2 രാജാക്കന്മാര്‍ 8

ക്ഷാമത്തെക്കുറിച്ചു മുന്നറിയിപ്പ്
1

താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയി താമസിക്കുക. കര്‍ത്താവ് ഈ നാട്ടില്‍ ക്ഷാമം വരുത്തും; അത് ഏഴുവര്‍ഷം നീണ്ടുനില്‍ക്കും.

2

അവള്‍ ദൈവപുരുഷന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു. അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടില്‍ പോയി ഏഴുകൊല്ലം താമസിച്ചു.

3

അതിനുശേഷം അവള്‍ മടങ്ങിവന്ന് രാജാവിനോടു തന്റെ വീടും ഭൂമിയും തിരികെ തരണമെന്ന് അപേക്ഷിച്ചു.

4

എലീഷാ ചെയ്ത വന്‍കാര്യങ്ങള്‍ അവന്റെ ഭൃത്യന്‍ ഗഹസിയോടു രാജാവ് ചോദിച്ചറിയുകയായിരുന്നു.

5

എലീഷാ മരിച്ചവനെ ജീവിപ്പിച്ച കാര്യം അവന്‍ രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെ ജീവന്‍ വീണ്ടുകിട്ടിയ കുട്ടിയുടെ അമ്മ രാജാവിന്റെ അടുത്തുവന്നു തന്റെ വീടും ഭൂമിയും ആവശ്യപ്പെട്ടു. ഉടനെ ഗഹസി, രാജാവേ, ഇവളുടെ മകനെയാണ് എലീഷാ പുനര്‍ജീവിപ്പിച്ചത് എന്നു പറഞ്ഞു.

6

രാജാവ് ചോദിച്ചപ്പോള്‍ അവള്‍ വിവരം പറഞ്ഞു. അവളുടെ വസ്തുവകകളും നാടുവിട്ടപ്പോള്‍മുതല്‍ ഇന്നുവരെയുള്ള അവയുടെ ആദായവും അവള്‍ക്കു തിരികെക്കൊടുക്കാന്‍ രാജാവ് ഒരു സേവകനെ നിയോഗിച്ചു.

എലീഷായും ഹസായേലും
7

അക്കാലത്ത് എലീഷാ ദമാസ്‌ക്കസില്‍ എത്തി. സിറിയാരാജാവായ ബന്‍ഹദാദ് രോഗഗ്രസ്തനായിരുന്നു. ദൈവപുരുഷന്‍ വന്നെന്ന് അറിഞ്ഞ്

8

രാജാവ് ഹസായേലിനോടു പറഞ്ഞു: നീ ഒരു സമ്മാനവുമായി ചെന്ന് ഞാന്‍ രോഗവിമുക്തനാകുമോ എന്നു കര്‍ത്താവിനോട് ആരായാന്‍ ദൈവപുരുഷനോട് അഭ്യര്‍ഥിക്കുക.

9

അവന്‍ ദൈവപുരുഷനെ കാണാന്‍ ചെന്നു. ദമാസ്‌ക്കസില്‍ നിന്ന് നാല്‍പത് ഒട്ടകച്ചുമടു സാധനങ്ങള്‍ സമ്മാനമായി എടുത്തിരുന്നു. അവന്‍ വന്ന് എലീഷായോടു പറഞ്ഞു: നിന്റെ മകന്‍ സിറിയാ രാജാവായ ബന്‍ഹദാദ് താന്‍ രോഗവിമുക്തനാകുമോ എന്നറിയാന്‍ എന്നെ നിന്റെ അടുത്ത് അയച്ചിരിക്കുന്നു.

10

എലീഷാ പറഞ്ഞു: തീര്‍ച്ചയായും രോഗവിമുക്തനാകുമെന്നു പോയി അറിയിക്കുക. എന്നാല്‍, അവന്‍ നിശ്ചയമായും മരിക്കുമെന്നു കര്‍ത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.

11

അവന്‍ അസ്വസ്ഥനാകുവോളം എലീഷാ കണ്ണിമയ്ക്കാതെ അവനെ നോക്കിനിന്നു; പിന്നെ കരഞ്ഞു.

12

ഹസായേല്‍ ചോദിച്ചു: പ്രഭോ, എന്തിനാണ് അങ്ങ് കരയുന്നത്? അവന്‍ പറഞ്ഞു: നീ ഇസ്രായേല്‍ജനത്തോടു ചെയ്യാനിരിക്കുന്ന ക്രൂരത ഓര്‍ത്തിട്ടുതന്നെ. നീ അവരുടെ കോട്ടകള്‍ക്കു തീ വയ്ക്കുകയും അവരുടെ യുവാക്കന്‍മാരെ വാളിനിരയാക്കുകയും അവരുടെ പൈതങ്ങളെ അടിച്ചുകൊല്ലുകയും ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുകയും ചെയ്യും.

13

ഹസായേല്‍ ചോദിച്ചു: നിസ്‌സാരനായ ഈ ദാസന് ഇത്രയെല്ലാം ചെയ്യാന്‍ കഴിയുമോ? എലീഷാ പ്രതിവചിച്ചു: നീ സിറിയായില്‍ രാജാവാകുമെന്നു കര്‍ത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.

