2 മക്കബായര്‍ 10

ദേവാലയശുദ്ധീകരണം
1

കര്‍ത്താവിനാല്‍ നയിക്കപ്പെട്ട്, മക്കബേയൂസും അനുയായികളും നഗരവും ദേവാലയവും വീണ്ടെടുത്തു.

2

വിദേശീയര്‍ പൊതുസ്ഥലത്തു സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു.

3

ദേവാലയം ശുദ്ധീകരിച്ചതിനുശേഷം അവര്‍ ബലിയര്‍പ്പണത്തിനു മറ്റൊരു പീഠം നിര്‍മിച്ചു; കല്ലുകളുരച്ച് തീകത്തിച്ച് ബലിയര്‍പ്പിക്കുകയും, കുന്തുരുക്കം പുകയ്ക്കുകയും വിളക്കു കൊളുത്തുകയും ചെയ്ത് തിരുസാന്നിധ്യയപ്പം പ്രതിഷ്ഠിച്ചു.

4

രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു അവിടെ ബലിയര്‍പ്പിച്ചിട്ട്. അവര്‍ സാഷ്ടാംഗം വീണ്, ഇത്തരം ദുരിതങ്ങള്‍ മേലില്‍ തങ്ങള്‍ക്കു വരുത്തരുതേ എന്നും, എപ്പോഴെങ്കിലും പാപംചെയ്താല്‍ ക്ഷമാപൂര്‍വം ശിക്ഷണം നല്‍കി രക്ഷിക്കണമേ എന്നും തങ്ങളെ ദൈവദൂഷകരും കിരാതരുമായ ജനതകള്‍ക്ക് ഏല്‍പിച്ചുകൊടുക്കരുതേ എന്നും കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.

5

വിദേശീയര്‍ ദേവാലയം അശുദ്ധമാക്കിയ അതേദിവസം, അതായത്, കിസ്ലേവു മാസം ഇരുപത്തഞ്ചാം ദിവസം ദേവാലയശുദ്ധീകരണം നടന്നു.

6

അവര്‍ അതു കൂടാരത്തിരുനാളിന്റെ മാതൃകയില്‍ ആനന്ദത്തോടും ആര്‍ഭാടത്തോടും കൂടെ എട്ടു ദിവസം ആചരിച്ചു. കൂടാരത്തിരുനാളുകളില്‍ ചെയ്തിരുന്നതു പോലെ, തങ്ങള്‍ മലകളിലും ഗുഹകളിലും വന്യമൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞത് അധികനാള്‍ മുന്‍പല്ലെന്ന് അവര്‍ അനുസ്മരിച്ചു.

7

തരുരോഹിണീചക്രങ്ങളാല്‍ അലംകൃതമായ ദണ്‍ഡുകളും മനോഹരമായ മരച്ചില്ലകളും ഈന്തപ്പനക്കൈകളും വഹിച്ചുകൊണ്ട് അവര്‍ വിശുദ്ധമന്ദരിത്തിന്റെ ശുദ്ധീകരണം വിജയിപ്പിച്ച കര്‍ത്താവിനു കൃതജ്ഞതാ സ്‌തോത്രങ്ങള്‍ അര്‍പ്പിച്ചു.

8

പിന്നീട്, ആണ്ടുതോറും യഹൂദജനം മുഴുവന്‍ ആ ദിനങ്ങള്‍ ആചരിക്കണമെന്ന്, അവര്‍ ജനഹിതമനുസരിച്ചു പൊതുനിയമം ഉണ്ടാക്കി.

9

എപ്പിഫാനസ് എന്ന് അറിയപ്പെടുന്ന അന്തിയോക്കസിന്റെ കഥ ഇങ്ങനെ അവസാനിച്ചു.

