2 രാജാക്കന്മാര്‍ 14

അമസിയാ യൂദാരാജാവ്
1

ഇസ്രായേല്‍ രാജാവായ യഹോവാഹാസിന്റെ പുത്രന്‍ യഹോവാഷിന്റെ രണ്ടാം ഭരണവര്‍ഷം യൂദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയാ ഭരണമേറ്റു.

2

അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊന്‍പതു വര്‍ഷം ഭരിച്ചു. ജറുസലെമിലെ യഹോവദിന്‍ ആയിരുന്നു അവന്റെ അമ്മ.

3

അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നന്‍മചെയ്‌തെങ്കിലും പിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല. അവന്‍ പിതാവായ യോവാഷിന്റെ പ്രവൃത്തികള്‍ പിന്‍തുടര്‍ന്നു; പൂജാഗിരികള്‍ നശിപ്പിച്ചില്ല.

4

ജനം അവയില്‍ ബലികളും ധൂപാര്‍ച്ചനയും തുടര്‍ന്നു.

5

രാജാധികാരം ഉറച്ചയുടനെ അവന്‍ തന്റെ പിതാവിനെ നിഗ്രഹിച്ച ഭൃത്യന്‍മാരെ വധിച്ചു.

6

എന്നാല്‍, അവന്‍ ആ ഘാതകരുടെ മക്കളെ കൊന്നില്ല. മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതനുസരിച്ചാണ് ഇത്. അതില്‍ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു: മക്കളുടെ തെറ്റിനു പിതാക്കന്‍മാരോ പിതാക്കന്‍മാരുടെ തെറ്റിനു മക്കളോ വധിക്കപ്പെടരുത്. വധിക്കപ്പെടുന്നത് ഓരോരുത്തരുടെയും പാപത്തിനു ശിക്ഷയായിട്ടായിരിക്കണം.

7

അവന്‍ പതിനായിരം ഏദോമ്യരെ ഉപ്പുതാഴ്‌വരയില്‍വച്ചു കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേലാ പിടിച്ചടക്കുകയും ചെയ്തു. അത് ഇന്നും യോക്‌തേല്‍ എന്ന് അറിയപ്പെടുന്നു.

8

അനന്തരം, അമസിയാ യേഹുവിന്റെ പൗത്രനും യഹോവാസിന്റെ പുത്രനും ഇസ്രായേല്‍ രാജാവുമായ യഹോവാഷിനെ കൂടിക്കാഴ്ചയ്ക്കു ദൂതന്‍മാരെ അയച്ചു ക്ഷണിച്ചു.

9

ഇസ്രായേല്‍ രാജാവായ യഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് ഈ സന്‌ദേശമയച്ചു: ലബനോനിലെ ഒരുമുള്‍ച്ചെടി, ലബനോനിലെ കാരകിലിനോട് ഇങ്ങനെ പറഞ്ഞയച്ചു, നിന്റെ പുത്രിയെ എന്റെ പുത്രനു ഭാര്യയായി നല്‍കുക. ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് മുള്‍ച്ചെടിയെ ചവിട്ടിത്തേച്ചുകളഞ്ഞു. നീ ഏദോമിനെ തകര്‍ത്തു.

10

അതില്‍ നീ അഹങ്കരിക്കുന്നു. കിട്ടിയ പ്രശസ്തിയും കൊണ്ട് അടങ്ങിക്കഴിയുക. നിനക്കും യൂദായ്ക്കും എന്തിനു നാശം വിളിച്ചുവരുത്തുന്നു?

11

എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. അതിനാല്‍, ഇസ്രായേല്‍ രാജാവായ യഹോവാഷ്‌ യുദ്ധത്തിനു പുറപ്പെട്ടു. യൂദായിലെ ബത്‌ഷേമെ ഷില്‍വച്ച് അവര്‍ ഏറ്റുമുട്ടി.

12

യൂദാ തോറ്റോടി.

13

ഇസ്രായേല്‍ രാജാവായ യഹോവാഷ് ബത്‌ഷേമെഷില്‍വച്ച് അഹസിയായുടെ പൗത്രനും യോവാഷിന്റെ പുത്രനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ച് ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെം മതില്‍ എഫ്രായിം കവാടം മുതല്‍ കോണ്‍ കവാടംവരെ നാനൂറു മുഴം ഇടിച്ചു തകര്‍ത്തു.

