2 മക്കബായര്‍ 9

അന്തിയോക്കസിന്റെ അവസാനം
1

അക്കാലത്ത് അന്തിയോക്കസ് പേര്‍ഷ്യാദേശത്തുനിന്നു തോറ്റു പിന്‍വാങ്ങി.

2

പെര്‍സെപ്പോളിസ് നഗരത്തില്‍ പ്രവേശിച്ച് ക്‌ഷേത്രങ്ങള്‍ കവര്‍ച്ച ചെയ്യാനും നഗരം കീഴ്‌പെടുത്താനും ഉദ്യമിച്ചു; എന്നാല്‍, നഗരവാസികള്‍ ആയുധവുമായി പാഞ്ഞെത്തി അവനെയും അനുയായികളെയും തോല്‍പിച്ചു. അന്തിയോക്കസ് ലജ്ജിതനായി തിരിച്ചോടി.

3

നിക്കാനോറിനും തിമോത്തേയോസിന്റെ സൈന്യത്തിനും സംഭവിച്ചത് എക്ബത്താനായിലെത്തിയപ്പോള്‍ അവന്‍ അറിഞ്ഞു.

4

കോപാക്രാന്തനായി അവന്‍ , തന്നെതുരത്തിയവരോടുള്ള പക യഹൂദരോടു വീട്ടാന്‍ തീരുമാനിച്ചു; ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ രഥം നിര്‍ത്താതെ ഓടിക്കാന്‍ സാരഥിക്കു കല്‍പന നല്‍കി; ദൈവത്തിന്റെ വിധി അവനെ അനുയാത്ര ചെയ്തിരുന്നു. എന്തെന്നാല്‍, ജറുസലെമിലെത്തുമ്പോള്‍ അത് യഹൂദരുടെ ശ്മശാനമാക്കും എന്ന് അവന്‍ ഗര്‍വോടെ പറഞ്ഞു.

5

എന്നാല്‍, ഇസ്രായേലിന്റെ ദൈവവും സര്‍വദര്‍ശിയുമായ കര്‍ത്താവ് അദൃശ്യവും ദുശ്ശമവുമായ രോഗത്താല്‍ അവനെ പ്രഹരിച്ചു. പറഞ്ഞുതീര്‍ന്ന ഉടനെ നിശിതവും അപരിഹാര്യവുമായ ഉദരവേദന അവനെ പിടികൂടി.

6

വളരെപ്പേരുടെ ഉദരങ്ങള്‍ക്ക് കിരാതമായ പീഡനമേല്‍പിച്ച അന്തിയോക്കസിന് ഇതു സംഭവിച്ചതു തികച്ചും യുക്തമാണ്.

7

എന്നാല്‍, ഇതുകൊണ്ടും അവന്‍ ധിക്കാരം അവസാനിപ്പിച്ചില്ല; കൂടുതല്‍ ഗര്‍വിഷ്ഠനായി, ക്രോധത്താല്‍ ജ്വലിച്ചുകൊണ്ട്, രഥവേഗം വര്‍ധിപ്പിക്കാന്‍ അവന്‍ ആജ്ഞാപിച്ചു. അതിശീഘ്രം പാഞ്ഞുകൊണ്ടിരുന്ന തേരില്‍ നിന്ന് അവന്‍ തെറിച്ചു വീണു; തത്ഫലമായി അവനു സര്‍വാംഗം വേദനയുണ്ടായി.

8

അതിമാത്രമായ അഹങ്കാരത്താല്‍ തിരമാലകളെ ചൊല്‍പടിക്കു നിര്‍ത്താമെന്നും ഉന്നതശൈലങ്ങളെ ത്രാസില്‍ തൂക്കാമെന്നും വ്യാമോഹിച്ച അവന്‍ നിലംപതിച്ച്, മഞ്ചലില്‍ വഹിക്കപ്പെട്ടു. ദൈവത്തിന്റെ ശക്തി എല്ലാവര്‍ക്കും ദൃശ്യമായി.

