2 രാജാക്കന്മാര്‍ 9

യേഹു ഇസ്രായേല്‍രാജാവ്
1

എലീഷാ പ്രവാചകന്‍ പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: അരമുറുക്കി, ഒരുപാത്രം തൈലമെടുത്ത് റാമോത് വേഗിലയാദിലേക്കു പോവുക.

2

അവിടെയെത്തി നിംഷിയുടെ പൗത്രനും യഹോഷാഫാത്തിന്റെ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവനെ ഒറ്റയ്ക്ക് ഉള്ളറയിലേക്കു വിളിച്ചുകൊണ്ടുപോവുക.

3

അവന്റെ തലയില്‍ തൈലം ഒഴിച്ചുകൊണ്ടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലിന്റെ രാജാവായി ഞാന്‍ നിന്നെ അഭിഷേകം ചെയ്യുന്നു. പിന്നെ അവിടെ നില്‍ക്കാതെ വാതില്‍ തുറന്ന് ഓടുക.

4

പ്രവാചകഗണത്തില്‍പ്പെട്ട ആയുവാവ് റാമോത് വേഗിലയാദിലേക്കു പോയി.

5

അവന്‍ അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്‍മാര്‍ സഭകൂടിയിരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: സേനാധിപനെ ഒരു സന്‌ദേശം അറിയിക്കാനുണ്ട്. യേഹു ചോദിച്ചു: ഞങ്ങളില്‍ ആര്‍ക്കാണ് സന്‌ദേശം? അവന്‍ പറഞ്ഞു: സേനാധിപാ, അങ്ങേക്കുതന്നെ.

6

അവന്‍ എഴുന്നേറ്റു വീട്ടിനുള്ളിലേക്കു കടന്നു.യുവാവ് തൈലം അവന്റെ ശിരസ്‌സില്‍ ഒഴിച്ചുകൊണ്ടുപറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു ഞാന്‍ നിന്നെ കര്‍ത്താവിന്റെ ജനമായ ഇസ്രായേലിന്റെ മേല്‍ രാജാവായി അഭിഷേകം ചെയ്യുന്നു,

7

നീ നിന്റെ യജമാനനായ ആഹാബിന്റെ ഭവനത്തെ നശിപ്പിക്കണം. അങ്ങനെ ഞാന്‍ എന്റെ പ്രവാചകന്‍മാരുടെയും മറ്റു ദാസന്‍മാരുടെയും രക്തത്തിനു ജസെബെലിനോടു പ്രതികാരം ചെയ്യും.

8

ആഹാബുഗൃഹം നശിക്കും. ആഹാബിന്റെ ഭവനത്തിന് ഇസ്രായേലില്‍ ഉള്ള സ്വതന്ത്രനോ അടിമയോ ആയ സകല പുരുഷന്‍മാരെയും ഞാന്‍ സംഹരിക്കും.

9

ആഹാബിന്റെ ഭവനത്തെ നെബാത്തിന്റെ പുത്രനായ ജറോബോവാമിന്റെ ഭവനംപോലെയും അഹീയായുടെ പുത്രനായ ബാഷായുടെ ഭവനംപോലെയും ആക്കിത്തീര്‍ക്കും.

10

ജസെബെലിനെ നായ്ക്കള്‍ ജസ്രേലിന്റെ അതിര്‍ത്തിക്കുള്ളില്‍വച്ചു ഭക്ഷിക്കും. ആരും അവളെ സംസ്‌കരിക്കുകയില്ല. അനന്തരം, അവന്‍ വാതില്‍ തുറന്ന് ഓടിപ്പോയി.

11

യേഹു തന്റെ യജമാനന്റെ സേവകന്‍മാരുടെ അടുത്തുവന്നപ്പോള്‍, അവര്‍ ചോദിച്ചു: എന്താണു വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണു നിന്റെ അടുത്തുവന്നത്? അവന്‍ പ്രതിവചിച്ചു: അവനും അവന്റെ സംസാര രീതിയും നിങ്ങള്‍ക്കു പരിചിതമാണല്ലോ.

12

അവര്‍ പറഞ്ഞു: അതു ശരിയല്ല; നീ ഞങ്ങളോടു പറയുക. അപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായേലിന്റെ രാജാവായി നിന്നെ ഞാന്‍ അഭിഷേകം ചെയ്യുന്നു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവന്‍ എന്നോടു പറഞ്ഞു.

13

അവര്‍ തിടുക്കത്തില്‍ തങ്ങളുടെ മേലങ്കി പടിയില്‍ വിരിച്ചിട്ട് കാഹളം മുഴക്കി വിളംബരം ചെയ്തു: യേഹു രാജാവായിരിക്കുന്നു.