അന്തിയോക്കസ്‌യൂപ്പാത്തോര്‍
10

അധര്‍മിയായ ആ മനുഷ്യന്റെ പുത്രനായ അന്തിയോക്കസ്‌ യൂപ്പാത്തോറിന്റെ ഭരണ കാലത്ത് സംഭവിച്ച കാര്യങ്ങളും യുദ്ധക്കെടുതികളില്‍ മുഖ്യമായവയുടെ സംക്ഷിപ്തമായ വിവരണവുമാണ് ഞങ്ങള്‍ ഇനി പറയുന്നത്.

11

ഇവന്‍ രാജാവായ ഉടനെ, ലിസിയാസ് എന്നൊരുവനെ ദക്ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപനായി നിയമിച്ചു.

12

മക്രോണ്‍ എന്നു വിളിക്കപ്പെടുന്ന ടോളമി യഹൂദര്‍ക്ക് അനുഭവിക്കേണ്ടിവന്ന യാതനകള്‍ ഓര്‍ത്ത്, അവരോടു നീതി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍പനായി, അവരുമായി സമാധാനപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്യമിച്ചു.

13

തത്ഫലമായി രാജമിത്രങ്ങള്‍ അവനെയൂപ്പാത്തോറിന്റെ മുന്‍പില്‍ കുറ്റപ്പെടുത്തി; ഫിലോമെത്തോര്‍ ഏല്‍പിച്ചിരുന്ന സൈപ്രസ് വിട്ട് അന്തിയോക്കസ് എപ്പിഫാനെസിന്റെ പക്ഷം ചേര്‍ന്നതുകൊണ്ട് തന്നെ എല്ലാവരും രാജദ്രോഹിയെന്നു വിളിക്കുന്നതു അവന്‍ കേട്ടു. തന്റെ സ്ഥാനത്തിനു ചേര്‍ന്ന ആദരം ആര്‍ജിക്കാന്‍ കഴിയാതെ വന്നതുകൊണ്ട് അവന്‍ വിഷം കഴിച്ചു ജീവിതം അവസാനിപ്പിച്ചു.

14

ഗോര്‍ജിയാസ് അവിടത്തെ ഭരണാധിപനായപ്പോള്‍ ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ച് യഹൂദരോടു യുദ്ധം നടത്തിക്കൊണ്ടിരുന്നു.

15

പ്രധാനമായ കോട്ടകള്‍ കൈയടക്കിയ ഇദുമേയരും യഹൂദരെ അലട്ടി; അവര്‍ ജറുസലെമില്‍ നിന്നു ബഹിഷ്‌കൃതരാകുന്ന വരെ സ്വാഗതം ചെയ്യുകയും യുദ്ധം തുടരാന്‍ ശ്രമിക്കുകയും ചെയ്തു.

16

മക്കബേയൂസും അനുചരന്‍മാരും പരസ്യപ്രാര്‍ഥന നടത്തി, തങ്ങളോടൊപ്പം യുദ്ധം ചെയ്യണമെന്ന് ദൈവത്തോടുയാചിച്ചുകൊണ്ട് ഇദുമേയരുടെ കോട്ടകളിലേക്കു പാഞ്ഞുചെന്നു.

17

ശക്തിയോടെ ആക്രമിച്ച് ആ സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും, കോട്ടകളില്‍ നിന്നു പോരാടിയവരെ തുരത്തുകയും നേരിട്ടെതിര്‍ത്തവരെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തില്‍ കുറയാത്ത പടയാളികള്‍ കൊല്ലപ്പെട്ടു.

18

ഉപരോധം ചെറുക്കാന്‍ സജ്ജമാക്കിയിരുന്ന രണ്ടു ബലിഷ്ഠഗോപുരങ്ങളിലായി ഒന്‍പതിനായിരത്തില്‍പരം ആളുകള്‍ അഭയം പ്രാപിച്ചു.

19

മക്കബേയൂസ് അവരെ ആക്രമിക്കുന്നതിനു മതിയായ ഒരു സേനയോടുകൂടെ ശിമയോനെയും ജോസഫിനെയും, ഒപ്പം സക്കേവൂസിനെയും അവന്റെ ആളുകളെയും, അവിടെ നിര്‍ത്തി; തന്റെ സാന്നിധ്യം അത്യന്താപേക്ഷിതമായ സ്ഥലങ്ങളിലേക്ക് അവന്‍ പുറപ്പെട്ടു.