9

ആ അധര്‍മിയുടെ ദേഹമാസകലം പുഴുക്കള്‍ നിറഞ്ഞു. കഠിനവേദന കൊണ്ടു പുളയുന്ന അവന്റെ മാംസം അവന്‍ ജീവിച്ചിരിക്കെത്തന്നെ അഴുകിത്തുടങ്ങി. ദുര്‍ഗന്ധത്താല്‍ അറപ്പോടെ സൈന്യം അവനില്‍ നിന്ന് അകന്നു.

10

നക്ഷത്രങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയുമെന്നു വിചാരിച്ച അവനെ ദുസ്‌സഹമായ ദുര്‍ഗന്ധം നിമിത്തം ആര്‍ക്കും വഹിക്കാന്‍ കഴിഞ്ഞില്ല.

11

അന്തിയോക്കസിന്റെ മനസ്‌സിടിഞ്ഞു. ദൈവത്തിന്റെ ശിക്ഷയേറ്റു സദാ വേദനയനുഭവിച്ചപ്പോള്‍ അവന്‍ ഗര്‍വം വെടിഞ്ഞ് വിവേകം വീണ്ടെടുക്കാന്‍ തുടങ്ങി.

12

സ്വന്തം ദുര്‍ഗന്ധം സഹിക്കവയ്യാതായപ്പോള്‍ അവന്‍ പറഞ്ഞു: ദൈവത്തിനു കീഴ്‌പെടുക യുക്തം തന്നെ. ദൈവത്തിനു തുല്യനെന്നു മര്‍ത്യരാരും കരുതരുത്.

13

കര്‍ത്താവിന്റെ കൃപ നിഷേധിക്കപ്പെട്ട ആ മ്ലേച്ഛന്‍ അവിടുത്തോടു പ്രതിജ്ഞ ചെയ്തു:

14

ഇടിച്ചു നിരത്തി ശ്മശാനമാക്കാന്‍ വെമ്പല്‍കൊണ്ട നഗരത്തിനു ഞാന്‍ സ്വാതന്ത്ര്യം നല്‍കും;

15

സംസ്‌കരിക്കപ്പെടാന്‍ അയോഗ്യരെന്നു വിധിച്ച്, സന്താനങ്ങളോടുകൂടെ പക്ഷിമൃഗാദികള്‍ക്ക് ഇരയാക്കാന്‍ നിശ്ചയിച്ചിരുന്ന യഹൂദരെ ആഥന്‍സ് പൗരന്‍മാര്‍ക്കു തുല്യരാക്കും;

16

കൊള്ള ചെയ്യപ്പെട്ട ദേവാലയം അതിമനോഹരമായ കാണിക്കകളാല്‍ അലങ്കരിക്കും; വിശുദ്ധപാത്രങ്ങള്‍ അനേക മടങ്ങായി തിരിച്ചേല്‍പിക്കും; ബലിയര്‍പ്പണത്തിനുള്ള ചെലവുകള്‍ സ്വന്തം വരുമാനത്തില്‍ നിന്നു വഹിക്കും.

17

ഇതിനു പുറമേ, ഞാന്‍ തന്നെ യഹൂദമതം സ്വീകരിച്ച്, മനുഷ്യവാസമുള്ളിടത്തെല്ലാം പോയി ദൈവത്തിന്റെ ശക്തി വിളംബരം ചെയ്യും.

18

എന്നാല്‍, ദൈവം തന്റെ മേല്‍ന്യായവിധി നടത്തുന്നതിനാല്‍ പീഡകള്‍ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ലെന്നു കണ്ട് അന്തിയോക്കസ് പ്രത്യാശ വെടിഞ്ഞ്‌ യാചനാരൂപത്തില്‍ യഹൂദര്‍ക്ക് ഇങ്ങനെ എഴുതി:

19

ഉത്തമന്‍മാരായ യഹൂദപൗരന്‍മാര്‍ക്ക് അവരുടെ രാജാവും സൈന്യാധിപനുമായ അന്തിയോക്കസ് ആരോഗ്യവും ഐശ്വര്യവും ഹൃദയപൂര്‍വം ആശംസിക്കുന്നു.

20

നിങ്ങളും സന്താനങ്ങളും സുഖമായിരിക്കുകയും നിങ്ങളുടെ അഭീഷ്ടമനുസരിച്ച് കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നെങ്കില്‍ ഞാന്‍ സന്തുഷ്ടനാണ്; ദൈവത്തിലാണ് എന്റെ പ്രത്യാശ.

