2 രാജാക്കന്മാര്‍ 12

യോവാഷ് യൂദാരാജാവ്
1

യേഹുവിന്റെ ഏഴാം ഭരണവര്‍ഷം യോവാഷ് വാഴ്ച തുടങ്ങി. അവന്‍ ജറുസലെമില്‍ നാല്‍പതു വര്‍ഷം വാണു. ബേര്‍ഷെബാക്കാരി സിബിയാ ആയിരുന്നു അവന്റെ മാതാവ്.

2

പുരോഹിതന്‍ യഹോയാദായുടെ ശിക്ഷണത്താല്‍ യോവാഷ് കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു.

3

എങ്കിലും അവന്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ ബലിയര്‍പ്പണവും ധൂപാര്‍ച്ചനയും നടത്തി.

4

യോവാഷ് പുരോഹിതന്‍മാരോടു പറഞ്ഞു: കര്‍ത്താവിന്റെ ഭവനത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധവസ്തുക്കളുടെ വിലയും ഓരോരുത്തര്‍ക്കും നിശ്ചയിച്ചിരിക്കുന്ന തുകയും സ്വാഭീഷ്ടക്കാഴ്ചകളും

5

പുരോഹിതന്‍മാര്‍ തങ്ങളെ സമീപിക്കുന്നവരില്‍ നിന്നു വാങ്ങി, ദേവാലയത്തിനു വേണ്ട അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം.

6

യോവാഷിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷംവരെ പുരോഹിതന്‍മാര്‍ ദേവാലയത്തിന് അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്തില്ല.

7

അതിനാല്‍, യോവാഷ് രാജാവ്‌ യഹോയാദായെയും മറ്റു പുരോഹിതന്‍മാരെയും വരുത്തി ചോദിച്ചു. ദേവാലയത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതെന്ത്? ഇനിമേല്‍ നിങ്ങളെ സമീപിക്കുന്നവര്‍ തരുന്ന പണം നിങ്ങള്‍ എടുക്കാതെ അറ്റകുറ്റപ്പണികള്‍ക്കായി വിട്ടുകൊടുക്കുവിന്‍.

8

അങ്ങനെ, ജനത്തില്‍നിന്നു പണം വാങ്ങി പുരോഹിതന്‍മാര്‍ അറ്റകുറ്റപ്പണി ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.

9

പുരോഹിതന്‍ യഹോയാദാ, അടപ്പില്‍ ദ്വാരമിട്ട ഒരു പെട്ടി ദേവാലയത്തില്‍ പ്രവേശിക്കുന്നവന്റെ വലത്തുവശത്ത് ബലിപീഠത്തിനു സമീപം സ്ഥാപിച്ചു. കര്‍ത്താവിന്റെ ഭവനത്തില്‍ ലഭിച്ച പണം വാതില്‍ കാക്കുന്ന പുരോഹിതന്‍മാര്‍ അതില്‍ നിക്‌ഷേപിച്ചു.

10

പെട്ടി നിറയുമ്പോള്‍ രാജാവിന്റെ കാര്യവിചാരകനും പ്രധാനപുരോഹിതനും പണം എണ്ണി സഞ്ചികളില്‍ കെട്ടിവയ്ക്കും.

11

ദേവാലയത്തിലെ ജോലികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ അവര്‍ ആ പണം ഏല്‍പിക്കും.

12

അവര്‍ അതു കര്‍ത്താവിന്റെ ഭവനത്തിലെ മരപ്പണിക്കാര്‍, ദേവാലയശില്‍പികള്‍, കല്‍പണിക്കാര്‍, കല്ലുവെട്ടുകാര്‍ എന്നിവര്‍ക്കു കൂലി കൊടുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കായി തടിയും ചെത്തിയെടുത്ത കല്ലും വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കുമായി വിനിയോഗിച്ചു.

13

കര്‍ത്താവിന്റെ ഭവനത്തില്‍ വരുന്ന പണംകൊണ്ട് വെള്ളിപ്പാത്രങ്ങള്‍, തിരിക്കത്രികകള്‍, കോപ്പകള്‍, കാഹളങ്ങള്‍, സ്വര്‍ണമോ വെള്ളിയോ കൊണ്ടുള്ള മറ്റു പാത്രങ്ങള്‍ ഇവയൊന്നും വാങ്ങിയില്ല.

14

കര്‍ത്താവിന്റെ ഭവനത്തിലെ അറ്റകുറ്റപ്പണി ചെയ്യുന്നവര്‍ക്ക് അതു നല്‍കി.

15

ജോലിക്കാര്‍ക്കുള്ള പണം ഏറ്റുവാങ്ങിയവര്‍ കണക്കു കൊടുക്കേണ്ടിയിരുന്നില്ല; വിശ്വസ്തതയോടെയാണ് അവര്‍ പണം ചെലവാക്കിയത്.

16

പ്രായശ്ചിത്തബലിയായും പാപപരിഹാരബലിയായും ലഭിച്ച പണം ദേവാലയത്തില്‍ നിക്‌ഷേപിച്ചില്ല; അത് പുരോഹിതന്‍മാര്‍ക്കുള്ളതായിരുന്നു.

17

അക്കാലത്ത് സിറിയാരാജാവായ ഹസായേല്‍ യുദ്ധം ചെയ്ത് ഗത്തു പിടിച്ചടക്കി. അവന്‍ ജറുസലെമിനെതിരേ പുറപ്പെടാന്‍ ഭാവിച്ചു.

18

അപ്പോള്‍, യൂദാരാജാവായ യോവാഷ് തന്റെ പിതാക്കന്‍മാരും യൂദാരാജാക്കന്‍മാരുമായ യഹോഷാഫാത്ത്, യഹോ റാം, അഹസിയാ എന്നിവര്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങളും തന്റെ കാഴ്ചകളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്‍ഡാരങ്ങളിലെ സ്വര്‍ണനിക്‌ഷേപങ്ങളും എടുത്ത് സിറിയാരാജാവായ ഹസായേലിന് അയച്ചുകൊടുത്തു.

19

അങ്ങനെ, ഹസായേല്‍ ജറുസലെം വിട്ടു. യോവാഷിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.

20

യോവാഷ് സില്ലായിലേക്കു പോകും വഴി മില്ലോയിലുള്ള ഭവനത്തില്‍വച്ചു ഭൃത്യന്‍മാര്‍ ഗൂഢാലോചന നടത്തി അവനെ വധിച്ചു.

21

ഷിമെയാത്തിന്റെ പുത്രന്‍ യൊസാക്കാറും ഷോമറിന്റെ മകന്‍ യഹോസബാദും ആണ് അവനെ വധിച്ചത്. അവനെ ദാവീദിന്റെ നഗരത്തില്‍ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിച്ചു. പുത്രന്‍ അമാസിയാ രാജാവായി.