20

എന്നാല്‍, ശിമയോനോടുകൂടെ ഉണ്ടായിരുന്ന പണക്കൊതിയന്‍മാരായ ആളുകള്‍ക്കു ഗോപുരങ്ങളിലുണ്ടായിരുന്ന ചിലര്‍ കൈക്കൂലി കൊടുക്കുകയും എഴുപതിനായിരം ദ്രാക്മാ കൈപ്പറ്റി അവരില്‍ ചിലര്‍ രക്ഷപെടുന്നതിന് അവര്‍ അനുവദിക്കുകയും ചെയ്തു.

21

ഈ വാര്‍ത്ത മക്കബേയൂസിന്റെ അടുത്തെത്തി. അവന്‍ ജനനേതാക്കളെ വിളിച്ചുകൂട്ടി. ആ ദുരാഗ്രഹികള്‍ തങ്ങളുടെ സഹോദരന്‍മാരെ വിറ്റു എന്നും അവര്‍ക്കെതിരേ ശത്രുക്കളെ സ്വതന്ത്രരാക്കി വിട്ടു എന്നും കുറ്റപ്പെടുത്തി.

22

അനന്തരം, അവന്‍ ആ ദ്രോഹികളെ വധിക്കുകയും വേഗം ഇരുഗോപുരങ്ങളും പിടിച്ചടക്കുകയും ചെയ്തു.

23

താന്‍ ഏറ്റെടുത്ത യുദ്ധങ്ങളിലെല്ലാം വിജയം വരിച്ച മക്കബേയൂസ് ഇരുഗോപുരങ്ങളിലുമായി ഇരുപതിനായിരത്തില്‍പരം ആളുകളെ വധിച്ചു.

24

യഹൂദര്‍ മുന്‍പ് തോല്‍പിച്ചോടിച്ച തിമോത്തേയോസ് വലിയൊരു കൂലിപ്പടയെയും ഏഷ്യയില്‍നിന്ന് വലിയൊരു കുതിരപ്പടയെയും ശേഖരിച്ചു, യൂദയാ പിടിച്ചടക്കാന്‍ വേണ്ടി പടനീക്കി.

25

അപ്പോള്‍ മക്കബേയൂസും അനുയായികളും ശിരസ്‌സില്‍ പൂഴിവിതറി അരയില്‍ ചാക്കു ചുറ്റി ദൈവത്തോടു യാചിച്ചു.

26

ബലിപീഠത്തിന്റെ മുന്‍പിലുള്ള സോപാനത്തില്‍ സാഷ്ടാംഗം വീണ്, നിയമങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ തങ്ങളോടു ദയ കാണിക്കണമെന്നും, തങ്ങളുടെ ശത്രുക്കള്‍ക്കു ശത്രുവും എതിരാളികള്‍ക്ക് എതിരാളിയും ആയിരിക്കണമെന്നും അവര്‍ അവിടുത്തോടു പ്രാര്‍ഥിച്ചു.

27

അനന്തരം, എഴുന്നേറ്റ് ആയുധങ്ങള്‍ ധരിച്ച് നഗരത്തില്‍നിന്നു കുറെദൂരം മുന്‍പോട്ടു നീങ്ങി; ശത്രുസങ്കേതം സമീപിച്ചപ്പോള്‍ നിന്നു.

28

പ്രഭാതമായതോടെ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി - തങ്ങളുടെ വിജയത്തിന്റെ ഉറപ്പ് തങ്ങളുടെ പരാക്രമം മാത്രമല്ല, കര്‍ത്താവിലുള്ള ആശ്രയവും ആണെന്നു വിചാരിക്കുന്ന ഒരുകൂട്ടര്‍; തങ്ങളുടെ ക്രോധാവേശത്തെ പടനായകനാക്കിയ മറ്റൊരു കൂട്ടര്‍!

