2 സാമുവല്‍ 10

അമ്മോന്യരെയും സിറിയാക്കാരെയും തോല്‍പിക്കുന്നു
1

അമ്മോന്യരുടെ രാജാവ് മരിച്ചു. അവന്റെ മകന്‍ ഹാനൂന്‍ രാജാവായി.

2

അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷ് എന്നോടു കാണിച്ചതു പോലെ അവന്റെ മകന്‍ ഹാനൂനോടു ഞാനും ദയ കാണിക്കും. പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ ദാവീദ് ഒരു സംഘം ദൂതന്‍മാരെ ഹാനൂന്റെ അടുത്തേക്കയച്ചു.

3

അവര്‍ അമ്മോന്യരുടെ ദേശത്ത് എത്തി. എന്നാല്‍ അമ്മോന്യ പ്രഭുക്കന്‍മാര്‍ രാജാവായ ഹാനൂനോടു പറഞ്ഞു: നിന്നെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്‍മാരെ അയച്ചത് നിന്റെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു നീ വിശ്വസിക്കുന്നുവോ? അവര്‍ ഒറ്റുകാരാണ്. നഗരം നശിപ്പിക്കാനുള്ള മാര്‍ഗം അറിയാനാണ് അവന്‍ അവരെ അയച്ചിരിക്കുന്നത്.

4

ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്‍മാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്യിച്ചും വസ്ത്രം നടുവില്‍ നിതംബംവരെ കീറിയും വിട്ടയച്ചു.

5

ദാവീദ് അതു കേട്ട് അത്യന്തം അപമാനിതരായ അവരോട് ആളയച്ച് പറഞ്ഞു: താടി വളരും വരെ ജറീക്കോയില്‍ താമസിക്കുവിന്‍. പിന്നെ മടങ്ങിപ്പോകുവിന്‍.

6

ദാവീദിന്റെ ശത്രുത സമ്പാദിച്ചുവെന്ന് ഗ്രഹിച്ചപ്പോള്‍ അമ്മോന്യര്‍ ബത്‌റെഹോബിലെയും സോബായിലെയും സിറിയാക്കാരില്‍നിന്ന് ഇരുപതിനായിരം കാലാള്‍പ്പടയെയും ആയിരംപേരോടുകൂടെ മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരം പേരെയും കൂലിക്കെടുത്തു.

7

അതുകേട്ട് ദാവീദ് യോവാബിനെ സകല വീരപടയാളികളുമായി അയച്ചു.

8

അമ്മോന്യര്‍ നഗരവാതില്‍ക്കല്‍ അണിനിരന്നു. സോബായിലെയും റഹോബിലെയും സിറിയാക്കാരും തോബിലെയും മാഖായിലെയും പടയാളികളും വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു.

9

ശത്രുസൈന്യം മുന്‍പിലും പിന്‍പിലും നിലയുറപ്പിച്ചിരിക്കുന്നെന്നു കണ്ടപ്പോള്‍ യോവാബ് ഇസ്രായേലിന്റെ അതിധീരരായ ഒരുകൂട്ടം പടയാളികളെ തിരഞ്ഞെടുത്ത് സിറിയാക്കാര്‍ക്കെതിരേ അണിനിരത്തി.

10

ശേഷിച്ച സൈന്യത്തെ തന്റെ സഹോദരന്‍ അബിഷായിയുടെ ചുമതലയിലേല്‍പിച്ചു. അബിഷായി അവരെ അമ്മോന്യര്‍ക്കെതിരേ അണിനിരത്തി. യോവാബ് അബിഷായിയോടു പറഞ്ഞു:

11

സിറിയാക്കാര്‍ എന്നെ തോല്‍പിക്കുമെന്നു കണ്ടാല്‍, നീ വന്ന് എന്നെ സഹായിക്കുക; അമ്മോന്യര്‍ നിന്നെ തോല്‍പിക്കുമെന്നു കണ്ടാല്‍, ഞാന്‍ വന്ന് നിന്നെ സഹായിക്കാം. ധൈര്യമായിരിക്കുക.

12

നമ്മുടെ ജനത്തിനു വേണ്ടിയും നമ്മുടെ ദൈവത്തിന്റെ നഗരങ്ങള്‍ക്കു വേണ്ടിയും നമുക്കു ധീരമായി പോരാടാം. ദൈവേഷ്ടം പോലെ ഭവിക്കട്ടെ!

13

അങ്ങനെ യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോടു യുദ്ധം ചെയ്യാനടുത്തു.

14

അവര്‍ പലായനം ചെയ്തു. സിറിയാക്കാര്‍ തോറ്റോടുന്നതു കണ്ടപ്പോള്‍ അമ്മോന്യരും അബിഷായിയുടെ മുന്‍പില്‍നിന്നോടി നഗരത്തില്‍ കടന്നു. യോവാബ് അമ്മോന്യരോടുള്ള യുദ്ധം അവസാനിപ്പിച്ചു ജറുസലെമിലേക്കു മടങ്ങിപ്പോന്നു.

15

ഇസ്രായേല്‍ തങ്ങളെ തോല്‍പിച്ചെന്നു കണ്ടപ്പോള്‍ സിറിയാക്കാര്‍ ഒരുമിച്ചുകൂടി.

16

ഹദദേസര്‍ ആളയച്ച്‌ യൂഫ്രട്ടീസ് നദിക്കപ്പുറത്തുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിന്റെ സൈന്യാധിപനായ ഷോബക്കിന്റെ നേതൃത്വത്തില്‍ അവര്‍ ഹേലാമിലേക്കു വന്നു.

17

ദാവീദ് അതറിഞ്ഞ് ഇസ്രായേലിനെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദാന്‍ കടന്നു ഹേലാമിലെത്തി.

18

സിറിയാക്കാര്‍ ദാവീദിനെതിരേ അണിനിരന്നു യുദ്ധം ചെയ്തു. സിറിയാക്കാര്‍ ഇസ്രായേലിന്റെ മുന്‍പില്‍ തോറ്റോടി. എഴുനൂറു തേരാളികളെയും നാല്‍പതിനായിരം കുതിരപ്പടയാളികളെയും ദാവീദ് കൊന്നു. അവരുടെ സൈന്യാധിപനായ ഷോബക്ക് മുറിവേറ്റ് അവിടെവച്ചു മരിച്ചു.

19

ഇസ്രായേല്‍ തങ്ങളെ തോല്‍പിച്ചുവെന്നു കണ്ടപ്പോള്‍ ഹദദേസറിന്റെ സാമന്തന്‍മാര്‍ ഇസ്രായേലുമായി ഉടമ്പടി ചെയ്തു; ആശ്രിതരായി. അതിനുശേഷം അമ്മോന്യരെ സഹായിക്കാന്‍ സിറിയാക്കാര്‍ക്കു ഭയമായി.