി.

ബാലിന്റെ ആരാധകരെ വധിക്കുന്നു
18

യേഹു ജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: ആഹാബ് ബാലിനെ കുറച്ചേ സേവിച്ചിട്ടുള്ളു. എന്നാല്‍ യേഹു അവനെ അധികം സേവിക്കും.

19

അതിനാല്‍, ബാലിന്റെ പ്രവാചകന്‍മാരെയും ആരാധകന്‍മാരെയും പുരോഹിതന്‍മാരെയും ഒന്നൊഴിയാതെ എന്റെ അടുക്കല്‍ ഒരുമിച്ചുകൂട്ടുവിന്‍. ഞാന്‍ ബാലിന് ഒരു വലിയ ബലി സമര്‍പ്പിക്കും. വരാത്തവന്‍ വധിക്കപ്പെടും. ബാലിന്റെ ആരാധകന്‍മാരെ നശിപ്പിക്കാന്‍ യേഹു പ്രയോഗിച്ച തന്ത്രമായിരുന്നു ഇത്.

20

യേഹു കല്‍പിച്ചു: ബാലിന് ഒരു തിരുനാള്‍ പ്രഖ്യാപിക്കുവിന്‍. അവര്‍ അതു വിളംബരം ചെയ്തു.

21

ഇസ്രായേലിലെങ്ങും അവന്‍ സന്‌ദേശമയച്ചു. ബാലിന്റെ ആരാധകരെല്ലാം വന്നുചേര്‍ന്നു. ആരും വരാതിരുന്നില്ല. അവര്‍ ബാലിന്റെ ആലയത്തില്‍ പ്രവേശിച്ചു. ആലയം നിറഞ്ഞുകവിഞ്ഞു.

22

അവന്‍ ചമയപ്പുര വിചാരിപ്പുകാരനോടു പറഞ്ഞു. ബാലിന്റെ ആരാധകര്‍ക്ക് അങ്കികള്‍ കൊണ്ടുവരുവിന്‍. അവന്‍ അവ കൊണ്ടുവന്നു.

23

തുടര്‍ന്ന്‌ യേഹു റക്കാബിന്റെ പുത്രനായ യഹൊനാദാബുമൊത്ത് ബാലിന്റെ ആലയത്തില്‍ പ്രവേശിച്ചു. അവന്‍ ബാലിന്റെ ആരാധകരോടു പറഞ്ഞു: ഇവിടെ ബാലിന്റെ ആരാധകരല്ലാതെ കര്‍ത്താവിന്റെ ദാസന്‍മാര്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തുവിന്‍.

24

അനന്തരം, യേഹു കാഴ്ചകളും ദഹനബലികളും അര്‍പ്പിക്കുന്നതിന് ഒരുങ്ങി. അവന്‍ എണ്‍പതുപേരെ പുറത്തു നിര്‍ത്തിയിരുന്നു. അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: ഞാന്‍ ഏല്‍പിച്ചു തരുന്ന ആരെയെങ്കിലും രക്ഷപെ ടാന്‍ അനുവദിക്കുന്നവന്‍ തന്റെ ജീവന്‍ നല്‍കേണ്ടിവരും.

25

ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞയുടനെ യേഹു അംഗരക്ഷകന്‍മാരോടും സേവകന്‍മാരോടും പറഞ്ഞു: ഉള്ളില്‍ക്കടന്ന് അവരെ വധിക്കുക. ആരും രക്ഷപെടരുത്. അവര്‍ അവരെ വാളിനിരയാക്കി വെളിയിലെറിഞ്ഞതിനു ശേഷം

26

ബാല്‍ഗൃഹത്തിന്റെ ഉള്‍മുറിയില്‍ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന സ്തംഭം പുറത്തുകൊണ്ടുവന്ന് അഗ്‌നിക്കിരയാക്കി.

27

അങ്ങനെ ബാലിന്റെ ആലയവും സ്തംഭവും നശിപ്പിച്ച് അത് ഒരു വിസര്‍ജന സ്ഥലമാക്കി മാറ്റി.

28

അത് ഇന്നും അങ്ങനെതന്നെ. അങ്ങനെ യേഹു ബാലിനെ ഇസ്രായേലില്‍നിന്നു നിര്‍മാര്‍ജനം ചെയ്തു.

29

എന്നാല്‍, യേഹു നെബാത്തിന്റെ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ നിന്നു പിന്‍മാറിയില്ല. ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വര്‍ണക്കാളക്കുട്ടികളെ അവന്‍ ആരാധിച്ചു.

30

കര്‍ത്താവ് യേഹുവിനോടു പറഞ്ഞു: നീ എന്റെ ദൃഷ്ടിയില്‍ നന്‍മ പ്രവര്‍ത്തിക്കുകയും എന്റെ ഇംഗിതമനുസരിച്ച് ആഹാബിന്റെ ഭവനത്തോടു വര്‍ത്തിക്കുകയും ചെയ്തതിനാല്‍, നിന്റെ പുത്രന്‍മാര്‍ നാലു തലമുറവരെ ഇസ്രായേലിന്റെ സിംഹാസനത്തില്‍ വാഴും.

31

എന്നാല്‍, യേഹു പൂര്‍ണഹൃദയത്തോടെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നിയമത്തില്‍ വ്യാപരിക്കാന്‍ ശ്രദ്ധിച്ചില്ല. ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ നിന്ന് അവന്‍ പിന്‍മാറിയില്ല.

യേഹുവിന്റെ മരണം
32

അക്കാലത്ത് കര്‍ത്താവ് ഇസ്രായേലിന്റെ ഭാഗങ്ങളെ വിച്‌ഛേദിച്ചു തുടങ്ങി. ഹസായേല്‍ ഇസ്രായേലിനെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരാജയപ്പെടുത്തി.

33

കിഴക്ക് ജോര്‍ദാന്‍ മുതല്‍ ഗിലയാദ്ദേശം മുഴുവനും ഗാദിന്റെയും റൂബന്റെയും മനാസ്‌സെയുടെയും പ്രദേശങ്ങളും അര്‍ണോന്റെ താഴ്‌വരയ്ക്കു സമീപമുള്ള അരോവര്‍ മുതല്‍, ഗിലയാദും ബാഷാനും വരെയും അവന്‍ കീഴടക്കി.

34

യേഹുവിന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ ശക്തിപ്രഭാവവും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.

35

യേഹു തന്റെ പിതാക്കന്‍മാരോടു ചേര്‍ന്നു; സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ പുത്രന്‍യ ഹോവാഹാസ് ഭരണമേറ്റു.

36

യേഹു സമരിയായില്‍ ഇസ്രായേലിനെ ഭരിച്ചത് ഇരുപത്തെട്ടു വര്‍ഷമാണ്.