യോറാമിനെയും അഹസിയായെയും വധിക്കുന്നു
14

നിംഷിയുടെ പൗത്രനും യഹോഷാഫാത്തിന്റെ പുത്രനും ആയ യേഹു യോറാമിനെതിരേ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരേ റാമോത് വേഗിലയാദില്‍ യോറാം ഇസ്രായേല്‍ സൈന്യത്തോടൊത്ത് പാളയമടിച്ചിരിക്കുകയായിരുന്നു.

15

എന്നാല്‍, സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തില്‍ സിറിയാക്കാര്‍ ഏല്‍പിച്ച മുറിവുകള്‍ സുഖപ്പെടുത്താനായി യോറാം രാജാവു ജസ്രേലിലേക്കു മടങ്ങിവന്നിരുന്നു. യേഹു പറഞ്ഞു: നിങ്ങള്‍ എന്റെ കൂടെയാണെങ്കില്‍ നഗരംവിട്ട് ആരും ജസ്രേലില്‍ പോയി വിവരം പറയാതിരിക്കട്ടെ.

16

അനന്തരം, യേഹു തേരില്‍ കയറി ജസ്രേലിലേക്കു പോയി. യോറാം അവിടെ കിടക്കുകയായിരുന്നു. യൂദാരാജാവായ അഹസിയാ യോറാമിനെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു.

17

ജസ്രേല്‍ഗോപുരത്തിലെ കാവല്‍ക്കാരന്‍ യേഹുവും കൂട്ടരും വരുന്നതുകണ്ട്, ഇതാ, ഒരു സംഘം എന്നുപറഞ്ഞു. ഒരു കുതിരക്കാരനെ അയച്ച് സമാധാനപരമായിട്ടാണോ വന്നിരിക്കുന്നത് എന്ന് അവരോടു ചോദിക്കുക എന്നു യോറാം പറഞ്ഞു.

18

അങ്ങനെ ഒരുവന്‍ അവരുടെ അടുത്തേക്കു കുതിരപ്പുറത്ത് പുറപ്പെട്ടു. അവന്‍ പറഞ്ഞു: സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്നു രാജാവ് അന്വേഷിക്കുന്നു. യേഹു പറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്ധം? എന്റെ പിന്നാലെ വരുക. കാവല്‍ക്കാരന്‍ യോറാമിനോടു പറഞ്ഞു: ദൂതന്‍ അവരുടെ സമീപമെത്തി; എന്നാല്‍ മടങ്ങി വരുന്നില്ല.

19

രണ്ടാമതും ഒരു കുതിരക്കാരനെ അയച്ചു. അവനും ചെന്നുപറഞ്ഞു. സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്നു രാജാവന്വേഷിക്കുന്നു. യേഹു മറുപടിപറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്ധം? എന്റെ പിന്നാലെ വരുക.

20

കാവല്‍ക്കാരന്‍ വീണ്ടും അറിയിച്ചു. അവന്‍ അവിടെയെത്തി. എന്നാല്‍, മടങ്ങുന്നില്ല. നിംഷിയുടെ മകനായ യേഹുവിനെപ്പോലെ ഉഗ്രതയോടെയാണ് അവന്‍ രഥം ഓടിക്കുന്നത്.

21

രഥം ഒരുക്കാന്‍ യോറാം പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു. ഉടനെ ഇസ്രായേല്‍രാജാവായ യോറാമും യൂദാരാജാവായ അഹസിയായും തങ്ങളുടെ രഥങ്ങളില്‍ കയറി, യേഹുവിനെ കാണാന്‍ പുറപ്പെട്ടു. ജസ്രേല്‍ക്കാരനായ നാബോത്തിന്റെ സ്ഥലത്തുവച്ച് അവനെ കണ്ടുമുട്ടി.

22

യോറാം നീ സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്ന് ചോദിച്ചു; അവന്‍ പറഞ്ഞു: നിന്റെ അമ്മ ജസെബെലിന്റെ വിഗ്രഹാരാധനയും ആഭിചാരവും ഇത്രയധികമായിരിക്കേ

23

എങ്ങനെ സമാധാനമുണ്ടാകും? യോറാം കുതിരയെ തിരിച്ച്, അഹസിയാ, ഇതാ, രാജദ്രോഹം എന്നു പറഞ്ഞുകൊണ്ട് പലായനം ചെയ്തു.

24

യേഹു യോറാമിനെ സര്‍വശക്തിയോടും കൂടെ വില്ലുവലിച്ച് എയ്തു. അസ്ത്രം അവന്റെ തോളുകളുടെ മധ്യേ തുളച്ചുകയറി, ഹൃദയം ഭേദിച്ചു. അവന്‍ തേരില്‍ വീണു.