14

അനന്തരം, അവന്‍ തന്റെ യജമാനന്റെ അടുത്തേക്കു മടങ്ങി.യജമാനന്‍ ചോദിച്ചു: എലീഷാ എന്തുപറഞ്ഞു? അവന്‍ മറുപടി പറഞ്ഞു: അങ്ങ് നിശ്ചയമായും സുഖം പ്രാപിക്കുമെന്നു പറഞ്ഞു.

15

പിറ്റേദിവസം അവന്‍ ഒരു പുതപ്പെടുത്തു വെള്ളത്തില്‍ മുക്കി രാജാവിന്റെ മുഖത്തിട്ടു. അങ്ങനെ അവന്‍ മരിച്ചു; ഹസായേല്‍ രാജാവായി.

യൂദാരാജാവായയഹോറാം
16

ഇസ്രായേല്‍രാജാവായ ആഹാബിന്റെ പുത്രന്‍ യോറാമിന്റെ അഞ്ചാംഭരണവര്‍ഷം യൂദാരാജാവായ യഹോഷാഫാത്തിന്റെ പുത്രന്‍ യഹോറാം ഭരണമേറ്റു.

17

അപ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്‌സുണ്ടായിരുന്നു. അവന്‍ എട്ടുകൊല്ലം ജറുസലെമില്‍ ഭരിച്ചു.

18

ആഹാബിന്റെ ഭവനം ചെയ്തതുപോലെതന്നെ അവന്‍ ഇസ്രായേല്‍ രാജാക്കന്‍മാരുടെ വഴികളില്‍ നടന്നു. കാരണം, ആഹാബിന്റെ പുത്രിയായിരുന്നു അവന്റെ ഭാര്യ. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.

19

എങ്കിലും കര്‍ത്താവ് തന്റെ ദാസനായ ദാവീദിനെ പ്രതി യൂദായെ നശിപ്പിച്ചില്ല. കാരണം, അവനും അവന്റെ പുത്രന്‍മാര്‍ക്കും പിന്‍ഗാമി അറ്റുപോവുകയില്ലെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു.

20

അവന്റെ കാലത്ത് ഏദോം യൂദായുടെ കീഴില്‍നിന്നു ഭിന്നിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.

21

അപ്പോള്‍, യഹോറാം രഥങ്ങളോടുകൂടി സയീറിലേക്കു കടന്നു. രാത്രിയില്‍ അവനും രഥസൈന്യാധിപന്‍മാരും തങ്ങളെ വളഞ്ഞ ഏദോമ്യരെ ആക്രമിച്ചു. യൂദാസൈന്യം തോറ്റു പിന്‍വാങ്ങി.

22

അങ്ങനെ ഏദോം യൂദായുടെ ഭരണത്തില്‍ നിന്ന് ഇന്നോളം വിട്ടുനില്‍ക്കുന്നു. ലിബ്‌നായും കലഹിച്ചു.

23

യഹോറാമിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

24

യഹോറാം മരിച്ചു; പിതാക്കന്‍മാരോടൊപ്പം ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു, പുത്രന്‍ അഹസിയാ ഭരണമേറ്റു.

യൂദാരാജാവ് അഹസിയാ
25

ഇസ്രായേല്‍രാജാവായ ആഹാബിന്റെ പുത്രന്‍ യോറാമിന്റെ പന്ത്രണ്ടാംവര്‍ഷം യൂദാരാജാവായ യഹോറാമിന്റെ പുത്രന്‍ അഹസിയാ വാഴ്ചയാരംഭിച്ചു.

26

അപ്പോള്‍, അഹസിയായ്ക്ക് ഇരുപത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. അത്താലിയാ ആയിരുന്നു അവന്റെ അമ്മ. അവള്‍ ഇസ്രായേല്‍ രാജാവായ ഓമ്രിയുടെ പൗത്രിയായിരുന്നു.

27

അഹസിയാ ആഹാബിന്റെ വഴികളില്‍ നടന്നു. ആഹാബിന്റെ ഭവനം ചെയ്തിരുന്നതു പോലെ കര്‍ത്താവിന്റെ മുന്‍പില്‍ അവനും തിന്‍മചെയ്തു. കാരണം, ആഹാബിന്റെ ഭവനത്തോട് അവന്‍ വിവാഹം വഴി ബന്ധപ്പെട്ടിരുന്നു.

28

അവന്‍ സിറിയാരാജാവായ ഹസായേലിനെതിരേ യുദ്ധം ചെയ്യാന്‍ ആഹാബിന്റെ പുത്രന്‍ യോറാമിനോടു കൂടെ റാമോത് വേഗിലയാദില്‍ പോയി. അവിടെവച്ചു സിറിയാക്കാര്‍ യോറാമിനെ മുറിവേല്‍പിച്ചു.

29

സിറിയാരാജാവായ ഹസായേലിനെതിരേ യുദ്ധം ചെയ്യുമ്പോള്‍ റാമായില്‍വച്ചു സിറിയാക്കാര്‍ ഏല്‍പിച്ച മുറിവുകള്‍ സുഖപ്പെടുത്താന്‍ യോറാം രാജാവ് ജസ്രേലിലേക്കു മടങ്ങി. യൂദാരാജാവായ യഹോറാമിന്റെ പുത്രന്‍ അഹസിയാ അവനെ സന്ദര്‍ശിക്കുന്നതിനു ജസ്രേലില്‍ ചെന്നു.