29

യൂദ്ധം മുറുകിയപ്പോള്‍ സ്വര്‍ണക്കടിഞ്ഞാണിട്ട കുതിരകളുടെ പുറത്ത് തേജസ്വികളായ അഞ്ചു പേര്‍ ആകാശത്തു നിന്നു വരുന്നത് ശത്രുക്കള്‍ കണ്ടു. അവരാണ് യഹൂദരെ നയിച്ചത്.

30

അവര്‍ മക്കബേയൂസിനു മുറിവേല്‍ക്കാതിരിക്കാന്‍ ചുറ്റും നിന്ന് തങ്ങളുടെ പരിചകളും ആയുധങ്ങളും കൊണ്ട് അവനെ സംരക്ഷിച്ചു. അവര്‍ ശത്രുവിന്റെ മേല്‍ അസ്ത്രങ്ങളും ഇടിവാളുകളും അയച്ച് അവരെ അന്ധാളിപ്പിച്ച്, അന്ധതയിലാഴ്ത്തി, ചിതറിക്കുകയും വധിക്കുകയും ചെയ്തു.

31

അറുനൂറു കുതിരപ്പടയാളികള്‍ക്കു പുറമേ, ഇരുപതിനായിരത്തിയഞ്ഞൂറു പേര്‍ വധിക്കപ്പെട്ടു.

32

കേരയാസിന്റെ കീഴിലുള്ള സുശക്ത കാവല്‍സേനയോടുകൂടിയ ഗസറാ എന്ന കോട്ടയിലേക്ക് തിമോത്തേയോസ് പലായനം ചെയ്തു.

33

മക്കബേയൂസും അനുയായികളും സന്തുഷ്ടരായി. അവര്‍ അതിനെ നാലുദിവസം ഉപരോധിച്ചു.

34

ഉള്ളിലുണ്ടായിരുന്നവര്‍ കോട്ടയുടെ ഉറപ്പില്‍ ആശ്രയിച്ചിരുന്നതിനാല്‍ കഠിനമായി ദൈവദൂഷണം പറയുകയും അസഭ്യവാക്കുകള്‍ വര്‍ഷിക്കുകയും ചെയ്തു.

35

എന്നാല്‍ അഞ്ചാംദിവസം പ്രഭാതത്തില്‍ മക്കബേയൂസിന്റെ സൈന്യത്തിലെ ഇരുപതുയുവാക്കന്‍മാര്‍ ആ ദൈവദൂഷണം കേട്ട്, കോപം ജ്വലിച്ച്, മതിലിലൂടെ ഇരച്ചുകയറി, കണ്ടവരെയെല്ലാം നിര്‍ദയം അരിഞ്ഞുവീഴ്ത്തി.

36

ഇതുപോലെ മതില്‍ കയറിയ മറ്റു ചിലര്‍ എതിര്‍ത്തുനിന്ന ആ ദൈവദൂഷകരെ പിന്നില്‍നിന്ന് ആക്രമിച്ചു. ഗോപുരങ്ങള്‍ക്കു തീ വച്ചു; തീ കൊളുത്തി അവരെ ജീവനോടെ ദഹിപ്പിച്ചു. ചിലര്‍ കവാടങ്ങള്‍ തകര്‍ത്ത് ബാക്കി സൈന്യത്തെ അകത്തു കടത്തുകയും, നഗരം കൈവശപ്പെടുത്തുകയും ചെയ്തു.

37

ഒരു ജലസംഭരണിയില്‍ ഒളിച്ചിരുന്നതിമോത്തേയോസിനെയും അവന്റെ സഹോദരന്‍ കേരയാസിനെയും അപ്പോളോഫാനസിനെയും അവര്‍ വധിച്ചു.

38

അനന്തരം അവര്‍ ഇസ്രായേലിനോടു വലിയ ദയ കാണിക്കുകയും തങ്ങള്‍ക്കു വിജയം നല്‍കുകയും ചെയ്യുന്ന കര്‍ത്താവിനെ കൃതജ്ഞതാസ്‌തോത്രങ്ങളോടെ വാഴ്ത്തി.