2 രാജാക്കന്മാര്‍ 13

യഹോവാഹാസ് ഇസ്രായേല്‍രാജാവ്
1

യൂദാരാജാവായ അഹസിയായുടെ പുത്രന്‍ യോവാഷിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം യേഹുവിന്റെ മകന്‍ യഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്റെ ഭരണമേറ്റു. അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു.

2

അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ ചരിക്കുകയും ചെയ്തു.

3

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്റെയും പുത്രന്‍ ബന്‍ഹദാദിന്റെയും കൈകളില്‍ തുടര്‍ച്ചയായി ഏല്‍പിച്ചുകൊടുത്തു.

4

അപ്പോള്‍ യഹോവാഹാസ് കര്‍ത്താവിനോടു യാചിച്ചു. അവിടുന്ന് കരുണ കാണിച്ചു. സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു.

5

കര്‍ത്താവ് ഇസ്രായേലിന് ഒരു രക്ഷകനെ നല്‍കി; അവര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു മോചനം നേടി. ഇസ്രായേല്‍ജനം മുന്‍പിലത്തെപ്പോലെ സ്വഭവനങ്ങളില്‍ വസിച്ചു.

6

എങ്കിലും ഇസ്രായേല്‍, ജറോബോവാം തങ്ങളെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ നിന്നു പിന്‍മാറാതെ അവയില്‍ മുഴുകി. സമരിയായില്‍ അഷേരാപ്രതിഷ്ഠ നിലനിന്നു.

7

സിറിയാരാജാവ് നശിപ്പിച്ച് മെതിക്കളത്തിലെ ധൂളിപോലെയാക്കിയതിനാല്‍ യഹോവാഹാസിന്റെ സൈന്യത്തില്‍ അന്‍പതിലേറെ അശ്വഭടന്‍മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിനുമേല്‍ കാലാള്‍പ്പടയോ അവശേഷിച്ചില്ല.

8

യഹോവാഹാസിന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ ശക്തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

9

യഹോവാഹാസ് പിതാക്കന്‍മാരോടു ചേര്‍ന്നു; സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ പുത്രന്‍യഹോവാഷ് രാജാവായി.

യഹോവാഷ് ഇസ്രായേല്‍രാജാവ്
10

യൂദാരാജാവായ യോവാഷിന്റെ മുപ്പത്തേഴാം ഭരണവര്‍ഷം യഹോവാഹാസിന്റെ മകന്‍ യഹോവാഷ് സമരിയായില്‍ ഇസ്രായേലിന്റെ രാജാവായി. അവന്‍ പതിനാറു കൊല്ലം ഭരിച്ചു.

11

അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ അവന്‍ ചരിച്ചു.

12

യഹോവാഷിന്റെ പ്രവര്‍ത്തനങ്ങളും യൂദാരാജാവായ അമസിയായോടു ചെയ്ത യുദ്ധത്തില്‍ പ്രകടിപ്പിച്ച ശക്തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

13

യഹോവാഷ് പിതാക്കന്‍മാരോടുചേര്‍ന്നു. ജറോബോവാം സിംഹാസനാരൂഢനായി.യഹോവാഷ് സമരിയായില്‍ ഇസ്രായേല്‍രാജാക്കന്‍മാരോടൊപ്പം സംസ്‌കരിക്കപ്പെട്ടു.

എലീഷായുടെ മരണം
14

എലീഷാ രോഗഗ്രസ്തനായി, മരണത്തോടടുത്തു. ഇസ്രായേല്‍രാജാവായ യഹോവാഷ് അവന്റെ അടുത്തുവന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു: പിതാവേ, എന്റെ പിതാവേ, ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും!

15

എലീഷാ പറഞ്ഞു: അമ്പും വില്ലും എടുക്കുക. അവന്‍ എടുത്തു.

16

എലീഷാ തുടര്‍ന്നു: വില്ലു കുലയ്ക്കുക. അവന്‍ വില്ലു കുലച്ചു. രാജാവിന്റെ കൈകളിന്‍മേല്‍ കൈകള്‍ വച്ചുകൊണ്ട് എലീഷാ പറഞ്ഞു:

17

കിഴക്കോട്ടുള്ള കിളിവാതില്‍ തുറക്കുക. അവന്‍ തുറന്നു. എലീഷാ പറഞ്ഞു: എയ്യുക. അവന്‍ എയ്തു. അപ്പോള്‍ എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വിജയാസ്ത്രം! സിറിയായ്‌ക്കെതിരായുള്ള വിജയാസ്ത്രം! അഫേക്കില്‍വച്ചു സിറിയയുമായി യുദ്ധം ചെയ്ത് നീ അവരെ നശിപ്പിക്കും.

18

അവന്‍ തുടര്‍ന്നു: അമ്പുകളെടുക്കുക. അവന്‍ എടുത്തു. അവന്‍ രാജാവിനോടു പറഞ്ഞു: അമ്പുകള്‍ നിലത്ത് അടിക്കുക. അവന്‍ മൂന്നു പ്രാവശ്യം അടിച്ചുനിര്‍ത്തി.

19

ദൈവപുരുഷന്‍ കുപിതനായി പറഞ്ഞു: നീ അഞ്ചോ ആറോ പ്രാവശ്യം അടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സിറിയായെ നീ നിശ്‌ശേഷം നശിപ്പിക്കുമായിരുന്നു. ഇനി മൂന്നു പ്രാവശ്യമേ നീ സിറിയായെ തോല്‍പിക്കുകയുള്ളു.

20

എലീഷാ മരിച്ചു. അവര്‍ അവനെ സംസ്‌കരിച്ചു. വസന്തകാലത്ത് മൊവാബ്യര്‍ കൂട്ടമായി വന്നു ദേശം ആക്രമിച്ചു.

21

ഒരുവനെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമി സംഘത്തെ കണ്ട് അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു.

22

യഹോവാഹാസിന്റെ കാലം മുഴുവന്‍ സിറിയാ രാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചു.

23

അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിയനുസരിച്ച് കര്‍ത്താവ് ഇസ്രായേലിനെ കരുണയോടെ കടാക്ഷിച്ചു. അവരെ നശിപ്പിച്ചില്ല. അവിടുത്തെ മുമ്പില്‍നിന്ന് അവരെ ഇന്നോളം തള്ളിക്കളഞ്ഞിട്ടുമില്ല.

24

സിറിയാരാജാവായ ഹസായേല്‍ മരിച്ചപ്പോള്‍, പുത്രന്‍ ബന്‍ഹദാദ് രാജാവായി.

25

തന്റെ പിതാവില്‍നിന്ന് ഹസായേലിന്റെ പുത്രനായ ബന്‍ഹദാദ്‌ യുദ്ധത്തില്‍ പിടിച്ചെടുത്ത നഗരങ്ങള്‍ യഹോവാഹാസിന്റെ മകന്‍ യഹോവാഷ് വീണ്ടെടുത്തു. യഹോവാഷ് മൂന്നു പ്രാവശ്യം ബന്‍ഹദാദിനെ തോല്‍പിച്ച് ഇസ്രായേല്‍ നഗരങ്ങള്‍ വീണ്ടെടുത്തു.