14

അവന്‍ ദേവാലയത്തിലെയും രാജഭണ്‍ഡാരത്തിലെയും സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ചു; തടവുകാരെയും സമരിയായിലേക്കു കൊണ്ടുപോയി.

15

യഹോവാഷിന്റെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തിപ്രാഭവവും യൂദാരാജാവായ അമസിയായോടു ചെയ്ത യുദ്ധവും ഇസ്രായേല്‍രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

16

യഹോവാഷ് പിതാക്കന്‍മാരോടു ചേര്‍ന്നു. ഇസ്രായേല്‍ രാജാക്കന്‍മാരോടൊപ്പം സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ജറോബോവാം ഭരണമേറ്റു.

17

യൂദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയാ, ഇസ്രായേല്‍ രാജാവായ യഹോവാഹാസിന്റെ പുത്രന്‍ യഹോവാഷിന്റെ മരണത്തിനു ശേഷം പതിനഞ്ചു കൊല്ലം ജീവിച്ചു.

18

അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

19

ജറുസലെമില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതറിഞ്ഞ് അവന്‍ ലാഖിഷിലേക്കു പലായനം ചെയ്തു. അവര്‍ അവനെ അനുധാവനം ചെയ്ത്,

20

ലാഖിഷില്‍വച്ചു വധിച്ചു. അവര്‍ അവനെ കുതിരപ്പുറത്തു കൊണ്ടുവന്ന് ദാവീദിന്റെ നഗരമായ ജറുസലെമില്‍ പിതാക്കന്‍മാരോടൊപ്പം സംസ്‌കരിച്ചു.

21

അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്‌സുള്ള അസറിയാരാജകുമാരനെ പിതാവായ അമസിയായുടെ സ്ഥാനത്ത് അവരോധിച്ചു.

22

പിതാവിന്റെ മരണത്തിനുശേഷം അസറിയാ ഏലാത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.

ജറോബോവാം രണ്ടാമന്‍ ഇസ്രായേല്‍രാജാവ്
23

യൂദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായ യഹോവാഷിന്റെ പുത്രന്‍ ജറോബോവാം സമരിയായില്‍ ഭരണം തുടങ്ങി. അവന്‍ നാല്‍പത്തൊന്നു വര്‍ഷം ഭരിച്ചു.

24

അവന്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്റെ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ നിന്ന് അവന്‍ പിന്തിരിഞ്ഞില്ല.

25

അവന്‍ ഇസ്രായേലിന്റെ അതിര്‍ത്തി, ഹമാത്ത് കവാടം മുതല്‍ അരാബാക്കടല്‍വരെ പുനഃസ്ഥാപിച്ചു. ഇത് അമിത്തായിയുടെ പുത്രനും ഗത്‌ഹേഫറില്‍ നിന്നുള്ള പ്രവാചകനും കര്‍ത്താവിന്റെ ദാസനുമായ യോനാ വഴി ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തത് അനുസരിച്ചാകുന്നു.

26

ഇസ്രായേലിന്റെ ദുരിതം കഠിനമാണെന്നു കര്‍ത്താവ് കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ആരും അവശേഷിച്ചില്ല; ഇസ്രായേലിനെ സഹായിക്കാന്‍ ആരുമില്ലായിരുന്നു.

27

ഇസ്രായേലിന്റെ നാമം ഭൂമിയില്‍നിന്നു തുടച്ചുമാറ്റുമെന്നു കര്‍ത്താവ് പറഞ്ഞിരുന്നില്ല. അതിനാല്‍, അവിടുന്ന്‌ യഹോവാഷിന്റെ പുത്രനായ ജറോബോവാമിന്റെ കരങ്ങളാല്‍ ഇസ്രായേലിനെ രക്ഷിച്ചു.

28

ജറോബോവാമിന്റെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തിപ്രാഭവവും യുദ്ധങ്ങളും ദമാസ്‌ക്കസിനെയും ഹമാത്തിനെയും യൂദായുടെ അധീനതയില്‍ നിന്നു വീണ്ടെടുത്ത് ഇസ്രായേലിനോടു ചേര്‍ത്തതും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

29

ജറോബോവാം ഇസ്രായേല്‍ രാജാക്കന്‍മാരായ തന്റെ പിതാക്കന്‍മാരോടു ചേര്‍ന്നു. പുത്രന്‍ സഖറിയാ ഭരണമേറ്റു.