21

നിങ്ങളുടെ മതിപ്പും സന്‍മനസ്‌സും ഞാന്‍ സ്‌നേഹപൂര്‍വം സ്മരിക്കുന്നു. പേര്‍ഷ്യായില്‍ നിന്നുള്ള മടക്കയാത്രയില്‍ ദുസ്‌സഹമായൊരു രോഗം എന്നെ ബാധിച്ചതിനാല്‍ പൊതുസുരക്ഷിതത്വത്തെപ്പറ്റി ചിന്തിക്കേണ്ടത് ആവശ്യകമായി വന്നിരിക്കുന്നു.

22

എന്റെ ഈ അവസ്ഥയില്‍ ഞാന്‍ ഭഗ്‌നാശനല്ല; ഈ രോഗത്തില്‍ നിന്നു സുഖം പ്രാപിക്കുമെന്ന് നല്ല പ്രത്യാശയുണ്ട്.

23

ഉത്തരപ്രവിശ്യകളില്‍ പടനീക്കങ്ങള്‍ നടത്തുമ്പോള്‍ എന്റെ പിതാവ് തനിക്കൊരു പിന്‍ഗാമിയെ നിയോഗിച്ചിരുന്നത് ഞാന്‍ സ്മരിക്കുന്നു.

24

അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുകയോ അശുഭമായ വാര്‍ത്ത പരക്കുകയോ ചെയ്താല്‍, ആരെയാണ് ഭരണം ഏല്‍പിച്ചിരിക്കുന്നതെന്ന് അറിയാവുന്നതുകൊണ്ട്, രാജ്യത്തെ ജനങ്ങള്‍ അസ്വസ്ഥരാകാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

25

തന്നെയുമല്ല അതിര്‍ത്തി പ്രദേശങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും രാജാക്കന്‍മാര്‍ അവസരം പാര്‍ത്തിരിക്കുകയാണെന്നും, എന്താണു സംഭവിക്കുന്നതെന്നു നോക്കിയിരിക്കുകയാണെന്നും എനിക്കറിയാം. അതിനാല്‍ ഞാന്‍ എന്റെ പുത്രന്‍ അന്തിയോക്കസിനെ രാജാവായി നിയമിച്ചിരിക്കുന്നു; ഉത്തരദേശങ്ങളിലേക്കു ഞാന്‍ തിടുക്കത്തില്‍ പോയ മിക്ക അവസരങ്ങളിലും നിങ്ങളില്‍ പലരെയും അവന്റെ ചുമതല ഏല്‍പിച്ചിട്ടുണ്ടല്ലോ. ഈ കത്തിലെ വിവരങ്ങള്‍ അവനെയും എഴുതി അറിയിച്ചിരിക്കുന്നു.

26

നിങ്ങള്‍ക്കു ലഭിച്ച പൊതുവും വ്യക്തിപരവുമായ സേവനങ്ങള്‍ അനുസ്മരിക്കണമെന്നും എന്നോടും എന്റെ പുത്രനോടും നിങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന സൗമനസ്യം തുടര്‍ന്നും കാണിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു.

27

അവന്‍ എന്റെ നയം തുടരുമെന്നും നിങ്ങളോടു സൗമ്യതയും ദയയും കാണിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

28

ഘാതകനും ദൈവദൂഷകനുമായ ആ മനുഷ്യന്‍, താന്‍മറ്റുള്ളവരില്‍ ഏല്‍പിച്ചതിനു തുല്യമായ കഠിനവേദന അനുഭവിക്കുകയും അതിദയനീയമായി അന്യനാട്ടില്‍ മലമ്പ്രദേശത്തുവച്ച് ജീവന്‍ വെടിയുകയും ചെയ്തു.

29

രാജസേവകരില്‍ ഒരുവനായ ഫിലിപ്പ് അവന്റെ ജഡം വീട്ടിലെത്തിച്ചു. അനന്തരം, അന്തിയോക്കസിന്റെ പുത്രനെ ഭയന്ന് അവന്‍ ഈജിപ്തില്‍ ടോളമി ഫിലോമെത്തോറിന്റെ അടുക്കല്‍ അഭയം പ്രാപിച്ചു.