25

യേഹു തന്റെ അംഗ രക്ഷകന്‍ ബിദ്കാറിനോടു പറഞ്ഞു: അവനെ എടുത്തുകൊണ്ടുപോയി ജസ്രേല്‍ക്കാരനായ നാബോത്തിന്റെ ഭൂമിയില്‍ എറിയുക. ഞാനും നീയും ഇരുവശങ്ങളിലും ആഹാബ് പിന്നിലുമായി സവാരി ചെയ്യുമ്പോള്‍, കര്‍ത്താവ് അവനെതിരേ അരുളിച്ചെയ്ത വചനം നീ ഓര്‍ക്കുക.

26

കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഇന്നലെ ഞാന്‍ കണ്ട നാബോത്തിന്റെയും അവന്റെ പുത്രന്‍മാരുടെയും രക്തമാണേ, ഇവിടെവച്ചു തന്നെ ഞാന്‍ നിന്നോടു പ്രതികാരം ചെയ്യും. അതിനാല്‍, കര്‍ത്താവിന്റെ വാക്കനുസരിച്ച് അവനെ എടുത്തുകൊണ്ടുപോയി അവിടെ എറിയുക.

27

യൂദാരാജാവായ അഹസിയാ ഇതുകണ്ട് ബത്ഹഗാന്‍ ലക്ഷ്യമാക്കി ഓടി. യേഹു പിന്തുടര്‍ന്നു; അവനെയും എയ്തുകൊല്ലുക എന്നുപറഞ്ഞു. തേരോടിച്ചുപോകുന്ന അവനെ ഇബ്‌ലയാമിനു സമീപമുള്ള ഗൂര്‍ കയറ്റത്തില്‍വച്ച് അവര്‍ എയ്തു. അവന്‍ മെഗിദോയിലേക്ക് പലായനം ചെയ്തു. അവിടെവച്ചു മരിച്ചു.

28

ഭൃത്യന്‍ അവനെ തേരില്‍ കിടത്തി ദാവീദിന്റെ നഗരമായ ജറുസലെമില്‍ കൊണ്ടുവന്ന് പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അടക്കി.

29

ആഹാബിന്റെ മകനായ യോറാമിന്റെ പതിനൊന്നാം ഭരണവര്‍ഷം അഹസിയാ യൂദായില്‍ ഭരണമേറ്റു.

ജസെബെല്‍ വധിക്കപ്പെടുന്നു
30

യേഹു ജസ്രേലിലെത്തിയെന്നു ജസെബെല്‍ കേട്ടു. അവള്‍ കണ്ണെഴുതി മുടിയലങ്കരിച്ചു കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.

31

യേഹു പടി കടന്നപ്പോള്‍ അവള്‍ ചോദിച്ചു: യജമാനഘാതകാ, സിമ്രീ, നീ സമാധാനത്തിലോ വന്നിരിക്കുന്നത്?

32

അവന്‍ കിളിവാതിലിലേക്കു മുഖമുയര്‍ത്തി ചോദിച്ചു: ആരാണ് എന്റെ പക്ഷത്തുള്ളത്? രണ്ടോ മൂന്നോ അന്ത:പുരസേവകന്‍മാര്‍ അവനെ നോക്കി.

33

അവന്‍ പറഞ്ഞു: അവളെ താഴേക്കെറിയുക. അവര്‍ അങ്ങനെ ചെയ്തു. അവളുടെ രക്തം ചുവരിന്‍മേലും കുതിരപ്പുറത്തും ചിതറി. കുതിരകള്‍ അവളെ ചവിട്ടിത്തേച്ചു.

34

യേഹു അകത്തു കടന്നു ഭക്ഷിച്ചു പാനംചെയ്തു. പിന്നെ അവന്‍ പറഞ്ഞു: ഇനി ശപിക്കപ്പെട്ട ആ സ്ത്രീയുടെ കാര്യം നോക്കാം. അവളെ അടക്കം ചെയ്യണം. അവള്‍ രാജപുത്രിയാണല്ലോ.

35

സംസ്‌കരിക്കാന്‍ ചെന്നപ്പോള്‍ അവളുടെ തലയോടും പാദങ്ങളും കൈപ്പത്തികളും അല്ലാതെ അവര്‍ ഒന്നും കണ്ടില്ല.

36

അവര്‍ മടങ്ങിവന്നു വിവരമറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: തന്റെ ദാസന്‍ തിഷ്ബ്യനായ ഏലിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനം ഇതാണ്: ജസ്രേലിന്റെ അതിര്‍ത്തിക്കുള്ളില്‍വച്ചു ജസെബെലിന്റെ മാംസം നായ്ക്കള്‍ ഭക്ഷിക്കും.

37

ജസെബെലിന്റെ ജഡം തിരിച്ചറിയാനാവാത്തവിധം ജസ്രേലിലെ വയലില്‍ ചാണകം പോലെ കിടക്കും. ഇതാണ് ജസെബെല്‍.